താഴ്വാരത്തിലെ ചെമ്പരത്തി

മോളൂ… വൈകീട്ട് റെഡി ആയി നിക്കൂട്ടോ…..

എന്നാ ഇച്ചായാ.. ?

അവളുടെ ശബ്ദത്തിലെ
പരിഭ്രമം ഞാൻ തിരിച്ചറിഞ്ഞു…

“എടി പൊട്ടി, ഒന്നും ഇല്ല..! വൈകിട്ട് ഒരു ഷോപ്പിംഗ്, ഒരു ചെറിയ കറക്കം……
പിന്നെ KFC യിൽ നിന്നും ഫുഡ്. എന്താപോരെ ?”
ഗൗരവത്തിൽ ചോദിച്ചു…

ഓ..ചുമ്മാതാ…
എന്നെ പറ്റിക്കുവാ ല്ലെ.?
അവൾക്കു തന്നെ ഒട്ടും വിശ്വാസമില്ലെന്ന് മനസ്സിലായി…

അല്ല മോളൂ.. ഞാൻ നേരത്തെ ഇറങ്ങാം
നമുക്ക് ഇന്നൊന്നു കറങ്ങാം. കുട്ടികളെയും
റെഡിയാക്കി നിർത്തിക്കോ….

“ഇച്ചായോ.. !സീരിയസ്സാന്നോ… ?അതോ അന്നത്തെ പോലെ പറ്റിക്കുമോ .. ?”

കഴിഞ്ഞ മാസം ഇതു പോലെയൊന്ന് ഒരുങ്ങിനിൽക്കാൻ പറഞ്ഞു…
പക്ഷെ തോട്ടത്തിൽ ചെറിയ ഒരു യൂണിയൻ പ്രശ്നം… എല്ലാം കഴിഞ്ഞപ്പോൾ വീട്ടിൽ എത്തിയത് ഏറെ വൈകിയാണ്. അന്ന് പോക്ക് നടന്നില്ല. അത് മനസ്സിൽ വച്ചാണ് അവൾ അങ്ങിനെ പറഞ്ഞത്…

“ഹേയ്.. ഒരിക്കലും ഇല്ല.. !
അതിന്റെ കടവും കൂടി തീർക്കാനാണ് ഇത്.. സന്തോഷം ആയില്ലേ
ന്റെ…ചക്കരമുത്തിന്… ?”

” ഒന്ന് പതിയെ പറ മനുഷ്യാ.. ആരെങ്കിലും
കേട്ടാൽ നാണക്കേടാ.. ഇപ്പോഴും പതിനേഴ്
വയസ്സാന്നാ വിചാരം.. “ഫോണിൽ ആണെന്നു
അവൾ മറന്നു. അവളുടെ ആ വാക്കുകളിൽ
നാണത്തിൻ തേൻ പുരണ്ടിരുന്നു…

“നമുക്കെപ്പോഴും മധുര പതിനേഴല്ലേടി ഭാര്യേ.. ?
പിന്നെ, ആ മജന്താ കളറിലുള്ള സാരിയില്ലേ?
അത് ഉടുത്താൽ മതി…കേട്ടോ ”

“എന്താണ് മോന്റെ പ്ലാൻ.. ? അത് നടക്കില്ല
മോനെ “കുസൃതിച്ചിരിയോടെ എന്റെ നല്ല പാതി പറഞ്ഞു….

ശ്ശെടാ.. !അവൾ അത് കണ്ടുപിടിച്ചു കളഞ്ഞു…
മജന്താ കളറിലെ ഷിഫോൺ സാരി, അവൾക്കു നന്നായി ചേരും. കൂടാതെ ആ സാരിയോടെ അവളെയും കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ അത് ഒരു സുഖാ… !

ചമ്മൽ മറച്ചുകൊണ്ട്,
“ശ്ശോ… ! നീ ഒന്നും പറയേണ്ട.. ഞാൻ പറഞ്ഞത് അങ്ങോട്ട് കേട്ടോണ്ടാ മാത്രം മതി.. ”

“ഉം.. ഉം… ശരി.സാറേ..”
ഫോൺ വെച്ചു..

എന്നാലും ഇവളുടെ ഒരു കാര്യം മനസ്സിലാക്കികളഞ്ഞു….

തോട്ടത്തിൽ നിന്നും നേരത്തെ ഇറങ്ങി..
ടൗണിലെ നീണ്ട ട്രാഫിക്ക് ബ്ലോക്കിലൂടെ മറ്റു
വാഹനങ്ങൾക്കൊപ്പം മെല്ലെ വരുമ്പോൾ, കല്യാൺ സിൽക്സിന്റെ മുന്നിൽ കിടന്ന ഒരു കറുത്ത ബെൻസ് കാർ കണ്ണിലുടക്കി..
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടു.. ആശ്ചര്യം തോന്നി…

തോമാച്ചൻ.. “മനസ്സിൽ പറഞ്ഞു…. വണ്ടി സൈഡ് ഒതുക്കി…

തന്റെ ആത്മാർത്ഥ സ്നേഹിതൻ.. ഒന്നാം തരം തൊട്ടു കൂടെ ഉണ്ടായിരുന്നവൻ ഇപ്പോൾ ദുബായിക്കാരൻ…
ഇവൻ എപ്പോൾ വന്നു.. ?മനസ്സിൽ ചിന്തിച്ചു കൊണ്ട് വിളിച്ചു…

“ഡാ.. തോമാച്ചാ..”അവൻ തിരിഞ്ഞു നോക്കി. തന്നെ കണ്ട് അവനും ആശ്ചര്യം…

വേഗം ഓടി വന്നു കെട്ടിപ്പിടിച്ചു..
“അളിയാ.. നിന്റെ നമ്പർ മിസ്സായി. വീട്ടിലോട്ടു വരാൻ ഒരുങ്ങുവാരുന്നു…

“ഭാഗ്യം,നീ മറന്നില്ലല്ലോ.. അത് മതി.. ”

“മറക്കേ… എന്നാടാ ഉവ്വേ, ഈ പറയുന്നേ.. ?അന്ന് ഗൾഫിൽ പോകാൻ പൈസാക്ക് വേണ്ടി ഓടി നടന്നപ്പോൾ. ഈ നിൽക്കുന്ന മാത്യൂസ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതൊന്നും മറക്കാനൊക്കുകേല.. മാത്യൂസെ.. ”

അവന്റെ വാക്കുകളിൽ അൽപ്പം കടപ്പാടിന്റെ അംശം ബാക്കിയുണ്ടെന്ന് തോന്നുന്നു..

“അത് പോട്ടെ, മറ്റവൻ ഒന്നും കൊണ്ട് വന്നില്ലായോ.. ?”

അവൻ അത് കേട്ടു ചിരിച്ചു കൊണ്ട്..
“പിന്നല്ലാതെ.. !
അല്ലാതെ ഞാൻ എങ്ങിനെ ഒരു ഗൾഫ് കാരൻ
ആകുമെടാ ഉവ്വേ… ‘

ഞാനും ചിരിച്ചു….

“അളിയാ, ഗൾഫിലെ പോലെയല്ല ഇവിടെ.. ഒടുക്കത്തെ ചൂടാന്നെ. അതുകൊണ്ട് തൽക്കാലം നമുക്ക് ഓരോ തണുത്ത ബിയർ അടിക്കാം…”
ഇവിടെ ചൂടാണെന്നു പറഞ്ഞതിൽ നിന്നും തോമച്ചനും ഒരു ഗൾഫ്കാരന്റെ പത്രാസ് കാട്ടിത്തുടങ്ങി…

“അളിയാ.. ഇന്ന് വേണ്ട..! പെമ്പറന്നോത്തിയുമായി ഇച്ചിരി കറക്കം ഉണ്ട്.. !”

“ഓ . പിന്നെ.. കറക്കം… അത് നാളെ ആയാലും കറങ്ങാന്നേ.. ”

വളരെ നിസ്സാരമായി അവൻ പറഞ്ഞു…… തോമാച്ചന്റെ നിർബന്ധത്തിന് വഴങ്ങി ബാറിലെത്തി. ഓരോ കഥകൾ പറഞ്ഞു തുടങ്ങി…

സമയം കടന്നുപോയിക്കൊണ്ടിരുന്നു. ഒരുപാട് ബിയർ കുപ്പികൾ ടേബിളിന്‌ മുകളിൽ വന്നു അപ്രത്യക്ഷമായി. അതിനിടയിൽ ഫോൺ പലവട്ടം ചിലച്ചു….

വീട്ടിൽ നിന്നാണ്. സഹികെട്ടപ്പോൾ,
സ്വിച്ചുഓഫ് ചെയ്തു വച്ചു…
ഒടുവിൽ തോമാച്ചന്റെ ശരീരം തണുത്തപ്പോൾ.. അവനോടു യാത്ര പറഞ്ഞിറങ്ങി…
ആടിയാടി… ഒരുവിധം വണ്ടിയിൽക്കയറി..

വീടെത്തുന്നതിന്റെ ഇടയ്ക്ക് മൂന്ന് പ്രാവിശ്യം മൂത്രമൊഴിക്കാൻ വണ്ടി നിർത്തേണ്ടി വന്നു…

‘ഏതവനാണോ ഈ ബിയർ കണ്ട് പിടിച്ചത്. അവനെ ആദ്യം തല്ലണം ‘ സ്വയം പുലമ്പി…
കോപ്പ്.. !ദേക്ഷ്യം വരുന്നു..

സെക്യൂരിറ്റി ഗേറ്റ് തുറന്നു… വണ്ടി പാർക്ക് ചെയ്യാൻ അവനെ ഏൽപ്പിച്ചിട്ടു വീട്ടിലേക്കു കയറി…
വാതിൽ ലോക്ക് ചെയ്യാതെ, പാതി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു…

ഹാളിലെ കാഴ്ചകണ്ട് പകച്ചുപോയി….
സോഫയിൽ മക്കൾ രണ്ടുപേരും പുതിയ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് കെട്ടിപിടിച്ചു കിടന്നുറങ്ങുന്നു….
അടുത്ത് തന്നെ അന്നമ്മ ഇരുന്നുറങ്ങുന്നു….
തന്നെ കാത്തിരുന്നു പാവം ഉറങ്ങിപ്പോയി…

മജന്താ കളറിലെ സാരി തന്നെ നോക്കി
കൊഞ്ഞനം കുത്തുന്ന പോലെ തോന്നി…
അറിയാതെ തലയിൽ കൈവച്ചു പോയി…
കുറ്റബോധം ഉള്ളിൽ നീറിപുകഞ്ഞു..
ശ്ശോ.. ! ഒന്നും വേണ്ടായിരുന്നു… !

പെട്ടെന്ന് അവൾ എഴുന്നേറ്റു വാതിൽ അടച്ചു. ഒന്നും സംഭവിക്കാത്തത് പോലെ, അകത്തേക്ക് പോയി.. ഞാൻ അവിടെ ഉണ്ടെന്നു പോലും ഗൗനിക്കാതെ…

“അന്നമ്മേ… പ്ലീസ് “തന്റെ ശബ്ദം ശൂന്യതയിൽ ലയിച്ചു….

കുറച്ചു ദിവസം ഒന്നും സംഭവിക്കാതെ കടന്നു പോയി…..
ആ സംഭവത്തിന് ശേഷം അന്നമ്മ ഇതു വരെ തന്നോട് മിണ്ടിയിട്ടില്ല….അവളുടെ മുഖത്തെ കനത്ത ഭാവം കാണുമ്പോൾ അറിയാതെ തലകുനിഞ്ഞു പോകുന്നു….
അസഹനീയമാണ് ഈ മൗനം…..
ഭ്രാന്ത് പിടിക്കുന്ന അവസ്ഥ….
ഇന്ന് ഇതു തീർക്കണം. ഇനി തുടരാൻ വയ്യ..
എന്നു മനസ്സിൽ ചിന്തിച്ചുകൊണ്ട് ഫോണെടുത്തു അവളെ വിളിച്ചു…..!

“ഉം… എന്താ .. ??”
അവൾ ദേക്ഷ്യത്തിൽ തന്നെ..
കുറെ മാപ്പിരന്നു…ഒട്ടും തണുക്കുന്നില്ല….
പാലാക്കാരി അച്ചായത്തി ആണ്, അങ്ങിനെ
തണുക്കില്ലെന്നറിയാം…

ഒടുവിൽ പതിനെട്ടാമത്തെ നമ്പർ ഇറക്കി,

“തോമാച്ചന്റെ ഭാര്യ ഗൾഫിൽ വച്ചു ആരുടെ കൂടയോ ഒളിച്ചോടിപ്പോയ് .അവന്റെ സങ്കടം കണ്ടു സഹിക്കാൻ പറ്റിയില്ല. അത് കൊണ്ടാണ് അന്ന് അങ്ങിനെ പറ്റിപ്പോയത്.. ”

“ശ്ശോ.. ഇച്ചായാ കഷ്ട്ടായല്ലോ..”അവൾക്കു സങ്കടം വന്നു എന്നു മനസ്സിലായി…
ആരെങ്കിലും രക്ഷപെടുന്നത് ഇവള് മാർക്കൊന്നും
സഹിക്കില്ലല്ലോ….മനസ്സിൽ ഓർത്തു….

അവൾക്കു വിശ്വാസം വരാൻ വേണ്ടി.
പഴയൊരു തമിഴ് സിനിമയിലെ അവിഹിതകഥ, കഥാപാത്രങ്ങളെ മാറ്റി ഭംഗിയായി അവതരിപ്പിച്ചു.
അതോടെ പാതി പിണക്കം മാറി….
കുറച്ചു കഴിഞ്ഞ് പിന്നെയും വിളിച്ചു. കുറേ
സംസാരിച്ചു. പിണക്കം പിന്നെയും കുറഞ്ഞു…
മൂന്നാമത്തെ വിളിയിൽ എല്ലാ പിണക്കങ്ങളും ഉരുകി ഒലിച്ചു….

Leave a Reply

Your email address will not be published. Required fields are marked *