ദേവസുന്ദരി – 1

ഹായ്… ഞാൻ HERCULES. ഇവിടെ എന്റെ ആദ്യ കഥയാണ്. Kadhakal.com ഇൽ ഒന്ന് രണ്ട് കഥ എഴുതിയിട്ടുണ്ട്. സപ്പോർട്ട് വേണംട്ടോ. അധികം പറഞ്ഞ് മുഷിപ്പിക്കുന്നില്ല. വായിച്ച് അഭിപ്രായമറിയിക്കൂ.

ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ എത്തി എന്ന അറിയിപ്പുകേട്ടാണ് ഞാൻ മയക്കംവിട്ടണർന്നത്. ബാംഗ്ലൂരിൽ ഒരു IT കമ്പനിയിലേക്ക് അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക് അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടിയത് കഴിഞ്ഞയാഴ്ചയാണ്. അവിടെക്കാണ് ഇപ്പോഴുള്ള ഈയാത്ര.

ഞാൻ രാഹുൽ. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് എന്റെ വീട്. അച്ഛൻ അമ്മ ഒരു അനിയത്തി ഇതാണെന്റെ കുടുംബം.

അച്ഛൻ വിശ്വൻ, അമ്മ പവിത്ര. പിന്നെ അഞ്ജലി എന്ന ഞങ്ങളുടെ അല്ലിയും.

അച്ഛന്റെ വലിയ ഒരു കുടുംബമാണ്. അച്ഛന് ആകെ 5 സഹോദരങ്ങളാണ്. ഒരു ചേച്ചിയും ഒരു ചേട്ടനും രണ്ട് അനിയന്മാരും ഒരു അനിയത്തിയും. ഇവരെയൊക്കെ വഴിയേ പരിചയപ്പെടാം.

അമ്മ ഒറ്റമോളാണ്.

അഞ്ചുമിനുട്ട് കഴിഞ്ഞ് ട്രെയിൻ വീണ്ടും ഓടിതുടങ്ങി. ട്രെയിൻ മുന്നോട്ട് നീങ്ങുന്തോറും ഉള്ളിലെന്തോ ഒരു പിരിമുറുക്കം…

ആദ്യമായിട്ടാണ് വീട്ടുകാരെയൊക്കെ വിട്ട് ഇത്രയും ദൂരെ… എന്തോ മനസിലൊരു ആശങ്ക നിറഞ്ഞുനിൽക്കുന്നുണ്ട്.

പുതിയ ജോലി പുതിയ സ്ഥലം… സാധാരണ എല്ലാവർക്കും വന്നുപെടാവുന്ന ഒരു ടെൻഷൻ..
ചിന്തകളിൽ നിന്ന് എന്നെ ഉണർത്തിയത് ഫോണിലേക്ക് വന്ന കോൾ ആണ്.

“അല്ലി ” എന്ന പേരോടെ ചിരിച്ചോണ്ട് നിൽക്കുന്ന അവളുടെ ഫോട്ടോകൂടെ കണ്ടപ്പോ നെഞ്ചോന്ന് പിടഞ്ഞു.

ഞാൻ വേഗം കോൾ അറ്റാൻഡ് ചെയ്തു.

” ഹലോ… അല്ലി… ”

എന്നാൽ അപ്പുറത്തുനിന്ന് ഏങ്ങലടികളാണ് മറുപടിയായി കിട്ടിയത്.

” അയ്യേ… അല്ലീ കരയാണോ നീ… എന്തിനാ നീ കരയണേ…

” ഏട്ടാ… നിയ്ക്ക് പറ്റണില്ലയേട്ടാ… ഏട്ടനില്ലാണ്ടിവിടൊരുരസൂണ്ടാവില്ല… ഏട്ടമ്പോണ്ടായേട്ടാ… ഇവിടെ എന്തേലും ജോലിക്ക് പോയാമതി ”

കൊച്ചുപിള്ളാരെപോലെ എങ്ങലുകൾക്കിടയിൽ എണ്ണിപ്പെറുക്കി അല്ലിയത് പറഞ്ഞപ്പോ എനിക്കും ആകെ സങ്കടായി.

“ഞാനവിടന്നിറങ്ങിയപ്പോ ഇങ്ങനൊന്നുവല്ലായിരുന്നല്ലോ…ഇനിയെന്റെശല്യം സയ്ക്കണ്ടല്ലോന്നും പറഞ്ഞുനടന്നാളാണോ ഇപ്പൊ കരയണേ ”

അങ്ങനെപറഞ്ഞെങ്കിലും എന്റെ ശബ്ദം ഇടറുന്നത് എനിക്ക് തന്നെ മനസിലാകുന്നുണ്ടായിരുന്നു.

