“യാമി ആള് കൊള്ളാല്ലോ…”
“അതെന്താ….”
“അല്ലാ… ഈ ഒറ്റ നോട്ടത്തിൽ തന്നെ ആളുകളുടെ പേരോക്കെ മനസ്സിലാവണമെങ്കിൽ….”
“ശ്രീക്കു ഈ നാടൊക്കെ ഇഷ്ടപ്പെട്ടോ…”
“പിന്നെ…. നല്ല നാടല്ലേ…”
“ഹഹഹ…. ഇതോ… നല്ല നാടോ…”
“തന്നെ കുറേ നേരമിങ്ങനെ കാണാതിരുന്നാൽ വീട്ടുകാര് തിരക്കുവേലെ…”
“പണ്ടൊക്കെ….”
അവൾക്ക് എന്തോ ഒരു പൂവിന്റെ വാസനയാരുന്നു…. പക്ഷെ എന്ത് പൂവിന്റെയെന്ന് കുറേ ആലോചിച്ചിട്ടും കിട്ടിയില്ല…
“പക്ഷെ എന്നെയിപ്പോൾ വീട്ടിൽ തിരക്കാൻ തുടങ്ങി കാണും…. ഞാൻ പോകെട്ടെ…”
“പൊക്കൊള്ളൂ ശ്രീ…”
“ഇനി എന്നാ കാണാൻ പറ്റുക…”
“ഇവിടേക്കു നാളെ വന്നാൽ മതി ശ്രീ… ഞാനിവിടെ കാണും…”
“ശെരി യാമി…”
അതും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വല്ലാത്ത ദേഷ്യം വന്നു…. നല്ലൊരു അവസരമായിരുന്നു… ആ പെണ്ണിന് എന്നെയൊരു നോട്ടവും ഉണ്ടായിരുന്നു… കുറച്ചു കൂടെ കേറിയങ്ങ് മുട്ടണമായിരുന്നു… ഒടുക്കത്തെ ഒരു പേടി… മുടിയാനായിട്ട്…. മീര മീര എന്ന് പറഞ്ഞു നടന്നാൽ ഞാൻ കന്യകനായി തന്നെയേ മരിക്കും… ആ പോട്ടെ നാളെയും കാണാമല്ലോ… ഞാൻ തിരിച്ചു നടക്കുന്ന വഴിയിലൊരു കാക്ക ചത്തു കിടക്കുന്നത് കണ്ടു… അതിനെ ചവുട്ടാതെ മുന്നോട്ട് കുറച്ചു നീങ്ങിയപ്പോൾ വേറൊരു കാക്ക കൂടെ ചത്തു കിടന്നു… ഇതെന്താ കാക്കകൾ കൂട്ടമായി ആത്മഹത്യ ചെയുന്നോ… ഞാൻ ഉമ്മറത്തു ചെന്ന് കാലുകൾ കഴുകാൻ കിണ്ടിയിൽ നിന്നും വെള്ളമെടുത്തപ്പോൾ തൊടിയിൽ നിന്നും മീരയുടെ ചൂളമടി കേട്ടു… ഞാൻ നോക്കിയപ്പോൾ അവൾ കൈ കാട്ടി വിളിച്ചു… ഇനി സ്വപ്നമാണോ… ഞാൻ അവിടേക്കു ചെന്നു..
“സോറി ശ്രീ…”
“എന്താ മീര സോറി പറയുന്നോ…. ഇതൊരു ചരിത്രം ആണെല്ലോ…”
“ഞാൻ കാരണമല്ലേ ശ്രീക്ക് അയാളുടെ കൈയിൽ നിന്നും അടി കിട്ടിയത്..”
“ഏയ്… അതൊന്നുമല്ലാ… തന്റെ സ്ഥാനത്തു ഏത് പെണ്ണാണെങ്കിലും ഞാൻ ഇത് തന്നെയാവും ചെയ്യുക..”
“എങ്കിൽ കുഴപ്പമില്ലാ….”
