പ്ലാൻ അമ്പേ പരാജയപ്പെട്ട സ്ഥിതിക്ക് അവൾക്കൊരു ഇളിഞ്ഞ ചിരിയും സമ്മാനിച്ച് പതിയെ ഓടിതുടങ്ങി.പിന്നാലെ അഭിരാമിയും. ശരീരമൊന്ന് ചൂടായതും തണുപ്പ് കാര്യമായി ബാധിക്കാതെയായി.
ഇരുട്ട് ഇപ്പഴും വിട്ട് മാറിയിട്ടില്ല. തെരുവുവിളക്കിന്റെ മഞ്ഞവെളിച്ചം അവിടെയൊക്കെ പരന്ന് കിടപ്പുണ്ട്. ടൌൺ ക്ലീൻ ചെയ്യാൻ ഇറങ്ങിയവർ അവിടവിടെ അടിച്ചുവാരുന്നൊക്കെ ഉണ്ടായിരുന്നു. ഓടുമ്പോൾ ഇളകിയാടുന്ന അഭിരാമിയുടെ പോണിടെയ്ൽ കെട്ടിയ നീണ്ട് അറ്റംചുരുണ്ട മുടിക്കെട്ടിനേയും ശ്രെദ്ധിച്ച് ഞാൻ ഫുട്പാത്തിലൂടെ നീങ്ങി.
“” ഡാ..! എന്തുവാ നോക്കണേ…! “”
“” ങേ..! ഹാ അത് തന്റെ മുടിയിളകണത് കാണാന്നല്ല രസൂണ്ട്…! “”
ആസ്ഥാനത് തടകേടെ ചോദ്യം കേട്ടൊന്ന് ഞെട്ടിയപ്പോൾ ഓർക്കാപ്പുറത്ത് ഞാനവളോട് പറഞ്ഞു.
“” എന്താന്ന്…! “”
അപ്പോഴാണ് എന്താണ് ഞാൻ പറഞ്ഞതെന്ന് ഓർക്കുന്നത്.
‘അയ്യേ അവളെന്ത് കരുതിക്കാണും. ‘
എന്നാലതിന് മറുപടി പറയാതെ ഞാനൊന്ന് ഇളിച്ചുകാണിച്ചു.
അത് കണ്ടിട്ടവൾടെ ചുണ്ടിലും നേർത്തൊരു ചിരി വിരിഞ്ഞത് ഞാൻ കണ്ടു.
“”ഡാ..! നീയെന്താ ഇന്നീവേഷത്തിലോട്ട് മാറിയേ..?! “”
അവൾടെ പുതിയ ഡ്രസിങ് ഓർത്ത് ഞാൻ ചോദിച്ചു.
“” ഈ ഡ്രെസ്സിനെന്താ കുഴപ്പം…! “”
അവളോട്ടം നിർത്തി അരക്ക് കയ്യൂന്നി നിന്നുകൊണ്ട് ചോദിച്ചു.
“” അയ്യോ അങ്ങനല്ല…! സാധാരണ ഇങ്ങനല്ലല്ലോ…! അതോണ്ട് ചോദിച്ചതാ… “”
അവൾ എന്റെ ചോദ്യം തെറ്റായി വ്യാഖ്യാനിച്ചോ എന്നൊരു സംശയത്തോടെ ഞാൻ എന്റെ ഭാഗം ന്യായീകരിക്കാൻ നിന്നു.
“”ഹ്മ്മ്…! “”
അതിനൊന്ന് കനപ്പിച്ച് മൂളീട്ട് അവൾ പയ്യെ നടന്നു.
“ശ്യേ… വേണ്ടായിരുന്നു..! ” ഞാൻ മനസിലോർത്ത് കൊണ്ട് മുന്നോട്ട് നടന്നു.
“” അതീ പാവാടേമിട്ടോണ്ട് ഓടാൻ ബുദ്ധിമുട്ടല്ലേ…! അതോണ്ട് ഇതാവട്ടെ എന്ന്കരുതി. അല്ലേലും ജോഗിങ്ങിന് പോവുമ്പോഴേന്റെ സ്ഥിരം വേഷമിതാണ്. “”
അവൾ ചെറിയൊരു ചിരിയോടെ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി.
ആ സമയം കൊണ്ട് തന്നെ ഞങ്ങൾ അത്യാവശ്യം നന്നായി വിയർത്തിരുന്നു. വിയർപ്പ് തുള്ളികൾ വീണ് അവളുടെ ടീഷർട്ടിന്റെ മുൻഭാഗം കുറച്ച് നനഞ്ഞിട്ടുമുണ്ട്.
