സൂര്യനെ പ്രണയിച്ചവൾ- 15

“അതെ മോനെ!”

രാകേഷിന്റെ അച്ഛനും അങ്ങനെ ചോദിക്കുന്നത് ഗായത്രി കേട്ടു.

“പപ്പാ…”

രാകേഷ് അച്ഛന്റെ തോളില്‍ കൈവെച്ചു.

“ഒരു പട്ടാള ഓഫീസറുടെ പ്രയോറിറ്റിയില്‍ ആദ്യം വരുന്നത് എന്താണ്? കുടുംബം? വീട്? രാജ്യം? കടമ?”

അദ്ദേഹത്തിന് ഒന്നും മിണ്ടാന്‍ പറ്റിയില്ല.

“പപ്പായേയും മമ്മിയേയും ഉത്തരം മുട്ടിച്ച് ജയിക്കാന്‍ പറഞ്ഞതല്ല…”

പുഞ്ചിരിയോടെ രാകേഷ് തുടര്‍ന്നു.
“ഞാന്‍ അങ്ങനെ ചെയ്യുകയുമില്ല…എന്‍റെ ഡ്യൂട്ടി, എന്‍റെ രാജ്യത്തോടുള്ള എന്‍റെ ഡ്യൂട്ടി, അതില്‍ ഞാന്‍ വീഴ്ച്ച വരുത്തിയാല്‍ എന്നെ വെറുക്കേണ്ടവരാണ് നിങ്ങള്‍…അതുകൊണ്ട്….”

അവന്‍ വിമലിനെയും റെജിയേയും നോക്കി.

“…അതുകൊണ്ട് ഞാന്‍ പോകുന്നു, ഇവര്‍ക്കൊപ്പം….അനുഗ്രഹിച്ച് അയക്കണം…”

രാകേഷ് ശിരസ്സ് കുനിച്ചു.
ഊര്‍മ്മിള കണ്ണുകള്‍ തുടച്ചു.
അച്ഛനുമമ്മയും ഒരേ സമയം അവന്‍റെ തിരസ്സില്‍ കൈത്തലമമര്‍ത്തി.
രാകേഷ് പിന്നെ മുകളിലേക്ക്, ഗായത്രിയെ നോക്കി പുഞ്ചിരിച്ചു.
അവള്‍ തിരിച്ചും.

“നിശ്ചയം ഇന്ന് നടത്താന്‍ പറ്റില്ല അങ്കിള്‍!”

പദ്മനാഭന്‍ തമ്പിയേയും സാവിത്രിയേയും നോക്കി ജോയല്‍ പറഞ്ഞു.
അവര്‍ അപ്രതീക്ഷിതമായ ആ തീരുമാനമുള്‍ക്കൊള്ളാനാവാതെ രാകേഷിനെ നോക്കി.
പിന്നെ വിഷമത്തോടെ ഗായത്രിയേയും.

“നോട്ടെ മൊമെന്റ് റ്റു ലൂസ്…”

രാകേഷ് കൂട്ടുകാരെ നോക്കി ഗര്‍ജ്ജിച്ചു.
പുറത്ത് നിര്‍ത്തിയിട്ടിരുന്ന പട്ടാളവാഹനത്തിനു നേരെ അവര്‍ കുതിച്ചു.

ആ രംഗമത്രയും കണ്ടുകൊണ്ടിരുന്ന ഗായത്രി അകത്തേക്ക് കയറി.
ചുവരില്‍ തൂക്കിയിരുന്ന ശ്രീകൃഷ്ണന്‍റെ ചിത്രത്തിന് മുമ്പില്‍ അവള്‍ മുട്ടുകള്‍ മടക്കി.

“ഭഗവാനെ….!”

അവള്‍ മന്ത്രിച്ചു.

“അങ്ങ് ..അങ്ങെന്റെ പ്രാര്‍ത്ഥന കേട്ടു…എന്‍റെ …എനിക്ക് ….”

അവളുടെ അധരങ്ങള്‍ വിതുമ്പി വിറച്ചു.
പിന്നെ സാരിത്തുമ്പില്‍ മറച്ചു പിടിച്ചിരുന്ന ക്ളോസ്ട്രിഡീയം ബോട്ടുലീനം എന്ന മാരക വിഷം അടങ്ങിയ ചെറിയ മെറ്റല്‍ കണ്‍റ്റൈനര്‍ സമീപത്തിരുന്ന തന്‍റെ പേഴ്സിന്റെ ഉള്ളിലെ അറയില്‍ സുരക്ഷിതമായി ഒളിപ്പിച്ചു.
[തുടരും]

Leave a Reply

Your email address will not be published. Required fields are marked *