കൈവിളക്കിന്റെ വെളിച്ചത്തിൽ കല്ലുകൊണ്ട് രൂപകൽപന ചെയ്ത് പരദേവതകളെ ഗൗരി പൂർണ്ണമായും കണ്ടു.
എണ്ണക്കറ പിടിച്ച ചിരാതിൽ കൈയിൽകരുതിയ എണ്ണയൊഴിച്ച് തിരിയിട്ടുകത്തിച്ചു.
ഗൗരി ചിറ്റയുടെ പ്രവർത്തനങ്ങൾ കണ്ട് അദ്‌ഭുതപ്പെട്ടുനിന്നു.
“ഹോ, എന്നാലുമെന്റെ ചി….”
പറഞ്ഞു മുഴുവനാക്കാൻ നിൽക്കുമ്പോഴേക്കും അംബികചിറ്റ ഗൗരിയുടെ ആർദ്രമായ ചുണ്ടുകൾ കൈകൊണ്ട് പൊത്തിപ്പിടിച്ചു.
“ശ്………….”
മിണ്ടാരുതെന്ന് ആംഗ്യം കാണിച്ചുണ്ട് അവർ അല്പനേരം കണ്ണുകളടച്ചു നിന്നു.
ചുറ്റിലും നോക്കിയ ഗൗരിക്ക് അവളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം പുറത്തേക്ക് കേൾക്കാമായിരുന്നു.
“തിരിഞ്ഞുനോക്കാതെ വാ മോളേ…”
കണ്ണുകൾ തുറന്ന് ചിറ്റ ഗൗരിയുടെ ചെവിൽ പതിയെ പറഞ്ഞു.
വിളക്കിന്റെ മഞ്ഞവെളിച്ചതിൽ ചിറ്റ നിലവറയുടെ വാതിൽ അഴിയിട്ടുപൂട്ടി.
കൈവിളക്കും പിടിച്ചുകൊണ്ട് ചിറ്റ മുന്നിൽ നടന്നു.
പിന്നിൽ ആരൊക്കെയോ നിലവിളിക്കുന്ന ആ ശബ്ദം കേട്ടയുടനെ അംബികചിറ്റ ഗൗരിയുടെ കൈയുംപിടിച്ച് വേഗത്തിൽ നടന്നു.
തിരിഞ്ഞുനോക്കിയ ഗൗരി അന്ധകാരത്തിൽ ആരൊക്കെയോ കൈകാലുകളിട്ടടിച്ച് നിലവിളിച്ചു കരയുന്നതുപോലെ തോന്നി.
“ചിറ്റേ..വിട്, ആരോ അവിടെ ?..”
ഗൗരി തന്റെ കൈകൾ ബലമായി കുടഞ്ഞു.
അപ്പോഴേക്കും അവർ ഇടനാഴികയിലെത്തിയിരുന്നു.
നിലാവെളിച്ചം കിളിവാതിലിലൂടെ അകത്തേക്കുകടന്നുവന്നു.
“ഹും, ”
ചിറ്റയുടെ കൈവിട്ട് ഗൗരി ദേഷ്യത്തോടെ ഉമ്മറത്തേക്കുനടന്നു..
“മുത്തശ്ശാ..”
ഉമ്മറത്തിണ്ണയിൽ ഇരിക്കുകയായിരുന്ന തിരുമേനിയെ ഗൗരി നീട്ടിവിളിച്ചു.
“എന്താ മോളേ?”
ചാരുകസേരയിൽ ഇരുന്നുകൊണ്ട് അദ്ദേഹം ചോദിച്ചു.
“അവിടെ, നിലവറക്കുള്ളിൽ ആരോ കരയുന്നു.”
“അവിടെയൊന്നുല്ല്യാ കുട്ട്യേ, നിനക്ക് തോന്നിതാകും”
തിരുമേനി അവളെ പറഞ്ഞു സമാധാനിപ്പിച്ചു.
“അല്ല..! ഞാൻ കേട്ടു.”
അതിനെക്കുറിച്ച് കൂടുതലൊന്നും പറയാതിരിക്കാൻ തിരുമേനി അവൾ ഫോണിലൂടെ വിളിച്ചുചോദിച്ച കാര്യത്തെ കുറിച്ചു ചോദിച്ചു.
അപ്പോളാണ് താൻ മുൻപുകണ്ട കറുത്തരൂപത്തെകുറിച്ച് ഗൗരി ഓർത്തെടുത്തത്.