ഞങ്ങൾ അവിടെയുള്ള തട്ടുകടയിൽനിന്ന് ഓരോ ചായേം വാങ്ങിക്കൂടിച്ച് ഫ്ലാറ്റിലേക്ക് തിരിച്ച് നടന്നു.
ഫ്ലാറ്റിലെത്തി ഒന്ന് ഫ്രെഷായി ഇറങ്ങിയപ്പോൾ എന്തോ നല്ല ഉണർവ് തോന്നി. എന്തായാലും രാവിലത്തെ ജോഗിംഗ് മനസിന് ഒരു ഫ്രഷ്നെസ് നൽകുന്നുണ്ട്.
കുറച്ച് കഴിഞ്ഞപ്പോൾ ജിൻസിയും അമ്മുവും ഫുഡ്ഡുമായി കേറിവന്നു.
“”ജോഗിംങിനൊക്കേ പോയിട്ടേങ്ങനുണ്ടെടെ…! “”
കൊണ്ടുവന്ന ഫുഡ് ടേബിളിൽ നിരത്തുന്നതിനിടെ ജിൻസി ചോദിച്ചു.
“” എന്റെ പൊന്നേച്ചി…! ഒന്ന് മിണ്ടാണ്ടിരിക്ക്… എന്തൊന്നിനാ രാവിലെത്തന്നെ ഏട്ടനെയിട്ട് ചൊറിയണേ..!!””
ജിൻസീടെ ചോദ്യം കേട്ടപ്പൊത്തന്നെ അമ്മു അവളെ എതിർത്തുകൊണ്ട് പറഞ്ഞു. കാര്യം ഓടാൻ പോവാൻ പറഞ്ഞതെനിക്കൊട്ടും പിടിച്ചിട്ടില്ലാന്ന് അമ്മൂന് മനസിലായിരുന്നു.
അത് കേട്ട് മുഖം കൊട്ടി അമ്മുവിനെ തുറിച്ചു നോക്കുന്ന ജിൻസിയെക്കണ്ടപ്പോൾ സത്യത്തില് ചിരി വന്ന് പോയി. ഡോക്ടർ ആണത്രേ…!
“” നീ ചുമ്മായിരിയമ്മു…! അവള് ചോദിക്കട്ടെ. നല്ലതായിരുന്നുഡീ… മനസിനും ശരീരത്തിനുമൊരു ഫ്രഷ്‌നെസ് ഒക്കെ ഫീല് ആവണുണ്ട് “”
ഞാൻ കാര്യമായ്തന്നെ പറഞ്ഞു.
“” ഹ്മ്മ്മ് …. നാളേമിത് തന്നെ പറഞ്ഞേച്ചാമതി.!!””
“”അതെന്താടി അങ്ങനൊരു ടോക്ക്… ഏഹ്…! “”
“” ഒന്നുല്ലായെ….!!””
അവൾ അതും പറഞ്ഞ് കഴിക്കാനെടുത്തുവച്ചു.
“” അല്ല…! എവിടെ നിന്റെ പൊണ്ടാട്ടി…! തമ്പ്രാട്ടിക്ക് എഴുന്നള്ളാനായില്ലെയാവോ…!””
മുഖത്ത് ഒരുകൊട്ട പുച്ഛം വാരിവിതറി ജിൻസിയെന്നോട് തിരക്കി. എനിക്ക് അഭിരാമിയോട് ഒരു ചായ്‌വുണ്ടെന്ന് മനസിലാക്കിയപ്പോ തൊട്ട് തുടങ്ങിയതാണ് തെണ്ടിയെന്നേയിട്ട് കളിയാക്കാൻ.
“” ഡീ ഡീ…! വേണ്ട…! “”
“” ഉയ്യോ…! ഭർത്താവിന് നൊന്തോ…! എങ്കി സഹിച്ചോട്ട…!””
“” എന്തുവാടിയിത്…! ഒന്നുല്ലേ നീയൊരു ഡോക്ടറല്ലേ…! അതിന്റെ പക്വതയേലും…!””
അവളുടെ കാര്യമോർത്ത് ഞാൻ പറഞ്ഞു.
“” അതേ ഏട്ടാ…! ആ പറഞ്ഞേലെനിക്കൊരു സംശയമുണ്ട്ട്ടാ…! ഇതെവിടന്നേലും കള്ള സർട്ടിഫിക്കേറ്റ് ഉണ്ടാക്യതാവും… വ്യാജഡോക്ടറ്…!””
അമ്മു ഞങ്ങളുടെ ഇടേൽ കേറി.
“” ഡീ…..! അങ്ങനെ പ്രഫഷനെത്തൊട്ടുള്ള കളിയൊന്നും വേണ്ടാട്ടോ…!””
അവളെ കളിയാക്കിയതിഷ്ടപ്പെടാതെ ജിൻസി അമ്മുനെ തുറിച്ചുനോക്കി.
അഭിരാമി വരേണ്ട സമയം കഴിഞ്ഞു. എന്ത് പറ്റിയാവോ ഇന്നിത്ര ലേറ്റ് ആവാൻ. ഞാനവളുടെ റൂമിന്റെ ഡോറും നോക്കീട്ടിരുന്നത് കണ്ടിട്ടൊയെന്തോ ജിൻസിയൊരു ചിരിയോടെ എണീറ്റ് അവളെ വിളിക്കാനായി ചെന്നു. ഡോറിൽ തട്ടി അവൾ വിളിച്ചപ്പോൾ “വരുവാ” എന്ന മറുപടി കിട്ടി. അതോടെ ജിൻസി വന്നിരുന്ന് കഴിപ്പ് തുടങ്ങി.
പിന്നെയും അഞ്ചാറുമിനുട്ട് കഴിഞ്ഞാണ് അവൾ റൂമീന്ന് വെളിയിൽ വന്നത്.
രാവിലേ കണ്ടത് പോലെ ആയിരുന്നില്ല. അവളുടെ മുഖം വല്ലാണ്ടിരിക്കുന്നു.കണ്ണ് ചെറുതായി ചുവന്നിട്ടുമുണ്ട്. അവൾ കരയുകയായിരുന്നോ?. അത് മനസിലാവാതിരിക്കാനാണോ മുഖം കഴുകിയിട്ടുള്ളത്.
ആകെയൊരു ശോകഭാവം.
“” എന്താടി മുഖം വല്ലാണ്ടിരിക്കുന്നെ…! വയ്യേ…! “”
അവളുടെ ഭാവം ശ്രദ്ധിച്ച് ജിൻസിയവളോട് തിരക്കി.
“” ഹേയ് ഒന്നുല്ല… ഒരു തലവേദന…! “”
“” എങ്കിപ്പിന്നെ ഇന്ന് ലീവ് എടുത്തോ….! വയ്യാണ്ട് എന്തിനാ ഓഫീസിലോട്ട് വരണേ…!””
അവൾ പറഞ്ഞത് കേട്ട് ഞാൻ ചോദിച്ചു.
“” ഇതത്രക്കൊന്നുല്ല…! മാറിക്കോളും. “”
അവൾ എനിക്ക് മുഖം തരാതെ പറഞ്ഞൊപ്പിച്ചു.
അവൾ തലവേദനയാണെന്ന് പറഞ്ഞത് അത്ര വിശ്വാസമായില്ലേലും പിന്നേ ഒന്നും മിണ്ടാൻ നിൽക്കാതെ ഞങ്ങൾ കഴിച്ചു തുടങ്ങി.
അങ്ങനെ പ്രാതലൊക്കെ പൂർത്തിയാക്കി ഞാനും അഭിരാമിയും ഇറങ്ങി.
അമ്മുവിനെ ജിൻസി ബസ് സ്റ്റാൻഡിൽ വിടും. അമ്മുവിന്റേത് വേറെ റൂട്ട് ആയതിനാൽ ആണ് അത്. അവിടന്നൊരു മുക്കാൽ മണിക്കൂർ യാത്രയുണ്ട് അമ്മുവിന്റെ ജോലിസ്ഥലത്തേക്ക്.
ഓഫീസിലേക്കുള്ള യാത്രയിലും അഭിരാമി ആകെ മൂകയായിരുന്നു. അവൾ കാര്യമായ എന്തോ ചിന്തയിൽ ആയിരുന്നു.
പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്തു.
ഗഹനമായ ചിന്തയിലായിരുന്ന അവൾ പെട്ടന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഞെട്ടി. ആരാണ് വിളിക്കുന്നത് എന്ന് പോലും ശ്രെദ്ധിക്കാതെ അവൾ ഫോൺ കട്ട് ചെയ്തു.