ഞാൻ പറഞ്ഞതിനുള്ള അല്ലിയുടെ മറുപടിയൊരു പൊട്ടിക്കരച്ചിലായിരുന്നു

ആ കരച്ചിലിനോടൊപ്പം ഫോൺ കട്ട്‌ ആകുവേം ചെയ്തു.

അത്രയും നേരം കടിച്ചുപിടിച്ചിരുന്ന എന്റെ പിടിയും വിട്ടുപോയി. കണ്ണിൽ വന്നുനിറഞ്ഞ കണ്ണുനീർ വഴിവെട്ടി പുറത്തേക്ക് ചാലിട്ടൊഴുകി. അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരിച്ചുപോയാലോ എന്നുപോലും ഒരുവേള ചിന്തിച്ചുപോയി.

” ഹേയ്… ആർ യൂ ഓക്കേ ”

എന്റെ കണ്ണ് നിറഞ്ഞുകണ്ടിട്ടൊയെന്തോ എനിക്കഭിമുഖമായിരുന്ന ഒരു ചെറുപ്പക്കാരി എന്നോട് ചോദിച്ചു.
അതിന് ഒരു പുഞ്ചിരി മാത്രമേ എന്റെ പക്കലുണ്ടായിരുന്നുള്ളു.

എനിക്ക് അധികം കൂട്ടുകാരൊന്നും ഇല്ല. കാരണം…. വേണമെങ്കിൽ ഞാനൊരു ഇൻട്രോവെർട്ട് ( അന്ധർമുഖൻ ) ആണെന്നൊക്കെ പറയാം.

ഇടിച്ചുകയറി ആരെയും പരിചയപ്പെടാനോ അല്ലെങ്കി അങ്ങോട്ട് ചെന്ന് സംസാരിക്കാനോ ഒക്കെ എനിക്കെന്തോ മടിയോ പേടിയോ ഒക്കെയാണ്. എന്നാൽ പരിചയപ്പെട്ടാൽ ഞാനത്യാവശ്യം സംസാരിക്കുകയും ചെയ്യും.

അല്ലിയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. അവളോടാണ് ഞാനേറ്റവുമധികം സംസാരിക്കുന്നത്.

പക്ഷെ ഇപ്പൊ… അവളെ പിരിഞ്ഞ് ഇരിക്കുക എന്നത് എന്നെയേറെ വേദനിപ്പിക്കുന്നുണ്ട്.

” എങ്ങോട്ടാ യാത്ര… ”

മുന്നിൽ ഇരുന്നവൾ കുറച്ചുനേരത്തിന് ശേഷം വീണ്ടും ചോദിച്ചു.

” ബാംഗ്ലൂർക്ക്… ”

ഒറ്റവാക്കിൽ ഞാൻ മറുപടി കൊടുത്തു.

” അതുശരി… ഞാനും അവിടേക്കാ… കറങ്ങാൻ പോകുവായിരിക്കും അല്ലെ… ”

ആ കുട്ടി പിന്നെയും ചോദിച്ചു.

” അല്ല… അവിടെയൊരു ജോലി ശരിയായിട്ടുണ്ട്.. ”

ചുരുങ്ങിയ വാക്കുകളിൽ മറുപടിയൊതുക്കി ഞാൻ പുറത്തെ കാഴ്ചകളിലേക്ക് തിരിഞ്ഞു.

“അയ്യോ പരിചയപ്പെടുത്താൻ വിട്ടുപോയി… ഞാൻ അമൃത… ഇയാള്ടെ പേരെന്താ… ”

” രാഹുൽ ”

ഇത് വല്യ ശല്യമായല്ലോ എന്ന് മനസിൽ തോന്നിയെങ്കിലും അതൊന്നും പുറത്തുകാട്ടാതെ ഞാൻ എന്റെ പേര് പറഞ്ഞുകൊടുത്തു.
” എന്താണ് മാഷേ… ആ… എയറൊക്കെ വിട്ടൊന്ന് ഫ്രീയാവെന്നേ… ഇതൊരുമാതിരി… ”

അവൾ വീണ്ടും പറഞ്ഞപ്പോൾ ഞാനൊന്ന് ചിരിച്ചു.

” അമൃതേടെ വീടെവിടെയാ… ”

എന്തേലും ചോദിക്കണമല്ലോ എന്നോർത്ത് ഞാൻ അവളോട് ചോദിച്ചു.

