യക്ഷയാമം – 7

“മുത്തശ്ശാ, എന്റെ ചോദ്യത്തിനുള്ള ഉത്തരം താ…
എന്താ ഒരു നിഴൽപോലെ? “
ഗൗരി തിരുമേനിയുടെ അടുത്തേക്ക് ചേർന്നിരുന്നു.

“നിന്റെ സാനിധ്യം ആഗ്രഹിക്കുന്നയാൾ,
അല്ലങ്കിൽ നിന്നിലൂടെ എന്തെങ്കിലും നേടിയെടുക്കാൻ… അതുമല്ലങ്കിൽ
നിന്നിലൂടെ എന്തെങ്കിലും കാണിച്ചുതരാൻ!!”

“അപ്പോൾ ഞാൻ കണ്ടത് ?..”

തിരുമേനിയുടെ കൈകളിൽ പിടിച്ചുകൊണ്ട് അവൾ ചോദിച്ചു.

“ഒരാത്മാവായിരിക്കാം, നിസ്സഹായനയി നിൽക്കുന്ന അവൻ അല്ലങ്കിൽ അവൾ. ആരോ. “

“അപ്പൊ ആ കറുത്തരൂപം ഡോക്ടറുടെ മരിച്ച മകളുടെ കൈയുംപിടിച്ചുപോകുന്നത് ഞാൻകണ്ടല്ലോ അതോ ?..”

“നീ കണ്ടോ? അത് മരിച്ചുപോയ ആ അതേകുട്ടിയാണെന്ന്.”

“ഉവ്വ് ഞാൻ കണ്ടു.”
ഗൗരി ഉറപ്പിച്ചുപറഞ്ഞു.

“ആയിരിക്കില്ല്യ, അങ്ങനെയാണെങ്കിൽ ഒറ്റത്തവണയെ നിനക്ക് ആ രൂപത്തെ കാണാൻ സാധിക്കൂ. ഇതിപ്പോ മൂന്നുതവണ മോള് കണ്ടിരിക്കുന്നു!!
എന്റെ ഊഹം ശരിയാണെങ്കിൽ, ആത്മാവിന് മോക്ഷംലഭിക്കാത്ത ഏതോ ഒരാത്മാവ്.”

“ദേ, മുത്തശ്ശാ മനുഷ്യനെ ഒരുമാതിരി പേടിപ്പിക്കാൻ നോക്കല്ലേ. അല്ലെങ്കിലേ ഞാൻ നെട്ടിളകിയിരിക്യാ…”

ഭയത്തോടെ ഗൗരി പറഞ്ഞു.

“ഹഹഹ, ഇന്ന്
മന്ത്രികപ്പുരയിൽ പ്രത്യേക പൂജയുണ്ട്, അതുകഴിഞ്ഞാൽ നിനക്ക് ഞാനൊരു ചരട് ജപിച്ചുതരാം. അത് പുണ്യാഹംകൊണ്ടുകഴുകി ശുദ്ധിവരുത്തി വലതുകൈയിൽ കെട്ടണം. മാസമുറയെത്താറാകുമ്പോൾ അതഴിച്ചുവച്ച്
ആ ഏഴുനാൾ, മനയിൽനിന്ന് പുറത്തിറങ്ങാതെ മുറിയിലിരിക്കണം.
അങ്ങനെയാണെങ്കിൽ നിന്നെ പിന്തുടരുന്ന ആ കറുത്തരൂപത്തെ മുത്തശ്ശൻ കാണിച്ചുതരാം.”

സത്യമെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഗൗരി സമ്മതിച്ചു.

“നാളെ, അമ്മു വരുന്നുണ്ട്.
അവൾടെ സ്കൂളുപൂട്ടി, ഇനി നിന്റെകൂടെ ണ്ടാകും കുറച്ചൂസം.”

ഗൗരിയുടെ അച്ഛൻപെങ്ങളുടെ മകളാണ് അമ്മു.
കുഞ്ഞുന്നാളിൽകണ്ട ഓരോർമ്മയേയുള്ളൂയെങ്കിലും
അച്ഛൻ ഇടക്കുനാട്ടിൽവരുമ്പോൾ എടുക്കുന്ന ഫോട്ടോയിൽ കണ്ട പരിജയവും ഫോണിലൂടെയുള്ള സംസാരവുംകൊണ്ട് അടുത്തറിയാം.

“ഉവ്വോ, ”
സന്തോഷത്തോടെ ഗൗരി മുത്തശ്ശന്റെ കവിളിൽ ചുംബിച്ചുകൊണ്ട് എഴുന്നേറ്റു.

“പിന്നെ, അംബികയോട് കൂടുതലൊന്നും ചോദിക്കരുത്. നിനക്ക് ന്തേലും സംശയം ണ്ടെങ്കിൽ ന്നോട് ചോദിക്ക്യാ..”

