യാത്ര അതൊരു രസമാണ്

ഒരു ചെറിയ പറമ്പിനു നടുവിൽ ഇടിഞ്ഞു വീഴാറായ ഓടിട്ട ഒരു പഴയ വീട്.

ഞാൻ പതിയെ പുറത്തിറങ്ങി ചുറ്റും നോക്കി. പരിസരത്തെങ്ങും ആരെയും കാണാനില്ല. അപ്പുറത്തെ പറമ്പിൽ നിന്നും വൃദ്ധനായ ഒരാൾ നടന്നു വരുന്നത് കണ്ടു.

“കുഞ്ഞ് എപ്പോൾ വന്നു… എന്നെ മനസ്സിലായോ ?” മനസ്സിലായെന്ന വിധത്തിൽ തലയാട്ടിയെങ്കിലും യഥാർത്ഥത്തിൽ എനിക്ക് ആളെ മനസ്സിലായിരുന്നില്ല.

” ഇവിടെ ആരുമില്ലേ ?” ഞാൻ എന്റെ വിഷയത്തിലേക്ക് കടന്നു.

” ഏയ്‌ ഇവിടെയിപ്പോ ആരും ഇല്ല. അവരൊക്കെ വിറ്റു പോയി. പുതിയ ആൾക്കാരൊന്നും ഇങ്ങോട്ട് വരാറേയില്ല ”

അയാൾ അലസമായി തുടർന്നു.

” മകനെ കുറിച്ച് ആധിപിടിച്ചു അമ്മ മരിച്ചു. ഇളയതുങ്ങൾ കുടുംബവുമായി പട്ടണത്തിലെവിടെയോ ആണ് ”

” അപ്പോ…. ഉണ്ണ്യേട്ടൻ “എന്റെ വാക്കുകൾ മുറിഞ്ഞു.

” ജയിലിൽ നിന്നും വന്നു.അപ്പോഴേക്കും എല്ലാവരും പോയിരുന്നു ” അയാളുടെ വാക്കുകളിൽ സഹതാപം കലർന്നിരുന്നു.

എന്റെ മനസ്സിൽ ആയിരം സൂര്യചന്ദ്രന്മാർ ഒന്നിച്ചുദിച്ചു .കേട്ടത് സത്യം തന്നെ എന്നു തിരിച്ചറിയാൻ അൽപ സമയമെടുത്തു.

” ഉണ്ണിയേട്ടൻ ഇപ്പൊ എവിടെയാ ”

എന്റെ ശബ്ദം ഉദ്വേഗത്താൽ അല്പം ഉയർന്നുപോയി.

” കവലയിലെ പാർട്ടി ഓഫീസിലുണ്ടാവും. അവിടേയാ താമസവും മറ്റും ”

ഞാൻ പെട്ടെന്നു തിരിഞ്ഞു നടക്കാൻ ശ്രമിച്ചു.

” കുഞ്ഞേ…. ഒരു ജന്മം കൊണ്ട് അനുഭവിക്കേണ്ടത് അവൻ ഇപ്പോൾ തന്നെ
അനുഭവിച്ചു തീർത്തിരിക്കുന്നു.ഇനിയും അവനെ ദ്രോഹിക്കരുത് ”

സംസാരം തുടരാൻ താല്പര്യമില്ലാത്ത മട്ടിൽ അയാൾ മുന്നോട്ടു നടന്നുപോയി.

കാറിൽ നെഞ്ചിടിപ്പോടെ ഇരിക്കുമ്പോൾ ഒരേയൊരു ലക്ഷ്യം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ.

കവലയിലെത്തുന്നതിനു മുൻപേ മങ്ങിയ ചുവന്നകൊടി പാറി കളിക്കുന്ന ഓഫീസ് എനിക്ക് കാണാറായി.ഓഫീസ് എന്നു പറയുന്നതിനപ്പുറം ഒരു പഴയ കെട്ടിടം എന്നു വിശേഷിപ്പിക്കുന്നതായിരിക്കും നല്ലതെന്നു തോന്നി.

” സഖാവിനെ കാണാൻ ആരോ വന്നിരിക്കുന്നു ”

ഓഫീസിലെ സന്ദർശകമുറിയിൽ എന്നെയിരുത്തി ഒരു പയ്യൻ അകത്തേക്ക് കയറി പറഞ്ഞു.

എന്റെ ഹൃദയമിടുപ്പിന്റെ വേഗം വർദ്ധിച്ചു. ശരീരം തളർന്നു പോകാതിരിക്കുവാൻ ഞാൻ നന്നേ പണിപ്പെട്ടു.

” ആരാ ” ചോദ്യത്തിന്റെ പിന്നാലെ അവശനായ ഒരു മനുഷ്യരൂപം പുറത്തേക്കു വന്നു.

