വളരെ സങ്കടത്തോടെ ആണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്..എന്റെ കഥയായ പട്ടാളക്കാരി ഈ സൈറ്റിൽ നിന്ന് കളഞ്ഞു.വളരെ കഷ്ടപ്പെട്ടിട്ടാണ് ഞാൻ ഓരോ കഥയും എഴുതുന്നത്.. കമന്റ് ബോക്സിൽ കുറെ കമന്റ് കാണാൻ ഇടയായി..”ആ കഥ ഞാൻ എവിടെയോ വായിച്ചതാണ്. കഥ കോപ്പി ആണ് എന്നൊക്കെ…” ഞാൻ ഈ കഥ ഇവിടെ പ്രസിഡകരിക്കുന്നടിനു മുൻപ് വേറെ ഒരു പേജിലും സബ്‌മിറ്റു ചെയ്‌തരിരുന്നു.. അല്ലാതെ ഞാൻ കോപ്പി അടിച്ചു കഥ ഇടാറില്ല.. വളരെ യേറെ വിഷമം ആയി…
എന്തായാലും അടുത്ത നല്ല ഒരു കഥയുമായി ഞാൻ വീണ്ടും വന്നിരിക്കുന്നു.. F
എല്ലാവരും വായിച്ചു സപ്പോർട്ട് ചെയ്യാ..
” ടീച്ചറെ വീടെത്തി ”
മയക്കത്തിൽ നിന്നു ഞെട്ടിയുണർന്നു ചുറ്റും നോക്കിയപ്പോൾ തന്റെ നേരെ പുഞ്ചിരിയോടെ നോക്കുന്ന ഡ്രൈവർ സുനിലിനെ കണ്ടു.
” അല്ല ടീച്ചറെ ഈ തറവാട്ടിലാണോ പലപ്പോഴും പറയാറുള്ള നിധി ഒളിപ്പിച്ചു വെച്ചിട്ടുള്ളത് ” സുനിലിന്റെ വക വികൃതി ചോദ്യം.
” ഇവിടെ നിധിയൊന്നും ഇല്ലെടാ ” ഉത്തരം ചുരുക്കി മാത്രം മതിയെന്നു തീരുമാനം.
നഗരത്തിൽ നിന്നുള്ള ദീർഘയാത്ര സമ്മാനിച്ച ആലസ്യം വിട്ട് ഉന്മേഷവതിയുടെ ഭാവം വരുത്തി ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി. ഇന്നും പഴയ പ്രൗഢിയോടെ നിൽക്കുന്ന തറവാട്ട് വീടിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ
ഓർമകളുടെ വേലിയേറ്റം എന്നെ വല്ലാതെ അലോസരപ്പെടുത്തികൊണ്ടിരിക്കുന്നു എന്ന സത്യം ഞാൻ പതിയെ അംഗീകരിച്ചു തുടങ്ങിയിരുന്നു. വർഷങ്ങൾക്കു ശേഷമാണ് ഇവിടേയ്ക്ക് വരുന്നത്. ആ പരിചയക്കുറവ് ചുറ്റുപാടുകൾക്കുണ്ടെന്നു തോന്നുന്നു.
എന്റെ കണ്ണുകൾ പതുക്കെ കയ്യിലെ വാച്ചിലേക്ക് നീണ്ടു.
” സമയം രാത്രി 9 മണി ആയിരിക്കുന്നു ”
” ടീച്ചറെ ലഗേജെല്ലാം എടുക്കട്ടെ ” പിന്നിൽ നിന്നുള്ള സുനിലിന്റെ ചോദ്യത്തിന് തിരിഞ്ഞു നോക്കാതെ കൈ കൊണ്ടു എടുത്തു കൊള്ളാൻ ആംഗ്യം കാണിച്ചു.
ഉമ്മറത്തെ ചാരു കസേരയിലിരുന്ന മദ്ധ്യ വയസ്കൻ എഴുന്നേറ്റു പുറത്തേക്കു വന്നു.
