എത്ര ആലോചിച്ചിട്ടും അവൾക്കത് കണ്ടെത്താനായില്ല.
“ദേവീ, ഇനിയിതൊക്കെ എന്റെ തോന്നലാവോ?
അമ്മൂ, എടി….”
കട്ടിലിൽ കിടക്കുന്ന അമ്മുവിനെയവൾ വിളിച്ചു.
“ഹോ, കിടക്കുന്ന കിടപ്പ് കണ്ടോ…ഉറങ്ങിക്കിടക്കുമ്പോൾ എന്തൊരു പാവം, ഹും”
ദേഷ്യത്തോടെ ഗൗരി കട്ടിലിൽകിടന്ന സീതയുടെ പുസ്തകം തിരഞ്ഞു. പക്ഷെ കണ്ടില്ല.
” ഭഗവാനെ, ഇവിടെ വച്ചിരുന്നതാണല്ലോ. പിന്നെ എവിടെപ്പോയി.”
അവൾ കട്ടിലിൽ അരിച്ചുപെറുക്കി. പുസ്തകം കിട്ടിയില്ല.
സങ്കടവും ദേഷ്യവും ഒരുമിച്ച് വന്ന ഗൗരി അമ്മുവിനെ തട്ടിവിളിച്ചു.
“അമ്മൂ, എടി, ആ പുസ്തകമെവിടെ ?”
“അവിടെയെവിടെയെങ്കിലും ണ്ടാവും ഗൗര്യേച്ചി.
മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ”
അമ്മു തല തിരിച്ചുകിടന്നു.
“അമ്മു…അമ്മ്…”
വിളിച്ചു തുടങ്ങും മുൻപേ മുറിയിലെ കിളിവാതിൽ വിജഗിരി നിരുമ്പിച്ച ശബ്ദത്തോടെ പതിയെ തുറന്നു.
ഭയത്തോടെ ഗൗരി കട്ടിലിൽ നിന്നുമെഴുന്നേറ്റ് പതിയെ അങ്ങോട്ട് നടന്നു. നിലാവുകൊണ്ട് മുറ്റം നിറയെ പന്തലിട്ടിരിക്കുന്നു. ചീവീടിന്റെ കനത്ത ശബ്ദം പുറത്തുനിന്ന് അവൾക്ക് കേൾക്കാം.
ഇളംങ്കാറ്റിൽ രാത്രിയുടെ സംഗീതമൊഴുകി അവളുടെ കർണ്ണപടത്തിൽ തട്ടിനിന്നു.
പുസ്തകത്തിന്റെ താളുകൾ തുറന്ന് വച്ചിട്ടുണ്ടായിരുന്നു.
ഇളങ്കാറ്റിൽ അതിന്റെ ഓരോ ഏടുകൾ അങ്ങോട്ടും ഇങ്ങോട്ടും മറഞ്ഞുകളിക്കുന്നുണ്ട്.
ഗൗരി പതിയെ ആ പുസ്തകമെടുത്തു നോക്കി.
മുൻപു കാണാത്ത എന്തോ ഡയറികുറിപ്പ് പോലെ ചിലവരികൾ കണ്ട ഗൗരി അദ്‌ഭുതത്തോടെ നിന്നു.
മൃദുലമായ കരങ്ങൾകൊണ്ട് അവൾ ആ പുസ്തകത്താളുകൾ മറിച്ചുനോക്കി.
വളരെ ഭംഗിയായി സച്ചിദാനന്ദന്റെ പടം വരച്ചുവച്ചിരിക്കുന്നതുകണ്ട ഗൗരി അതിലേക്ക് നോക്കിക്കൊണ്ട് പുഞ്ചിരി പൊഴിച്ചു.
സീതയുടെ അക്ഷരങ്ങളിലൂടെ അവൾ ചുണ്ടുകൾ ചലിപ്പിക്കാൻ തുടങ്ങി
3 – 10- 2016
തിങ്കൾ.
ഞാൻ സീതാ വാര്യർ.
