“അയ്യോ എനിക്ക് പേടിയാ ജോയലേ..”
ഉണ്ണി വിളിച്ചുപറഞ്ഞു.
“ആരെ പേടിയാണ് എന്ന്?”
ജോയൽ തിരിച്ചു ചോദിച്ചു.
“മുതലയോ? അതോ റിയേനേയും ഷബ്നത്തെയുമോ?’
“ഹൈ! ഈ കുട്ട്യോളെ ഞാനെന്തിനാ പേടിക്കണേ? ദ് മ്മടെ സ്വന്തം കുട്ട്യോളല്ലേ? എനിക്ക് പേടി പിന്നാലെ തന്നെ വരുന്നതാ…”
“എനിക്കിപ്പഴും സംശയമുണ്ട്!”
ചിരിച്ചു കൊണ്ട് ജോയൽ പറഞ്ഞു.
“ഈ ഉണ്ണി നമ്പൂരി ശരിക്കും നാലെണ്ണത്തിനെ തട്ടി എന്ന് പറയുന്നത് ഉള്ളത് തന്നെയാണോ? ഇത്രേം പേടിയുള്ളോരു എങ്ങനെയാണ് നാലെണ്ണത്തിനെ ഒക്കെ കൊല്ലുന്നേ? അതും എന്തൊക്കെ പേടി! അട്ടേനെ പേടി! പാമ്പിനെ പേടി! പഴുതാരയെ പേടി! ഇന്നാളെങ്ങാണ്ട് വലിയ ഒരു ചിത്ര ശലഭത്തെ കണ്ട് പേടിക്കുന്ന കാര്യം പറഞ്ഞു,”
നിലാവിൽ അയാളുടെ കണ്ണുകൾ നനയുന്നത് ജോയൽ കണ്ടു.
“നിയ്ക്ക് എല്ലാത്തിനേം പേടിയാ ജോയലേ…ഇപ്പഴത്തെ എന്റെ ഈ കൂട്ടുകാരൊഴിച്ച് എല്ലാ മനുഷ്യരേം പേടിയാ…ചോരേൽ പൂണ്ട് പെടയ്ക്കണ ന്റെ അഞ്ജനയെയും കുഞ്ഞിന്റെയും ചിത്രം കണ്ണീന്ന് മായാത്ത കാലത്തോളം മാറില്ല ന്റെ പേടി…!”
അയാളുടെ കഥയറിഞ്ഞിരുന്നവർ ഉണ്ണിയെ സഹതാപത്തോടെ നോക്കി.
താവളത്തിന്റെ അടുത്ത് സംഘമെത്തികഴിഞ്ഞിരുന്നു.