ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം – 3 9

‘സ്‌കോളപ്പടി അശുദ്ധമാക്കെ, അസലായി’

‘അവന്റെ കൈയീന്നാരാ വെള്ളം വാങ്ങിക്കഴിക്കാ’

‘പാടത്ത് ഒരു മൈല്‍ ദൂരത്തൂടെ ഒഴിഞ്ഞുമാറി പോകുന്ന ചെറുമനെ സ്‌കോളിന്റെ ഉള്ളില്‍ കടത്തെ? കലികാലം’

‘എന്തന്നെ ആയാലും സ്‌കോളുതന്നെ വേണ്ടെന്നുവച്ചാലും ചെറുമനെ സ്‌കോളില്‍ കടത്താന്‍ പറ്റില്ല.’

അങ്ങനെ ഓരോരുത്തര്‍ ഓരോന്നു പറഞ്ഞെങ്കിലും കൃഷ്ണമേനോന്‍ മാഷ് പിടിച്ച പിടിവിട്ടില്ല. ചിലരൊക്കെ ഒത്തുതീര്‍പ്പിനു ശ്രമിച്ചു. പേരുകേട്ട നായര്‍ കുടുംബങ്ങളിലെ കാരണവന്മാര്‍ മാഷെ ആളയച്ചു വരുത്തി ഗുണദോഷിച്ചുനോക്കി. പക്ഷേ, മാഷ് കുലുങ്ങിയില്ല. കുട്ടികള്‍ മാഷടെ പിന്നില്‍ ഒറ്റക്കെട്ടായി നിന്നു. അവര്‍ ആര്‍ത്തുവിളിച്ചു. മഹാത്മാഗാന്ധിക്കു ജയ്, കൃഷ്ണമേനോന്‍ മാഷ് സിന്ദാബാദ്…’

അന്നതായിരുന്നു കാലം, മഹാത്മാഗാന്ധിക്കു ജയ് എന്നു വിളിച്ചാല്‍ മറ്റൊരു ശബ്ദവും അതിനു മുകളില്‍ ഉയരുമായിരുന്നില്ല.

അന്നു കൃഷ്ണമേനോന്‍ മാഷ് തേഡ് ഫോറത്തില്‍ കണക്കു പഠിപ്പിക്കുകയായിരുന്നു. പാറിപ്പറക്കുന്ന നരച്ച തലമുടിയും മുട്ടോളം താഴ്ന്നുകിടക്കുന്ന ഖദര്‍ കുപ്പായവും മുഷിഞ്ഞ മുണ്ടും ഒക്കെക്കൂടി പ്രാകൃതമായ വേഷം. ലക്കില്ലാതെ പതറിക്കൊണ്ടിരിക്കുന്ന ദൃഷ്ടികള്‍. എപ്പോഴും എന്തോ ഗാഢമായി ചിന്തിക്കുകയാണെന്നു തോന്നിക്കുന്ന മുഖഭാവം.

ആളുകള്‍ അയാള്‍ക്കു നൊസ്സാണെന്നു പറഞ്ഞുപ. കുരുത്തംകെട്ട കുട്ടികള്‍ അയാളുടെ പിന്നാലെ നടന്നു കൂക്കിവിളിച്ചു. പക്ഷെ, മാഷ് അതൊന്നും അറിഞ്ഞില്ല. ശ്രദ്ധിച്ചില്ല.

ബ്ലാക്ക് ബോര്‍ഡില്‍ ചോക്കുകഷണം കൊണ്ട് കണക്കെഴുതിയിട്ട്, മാഷ് തിരിഞ്ഞുനോക്കി, എട്ടും പത്തും നാഴിക ദൂരത്തുനിന്നും നടന്നുവരുന്ന അവശരായ കുട്ടികള്‍. ഉറക്കക്ഷീണത്തില്‍ വാടിയ വള്ളിത്തലപ്പുപോലെ തളര്‍ന്നുചായുന്ന ശരീരങ്ങളില്‍, വിളര്‍ത്ത മുഖങ്ങളില്‍, കൂമ്പിനില്‍ക്കുന്ന നിര്‍ജീവനയനങ്ങള്‍. മാഷക്കു കഷ്ടം തോന്നി. അയാളുടെ നോട്ടം പിന്നാലെ വരിതൊട്ട് ഓരോരുത്തരെയായി ഉഴിഞ്ഞു മുന്നിലേക്കുവരുമ്പോള്‍ പെട്ടെന്ന് അമ്മുക്കുട്ടി മുഖം കുനിച്ചുകളഞ്ഞു.