നാരായണവാര്യരുടെയും, യശോദയുടെയും മകൾ, എനിക്ക് ഒരു ഏട്ടനുണ്ട്. സന്തോഷ്.
എന്റെ കുട്ടേട്ടൻ.
ചെന്നൈയിൽ എൻജിനിയറാണ് ഏട്ടൻ.
അച്ഛൻ ബ്രഹ്മപുരം അംബലത്തിലെ സെക്രട്ടറിയായി ജോലിചെയ്യുന്നു.
ഞാൻ എസ് എൻ ജി എസ് കോളേജിൽ മലയാളം വിഭാഗത്തിലാണ്പഠിക്കുന്നത്.
ഇന്ന് ശാലിനി
തന്നതാണ് ഈ പുസ്തകം.
ഒരു ഡയറി എഴുതണോയെന്ന് പലയാവർത്തി ആലോചിച്ചു. പിന്നീട് ശാലിനിയുടെ നിർബന്ധപ്രകാരം എഴുതിതുടങ്ങാം എന്ന തീരുമാനത്തിലെത്തി.
കുറേ കഴിയുമ്പോൾ എടുത്തുനോക്കാലോ,
അപ്പോൾ ഓർമ്മകൾ ഒരുമഴയായി പെയ്തിറങ്ങുമെന്ന് ശാലിനി പറഞ്ഞു.
എന്റെ അടുത്ത സുഹൃത്തും, അതിലുപരി എന്റെ വിഷമങ്ങൾ പങ്കുവക്കാനുള്ള മറ്റൊരു ഹൃദയംകൂടെയായിരുന്നു അവൾ.
ഇന്ന് പ്രത്യേകിച്ചൊന്നുമില്ല. സാധാരണ ഒരുദിവസം.”
ഗൗരി പുസ്തകത്തിൽനിന്നും കണ്ണെടുത്തു.
“ങേ, ഇതെന്തോന്ന് ഡയറി.”
അവൾ അടുത്ത പേജ് മറിച്ചു
പക്ഷെ ആ തീയ്യതിയിൽ മറ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.
തിടുക്കത്തിൽ അവൾ അടുത്ത പേജിലേക്ക് വളരെ വേഗത്തിൽ സഞ്ചരിച്ചു.
6 – 10 – 2016.
വ്യാഴം.
ഇന്ന് ഞാൻ ഏറ്റവും കൂടുതൽ വെറുക്കപ്പെട്ട ദിവസമായിരുന്നു.
കോളേജിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ ഒരു കാമഭ്രാന്തൻ എന്നെ മുട്ടിയുരുമ്പി നിൽക്കുന്നുണ്ടായിരുന്നു.
ക്ഷമനശിച്ച ഞാൻ അല്പം മാറിനിൽക്കാൻ അയാളോടു പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ബസ്സ് പെട്ടന്നുബ്രേക്ക് ചവിട്ടി.
ആ തക്കത്തിൽ അയാൾ
എന്നെക്കയറിപിടിച്ചു.
ഞാനയാളെ കണക്കിന് ചീത്തവിളിച്ചു.
പക്ഷെ ഞാൻ നിന്നുകൊടുത്തിട്ടാണെന്ന് അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു. സ്വയം വിശുദ്ധനായി.
ഞാനെത്ര പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല.
പിന്നെ എനിക്ക് ശബ്ദം പുറത്തേക്ക് വന്നില്ല.
സങ്കടം അലകടലായി മിഴിയിലൂടെ ഒഴുകിവന്നു.
എല്ലാവരും എന്നെ നോക്കാൻ തുടങ്ങി.
പെട്ടന്ന് ഒരു ചെറുപ്പക്കാരൻ സീറ്റിൽനിന്നും എഴുന്നേറ്റ് വന്ന് അയാളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു. ഒരു തവണയല്ല പലതവണ.
വേദന സഹിക്കാതെയായപ്പോൾ അയാൾ സത്യം പറഞ്ഞു.
