“മോനെ കൊറച്ച് കഴിയുമ്പോൾ കൃഷ്ണേട്ടൻ വരും…”
ഇഡ്ഡലിയും ചട്ട്ണിയും അവൻ്റെ നേരെ നീക്കി അവർ പറഞ്ഞു.
സന്ദീപ് അവളുടെ നേരെ ചോദ്യരൂപത്തിൽ നോക്കി.
“ഇന്നാള് കണ്ടപ്പോ കൃഷ്ണേട്ടൻ പറഞ്ഞിരുന്നു, എന്തൊക്കെയോ ദോഷങ്ങൾ ഉണ്ട് ഈ വീടിനും നമുക്കും എന്ന്…”
ശ്രീലത മടിച്ചു മടിച്ചാണെങ്കിലും അവനോടു പറഞ്ഞു.
“ഒന്ന് പ്രശ്നം വെപ്പിച്ചു നോക്കാൻ ഞാൻ അങ്ങോട്ട് പറയുവാരുന്നു, ഇന്നിങ്ങോട്ടു വരാന്നു സമ്മതിച്ചിട്ടുണ്ട് കൃഷ്ണേട്ടൻ…”
ജ്യോത്സനാണ് കൃഷ്ണേട്ടൻ. അത്യാവശ്യം പ്രസിദ്ധനാണ്. ചുറ്റുവട്ടത്തുള്ള വിവാഹം, മറ്റ് മംഗള കർമ്മങ്ങൾ അതിനൊക്കെ കൃഷ്ണേട്ടൻ അനിവാര്യമാണ്. സന്ദീപിൻറ്റെ അച്ഛൻ മോഹനൻറ്റെ സുഹൃത്തുമാണ്. സഹായിയും ഉപകാരിയുമാണ്.
“ഇവിടെയിപ്പം എന്ത് പ്രശ്നമുണ്ടായിട്ടാ അമ്മെ?”
സന്ദീപ് അസന്തുഷ്ടിയോടെ അവരെ നോക്കി.
“ഇല്ലേ, ഒരു പ്രശ്നവും?”
ശ്രീലത അവനെ തറപ്പിച്ചു നോക്കി. ആ നോട്ടത്തിനു മുമ്പിൽ അധികനേരം പിടിച്ചു നിൽക്കാൻ സന്ദീപിനായില്ല.
“ജാനുവേടത്തി മൊതല് ആ ഐഷുമ്മ വരെ ഒരുപാട് പേരുടെ കഥ ഞാൻ കേട്ടിട്ടുണ്ട്…സന്ദീപേ, നീ എന്നെക്കൊണ്ട് അധികം ഒന്നും പറയിപ്പിക്കരുത് കേട്ടോ…”
വെളളം കുടിച്ചുകൊണ്ടിരുന്ന സന്ദീപ് പെട്ടെന്ന് വിക്കി.
“ആൾക്കാർക്ക് എന്നതാ പറയാൻ മേലാത്തെ…”
സന്ദീപ് പിടിച്ചു നിൽക്കാൻ ഒരു ശ്രമം നടത്തി.
“ആരും അതിന്, അമ്മയൊന്നും നേരിട്ട് കണ്ടിട്ടില്ലല്ലോ, ഉണ്ടോ? അവരോടൊക്കെ ഞാൻ ഫ്രീയായി ഇടപെടും എന്നല്ലാതെ….”
അധികം സംസാരിക്കാന്‍ സന്ദീപ് മെനക്കെട്ടില്ല.
തന്‍റെ കന്നംതിരിവിനെപ്പറ്റിയൊക്കെ അമ്മയ്ക്ക് നല്ല ധാരണയുണ്ട്. അങ്ങനെയുള്ളപ്പോള്‍ മൌനമാണ് ഭൂഷണം.
വിദ്വാനും.
പിന്നെ കോഴിക്കും.