‘അമ്മുക്കൂട്ടീ… ‘ മാഷ് വിളിച്ു.

അമ്മു ഞെട്ടിപ്പോയി.

‘എണീറ്റു നില്‍ക്കൂ കാണട്ടെ’ മാഷ് പറഞ്ഞു.

അമ്മുക്കുട്ടി ഒന്നുപരുങ്ങി. ചുറ്റുംനോക്കി. എല്ലാവരും തന്നെ ശ്രദ്ധിക്കുകയാണ്. അവള്‍ ഡെസ്‌കില്‍ കൈ ഊന്നിക്കൊണ്ട് മെല്ലെ എഴുന്നേറ്റ് മുഖം കുനിച്ചു നിന്നു, കറുത്ത കൊഴുത്ത കൈത്തണ്ടുകളില്‍ കുപ്പിവളകള്‍ കിലുങ്ങി. വെളിച്ചെണ്ണ പുരട്ടി അണര്‍ത്തി ചീകീയ തലമുടി. കൗമാരം കവച്ചുവെച്ച വളര്‍ച്ച

‘അമ്മുക്കുട്ടീ’ മാഷ് വീണ്ടും വിളിച്ചു.

അപ്പോള്‍ അവള്‍ മുഖമുയര്‍ത്തി നോക്കി.

‘ഇവിടെ വരൂ’

അമ്മുക്കുട്ടി അടിവച്ചടിവച്ച് മാഷടെ അടുത്തേക്ക് നീങ്ങുമ്പോള്‍ കുട്ടികള്‍ ശ്വാസം പിടിച്ചിരുന്നു. എന്താണാവോ മാഷ് കാട്ടാന്‍ പോകുന്നത്.

‘അതാ ആ ബോര്‍ഡിലെ കണക്കൊന്നു ചെയ്യൂ കാണട്ടെ’ ചോക്കുകഷണം നീട്ടിപ്പിടിച്ചുകൊണ്ട് മാഷ് പറഞ്ഞു.

അമ്മുക്കുട്ടിയുടെ കറുത്ത വിരലുകള്‍ക്കിടയില്‍ വെളുത്ത ചോക്കുകഷണം വിറച്ചു. അവള്‍ ബോര്‍ഡിന്റെ നേര്‍ക്കു തിരിഞ്ഞ് അനങ്ങാനാവാതെ നിന്നു.

‘അതു ചെയ്തുകാട്ടിക്കൊടുക്ക് മറ്റ് കുട്ടികള്‍ക്ക്.’ മാഷ് അവളുടെ അടുത്തേക്ക് നീങ്ങിക്കൊണ്ടു പറയുമ്പോള്‍ അവള്‍ കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. മാഷ് ഒരു നിമിഷം അറച്ചുനിന്നു.

‘അറിയില്ല അല്ലേ, എന്നാല്‍ പോയി ഇരുന്നോളൂ’ അവളുടെ കൈയില്‍ നിന്നും ചോക്കുകഷണം മടക്കി വാങ്ങുമ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നു.

‘അല്ലാ! എന്തിനാ കരയണെ, ഇവിടെ വരു, ഇവിടെ വരൂ’ മാഷ് അവളെ അടുത്തേക്ക് വിളിച്ച് തന്നോടു ചേര്‍ത്തുനിര്‍ത്തി. എന്നിട്ട് ചോക്കുകഷണം മേശപ്പുറത്ത് വെച്ചിട്ട് എന്തോ ഓര്‍ക്കും പോലെ ഒരു നിമിഷം നിശ്ശബ്ദനായി മുഖം കുനിച്ചു നിന്നു. എന്നിട്ടു മെല്ലെ മുഖമുയര്‍ത്തി കുട്ടികളെല്ലാവരോടുമായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *