യക്ഷയാമം – 8 Like

“ആരാ അമ്മുവേ പുതിയ അവതാരം. മുൻപ് കണ്ടിട്ടില്ല്യല്ലോ”

“അമ്മാവന്റെ മകളാ ഗൗരി ബാംഗ്ളൂരായിരുന്നു, കുറച്ചൂസം ണ്ടാവും.”

ഗൗരി അയാളുടെ മുഖത്തേക്കുനോക്കിക്കൊണ്ട് പുഞ്ചിരിച്ചുനിന്നു.

“വാ, പോവാം”
ഗൗരി അമ്മുവിന്റെ കൈകൾ പിടിച്ചുവലിച്ചു.

ചെരുപ്പുധരിച്ച് അവർ മനയിലേക്കുമടങ്ങി.

“നാട്ടിലെ മുഴുവൻ ചെക്കന്മാരെയും അറിയും ലേ,”
പുച്ഛത്തോടെ ഗൗരി ചോദിച്ചു.

“സൗന്ദര്യം നിക്കൊരു ശാപമാണ് ഗൗരിയേച്ചി”

“ഹോ, ഒരു ഐശ്വര്യാ റായി, കണ്ടാലും പറയും, ഏതാ ആ ചെക്കൻ ?..”

“വല്യ പഠിപ്പുള്ള ആളാ, മനുഷ്യമനസിനെ കുറിച്ച് ഇപ്പോൾ റിസർച്ച് ചെയ്യുന്നുണ്ടെന്ന് കേട്ടു.”

അല്പം ശബ്ദംതാഴ്ത്തി ഗൗരിയുടെ ചെവിയിൽപറഞ്ഞു.

” ആഭിചാരകർമ്മങ്ങൾ ചെയ്യുന്ന ഒരു മന്ത്രവാദി ണ്ട്. മാർത്താണ്ഡൻ.
അയാളുടെകൂടെ ഇപ്പ കൂട്ട്, ഒരു വർഷം മുൻപ് സീത എന്ന പെൺകുട്ടിയെ വശീകരിച്ച് ആഭിചാരകർമ്മങ്ങൾക്കു വേണ്ടി മാർത്താണ്ഡനെ സഹായിച്ചത് ഇയാളാന്ന് കേട്ടുകേൾവി ണ്ട്.
ആരോടും പറയണ്ടട്ടോ..”

അല്പം ഭയത്തോടെയാണ് അമ്മു ആ കാര്യം ഗൗരിയോട് പറഞ്ഞത്.

“ന്നിട്ട് ആ പെണ്ണ് ?”

“ആ കുട്ടി മരിച്ചു. പിന്നെ അതിന്റെ ആത്മാവ് അലഞ്ഞുനടക്കുന്നുണ്ടെന്ന് പറഞ്ഞ് മുത്തശ്ശനാ ബന്ധിച്ചത്.”

“എന്തൊരു നാടാണ് ആകെ ദുരൂഹത.”

“ഗൗരിയേച്ചി, ഇവിടെ ഒരു ഗന്ധർവ്വക്ഷേത്രമുണ്ട്. പിന്നെ അപ്പൂപ്പൻക്കാവും. എന്തുരസാ അവിടെ കാണാൻ, മ്മക്ക് ഒന്നുപോയിവന്നാലോ?”

അപ്പൂപ്പൻക്കാവ് എന്നുകേട്ടപ്പോൾ ഗൗരിക്ക് ആദ്യം ഓർമ്മാവന്നത് കാട്ടുവള്ളിയിൽ തൂങ്ങിയാടുന്ന മൃതദേഹമായിരുന്നു.

അല്പം ഭയം തോന്നിയെങ്കിലും വീണ്ടും ആ സ്ഥലമൊന്നുകാണാൻ ഗൗരി ആഗ്രഹിച്ചിരുന്നു.

നെൽവയൽ താണ്ടി ഇടത്തോട്ട് നീണ്ടുകിടക്കുന്ന മൺപാതയിലൂടെ അവർ രണ്ടുപേരുംകൂടെ നടന്നുനീങ്ങി.

കിളികളുടെ കലപില ശബ്ദവും കാറ്റിന്റെ മർമ്മരഗീതവും ഗൗരിയുടെ മനസിന് കുളർമ്മയേകി.

പൊട്ടിപ്പൊളിഞ്ഞു കരിങ്കൽ നിർമ്മിതമായ ഗന്ധർവ്വക്ഷേത്രത്തിന്റെ അകത്തേക്ക് അവർ കയറി.

ശിലകൊണ്ടുനിർമ്മിച്ച രൂപങ്ങളുടെ പലഭാഗങ്ങളും നശിച്ചിരുന്നു.

കാട്ടുവള്ളികൾ ശ്രീകോവിലിനെ വാരിപ്പുണർന്നിരുന്നു.

ശ്രീകോവിലിനുള്ളിൽ എണ്ണക്കറപിടിച്ചപോലുള്ള ഒരു വിഗ്രഹം ഗൗരി കണ്ടു.

“ഇതാണ് ഗന്ധർവ്വൻ ലേ ?”

“മ്, അതെ”
ഗൗരി ഫോണെടുത്ത് അവിടെനിന്നു ഒരുപാട് സെൽഫി ഫോട്ടോകൾ എടുത്തു.

വൈകാതെ അവർ അപ്പൂപ്പൻക്കാവിലേക്കു
മടങ്ങി.

അമ്മു ഗൗരിയെ കാട്ടുവഴികളിലൂടെ കൊണ്ടുപോയി.
അകലെനിന്നും ഗൗരി കണ്ടു. അപ്പൂപ്പന്താടികൾ കാറ്റിൽ പറന്നു നടക്കുന്നത്.

കാവിലേക്ക് കടന്ന ഗൗരിക്ക് അല്പം ഭയംതോന്നിതുടങ്ങിയിരുന്നു.

കാവിനുള്ളിലൂടെ അവർ അല്പദൂരം നടന്നു.
വനം അവസാനിക്കുന്ന
പടിഞ്ഞാറെ ഭാഗത്തുനിന്നുനോക്കിയാൽ
ബ്രഹ്മപുരത്തിന്റെ പകുതിയിലേറെയും കാണാമായിരുന്നു.

“മതി. വാ , പോകാം.”
അമ്മു തിരക്കുകൂട്ടി.

“നിക്കടി, നോക്ക് എന്തുരസാ കാണാൻ. അല്പനേരംകൂടെ കഴിഞ്ഞിട്ട് പോകാം.
പ്ലീസ് ടാ”
ഗൗരി വാശിപിടിച്ചു.

“മുത്തശ്ശൻ എന്നെ വഴക്കുപറയും. വാ ഗൗരിയേച്ചി.”

അമ്മുവിന്റെ നിർബന്ധപ്രകാരം അവർ തിരിച്ചുനടന്നു.

കാവിന്റെ കിഴക്കേ ഭാഗത്തെത്തിയപ്പോൾ ഗൗരി
നിലത്ത് മഞ്ചാടിമണികൾ കൊഴിഞ്ഞു വീണുകിടക്കുന്നതു കണ്ടു.

കാഞ്ഞിരമരത്തിനോടുചാരി അടുത്തുള്ള കല്ലിന്റെ മുകളിൽ തന്റെ ഐ ഫോൺവച്ചിട്ട് ഗൗരി അതുപെറുക്കാൻ നിന്നു.

ഒരു കൈകുമ്പിൾ നിറയെ മഞ്ചാടിമണികൾ കിട്ടിയ സന്തോഷത്തോടെ അവർ മനയിലേക്കുതിരിച്ചു.

പകുതിയെത്തിയപ്പോഴാണ് തന്റെ ഫോണെടുത്തില്ലയെന്ന് ഗൗരിക്ക് ഓർമ്മവന്നത്.

“അമ്മു ,ന്റെ ഫോണെടുത്തില്ല.”

“ഇയ്യോ…ഇനിയിപ്പ അത്രേം ദൂരം പോണ്ടേ, നിക്ക് വയ്യ.”
അമ്മുനിന്നു ചിണുങ്ങി.

കൈയിലുള്ള മഞ്ചാടിമണികൾ അമ്മുവിന് നേരെനീട്ടി.

“ഞാനെടുത്തിട്ട് വരാം, 30,000 രൂപ വിലയുള്ള ഫോണാ. അച്ഛൻ ചീത്തപറയും.”

ഗൗരി ഫോണെടുക്കാൻ അപ്പൂപ്പൻക്കാവിലേക്ക് തിരിച്ചുനടന്നു.

കാവിലെത്തിയതും ഗൗരി ഫോണുവച്ചിരുന്ന കല്ലിന്റെ അടുത്തേക്കുചെന്നു.
പക്ഷെ അപ്പോൾ അതിന്റെമുകളിൽ കാഞ്ഞിരവൃക്ഷത്തോടുചാരി ഒരാളിരുന്ന് എന്തോ പുസ്തകം വായിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *