“”ടോണിച്ചാ.. തൊട്ടടുത്ത് രണ്ട് കടയെന്നൊക്കെ പറയുമ്പോ…. “”
“ എന്റെ ചേട്ടാ… ഞാൻ ചായക്കടയല്ല നടത്തുന്നത്… ചേട്ടൻ ടൗണിൽ നിന്ന് സാധനങ്ങളൊക്കെ കൊണ്ട് വരാറില്ലേ..?അതൊക്കെ ഇവിടെ കിട്ടും.. അങ്ങനത്തെ കടയാണ്.. “
അതോടെ കറിയാച്ചന്റെ മുഖം തെളിഞ്ഞു.
“ അതേതായാലും നന്നായി ടോണീ… അല്ല.. ഇവിടെയൊരു കട തുടങ്ങാൻ എന്താ കാരണം…”
“ ചേട്ടാ… ഞാൻ അച്ചന്റെ ഒരു ബന്ധുവാ.. അച്ചൻ പറഞ്ഞിട്ടാ ഇങ്ങോട്ട് വന്നത്… “
കാര്യങ്ങളെല്ലാം പരസ്പരം സംസാരിച്ച് രണ്ടാളും പുറത്തിറങ്ങി. ടോണിയെ സംശയത്തോടെ നോക്കി നിന്നവരോട് ടോണി ആരാണെന്നും,അവൻ ഇവിടെ ചെയ്യാൻ പോകുന്നത് എന്താണെന്നും കറിയാച്ചൻ വിശദീകരിച്ചു.അതോടെ എല്ലാവരും ടോണിയെ പരിചയപ്പെടാനും, വിശേഷങ്ങൾ ചോദിക്കാനും വന്നു. ടോണി എല്ലാവരോടും വളരെ സൗഹാർദത്തിൽ തന്നെ പെരുമാറി.
അപ്പോഴേക്കും, മത്തായിച്ചന്റെ ജീപ്പ് അച്ചനേയും കൊണ്ട് കടയുടെ മുന്നിൽ വന്ന് നിന്നു. കറിയാച്ചൻ രണ്ട് കസേരയെടുത്ത് പുറത്തേക്കിട്ടു.
“ അച്ചോ,ഇങ്ങോട്ടിരിക്ക്.. മത്തായിച്ചനും ഇരിക്ക്…”
കറിയാച്ചൻ വിനയത്തോടെ പറഞ്ഞു.
അച്ചൻ കസേരയിലേക്കിരുന്ന് അവിടെ കൂടിയ എല്ലാവരോടുമായി പറഞ്ഞു.
“ ഇത് ടോണി..എന്റെയൊരു ബന്ധുവാണ്..അവനിവിടെയൊരു കട തുടങ്ങണമെന്നുണ്ട്.. കറിയാച്ചന് ബുദ്ധിമുട്ടൊന്നുമില്ലല്ലോ… ?
“” അച്ചോ.. ഒരു ബുദ്ധിമുട്ടുമില്ല..അത് സന്തോഷമുള്ള കാര്യമല്ലേ…”
കറിയാച്ചന്റെ സംസാരത്തിലുള്ള സന്തോഷം അച്ചൻ തിരിച്ചറിഞ്ഞു.
“” അപ്പോൾ എല്ലാവരും ടോണിയെ ഒന്ന് സഹായിക്കണം.. ഇനി ആർക്കും ടൗണിൽ നിന്നും സാധനങ്ങൾ ഒരുമിച്ച് വാങ്ങേണ്ട ആവശ്യം വരില്ല.എപ്പോഴും ഇവിടെ വന്ന് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാം… കടമുറിയുടെ പണി നാളെത്തന്നെ തുടങ്ങും.. അറിയാവുന്നവർ എന്തെങ്കിലും പണിക്കൊക്കെ സഹായിക്കുക.. കേട്ടോ തങ്കച്ചാ..വല്ല പടവോ, കെട്ടോ ഉണ്ടെങ്കിൽ നീയും സഹായിക്കണം…”
കരിങ്കൽ പടവിന് പോകുന്ന തങ്കച്ചനെ നോക്കിയാണ് അച്ചനത് പറഞ്ഞത്.
“” സഹായിക്കാമച്ചോ… “
തങ്കച്ചൻ വിനയത്തോടെ പറഞ്ഞു.
“” ശരി ടോണിച്ചാ..നമുക്ക് സ്ഥമൊന്ന് നോക്കാം..’”
