♥️അവിരാമം♥️
Aviramam | Author : Karnnan
💕 നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ. ഇത് അവരുടെ പ്രണയമാണ്💕
………..തലയിലൂടെ ശരീരം മൊത്തം നനച്ചു താഴെക്കിറങ്ങിയ തണുത്തുറഞ്ഞ വെള്ളത്തിനുപോലും അവന്റെ ഉള്ളിൽ ആളി കത്തുന്ന ചൂടിനെ കുറയ്ക്കാൻ കഴിഞ്ഞില്ല.നേരിപ്പൊടിനുള്ളിലെ കനല് പോലെ അത് അനുനിമിഷം പുകഞ്ഞെരിഞ്ഞു.
ശരീരത്തിന്റെ പല ഭാഗത്തും മുഖത്തും ഒക്കെയുണ്ടായ മുറിവിലും ചതവിലും ഒക്കെ വെള്ളം വീണിട്ടും അവനു നീറ്റലോ വേദനയോ തോന്നിയില്ല. മനസിന്റെ വേദനക്ക് മുന്നിൽ അതെല്ലാം നിഷ്പ്രഭം ആയിരുന്നു.
കണ്ണുകൾ അടച്ചു പിടിച്ചു അല്പം സമാധാനത്തിനായി അവൻ ഷവറിന് കീഴെ തന്നെ നിന്നു..
…. ഇല്ല കഴിയുന്നില്ല…
കൂട്ടം കൂടി നിൽക്കുന്ന ആളുകളുടെ മുഖത്ത് താൻ ഇന്ന് കണ്ട പരിഹാസ ചിരി. പരസ്പരം ഉണ്ടായ അടക്കം പറച്ചിൽ. ചിലരുടെ മുഖത്തു കണ്ട ദേഷ്യം. സമ പ്രായക്കാരായ പെൺകുട്ടികളുടെ മുഖത്തു കണ്ട വെറുപ്പ്.
കൂട്ടുകാരുടെ നിസ്സഹായ അവസ്ഥ.
അതിനേക്കാൾ ഏറെ തന്റെ എല്ലാമെല്ലാമായ അമ്മയുടെ മുഖത്തു കണ്ട തന്നെ കൊല്ലാനുള്ള ദേഷ്യം. സ്വന്തം മകന്റെ അവസ്ഥ കണ്മുന്നിൽ കണ്ട പെറ്റ വയറിന്റെ നൊമ്പരം. മറ്റുള്ളവരുടെ കുത്തു വാക്കിനും ആക്ഷേപത്തിനും മുന്നിൽ അപമാനിതയായി കരഞ്ഞു കൊണ്ടു തലകുനിച്ചു നിന്നു അവരുടെ ആജ്ഞകൾ അത് പോലെ അനുസരിക്കേണ്ടി വന്ന ഒരമ്മയുടെ ഗതികേട്.
തീക്കനൽ എരിയുന്ന നിറഞ്ഞൊഴുകുന്ന കണ്ണുമായി ഇന്ന് അമ്മ പറഞ്ഞ വാക്കുകൾ.
കൈ ചുരുട്ടി വാൾ ടൈലിൽ ശക്തിയിൽ ഇടിച്ചു അവൻ മനസ്സിൽ ഉടലെടുത്ത ദേഷ്യവും സങ്കടവും അടക്കാൻ ശ്രെമിച്ചു.
ബാത്ത് റൂമിന്റെ ചുവരുകൾക്കുള്ളിൽ അവന്റെ അലർച്ച ഞെരിഞ്ഞടങ്ങി.
കൈ വിരലിൽ ചതവ് ഉണ്ടായതു അല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല. മനസിനെ നിയന്ദ്രിക്കാൻ കഴിയുന്നില്ല….
അമ്മ പറഞ്ഞ വാക്ക്
…. നിന്നെ പോലെ അമ്മയെയും പെങ്ങളെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത ഒരു മഹാപാപിയെ ആണല്ലോ ഞാൻ പെറ്റു വളർത്തിയത്……
കൂരമ്പ് പോലെ അത് മനസ്സിൽ തറഞ്ഞു കയറിയിരിക്കുന്നു. വീണ്ടും വീണ്ടും അതെ അലർച്ച തന്റെ ചെവിയിൽ അലയടിക്കുന്നു.
കണ്ണിനു മുന്നിൽ ഇപ്പോളും ആ രംഗം മായാതെ നിക്കുന്നു.
അലറി കരഞ്ഞു കൊണ്ടു ആൾക്കൂട്ടത്തിന് മുന്നിലിട്ട് തന്റെ ഇരു കരണവും മാറി മാറി തല്ലുന്ന അമ്മ.
ഒരു വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഇത്രയും കാലം തന്നെ വേദനിപ്പിച്ചിട്ടില്ല.
ആ അമ്മയാണ് ഇന്ന് തന്നോട് പറഞ്ഞത് നിന്റെ കൂടെ ഒരു വീട്ടിൽ തനിച്ചു കഴിയാൻ എനിക്ക് ഭയം ആണെന്ന്…..
തലവഴി താഴേക്കു പതിച്ച വെള്ളത്തോടൊപ്പം അവന്റെ ചുടു കണ്ണീരും ഇടകലർന്നോഴുകി.
ബാത്ത് റൂമിൽ നിന്നും നനഞ്ഞ ഡ്രസ്സ് ഇട്ടു കൊണ്ടു തന്നെ അവൻ റൂമിലേക്ക് വന്നു.
കട്ടിലിൽ തനിക്കു പുറം തിരിഞ്ഞു കിടന്നു ഉറങ്ങുന്നു അവൾ. തന്റെ ജീവിതം ഇരുട്ടിലാക്കിയവൾ. ഇന്നലെ രാത്രി മുതൽ ഇന്ന് ഈ നിമിഷം വരെ തന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമായിരുന്ന ഒരേ ഒരാൾ. പക്ഷെ അവളുടെ മൗനം….അതെന്തിനായിരുന്നു… ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്റെ ജീവിതത്തിലേക്ക് അവൾ കടന്നു വന്നത് എന്തിനു വേണ്ടി… എന്നെ അറിയില്ല.. എന്നെ കണ്ടിട്ടില്ല.. ഞാനുമായി ഒരു ബന്ധവുമില്ല എന്ന് അവൾക്കെങ്കിലും പറയാമായിരുന്നു…
ശവം…..
പിറു പിറുത്തുകൊണ്ട് അവൻ ബാൽകണിയിലെ ചൂരൽ കസ്സേരയിൽ ചെന്നിരുന്നു.
തല വെട്ടി പൊളിയുന്ന വേദന…
താൻ ഇനി മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യും അമ്മയുടെ മുഖത്തു തനിക്കു ഇനി നോക്കാൻ കഴിയുമോ.. അമ്മ പഴയ പോലെ ഇനി തന്നെ സ്നേഹിക്കുമോ…
ചിന്തകൾ കാട് കയറിയപ്പോൾ അവനു ഭ്രാന്തു പിടിക്കും പോലെ തോന്നി.
കസ്സേരയുടെ മുന്നിലിരുന്ന ടേബിളിൽ നിന്നും അവൻ ഫോൺ എടുത്തു സമയം നോക്കി 12.35…
കോൺടാക്ട് സേർച്ച് ചെയ്തു
ഇച്ചേയി….
അവൻ കാൾ ചെയ്തു
ആദ്യത്തേത് റിങ് ഔട്ട് ആയി
വാശിയുടെയും ദേഷ്യത്തോടെയും അവൻ വീണ്ടും വിളിച്ചു…
ഇത്തവണ അങ്ങേ തലയ്ക്കൽ കാൾ കണക്ട് ആയി..
പരസ്പരം രണ്ടു വശവും നിശബ്ദം..
2 മിനിറ്റോളം കഴിഞ്ഞതും ദേഷ്യം അടക്കി നിശബ്ദദയ്ക്ക് വിരാമമിട്ടുകൊണ്ടു അവൻ പതിയെ വിളിച്ചു.
ഇച്ചേയി……
മമ്.എന്ത് വേണം…..
അത്.. ഞാൻ.. എനിക്ക് ഇച്ചേയിയോട് ഒന്ന് സംസാരിക്കണം…
എനിക്ക് ഒന്നും കേൾക്കണ്ട എങ്കിലോ…
ഇച്ചേയി പ്ലീസ്…. എനിക്ക് പറയാനുള്ളത് ഒന്ന്…
എന്താ നിനക്ക് പറയാനുള്ളത്.. നിനക്ക് ഒരു തെറ്റ് പറ്റി പോയെന്നോ… അതോ നീ അറിഞ്ഞു കൊണ്ടു ഒരു പെണ്ണിനെ ചതിക്കാൻ നോക്കിയെന്നോ….
ഇച്ചേയി പ്ലീസ്….
വേണ്ട…. അല്ല ഇനി ഇപ്പൊ എന്താ നിനക്ക് ഇത്ര പറയാൻ ഉള്ളത്. അല്ലെങ്കിലും അതൊക്കെ പറയാനും മാത്രം ഞാൻ നിന്റെ ആരാ….
ഇച്ചേയി……
വേണ്ട ഹിരാ….നീ കൂടുതൽ ന്യായീകരിക്കാൻ നിക്കണ്ട… അപ്പച്ചൻ വിളിച്ചു നിന്റെ കല്യാണം ഇന്ന് കഴിഞ്ഞു എന്ന് പറഞ്ഞപ്പോ എനിക്ക് അതൊരു ഷോക്ക് ആയിരുന്നു. എന്നോട് ഒരു വാക്ക് പോലും നീ പറഞ്ഞില്ലല്ലോ എന്നോർത്ത് ഞാൻ കരഞ്ഞു പോയി. പക്ഷെ അതുണ്ടായ സാഹചര്യം അറിഞ്ഞപ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി പോയി. നിന്നെ പോലെ ഒരുത്തനെയാണല്ലോ ഞാൻ എന്റെ മോനെ പോലെ സ്നേഹിച്ചത് എന്നോർത്തപ്പോ തൊലി ഉരിഞ്ഞു പോയി…..
എല്ലാവരും എന്നെ കുറ്റപ്പെടുത്തിക്കോ ആരും എന്നെ മനസിലാക്കുന്നില്ല. അമ്മയ്ക്ക് എന്നെ വേണ്ട ആൻസി അമ്മച്ചിക്ക് എന്നെ വേണ്ട.പക്ഷെ കുഞ്ഞു നാള് മുതൽ എന്നെ കൊണ്ടു നടന്ന എന്നെ മറ്റാരേക്കാളും മനസിലാക്കിയിട്ടുള്ള ഇച്ചേയി കൂടെ എന്നെ കുറ്റപ്പെടുത്തിയാൽ പിന്നെ ഞാൻ ഉണ്ടാവില്ല ആരുടേം മുന്നിൽ…..
ദേഷ്യത്തിൽ പറഞ്ഞു കൊണ്ടു ഹിരൺ ഫോൺ എറിഞ്ഞു പൊട്ടിച്ചു.
കസേരയിലേക്ക് ചാരി നെറ്റിക്കു കൈ വട്ടം പിടിച്ചു അവൻ എങ്ങലടിച്ചു കരഞ്ഞു.
ഹിരണിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴികി.
മുന്നിൽ ഒരു കാൽപെരുമാറ്റം കേട്ടു കണ്ണ് തുറന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. ടേബിളിൽ അമ്മയുടെ ഫോൺ. സ്‌ക്രീനിൽ ഇച്ചേയിയുടെ ചിരിക്കുന്ന മുഖം. ബിൻസി മോൾ കാളിങ്… എന്ന് എഴുതിയിരിക്കുന്നു.
മനസില്ല മനസോടെ അവൻ കാൾ എടുത്തു ഫോൺ ചെവിയോട് ചേർത്തു
മോനൂട്ടാ….
മമ്….
നിന്റെ ഫോൺ എന്തിയെ…..
അത്…..
പൊട്ടിച്ചു അല്ലെ…..
മമ്….
എന്തിനാ നിനക്ക് ഇത്ര ദേഷ്യം….
എനിക്ക് ആരോടും ദേഷ്യം ഇല്ല. എല്ലാവർക്കും എന്നോടല്ലേ ദേഷ്യം…..
ഓരോന്നു ചെയ്യുമ്പോ ഓർക്കണം. നിന്നെ സ്നേഹിക്കുന്നവർക്ക് നോവും എന്ന്. അപ്പൊ അവരു ദേഷ്യം കാണിക്കും ചീത്ത പറയും ചിലപ്പോ തല്ലും. അത് നിന്നെ അത്രയും സ്നേഹിച്ചത് കൊണ്ടല്ലേ…….
ഇച്ചെയ്ക്ക് അറിയോ… ഇന്ന് പപ്പ എന്റെ ഫോണിൽ വിളിച്ചു പറഞ്ഞത് ആ വീട്ടിൽ കയറരുത് എന്നാണ്. ഞാൻ ചെന്ന എന്റെ നിഴൽ പതിച്ചാൽ റിൻസി ചീത്ത ആയിപ്പോകും എന്നൊക്കെ…….