” ഇവിടെ കണ്ണൂര് താവക്കരയിൽ തന്നെയാ… ഇയാള്ടെയോ…? ”

” ഞാൻ തലശ്ശേരീലാണ്… ”

ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

അമൃത വളരെയേറെ സംസാരിക്കുന്ന കൂട്ടത്തിൽ ഉള്ളയാളാണ്. ചുരുക്കിപ്പറഞ്ഞാൽ എന്റെ നേരെ ഓപ്പോസിറ്റ് കാരക്റ്റർ.

പക്ഷെ എന്തോ… ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി. ചുരുങ്ങിയ നേരം കൊണ്ട് അവളുടെ വാക്കുകളിലൂടെ അവളുടെ കുടുംബക്കാരെ മൊത്തം എനിക്ക് പരിചിതമായിക്കഴിഞ്ഞിരുന്നു.

അമൃതയിൽനിന്ന് അമ്മുവിലേക്കുള്ള മാറ്റം വളരെ പെട്ടന്നായിരുന്നു. അധികമാരോടും സംസാരിക്കാത്ത ഞാൻ അവളോട് കുറെയേറെ സംസാരിച്ചു. അല്ലിയുടെ കുറേ ക്വാളിറ്റി അവൾക്കുണ്ടെന്ന് തോന്നി. അതാവാം ഒരുപക്ഷെ അത്ര ഫ്രീ ആയി അവളോട് സംസാരിക്കാൻ എനിക്ക് പറ്റിയത്.അല്ലിയേക്കാൾ 2വയസിന് മൂത്തതാണ് അമ്മു.

അല്പനേരത്തിന് ശേഷം ട്രെയിൻ പയ്യന്നൂർ സ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടെ നിന്ന് കയറിയ കുറച്ച് അന്യസംസ്ഥാന തൊഴിലാളികൾ ഞങ്ങൾ ഇരുന്നിരുന്ന ഇടത്തേക്ക് വന്നിരുന്നു. അതോടെ അമ്മു എന്റെയൊപ്പം ആയി ഇരിപ്പ്.

ഞങ്ങൾ ഓരോന്ന് സംസാരിച്ച് ഇരുന്നു.

എനിക്കത് എന്തോ അത്ഭുതം പോലെ ആയിരുന്നു. എന്തോ മുൻപരിചയം ഉള്ളവരെ പോലെ ആ ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾ മാറിയിരുന്നു.

അല്ലിക്ക് ഞാൻ കൊടുത്തിരുന്ന സ്വാതന്ത്ര്യം അമ്മുവിനും കൊടുത്തിരുന്നു. കൂടുതൽ അടുക്കുംതോറും അവളിലെ കുറുമ്പി ഉണർന്നെണീക്കുകയായിരുന്നു. ഇടക്ക് എന്നെ പിച്ചാനും മാന്താനും തല്ലാനുമൊക്കെ അവൾ തുടങ്ങി.
ഞങ്ങൾക്ക് അടുത്തിരുന്ന അന്യസംസ്ഥാനക്കാരുടെ തുറിച്ചുനോട്ടം അവളുടെ മേനിയിൽ ഇടതടവില്ലാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

അത് അവൾ കണ്ടില്ലയെന്ന് നടിക്കുമ്പോഴും അവളുടെ കണ്ണിൽ തെളിഞ്ഞു നിന്നിരുന്ന

അസഹിഷ്ണുത എനിക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു.

റിസേർവ്ഡ് സീറ്റ്‌ ആണ് ഞങ്ങളുടേത്. ടിക്കറ്റ് ചെക്ക് ചെയ്യാൻ ആള് വരുന്നതുകണ്ടതും അവരൊക്കെ എണീറ്റ് പിറകിലേക്ക് പോയിക്കൊണ്ടിരുന്നു. അവർ പോയിക്കഴിഞ്ഞതും അമ്മുവിൽനിന്നുയർന്ന ദീർഘ നിശ്വാസം അവൾ അത്രയും നേരമനുഭവിച്ചുകൊണ്ടിരുന്ന പിരിമുറക്കത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ടായിരുന്നു.

” ഏട്ടാ… വിശക്കണില്ലേ… എനിക്ക് നല്ലപോലെ വിശക്കണുണ്ട്… അടുത്ത സ്റ്റേഷൻ എത്തുമ്പോ എന്തേലും കഴിക്കാൻ വാങ്ങിക്കാം.. ”

Leave a Reply

Your email address will not be published. Required fields are marked *