അച്ചൻ, ടോണിയെ വിളിച്ച്, മത്തായിച്ച നേയും കൂട്ടി മുന്നോട്ട് നടന്നു.
“ അച്ചോ… കറിയാച്ചന്റെ കടക്ക് ചാരിത്തന്നെ മതിയെന്നാണ് എനിക്ക് തോന്നുന്നത്.. രണ്ട് കടയും അടുത്തടുത്ത് ആകുന്നതല്ലേ നല്ലത്…”
ടോണി ഒരഭിപ്രായം പറഞ്ഞു.
“” അത് ശരിയാണച്ചോ… ഏതായാലും കറിയാച്ചന്റെ കടയിലേക്ക് ആളുകൾ വരും… അപ്പോൾ അതിനടുത്ത് തന്നെയാ സൗകര്യം.. “
മത്തായിച്ചന്റെ അഭിപ്രായവും അത് തന്നെയായിരുന്നു.
“ മത്തായിച്ചാ,.. സ്ഥലം അളന്ന് ഒന്നു കയർ കെട്ടി തിരിക്കണ്ടേ… ?”
ടോണി ചോദിച്ചു.
“ ഓ.. എന്നാത്തിനാ…ടോണിക്ക് വേണ്ട സ്ഥലം നോക്കുക… അവിടെ ടോണി ഉദ്ദേശിച്ച കാര്യം നടത്തുക.. അത്ര തന്നെ.. അങ്ങിനെയല്ലച്ചോ… ?’
മത്തായിച്ചൻ, അച്ചനോട് ചോദിച്ചു.
“ മത്തായിച്ചന് സമ്മതമാണെങ്കിൽ അങ്ങിനെ തന്നെ.. അപ്പോൾ ടോണീ.. കാര്യങ്ങളെല്ലാം ഇനി നീ നോക്കി നടത്തുക..
പിന്നെ ടോണീ.. നിന്റെ താമസത്തിനെന്ത് ചെയ്യും…”
അച്ചൻ കാതലായപ്രശ്നം ടോണിയോട് ചോദിച്ചു.അപ്പോഴാണ് ടോണിയും അതിനെ കുറിച്ച് ചിന്തിക്കുന്നത്.
“” കടമുറിയോടൊപ്പം താമസിക്കാനുള്ള ഒരു മുറിയും കൂടി ഉണ്ടാക്കാമെന്നാണ് ഞാൻ കരുതുന്നത്.. അത് വരെ കറിയാച്ചന്റെ ഈ വരാന്തയിലെവിടെയെങ്കിലും കിടക്കാൻ പറ്റുമോന്ന് അച്ചനൊന്ന് ചോദിച്ച് നോക്കുമോ… ?’”
“” ഹാ… അതെന്തിനാടാ ടോണീ.. നീ കിടക്കാറാകുമ്പോൾ പള്ളിമേടയിലേക്ക് പോര്.. നിനക്കവിടെ കിടക്കാം…”
അച്ചൻ ടോണിയോട് പറഞ്ഞു.
“” അത് വേണ്ടച്ചോ.. കറിയാച്ചൻ സമ്മതിക്കുകയാണേൽ ഞാനിവിടെത്തന്നെ കിടക്കാം.. ഒരാഴ്ചത്തേക്കുള്ള ബുദ്ധിമുട്ടല്ലേയുളളൂ.. “
അച്ചൻ, കറിയാച്ചനുമായി സംസാരിച്ച് ആ കാര്യത്തിനും ഒരു തീരുമാനമുണ്ടാക്കി. കറിയാച്ചന് വളരെ സന്തോഷമായി. ടോണിയെപ്പോലെഒരാളുമായി ബന്ധമുണ്ടെന്ന് പറയുന്നത് ഒരഭിമാനമായി അയാൾ കരുതി. പക്ഷേ ടോണി ചിന്തിച്ചത്, കല്യാണപ്രായമായ ഒരു പെൺകുട്ടിയുള്ള ഇവിടെ ഒരു പരിചയവുമില്ലാത്ത ഒരാൾ രാത്രി കിടക്കുന്നതിൽ, അച്ചനോ.. കറിയാച്ചനോ, അവിടെ കൂടിയ നാട്ടുകാരോ ഒരു പ്രശ്നവും കണ്ടില്ല എന്നതാണ്..
ആ നാട്ടുകാരുടെ ശുദ്ധഗതി ടോണി ഒന്നുകൂടി അറിയുകയായിരുന്നു.