“ഉണ്ണിയേട്ടൻ ” എന്റെ ചുണ്ടുകൾ പിറുപിറുത്തു.

കണ്ണടയെടുത്ത് നേരെ വെച്ച ശേഷം ആ രൂപം എന്നെ ഉറ്റുനോക്കി.

” അംബിക… അല്ല അമ്മു ” ഉണ്ണിയേട്ടന്റെ കണ്ണുകൾ വിടർന്നു.

പക്ഷെ ഞാനാകെ തളർന്നു പോയിരുന്നു. ഊർജ്ജസ്വലനായ ഒരു മനുഷ്യനു പകരം എന്റെ മുൻപിൽ നിൽക്കുന്നത് ക്ഷീണിച്ചവശനായി നരബാധിച്ച മുടികളുമായി നിൽക്കുന്ന വൃദ്ധരൂപമാണ്.

” ഇതെന്തുപറ്റി ഉണ്ണിയേട്ടാ… എനിക്കിതു വിശ്വസിക്കാൻ പറ്റുന്നില്ല ” ഉണ്ണിയേട്ടന്റെ കൈ മുറുകെ പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

” വർഷങ്ങൾ ഏറെയായില്ലേ അമ്മൂ… മാറ്റങ്ങൾ ഉണ്ടാകും. അധിക കാലവും ജയിൽ സുഖവാസമായതുകൊണ്ട് ബാക്കിയുള്ളത് പറയേണ്ടതില്ലല്ലോ ” പതിഞ്ഞ ശബ്ദത്തിൽ ഉണ്ണിയേട്ടൻ മറുപടി തന്നു.

ഒരു കാലത്തു കോളേജിലെ കൽചുമരുകളെപ്പോലും വിറപ്പിച്ചിരുന്ന ഘനഗാംഭീര്യ ശബ്ദം നേർത്തു മൃദുവായി തീർന്നിരിക്കുന്നു.

” കാലം നൽകിയ വാർദ്ധക്യത്തേക്കാളേറെ ഉണ്ണിയേട്ടൻ അവശനായിരിക്കുന്നു”

എന്റെ ശബ്ദത്തിലെ വാത്സല്യത്തിന്റെ നനുത്ത സ്പർശം തിരിച്ചറിഞ്ഞിട്ടാവണം ഉണ്ണിയേട്ടൻ മെല്ലെ തിരിഞ്ഞു നടന്നു.

“അർഹിക്കാത്തതു ആഗ്രഹിച്ചതിനു തന്റെ അച്ഛൻ സമ്മാനിച്ച ജയിൽ ജീവിതം ബാക്കിവെച്ചതു ഇങ്ങനെയായിപ്പോയി എന്നു മാത്രം ” ഉണ്ണിയേട്ടൻ നെടുവീർപ്പോടെ പറഞ്ഞു നിർത്തി.

ആ കാൽക്കൽ വീണു പൊട്ടിക്കരയാൻ എന്റെ മനസ്സു വെമ്പൽ കൊണ്ടു. പക്ഷെ കഴിഞ്ഞില്ല. എല്ലാത്തിനും ഞാൻ മാത്രമാണ് കാരണം… ഞാൻ മാത്രം.

അപ്പോഴേക്കും പയ്യൻ രണ്ട് ഗ്ലാസ്സുകളിൽ ചായയുമായി വന്നു. ഒരു ഗ്ലാസ്സിൽ കട്ടൻ ചായ കണ്ടപ്പോഴേ എനിക്കു മനസ്സിലായി ഉണ്ണിയേട്ടന്റെ ശീലങ്ങൾ മാറിയിട്ടില്ല.

ഉണ്ണിയേട്ടൻ ചായ ഗ്ലാസ്സെടുത്തു എന്റെ നേരെ നീട്ടി.

” അമ്മു കാപ്പിയല്ലേ കുടിക്കാറുള്ളൂ. അതവനറിയില്ല. തൽക്കാലം ഇതുകൊണ്ട് തൃപ്തിപ്പെടൂ ”

ഞാൻ ആശ്ചര്യപൂർവം അദ്ദേഹത്തെ നോക്കി.

” ചിലത് മറന്നിട്ടില്ലെന്നു തോന്നുന്നു അല്ലെ ” ഉണ്ണിയേട്ടൻ ചെറുതായൊന്നു ചിരിച്ചു.

ആ ചിരി എനിക്കൊരു പുതുജീവൻ പ്രദാനം ചെയ്തു.
” ഉണ്ണിയേട്ടൻ ഇവിടെ എങ്ങനെ ” മുറിയുടെ മൂലയിലായി ചാരി വെച്ചിരിക്കുന്ന പുൽപ്പായയിലേക്ക് നോക്കി ഞാൻ ചോദിച്ചു.