പത്ത് മണിയായപ്പോള്‍ കൃഷ്ണേട്ടനെത്തി. അയാളെ സീകരിക്കാന്‍ അമ്മ കാണിച്ച ഉത്സാഹവും സന്തോഷവും സന്ദീപ് ശ്രദ്ധിച്ചു. ജ്യോത്സ്യത്തിലുള്ള താല്‍പ്പര്യവും വിശ്വാസവും അമ്മയ്ക്ക് ഒത്തിരി കൂടുതലാണ്. ഇപ്പോള്‍ അത് മാത്രമല്ല. തന്നെപ്പൂട്ടാനുള്ള ആയുധമായാണ് അമ്മ കൃഷ്ണേട്ടനെ വരുത്തിയത് എന്ന് സന്ദീപിനറിയാം.
“അപ്പം അതാണ് തെക്ക്..”
പാനോപചാരങ്ങളൊക്കെ കഴിഞ്ഞ് അയാള്‍ ദിക്ക് നിര്‍ണ്ണയിച്ചു.
മഹാലക്ഷ്മിയുടെ വലിയ ചിത്രത്തിന് മുമ്പില്‍ അയാളിരുന്നു. പിന്നെ കവിടി നിരത്തി. ധ്യാനിച്ച് അല്‍പ്പനേരമിരുന്നു. അതിന് ശേഷം കരുക്കള്‍ വെച്ച് ഗണന നീക്കം തുടങ്ങി. നീളത്തില്‍, കുറുകെ, ഡയഗ്ണലായി…
“ശ്രീലതെ…”
അയാള്‍ ആകുലതയോടെ അമ്മയെ നോക്കുന്നത് സന്ദീപ് കണ്ടു.
“എന്താ കൃഷ്ണേട്ടാ?”
ഭയത്തോടെ ചോദിച്ചു,അമ്മ.
“മോന്‍ ഇവട്‌ന്നു മാറിയെ പറ്റൂ..”
അയാള്‍ ശ്രീലതയേയും സന്ദീപിനെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു.
“കൊറഞ്ഞത് ഒരു കൊല്ലങ്കിലും…”
“എഹ്?”
സന്ദീപ് ദേഷ്യവും അദ്ഭുതവും കലര്‍ന്ന ഭാവത്തോടെ അയാളെ നോക്കി.
“എന്തിന്?”
“ഇല്ലാച്ചാല്‍ മരണം വരെ സംഭവിക്കും, നിശ്ചയം!”
“അതാണ് പ്രശ്നത്തി കാണുന്നെങ്കി അങ്ങനെ ചെയ്തെ പറ്റൂ…”
ശ്രീലത വിധിച്ചു.
“ഞാന്‍ എങ്ങോട്ട് പോണന്നാ ഇപ്പറയുന്നെ?”
“ശ്രീദേവീടെ അടുത്തേക്ക്…”
ഒരു നിമിഷം പോലും ആലോചിക്കാതെ ശ്രീലത പറഞ്ഞു.
ശ്രീലതയുടെ മൂത്ത മകളാണ് ശ്രീദേവി. മട്ടന്നൂരാണ് അവള്‍ താമസിക്കുന്നത്. ഭര്‍ത്താവ് ഖത്തറില്‍. ഒറ്റമോളാണ് അവള്‍ക്ക്. പ്ലസ് റ്റുവിലാണ്. സന്ദീപിനെക്കാള്‍ രണ്ടു വയസ്സിന് മാത്രമാണ് ഇളപ്പം അവള്‍ക്ക്.
“അവള്‍ടെ കൂടെ നിന്നാ ഹോസ്റ്റലില്‍ കൊടുക്കണ കാശ് മിച്ചം വെക്കാം…”
ശ്രീലത മകനോട് പറഞ്ഞു.
“എത്ര നാളായി അവള് പറയുന്നു നിന്നോട് അവള്‍ടെ അടുത്ത് ചെന്നുനിക്കാന്‍..അവള്ടെം പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടൂന്നു കരുതിയാ മതി…”
ശ്രീദേവിയുടെ വീട്ടില്‍ നിന്നും കഷ്ട്ടിച്ച് ഒന്നരക്കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ സന്ദീപ് പഠിക്കുന്ന കോളെജിലേക്ക്.