അതും പറഞ്ഞവൾ തിരിച്ചു പോയി…. കുറച്ചു മുന്നോട്ട് നീങ്ങിയിട്ടു അവൾ ഒന്ന് കൂടെ തിരിഞ്ഞു നോക്കിയിട്ടാണ് പോയത്.. അവളുടെയാ നോട്ടം കിട്ടാൻ എന്തൊക്കെ പാടു പെടണമെന്റെ ഗുരുവായൂരപ്പാ….
അന്ന് രാത്രി ഞാൻ നേരത്തെ കേറി കിടന്നു…. പുറത്തെവിടെയോ കിടന്നു ചിലക്കുന്ന ചീവിടിന്റെ രാഗം കേട്ടു ഞാൻ മെല്ലെ ഉറക്കത്തിലേക്കു വീണു…
ഒരു പുൽമേട്ടിൽ ഞാൻ കിടക്കുന്നു… എനിക്ക് സ്വപ്നത്തിൽ കാണാറുള്ള പട്ടു വേഷം തന്നേ… എന്റെ നെഞ്ചിൽ തല വെചൊരു പെണ്ണ് കിടക്കുന്നു… ഞാൻ കിടന്നുകൊണ്ട് തന്നേ തല ഒരൽപ്പം ഉയർത്തി നോക്കി… ഇന്ന് ഞാൻ കണ്ട അതേ പുൽമേട്… എന്റെ നെഞ്ചിൽ കിടക്കുന്ന പെണ്ണിന്റെ മുടിയിൽ ഞാൻ തലോടി…. എണ്ണമയമുള്ള മുടി ഇഴകളെന്റെ വിരലുകൾക്കു ഇടയിലൂടെ ഊർന്നു നീങ്ങി… അവൾ മുഖം തിരിച്ചു എന്നെ നോക്കി…. യാമി… അത് യാമിയായിരുന്നു… ഇവളെന്താ എന്റെ സ്വപ്നത്തിൽ അതും നല്ല ക്ലാരിറ്റി സ്വപ്നത്തിൽ… അവൾ ആകർഷകമായിയെന്നെ നോക്കി…. ഞാനവളുടെ മുടിയിലിരുന്ന കൈ എടുത്തു അവളുടെ നെറ്റിയിൽ തലോടി.. എന്നെ തറപ്പിച്ചു നോക്കുന്നവളുടെ കണ്ണിലുള്ള വികാരം പ്രണയമാണോ… ഇങ്ങനെയാണോ പ്രണയം…. പക്ഷെ ഞാൻ പ്രണയിക്കുന്നത് മീരയെ അല്ലേ… പിന്നെന്താ എന്റെ സ്വപ്നത്തിലിവളെ കാണുന്നെ… അവൾ എന്റെ വയറിനെ ചുറ്റി പിടിച്ചു ചിരിച്ചു…
‘ഇറയീ…. എത്ത്ര നാളിങ്ങനെ അടിയാത്തി പെണ്ണിനെ സ്നേഹിക്കും….’
‘മരണം വരെ….’
അത് പറഞ്ഞപ്പോളെന്റെ ശബ്ദത്തിനു നല്ല കനം തോന്നി…
’അപ്പോൾ ഞാൻ മരിച്ചാൽ പിന്നെ ഇറയീ എന്നെ മറക്കുമോ…‘
’നിന്റെ മരണത്തെ കുറിച്ചല്ല യാമി പറഞ്ഞത്…. എന്റെ മരണത്തെ കുറിച്ചാ…“
‘അരുത്….. അടിയങ്ങൾക്ക് അങ്ങയോടുള്ള പ്രേമം മരണം വരെ തുടരാം… അതിന്റെ പേര് ഭക്തിയെന്നാണ്…. പക്ഷെ ഇറയിക്ക് എന്നോട് മാത്രം പ്രേമം തോന്നിയാലത് എനിക്കു ചോറ് തരുന്ന തറവാടിനോട് ഞാൻ ചെയ്യുന്ന നിന്ദയാവും…‘
’ആരും ആർക്കുമൊന്നും വെറുതെ കൊടുക്കുന്നില്ല യാമി….. ചിറ്റില്ലം നിങ്ങൾക്ക് ചോറ് തരുന്നുണ്ടേലത് നിങ്ങൾ ചെയ്യുന്ന ജോലിയുടെ കൂലിയാണ്….. അത് ദാനമല്ലാ…‘