“ഒറ്റക്കായിപ്പോയില്ലേ… അമ്മപോയി, കൂടെപ്പിറപ്പുകൾ പോയി… പിന്നെ…. എല്ലാവരും പോയി. അപ്പോൾ ഇവിടെയിങ്ങനെ കൂടി ” വിദൂരതയിലേക്ക് നോക്കിയാണ് ഉണ്ണിയേട്ടൻ അതു പറഞ്ഞു തീർത്തത്.

” എന്നോട് ക്ഷമിക്കണം ഉണ്ണിയേട്ടൻ… അച്ഛനെ എതിർക്കാൻ അന്നെനിക്ക് കഴിഞ്ഞില്ല. എനിക്കു വേണ്ടിയല്ലേ ഉണ്ണിയേട്ടൻ… എനിക്കു വേണ്ടി ”

എന്റെ വാക്കുകൾ മുറിഞ്ഞു പോയി. കണ്ണുകൾ നിറഞ്ഞു തുളുമ്പി.

” സാരമില്ല അമ്മൂ…എനിക്കു മനസ്സിലാവും. തമ്പുരാനെ ചോദ്യം ചെയ്ത കുടിയാന്റെ കമ്മ്യൂണിസ്റ്റ്‌കാരനായ മകനോടുള്ള ദേഷ്യം പിന്നീട് മകളെ സ്നേഹിച്ചവനോടുള്ള പ്രതികാരമായി മാറി. ‘കറുമ്പൻ കമ്മ്യൂണിസ്റ്റായി…പിന്നെ കാമുകനായി ഒടുവിൽ ജയിലിലുമായി’ എന്നുപറഞ്ഞ് ജയിലിലെ പോലീസ് ഏമാന്മാർ പലപ്പോഴും കളിയാക്കാറുണ്ടായിരുന്നു.അപ്പോൾ പോലും എനിക്കു തന്നോട് ഒരു ദേഷ്യവും തോന്നിയിട്ടില്ല. പിന്നെയാണോ ഇപ്പൊ ”

എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് ഉണ്ണിയേട്ടൻ പറഞ്ഞു.

“ഉണ്ണിയേട്ടൻ ഇവിടെയെന്താ ചെയ്യുന്നത് ” കണ്ണുകൾ തുടക്കാൻ ശ്രമിച്ചുകൊണ്ടൊരു ചോദ്യം.

“പ്രവർത്തിക്കാൻ ചെറുപ്പക്കാർ ധാരാളം ഉണ്ട്. അവർക്ക് എന്നെ കൊണ്ട് കഴിയുന്ന ചെറിയ സഹായങ്ങൾ ചെയ്യുന്നു. പിന്നെ ഇതും ” മേശപ്പുറത്തിരുന്ന കടലാസുകളും പേനയും ചൂണ്ടിയാണ് ഉണ്ണിയേട്ടൻ പറഞ്ഞവസാനിപ്പിച്ചത്.

” പണ്ടും ഉണ്ണിയേട്ടൻ അക്ഷരങ്ങളുടെ ലോകത്തായിരുന്നല്ലോ ” എന്റെ വാക്കുകളിൽ ഞാനറിയാതെ പഴയ പ്രണയം കടന്നുവന്നോ എന്നൊരു സംശയം.

” അതെ… പണ്ടത് മാറ്റത്തിന്റെ ഉണർത്തുപാട്ടായിരുന്നു. ഇപ്പോഴത് ഏകാന്തതയിലെ താരാട്ടുപാട്ടായി മാറി എന്നു മാത്രം. കോളേജ് അധ്യാപികയായതുകൊണ്ട് അക്ഷര വിരോധിയായി തീർന്നിട്ടില്ലെന്നു കരുതുന്നു ” ഉണ്ണിയേട്ടൻ പറഞ്ഞു നിർത്തി ചുവരിൽ തൂക്കിയിരിക്കുന്ന ക്ലോക്കിലേക്കു നോട്ടമയച്ചു.

” ഞാൻ ഇറങ്ങുകയാണ് ഉണ്ണിയേട്ടാ.. ” ഉണ്ണിയേട്ടന്റെ മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ പടിയിറങ്ങിചെന്ന് കാറിൽ കയറി.

വീടെത്തിയതും വീട്ടിനുള്ളിൽ കയറിയതും എല്ലാം യന്ത്രികമായിരുന്നു.

” എന്തു പറ്റി അമ്മൂ… എന്താ വൈകിയത് ” ഏട്ടന്റെ ശബ്ദം.

Leave a Reply

Your email address will not be published. Required fields are marked *