” എത്തിയോ ? വൈകിയപ്പോൾ ഇന്ന് വരില്ല്യാന്നു കരുതി ”
” പുറപ്പെടാൻ വൈകി ഏട്ടാ ” മെല്ലെ പറഞ്ഞുകൊണ്ട് ഞാൻ ഉമ്മറത്തേക്ക് കയറി.
ഭിത്തിയിലിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും മാലയിട്ട ചിത്രങ്ങൾ തുറിച്ചു നോക്കുന്നതായി എനിക്കു തോന്നി. ‘ എവിടെയായിരുന്നു ഇത്രയും കാലം ‘ എന്നൊരു ചോദ്യം ആ നോട്ടങ്ങൾക്കുണ്ടായിരുന്നു.
” ഏട്ടത്തി അകത്തു കിടക്കുകയാണ്. രോഗത്തിന്റെ ക്ഷീണവും അവശതയും അവൾക്കു വല്ലാതുണ്ട് ” ഏട്ടന്റെ ശബ്ദം ചിന്തകൾക്ക് വിരാമമിട്ടു.
നഗരത്തിലെ പ്രശസ്തമായ കോളേജിൽ അധ്യാപികയായി ജോലിക്ക് കയറിയ ശേഷം അച്ഛന്റെയും അമ്മയുടെയും മരണത്തിനു മാത്രമേ ഇവിടെ വന്നിട്ടുള്ളൂ. ആരും നോക്കാനില്ലാതെ നാശത്തിന്റെ വക്കിലെത്തിയിരുന്ന തറവാട് വീടിനെ കഴിഞ്ഞ വർഷം ബോംബെയിലെ ജോലി മതിയാക്കി ഏടത്തിയുടെ ചികിത്സക്കുവേണ്ടി നാട്ടിലെത്തിയ ഏട്ടൻ ശരിയാക്കിയെടുക്കുകയായിരുന്നു.
ഏട്ടനോടൊപ്പം വീട്ടിലേക്കു കയറുമ്പോൾ ബാല്യകാല സ്മരണകൾ മനസ്സിലേക്ക് തികട്ടി വന്നു. ചെറിയ ചില പരിഷ്കാരങ്ങളൊഴിച്ചാൽ എല്ലാം പഴയതു പോലെ തന്നെ.
വീട്ടിലെ ഏറ്റവും വലിയ മുറിയിലാണ് ഏട്ടത്തി കിടക്കുന്നത്. എന്നെ കണ്ടപ്പോൾ തന്നെ മെല്ലെ എഴുന്നേറ്റിരുന്നു.
” എന്താ അമ്മൂ… ഇവിടേക്കുള്ള വഴിയൊക്കെ ഓര്മയില്ല്യാണ്ടായോ ?” ഏട്ടത്തിയുടെ പരിഭവം കലർന്ന സ്വരം.
” അവൾ ഒളിച്ചോടുകയല്ലേ രാധേ എല്ലാരിൽ നിന്നും എല്ലാത്തിൽ നിന്നും… ” ഏട്ടന്റെ ശബ്ദത്തിൽ സ്വൽപം ദേഷ്യം കലർന്നിരുന്നു.
“ആഴത്തിലുള്ള മുറിവുകൾ ഉണങ്ങാൻ ഏറെക്കാലം വേണ്ടിവരും ” എന്റെ മറുപടിയിൽ മനപ്പൂർവമായ ഒരു ഗൗരവം ഞാൻ ചേർത്തിരുന്നത് കൊണ്ടാവാം മുറിയിൽ അൽപ നേരം നിശബ്ദത നിറഞ്ഞു.
” ഞാൻ വെറുതേ പറഞ്ഞതാ ” ഞാൻ തന്നെ മൗനം അവസാനിപ്പിച്ചു.
” കുളിച്ചു വന്നാൽ ഒരുമിച്ച് അത്താഴം കഴിക്കാം ” ഏട്ടന്റെ നിർദേശപ്രകാരം ഞാൻ ഗോവണി കയറി മുകളിലത്തെ മുറിയിലേക്ക് നടന്നു.
