“ മത്തായിച്ചാ.. നമ്മുടെ സ്ഥലത്തിന്റെ വാടകയുടെ കാര്യം… ?അതെങ്ങിനെയാ… “
ടോണി ബഹുമാനത്തോടെ മത്തായിച്ച നോട് ചോദിച്ചു.
“” നീയാദ്യം നിന്റെ പരിപാടി തുടങ്ങടാ ഉവ്വേ.. അതൊക്കെ നമുക്ക് പിന്നെ നോക്കാം…”
അതും പറഞ്ഞ് മത്തായിച്ചൻ സേവ്യറച്ചനേയും കൂട്ടി ജീപ്പിൽ കയറി പള്ളിയിലേക്ക് പോയി.
=========================
ടോണി ഒരു സിഗററ്റെടുത്ത് കത്തിച്ച് റോഡ് മുറിച്ച് കടന്ന് മറുഭാഗത്തേക്ക് നടന്നു.ആ ഭാഗം മുഴുവൻ സർക്കാർ വനഭൂമിയാണ്. പിടിയൊടുങ്ങാത്ത വണ്ണമുള്ള മരങ്ങൾ നിറഞ്ഞ കൊടും കാട്.വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാവാതിരിക്കാനാണെന്ന് തോന്നുന്നു, നീളത്തിൽ മതിൽ കെട്ടിയിട്ടുണ്ട്. കടയുടെ നേരെ എതിർ വശത്താണ് ഫോറസ്റ്റ്.. കടയിലിരുന്ന് എന്നും ഈ കാട്ടിലേക്ക് നോക്കിയിരിക്കേണ്ടിവരുമെന്ന് ടോണിക്ക് മനസിലായി. മനസാക്ഷിയില്ലാത്ത മനുഷ്യരേക്കാൾ നല്ലത് ഈ കാട് തന്നെ.അവൻമതിലിനരികിലൂടെ ഒരു പാട് ദൂരം മുന്നോട്ട് നടന്നു. ഇപ്പഴും നല്ല തണുപ്പുണ്ട്. കാടിന്റെ ഉളളിലൂടെ പുക പോലെ മൂടിക്കിടക്കുയാണ് കോടമഞ്ഞ്. വീടുകൾ മുഴുവൻ റോഡിന്റെ ഒരു ഭാഗത്താണ്. മറുഭാഗം ഇരുൾ മൂടിയ വനവും.
ചില വീടുകളിൽ നിന്ന് ആരൊക്കെയോ എത്തിനോക്കുന്നുണ്ട്.
തങ്ങളുടെ നാട്ടിൽ പുതുതായി കച്ചവടം തുടങ്ങാനാണ് അച്ചന്റെ ബന്ധുവായ ആ ചെറുപ്പക്കാരൻ വന്നതെന്ന് ഇതിനകം എല്ലാവരും അറിഞ്ഞിരുന്നു. കാണുന്നവരോടെല്ലാം പുഞ്ചിരിച്ച് ടോണി മനോഹരമായ ആ നാട് കണ്ടു നടന്നു.
വയസായ ഒരാൾ ചിരിയോടെ തന്റെ നേരെ നടന്ന് വരുന്നത് കണ്ട് ടോണി നിന്നു. രാവിലെ കറിയാച്ചന്റെ കടയിൽ വെച്ച് ഇയാളെ കണ്ടതായി അവൻ ഓർത്തു.
അടുത്തെത്തിയ അയാൾ പറഞ്ഞു.
“ എന്റെ പേര് അബൂബക്കർ.. ദാ..ആ വളവ് കഴിഞ്ഞാൽ എന്റെ വീടായി..നമുക്ക് വീട്ടിൽ പോയി ഓരോ ചായ കുടിച്ച് വന്നാലോ… ? “
വളരെ സൗഹാർദത്തോടെ അയാൾ ചോദിച്ചു. ടോണിക്ക് പെട്ടെന്ന് തന്നെ ആളെ മനസിലായി. രാവിലെ കഴിച്ച പത്തിരിയുടേയും, കോഴിക്കറിയുടേയും രുചി ഇനിയും നാവിൽ നിന്ന് പോയിട്ടില്ല.
“ ഇന്ന് രാവിലെ ഞാൻ ഇക്കാടെ വീട്ടിലെ ഭക്ഷണം കഴിച്ചതാണല്ലോ…”
ടോണി ചിരിയോടെ പറഞ്ഞു.
“ എന്റെ വീട്ടീന്നോ.. എപ്പഴാ ടോണി അവിടെ വന്നത്..?””
കാര്യം മനസിലാകാതെ ഇക്ക ചോദിച്ചു.
“” എന്റെ ഇക്കാ,രാവിലെ സേവ്യറച്ചന്ഇക്കാ ഭക്ഷണം കൊടുത്തയച്ചിരുന്നില്ലേ… അത് ഞങ്ങൾ രണ്ട് പേരുമാണ് കഴിച്ചത്… “
“” അത് ടോണിച്ചനും കഴിച്ചോ..?നന്നായി.. ഈനാട്ടിൽ വന്നിട്ട് ആദ്യത്തെ ഭക്ഷണം തരാൻ എനിക്ക് പറ്റിയല്ലോ..അൽഹംദുലില്ലാഹ്…”
ഇക്ക മുകളിലേക്ക് നോക്കി പടച്ചവനെ സ്തുതിച്ചു.
നേരം പന്ത്രണ്ട് മണിയായെങ്കിലും ഇനിയും സൂര്യപ്രകാശം വീണിട്ടില്ല.ഇക്കയുമായി കുറച്ച് നേരം കൂടി സംസാരിച്ച് നിന്ന്,ആ നാടിനെ പറ്റിയും,അവിടുത്തെ ആളുകളെ പറ്റിയും ഏകദേശ ധാരണയുണ്ടായി.
=========================
ചുരം കയറി കിതച്ചു കൊണ്ട് മാത്തുക്കുട്ടിയുടെ ജീപ്പ് കറിയാച്ചന്റെ കടയുടെ മുമ്പിൽ വന്ന് നിന്നു. മാത്തുക്കുട്ടി നീട്ടി രണ്ട് ഹോണടിച്ചു. അത് കേട്ടാൽ അവിടെ ചുറ്റുവട്ടത്തൊക്കെയുള്ളവർ ജീപ്പിനടുത്തേക്ക് വരും. അവർക്കുള്ള സാധനങ്ങളെല്ലം വാങ്ങിപ്പോകും. ബാക്കിയുള്ളവർക്ക് മാത്തുക്കുട്ടി കൊണ്ട് പോയി കൊടുക്കും.
പക്ഷേ, ഇന്ന് മാത്തുക്കുട്ടി ജീപ്പിൽനിന്ന് സാധനങ്ങളൊന്നുമിറക്കിയില്ല. നേരെ കറിയാച്ചന്റെ കടയിലേക്ക് ഓടിക്കയറി. കൗണ്ടറിലിരുന്ന കറിയാച്ചനെ പിടിച്ച് വലിച്ച് കടയുടെ ഉള്ളിലേക്ക് കൊണ്ടുപോയി. പകച്ചു പോയ കറിയാച്ചന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“ പറ കറിയാച്ചാ.. നേരം വെളുത്ത് ഇത്ര സമയമായപ്പോഴേക്കും എന്താണിവിടെ സംഭവിച്ചത്… ? ഏതോ ഒരുത്തൻ വന്ന് ഇവിടെ കട നടത്തുമെന്നോ, മല മറിക്കുമെന്നോ ഒക്കെ കേട്ടല്ലോ… ഈ മാത്തുക്കുട്ടിയുടെ കൊക്കിന് ജീവനുണ്ടെങ്കിൽ ഇതിവിടെ നടക്കില്ല. നടത്തില്ല ഈ മാത്തുക്കുട്ടി…”
മുഖം ചുവപ്പിച്ച് മാത്തുക്കുട്ടി വിറഞ്ഞ് തുള്ളുകയാണ്. പിന്നെയും അവന് എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ ദേഷ്യം കൊണ്ടവന് വാക്കുകൾ കിട്ടുന്നില്ല.
കറിയാച്ചൻ അവന്റെ മുഖത്തേക്ക് തന്നെ കുറച്ച് സമയം നോക്കി നിന്നു. പിന്നെ അവനെ പിടിച്ച് ബെഞ്ചിലേക്കിരുത്തി.