“മുത്തശ്ശാ, സത്യം പറഞ്ഞാൽ അക്കാര്യാ ഞാൻ ആദ്യം ചോദിക്കണം ന്ന് വിചാരിച്ചെ.
എന്താ അത് ഒരു… നിഴൽപോലെ..?
തിരുമേനി തന്റെ മിഴികൾ അല്പനേരം അടച്ചുപിടിച്ചു.
“മോളെ ഗൗരി, അമാവാസിയിലെ കാർത്തികയാണ് നിന്റെ ജനനം.
ആറ് നക്ഷത്രങ്ങൾ ചേർന്നതാണ് കാർത്തിക.
കൃത്തികമാർ എന്ന ആറ് ദേവിമാരുടെ സങ്കൽപ്പമായാണ് ഇതിനെ കാണുന്നത്.
പാർവ്വതി പരമേശ്വര പുത്രനായ കാർത്തികേയനെ ഗർഭത്തിൽ വഹിച്ചത്
ഈ കൃത്തികമാരാണെന്ന് പുരാണത്തിൽ പറയുന്നുണ്ട്. ദശാനാഥൻ സൂര്യനും, സർവ്വവും ശുദ്ധിയാക്കുന്നഅഗ്നി ദേവനുമാണ്.
മറ്റാർക്കും ചെയ്യാൻ പറ്റാത്ത, അല്ലങ്കിൽ അവർക്കാർക്കും കാണാൻ കഴിയാത്ത കാഴ്ച്ചകൾ ചിലപ്പോൾ നിനക്ക് കാണാൻ കഴിഞ്ഞെന്നുവരും. അത് നിനക്കുള്ള പ്രത്യേകതകയാണ്. അങ്ങനെ ഓരോ ജന്മങ്ങൾക്കും ഓരോ പ്രത്യേകയുണ്ട്.”
“മുത്തശ്ശാ, എന്റെ ചോദ്യത്തിനുള്ള ഉത്തരം താ…
എന്താ ഒരു നിഴൽപോലെ? “
ഗൗരി തിരുമേനിയുടെ അടുത്തേക്ക് ചേർന്നിരുന്നു.
“നിന്റെ സാനിധ്യം ആഗ്രഹിക്കുന്നയാൾ,
അല്ലങ്കിൽ നിന്നിലൂടെ എന്തെങ്കിലും നേടിയെടുക്കാൻ… അതുമല്ലങ്കിൽ
നിന്നിലൂടെ എന്തെങ്കിലും കാണിച്ചുതരാൻ!!”
“അപ്പോൾ ഞാൻ കണ്ടത് ?..”
തിരുമേനിയുടെ കൈകളിൽ പിടിച്ചുകൊണ്ട് അവൾ ചോദിച്ചു.
“ഒരാത്മാവായിരിക്കാം, നിസ്സഹായനയി നിൽക്കുന്ന അവൻ അല്ലങ്കിൽ അവൾ. ആരോ. “
“അപ്പൊ ആ കറുത്തരൂപം ഡോക്ടറുടെ മരിച്ച മകളുടെ കൈയുംപിടിച്ചുപോകുന്നത് ഞാൻകണ്ടല്ലോ അതോ ?..”
“നീ കണ്ടോ? അത് മരിച്ചുപോയ ആ അതേകുട്ടിയാണെന്ന്.”
“ഉവ്വ് ഞാൻ കണ്ടു.”
ഗൗരി ഉറപ്പിച്ചുപറഞ്ഞു.
“ആയിരിക്കില്ല്യ, അങ്ങനെയാണെങ്കിൽ ഒറ്റത്തവണയെ നിനക്ക് ആ രൂപത്തെ കാണാൻ സാധിക്കൂ. ഇതിപ്പോ മൂന്നുതവണ മോള് കണ്ടിരിക്കുന്നു!!
എന്റെ ഊഹം ശരിയാണെങ്കിൽ, ആത്മാവിന് മോക്ഷംലഭിക്കാത്ത ഏതോ ഒരാത്മാവ്.”
“ദേ, മുത്തശ്ശാ മനുഷ്യനെ ഒരുമാതിരി പേടിപ്പിക്കാൻ നോക്കല്ലേ. അല്ലെങ്കിലേ ഞാൻ നെട്ടിളകിയിരിക്യാ…”
