സൂര്യനെ പ്രണയിച്ചവൾ- 15

“ഗായത്രി…”
അയാള്‍ വിളിച്ചു.
അവള്‍ അച്ഛനെ നോക്കി.

“ഞാന്‍ ഇതങ്ങ് ഉറപ്പിച്ചു. രാകേഷിന് നിന്നെ ഇഷ്ടമാണ്… രാകേഷിന്റെ അച്ഛനും അമ്മയും ഒക്കെ ഉണ്ടാവും… അല്‍പ്പം അകലെ ഒരു റിസോര്‍ട്ടില്‍ ആണ് ഫങ്ങ്ഷന്‍. ചടങ്ങില്‍ ഹാപ്പിയായി ബീഹെവ്‌ ചെയ്യണം… കേള്‍ക്കുന്നുണ്ടോ?”

അയാള്‍ ശബ്ദമുയര്‍ത്തി.
അവള്‍ നിശബ്ദമായി തലകുലുക്കി.
അച്ഛനും അമ്മയും പോയിക്കഴിഞ്ഞ് അവള്‍ തന്‍റെ ബെഡ് റൂമിന്‍റെ കോണില്‍ സ്ഥാപിച്ചിരുന്ന കൃഷ്ണവിഗ്രഹത്തിന്റെ മുമ്പില്‍ മുട്ടുകള്‍ മടക്കി.
കണ്ണുകളടച്ചു.

“ഭഗവാനെ…”

അവള്‍ മന്ത്രിച്ചു.

“ഞാന്‍ ഒരു പുരുഷനെയേ സ്നേഹിച്ചിട്ടുള്ളൂ…അവന്‍റെ സ്വന്തം പെണ്ണാകാനെ ഞാന്‍ കൊതിച്ചിട്ടുള്ളൂ… മനുഷ്യരെ കൊന്നൊടുക്കുന്ന ചെകുത്താന്‍ ആണ് എന്നറിയാതെയാണ് ഞാന്‍ അവനെ സ്നേഹിച്ചത്…പക്ഷെ …”

പ്രാര്‍ത്ഥന തുടരാനാകാതെ ഗായത്രി നിശബ്ദം കരഞ്ഞു.

“എനിക്ക് മറ്റാരെയും ഇഷ്ടമല്ല… ഞാന്‍ മനസ്സ് കൊടുത്ത പുരുഷന്‍ ദുര്‍മാര്‍ഗ്ഗിയായിരുന്നു എങ്കിലും മറ്റൊരു പുരുഷനെ സ്വീകരിക്കാന്‍ ഞാന്‍ ഇനിയും ശക്തയായിട്ടില്ല…. എന്നെ ഇതില്‍നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തേണമേ ..ഈ ചടങ് നടക്കാതിരിക്കാന്‍ സഹായിക്കണമേ…”

*****************************************************

റിസോര്‍ട്ട് മുഴുവന്‍ തന്നെ വൈദ്യുതാലങ്കരങ്ങളാല്‍ നിറഞ്ഞിരുന്നു.
ഏറ്റവും ഫാഷനബിള്‍ ആയ, വിലപിടിച്ച കാറുകള്‍ കോമ്പൌണ്ടില്‍ നിറഞ്ഞു.
ദൂരെയും അരികെയുമുള്ള ബന്ധുക്കള്‍ സുഹൃത്തുക്കള്‍ ഒക്കെ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു.
റിസോര്‍ട്ടിന് മുമ്പില്‍ വലിയ ഒരു പന്തലും വേദിയും സജ്ജമാക്കിയിരുന്നു.
ബന്ധുക്കളൊക്കെ ചേര്‍ന്ന് ഗായത്രിയെ അണിയിച്ചൊരുക്കി കൂടുതല്‍ സുന്ദരിയാക്കി.
അതിനോടൊക്കെ അവള്‍ സഹകരിക്കുന്നത് കണ്ടിട്ട് സാവിത്രി സന്തോഷിച്ചു.
അവരാക്കാര്യം ഭര്‍ത്താവിനെയും അറിയിച്ചു.

റിസോര്‍റ്റിന്റെ രണ്ടാം നിലയിലായിരുന്നു ഗായത്രി.
കൂട്ടുകാരികള്‍ക്കിടയില്‍ സര്‍വാഭരണഭൂഷിതയായി ഗായത്രിയിരുന്നു.
അവള്‍ പുറത്തേക്ക് നോക്കി.
പുറത്ത് പന്തല്‍ ഏകദേശം ആളുകള്‍ നിറഞ്ഞിരിക്കുന്നു.
അമ്മ അടുത്തേക്ക് വന്നു.

“ഇങ്ങനെ വേണം എപ്പോഴും കേട്ടോ!”

അവളുടെ കവിളില്‍ തഴുകിക്കൊണ്ട് സാവിത്രി പറഞ്ഞു.

“ഇതുപോലെ എപ്പോഴും ഹാപ്പിയായിരിക്കണം!”

“ഉവ്വ്, അമ്മെ!”

അവള്‍ ചിരിച്ചു.

അപ്പോള്‍ ഗായത്രിയുടെ സൌന്ദര്യത്തിലേക്ക് അവളെ അണിയിച്ചൊരുക്കിയ കൂട്ടുകാരുടെ കണ്ണുകള്‍ വിസ്മയത്തോടെ നീണ്ടു.

“ചിരിക്കാനൊക്കെ അറിയാമല്ലേ?”

ഒരുവള്‍ ഗായത്രിയുടെ കവിളില്‍ പതിയെ നുള്ളി.

“പതുക്കെ പിച്ചെടീ!”

അത് കണ്ടിട്ട് മറ്റൊരുവള്‍ പറഞ്ഞു.

“ഗായത്രിയെ കെട്ടാന്‍ പോകുന്നതേ, ഒരു കമാന്‍ഡോ ഓഫീസറാ… നീ പിച്ചി കവിളെങ്ങാന്‍ ചുവന്നു കണ്ടാല്‍ കലി കേറി നിന്നെയൊക്കെ ഡിഷ്യൂം ഡിഷ്യൂന്ന് ഷൂട്ട്‌ ചെയ്ത് പുകയ്ക്കും കക്ഷി!”

കൂട്ടുകാരികള്‍ ചിരിച്ചു.
സാവിത്രിയ്ക്ക് ശരിക്കും അദ്ഭുതം തോന്നി.
എത്രനാളായി മോളൊന്നു ചിരിച്ചു കണ്ടിട്ട്.
രാകേഷിനെ ഇഷ്ട്ടപ്പെട്ടിട്ടുണ്ട്.
മകളുടെ മനസ്സ് ആ ചെറുപ്പക്കാരന്‍ കീഴടക്കിയിട്ടുണ്ട്.
അവര്‍ക്ക് അത് നല്‍കിയ ആശ്വാസം ചെറുതല്ലായിരുന്നു.
സൌന്ദര്യംകൊണ്ടും പദവികൊണ്ടും കുടുംബ മഹിമകൊണ്ടും തന്‍റെ മകള്‍ക്ക് ഏറ്റവും അനുയോജ്യനായ ഭര്‍ത്താവാണ് രാകേഷ്.
ഗായത്രിയും അത് മനസ്സിലാക്കിയല്ലോ!
ഈശ്വരാ, നന്ദി…
അവര്‍ മനമുരുകി പ്രാര്‍ഥിച്ചു.

അപ്പോള്‍ പുറത്ത് രണ്ടു കാറുകള്‍ വരുന്നത് കണ്ട് പന്തലില്‍ നിന്നവര്‍ തിരക്കിട്ട് ഗേറ്റിലേക്ക് നീങ്ങുന്നത് അവള്‍ കണ്ടു.
അവളോടൊപ്പമുള്ളവരും സാവിത്രിയും ആകാംക്ഷയോടെ അങ്ങോട്ട്‌ നോക്കി.
ജെറ്റ് ബ്ലാക്ക് മെറ്റാലിക് നിറത്തില്‍ ഒരു പോര്‍ഷെ ആണ് ആദ്യം ഗേറ്റിനു വെളിയില്‍ വന്ന് നിര്‍ത്തിയത്.
അതില്‍ നിന്നും സുസ്മേരവദനനായ, ദീര്‍ഘകായനായ ഒരു മധ്യവയസ്ക്കനും സുന്ദരിയായ ഒരു സ്ത്രീയുമിറങ്ങി.

“മോളെ, അതാ രാകേഷിന്റെ അമ്മയും അച്ഛനും!”

സാവിത്രി ആഹ്ലാദത്തോടെ പറഞ്ഞു.
“ഞാന്‍ അങ്ങോട്ട്‌ ചെല്ലട്ടെ കേട്ടോ!”

“ശരിയമ്മേ!”

പുഞ്ചിരിയോടെ അമ്മയുടെ തോളില്‍ പിടിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.

സാവിത്രി താഴേക്കിറങ്ങി ചെന്നു.
അപ്പോള്‍ ടെറാ ഗ്രേ നിറത്തില്‍ മറ്റൊരു വാഹനവും വന്ന് നിന്നു.
ഒരു ഓഡി.

“ആഹാ!”

അതില്നിന്നുമിരങ്ങുന്ന രാകേഷിനെ നോക്കി കൂട്ടുകാരിലൊരാള്‍ പറഞ്ഞു.

“അതാണ്‌ നമ്മുടെ കമാന്‍ഡോ ഓഫീസര്‍! ഗായത്രിക്കുട്ടിയെ കേറ്റാന്‍ പോണ പുതുമണവാളന്‍! കാണാത്തവര്‍ ഉണ്ടെങ്കില്‍ കണ്ടോ!”

“വൌ!!”

മറ്റൊരുവള്‍ ഒച്ചയിട്ടു.

“ഹീയീസ് സോ ഹോട്ട് യാര്‍!”

അത് പറഞ്ഞ് എല്ലാവരും ഗായത്രിയെ നോക്കി ഉറക്കെ ചിരിച്ചു.
ഗായത്രി അവര്‍ക്കൊക്കെ പുഞ്ചിരിയാല്‍ മറുപടി നല്‍കി.

“കൂട്ടത്തിലുള്ള രണ്ടു ചുള്ളന്മാരും മോശമില്ലല്ലോ!”

രാകേഷിനോടൊപ്പമിറങ്ങിയ റെജി ജോസിനെയും വിമല്‍ ഗോപിനാഥിനേയും നോക്കി കൂട്ടുകാരികള്‍ പറഞ്ഞു.

“നമുക്കും ചെന്നാലോ?”

ഒരുവള്‍ പറഞ്ഞു.

“അവരുടെ ഒരു നോട്ടം മുഖത്തോ താഴെയോ എവിടെയേലും കിട്ടുവോന്നു എന്ന് നോക്കാം!”

വീണ്ടും കൂട്ടച്ചിരി.

“ഈ പട്ടാളക്കാരൊക്കെ എങ്ങനെയാ ഇത്രേം ക്യൂട്ട് ആന്‍ഡ് ഹോട്ട് ആകുന്നെ! ഹോ!! കണ്ടിട്ട് സഹിക്കാന്‍ പറ്റണില്ല!”

വേറൊരുത്തിയുടെ കമന്റ്.
തുടര്‍ന്നു കൂട്ടച്ചിരിയും.

ഗായത്രി താഴേക്ക് നോക്കി.
അപ്പോള്‍ രാകേഷിന്റെ കണ്ണുകള്‍ തന്നെ തേടി മുകളിലേക്ക് വരുന്നത് അവള്‍ കണ്ടു.
അയാള്‍ അവളെ നോക്കി മന്ദഹസിച്ചു.
അവള്‍ തിരിച്ചും.
സാവിത്രിയും പദ്മനാഭന്‍ തമ്പിയും രാകേഷിന്റെ അമ്മ ഊര്‍മ്മിളയുമൊക്കെ അത് ശ്രദ്ധിച്ചു.
പെണ്‍കുട്ടികളും സ്ത്രീകളും കണ്ണുകള്‍കൊണ്ട് രാകേഷിനെ പൊതിയുന്നത് ഗായത്രി ശ്രദ്ധിച്ചു.
പെട്ടെന്ന് പുറത്ത് ഒരു പട്ടാള വാഹനം വന്ന് നില്‍ക്കുന്നതും ഒരു പട്ടാള ഉദ്യോഗസ്ഥന്‍ ചാടിയിറങ്ങി രാകേഷിനെ സമീപിക്കുന്നതും ഗായത്രി കണ്ടു.
അയാള്‍ രാകേഷിനെ ആദ്യം സല്യൂട്ട് ചെയ്തു.

“എന്താ, ഷറഫ്?”

രാകേഷ് അഭിവാദ്യം സ്വീകരിച്ചതിനു ശേഷം ചോദിച്ചു.

“സാര്‍!”

ഉദ്വിഗ്നത നിറഞ്ഞ ശബ്ദത്തില്‍ ഷറഫ് പറഞ്ഞു.

“ഇവിടെന്ന് പത്ത് കിലോമീറ്റര്‍ അകലെ, പാറമട നടത്തുന്ന ഒരു ഐസക് മുതലാളിയുടെ വീട് ജോയലും കൂട്ടരും വളഞ്ഞിരിക്കുന്നു എന്ന് വിവരമുണ്ട്!”

“പത്തുകിലോമീറ്ററോ?”

രാകേഷ് അദ്ഭുതപ്പെട്ടു.

“അത്രയും അടുത്തോ? മൈ ഗോഡ്! യെസ്! വിമല്‍, റെജി…കമോണ്‍!”

ആവേശം കൊണ്ട് ത്രസിച്ച സ്വരത്തില്‍ രാകേഷ് കൂട്ടുകാരെ നോക്കി.

“മോനെ!!”

ഊര്‍മ്മിള അവനെ വിലക്കി.

“എന്തായീ പറയുന്നേ? നിന്‍റെ നിശ്ചയം ആണിന്ന്..ഇവിടെ..ഇപ്പോള്‍…!”

Leave a Reply

Your email address will not be published. Required fields are marked *