“മ് “

അതിനുമറുപടിയായി അവൾ ഒന്നുമൂളുകമാത്രമേ ചെയ്തൊള്ളൂ.

“എന്നാ അത്താഴം കഴിച്ചിട്ട് കിടന്നോളൂ.”
തിരുമേനി ചാരുകസേരയിൽ നീണ്ടുനിവർന്ന് കിടന്നു.

“ഇത്രനേരത്തെയോ ?..”
നെറ്റി ചുളിച്ചുകൊണ്ട് ഗൗരി ചോദിച്ചു.

“പിന്നെ, സൂര്യോദയത്തിന് മുൻപേ എല്ലാവരും എണീക്കണം.”
കിടന്നുകൊണ്ട് മുത്തശ്ശൻ പറഞ്ഞു.

മറുത്തൊന്നും പറയാതെ ഗൗരി അടുക്കളയിലേക്കു ചെന്നു.

ചിറ്റയെ സഹായിക്കുന്ന രണ്ടു സ്ത്രീകൾ അടുക്കളയിൽ പാത്രം കഴുകിനിൽക്കുന്നുണ്ടായിരുന്നു.

ഗൗരി അത്താഴം കഴിക്കാൻ ഊണുമേശയുടെ അടുത്തുചെന്നിരുന്നു.

ചിറ്റ ഇലയിട്ട് ആവിപറക്കുന്ന നെല്ലുകുത്തരിചോറുവിളമ്പി.
കൂടെ തേങ്ങ വറുത്തറച്ച സാമ്പാറും, അവിയലും, പപ്പടവും, കടുമാങ്ങാഅച്ചാറും.
ഇലവടിച്ച് വൃത്തിയാക്കി ഗൗരി കസേരയിൽ നിന്നെഴുന്നേറ്റു.

“ചിറ്റേ, ഈ ഭക്ഷണത്തിന്റെ ഏഴയലത്തു വരില്ലാ ബാംഗ്ലൂരിൽനിന്ന് കഴിക്കുന്ന ഭക്ഷണം.”

“ഉവ്വ്, ചെന്നുകൈകഴുകൂ.. എന്നിട്ട് ഉറങ്ങാൻ നോക്ക് നാളെ സൂര്യോദയത്തിനു മുൻപേ എണീക്കണം.”

കൈകഴുകിയ ഗൗരിയെ അംബികചിറ്റ
മുറിയിൽ കൊണ്ടുകിടത്തി.

കെ ആർ മീരയുടെ ആരാച്ചാർ വായിച്ചുകിടന്ന് അറിയാതെ അവൾ ഉറക്കത്തിലേക്ക് വഴുതിവീണു.

രാത്രിയുടെ യാമങ്ങൾ കടന്നുപോയി.
പെട്ടന്ന് കൂട്ടമണിയടിയുടെ ശബ്ദംകേട്ട് ഗൗരി ഉറക്കത്തിൽനിന്ന് ഞെട്ടിയെഴുന്നേറ്റു.

“ആരാ ഈ രാത്രിയിൽ…”

ജാലകത്തിനരികിലേക്കുവന്ന് ഗൗരിപുറത്തേക്കുനോക്കി. പൂർണചന്ദ്രൻ പുഞ്ചിരിപൊഴിച്ചുകൊണ്ടു നില്ക്കുന്നു.
കാട്ടുമുല്ല വിരിയുന്ന സുഗന്ധം ജാലകത്തിലൂടെ അകത്തേക്ക് കയറിവന്നു.

“ഇല്ല..! ഇപ്പോൾ കേൾക്കുന്നില്ലല്ലോ”
അവൾ സ്വയം പറഞ്ഞു.

ഗൗരി കിഴക്കേഭാഗത്തെ ജാലകപൊളി തുറന്നുനോക്കി.
നിലാവല ഒഴുകി നടക്കുന്നു.
ചെമ്പപ്പൂവിരിഞ്ഞു തുടങ്ങി.
തിങ്കൾ അവയോരോന്നിയെയും തഴുകി തലോടികൊണ്ടേയിരുന്നു.

കിഴക്കുനിന്ന് ഇളംതെന്നൽ അവളുടെ മുടിയിഴകളെ തഴുകി.
അവളുടെ മുഖം നിലാവിന്റെ നീലവെളിച്ചത്തിൽ തിളങ്ങിനിന്നു.

പെട്ടന്ന് മണിയടിശബ്ദം വീണ്ടും കേട്ടു.

ശബ്ദം കേട്ടദിക്കിലേക്ക് അവൾ സൂക്ഷിച്ചുനോക്കി.

ദൂരെ ചെറിയൊരു കുടിൽ. അഗ്നിയുടെ വെളിച്ചത്തിൽ രണ്ടോ മൂന്നോപേർ ഇരിക്കുന്നത് കാണാം.

അല്പനേരം കൂടെ കാത്തിരുന്നപ്പോൾ അവിടെനിന്നും മന്ത്രോച്ചാരണങ്ങൾ കേൾക്കാൻ തുടങ്ങി.

“ദേവീ, മുത്തശ്ശനാണല്ലോ അത്. രാവിലെ മാന്ത്രികപ്പുരയിൽ പ്രത്യേക പൂജയുണ്ടെന്ന് പറഞ്ഞിരുന്നു. ഇനി ഇതാണോ അത്.

അവൾ തന്റെ മൊബൈൽ എടുത്തുനോക്കി.

സമയം 1.10.
“ഈ സമയത്ത് എന്തുപൂജയാ മുത്തശ്ശൻ ചെയ്യുന്നേ?..”

ഉദിച്ചുയർന്ന സംശയം അവളുടെ നിദ്രയെ തടസപ്പെടുത്തി.

“ഇനി മുത്തശ്ശൻ പറഞ്ഞ പൂജയാണോ ഇത്. ഒന്നുപോയിനോക്കിയാലോ?”

ജാലകത്തിലൂടെ പുറത്തേക്കുനോക്കിക്കൊണ്ട് അവൾ സ്വയം ചോദിച്ചു.

“മുത്തശ്ശനല്ലേ, പോയിനോക്കാം.”

ഗൗരി തന്റെ ഷാളെടുത്തുതോളിലേക്കിട്ടു.
ശബ്ദമുണ്ടാക്കാതെ കോണിപ്പടികൾ ഇറങ്ങി ഉമ്മറവാതിലിലൂടെ പുറത്തേക്കുനടന്നു. കിഴക്കേ മാന്ത്രികപ്പുര ലക്ഷ്യമാക്കി അവൾ ഓരോകാൽച്ചുവടുകൾവച്ചു.

അല്പം നടന്നപ്പോൾ മാന്ത്രികപ്പുരയിലേക്കുള്ള വഴി ഇതല്ലന്ന് മുന്നിൽ കാടുകെട്ടിയ ചെറിയ കാട്ടുവള്ളികളും, ചെടികളും പറഞ്ഞു.

തന്റെ മൃദുലമായ കൈകൾകൊണ്ട് അവയെ വകഞ്ഞുമാറ്റി വെളിച്ചം കാണുന്ന ദിക്കിലേക്കുനടന്നു.

മന്ത്രങ്ങളുടേയും കൈമണിയുടേയും ശബ്ദം അടുത്തുകൊണ്ടിരുന്നു.
പെട്ടന്ന് തന്റെ പിന്നിലൊരു കാൽപ്പെരുമാറ്റംകേട്ട ഗൗരി ഒരുനിമിഷം നിശ്ചലമായി നിന്നു.

ഇതുവരെ തോന്നാത്ത ഭയം ഒരുനിമിഷംകൊണ്ട് അവളിൽ വർദ്ധിച്ചു.

തണുത്തകാറ്റുവീശുന്ന രാത്രിയിലും അവളുടെ നെറ്റിയിൽനിന്ന് വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങി.

ഗൗരി പിന്നിലേക്കു നോക്കി..

“ഇല്ല്യാ, അരുമില്ല്യാ..”

വിണ്ണിൽ പൂർണചന്ദ്രനെ മറയ്ക്കുംവിധം കാർമേഘംവന്നുമൂടി.
പെട്ടന്നുതന്നെ അന്ധകാരം ചുറ്റിലുംവ്യാപിച്ചു.

മാന്ത്രികപ്പുരയിൽ കാണുന്ന അഗ്നിവെളിച്ചം മാത്രം.

“അമ്മേ ദേവീ,..രക്ഷിക്കണേ..”
ഗൗരി അറിയാതെ പറഞ്ഞു.

താനെടുത്ത ഈ തീരുമാനം തെറ്റായിപ്പോയിയെന്ന് ചുറ്റുമുള്ള കൂരിരുട്ട് തെളിയിച്ചുകൊണ്ടിരുന്നു

ഒരുനിമിഷം അവൾ പിന്നിലേക്ക് തിരിഞ്ഞു മനയിലേക്കുനോക്കി.

തന്റെ മുറിയിലെ ബൾബ് കത്തിക്കൊണ്ടിരിക്കുന്നു.

സർപ്പങ്ങൾ സീൽക്കാരം മീട്ടുന്ന ശബ്ദം കേട്ട് ഗൗരി ഒന്നൊതുങ്ങിനിന്നു.

ചെറുവിരലിൽനിന്നും ഭയം പെരുത്തുകയറി.
ധൈര്യം സംഭരിച്ച് അവൾ മന്ത്രികപ്പുര ലക്ഷ്യമാക്കി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *