രാവിലേ കണ്ടത് പോലെ ആയിരുന്നില്ല. അവളുടെ മുഖം വല്ലാണ്ടിരിക്കുന്നു.കണ്ണ് ചെറുതായി ചുവന്നിട്ടുമുണ്ട്. അവൾ കരയുകയായിരുന്നോ?. അത് മനസിലാവാതിരിക്കാനാണോ മുഖം കഴുകിയിട്ടുള്ളത്.
ആകെയൊരു ശോകഭാവം.
“” എന്താടി മുഖം വല്ലാണ്ടിരിക്കുന്നെ…! വയ്യേ…! “”
അവളുടെ ഭാവം ശ്രദ്ധിച്ച് ജിൻസിയവളോട് തിരക്കി.
“” ഹേയ് ഒന്നുല്ല… ഒരു തലവേദന…! “”
“” എങ്കിപ്പിന്നെ ഇന്ന് ലീവ് എടുത്തോ….! വയ്യാണ്ട് എന്തിനാ ഓഫീസിലോട്ട് വരണേ…!””
അവൾ പറഞ്ഞത് കേട്ട് ഞാൻ ചോദിച്ചു.
“” ഇതത്രക്കൊന്നുല്ല…! മാറിക്കോളും. “”
അവൾ എനിക്ക് മുഖം തരാതെ പറഞ്ഞൊപ്പിച്ചു.
അവൾ തലവേദനയാണെന്ന് പറഞ്ഞത് അത്ര വിശ്വാസമായില്ലേലും പിന്നേ ഒന്നും മിണ്ടാൻ നിൽക്കാതെ ഞങ്ങൾ കഴിച്ചു തുടങ്ങി.
അങ്ങനെ പ്രാതലൊക്കെ പൂർത്തിയാക്കി ഞാനും അഭിരാമിയും ഇറങ്ങി.
അമ്മുവിനെ ജിൻസി ബസ് സ്റ്റാൻഡിൽ വിടും. അമ്മുവിന്റേത് വേറെ റൂട്ട് ആയതിനാൽ ആണ് അത്. അവിടന്നൊരു മുക്കാൽ മണിക്കൂർ യാത്രയുണ്ട് അമ്മുവിന്റെ ജോലിസ്ഥലത്തേക്ക്.
ഓഫീസിലേക്കുള്ള യാത്രയിലും അഭിരാമി ആകെ മൂകയായിരുന്നു. അവൾ കാര്യമായ എന്തോ ചിന്തയിൽ ആയിരുന്നു.
പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്തു.
ഗഹനമായ ചിന്തയിലായിരുന്ന അവൾ പെട്ടന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഞെട്ടി. ആരാണ് വിളിക്കുന്നത് എന്ന് പോലും ശ്രെദ്ധിക്കാതെ അവൾ ഫോൺ കട്ട് ചെയ്തു.
“” എടൊ…! ന്തേലും പ്രശ്നമുണ്ടോ…? “”
അവളുടെ പെരുമാറ്റം കണ്ട് ഞാൻ ചോദിച്ചു.
“” ഒന്നുല്ല…! “”
ഒറ്റവാക്കിലുള്ള അവളുടെ മറുപടി എന്നെയൊട്ടും തൃപ്തിപ്പെടുത്തിയില്ല.
അവളുടെ ഫോൺ വീണ്ടും റിങ് ചെയ്തു.
അവളതും കട്ട് ചെയ്തു. പിന്നീട് ഒന്നിന് പുറകെ ഒന്നായി വന്ന നാലോ അഞ്ചോ കാൾ കൂടെ അവൾ കട്ട് ആക്കി.
“” എടാ…! എന്താ പ്രശനം…! ആരായീ വിളിച്ചോണ്ടിരിക്കണേ. തനിക്ക് ഫോണെടുത്താലെന്താ…?! “”
അവളുടെ ഭാവം കണ്ട് ഞാൻ തിരക്കി.
“” ഒന്ന് മിണ്ടാണ്ടിരിക്കണുണ്ടോ….! ശല്യം….!””
അഭിരാമി പെട്ടന്ന് എനിക്ക് നേരെ ഷൗട്ട് ചെയ്തു.
അത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഞാനാകെ വല്ലാതായി. കുറച്ച് മുന്നേവരെ എന്നോട് ചിരിച്ച് കളിച്ച് സംസാരിച്ചവളാണ്.
പെട്ടന്നുള്ളയീ ഭവപ്പകർച്ചയുടെ കാരണം എന്താണെന്ന് ഒരു പിടിയുമില്ല. ചോദിച്ചിട്ടാണെങ്കിൽ അവളൊട്ട് പറയുന്നുമില്ല.
അവളുടെ പ്രതികരണം ഒരു കഠാരയെന്നോണം എന്റെ ചങ്കിൽ ആഴ്ന്നിറങ്ങി.
അവിചാരിതമായി ജീവിതത്തിലേക്ക് കടന്നുവന്നെങ്കിലും അവളെ ഞാനിന്ന് സ്നേഹിക്കുന്നുണ്ട്. അതവളോട് ഇനിയും തുറന്നു പറഞ്ഞില്ലായെങ്കിലും.
നമ്മുടെ സ്നേഹിതർ മുഖത്ത് നോക്കി നമ്മൾ അവർക്കൊരു ശല്യമാണെന്ന് പറയുമ്പോഴുള്ള വേദനയിലും മറ്റെന്താണ്.
ചങ്കിൽനിന്ന് ചോരപൊടിയുമ്പോഴും അതോർത്തെന്റെ ചുണ്ടിൽ വിരിഞ്ഞത് ഒരു ചെറുപുഞ്ചിരിയായിരുന്നു.
നിർവചിക്കാനസാധ്യമായ ആയിരമായിരം അർഥങ്ങൾ ഒളിച്ചിരുന്നയൊരു നറുപുഞ്ചിരി.!
*******************
ഓഫീസ് ലക്ഷ്യമാക്കി കാർ നീങ്ങിക്കൊണ്ടിരുന്നു.
അവളുടെ വാക്കുകളാൽ ഏറ്റ മുറിവുകളുടെ നീറ്റൽ അപ്പോഴും വിട്ട് മാറിയില്ല.
ഒരുപക്ഷെ ശരീരത്തിനേൽക്കുന്ന മുറിവുകൾ പെട്ടന്ന് കരിഞ്ഞുണങ്ങും…! എന്നാൽ മനസിനേൽക്കുന്നമുറിവുകൾ വ്രണമായി വീണ്ടും വീണ്ടും വേദനിപ്പിച്ചുകൊണ്ടിരിക്കും.
തെളിഞ്ഞിരുന്ന അന്തരീക്ഷം പൊടുന്നനെ മേഘാവൃതമായി. കാർമേഘങ്ങൾ സൂര്യനുമേൽ തിരശീലതീർത്തു. കരിങ്കൽ ചീളുകൾപോൽ മഴത്തുള്ളികൾ അടർന്നുവീണു. പ്രകൃതിയുടെ കരച്ചിൽ.!
ഉള്ളാൽ ഞാനും കരയുകയാണ്. എന്റെ സങ്കടത്തിനു കൂട്ടുവന്ന മഴയേയും ചേർത്ത് പിടിച്ച് ഞങ്ങളുടെ കാർ ഓഫീസിന്റെ പാർക്കിങ്ങിലേക്ക് കയറി.
കാർ നിന്നതും അഭിരാമിയിറങ്ങി നടന്നു. അവിടെയും അവളെന്നെ തളർത്തി.
