മൊഞ്ചത്തിമക്കൾ – 1
ഊട്ടിയെ തണുപ്പ് വിഴുങ്ങാനൊരുങ്ങുന്ന വൈകുന്നേരം. 19-ൻ്റെ നിറവിൽ നിൽക്കുന്ന നിലോഫറും റാഷയും മാതാപിതാക്കളുടെ കുശലങ്ങൾക്കിടയിൽ ബാഗും തൂക്കി മുഖാമുഖം സ്ഥിതി ചെയ്യുന്ന രണ്ടു വാതിലുകളിലൂടെ ഹോട്ടൽ മുറിക്കകത്തേക്ക് കയറി. ദിവസം മുഴുവൻ നീണ്ടു നിന്ന കറക്കത്തിൻ്റെ ക്ഷീണമുണ്ട് രണ്ടാളുടെ മുഖത്തും.
“വേഗം ഫ്രഷായി ടോയ്ലറ്റ് കാലിയാക്ക്,” ഫൗസിയയും ഷിബിലയും ഒരേ സമയമാണ് മക്കളോട് അത് പറഞ്ഞത്.
“അളിയാ അയക്കാൻ മറക്കല്ലേ ട്ടാ..”
അവർക്കു പിറകേ റൂമിലേക്ക് കയറുന്നതിനിടയിൽ നിഷാദ് ഓർമ്മിപ്പിച്ചപ്പോൾ റൈഹാൻ തിരിച്ചും പറഞ്ഞു, “ഓക്കെ, ഇങ്ങട്ടും പോന്നോട്ടെട്ടാ..”
“അതിലും നല്ലത് രണ്ടാളുടേയും മൊബൈൽ പരസ്പരം മാറ്റുന്നതാകും,” ഫൗസിയ തമാശയായി പറഞ്ഞപ്പോൾ ഷിബിലയും അതിൽ കൂടി.
“ഞാനത് പറയാനിരുന്നതാ. ഞങ്ങളെ ഫോട്ടോസൊക്കെ നിങ്ങടെ മൊബൈലിലും നിങ്ങടേതൊക്കെ ഞങ്ങടേലും.”
എല്ലാവരും ഒന്നിച്ചു ചിരിച്ചു കൊണ്ട് റൂമിൽ കയറി. അപ്പോഴും സമപ്രായക്കാരായ അവരുടെ ആൺകുട്ടികൾ വരാന്തയിൽ ഓടി കളിക്കുന്നുണ്ടായിരുന്നു.
ഊട്ടിയിലേക്ക് കുടുംബമൊത്ത് നടത്തിയ ഉല്ലാസയാത്ര സത്യത്തിൽ റൈഹാനും നിഷാദിനും ഉറക്കം നഷ്ടപ്പെടുന്ന രാത്രികൾ സമ്മാനിക്കുകയായിരുന്നു. പലകാര്യങ്ങളിലും ഭയങ്കര സമാനതകൾ ആയിരുന്നു രണ്ടു പേരിലും. ഒന്നിച്ചു പഠിച്ചവർ, ദിവസങ്ങളുടെ വ്യത്യാസത്തിൽ കല്യാണം കഴിച്ചവർ.
രണ്ടുപേരും കല്യാണം കഴിച്ചിരിക്കുന്നത് ജില്ല വിട്ട്. രണ്ടും നല്ല പണച്ചാക്കുകൾ. കല്യാണം കഴിഞ്ഞ് 10 മാസം തികയുന്നതിനുള്ളിൽ രണ്ടാൾക്കും പിറന്നത് പെൺകുട്ടികൾ. അതും ഒരു ക്രിസ്മസ് ദിനം.
രണ്ടാളും സ്വന്തമായി നാട്ടിൽ ബിസിനസ് നടത്തുന്നു. ഫോട്ടോഗ്രാഫറായ റൈഹാൻ ഒരു സ്റ്റുഡിയോ നടത്തുന്നു.
ടെക്നോളജിയുടെ കടന്നു കയറ്റത്തോടെ പ്രസക്തി നഷ്ടപ്പെട്ടു പോയ സ്റ്റുഡിയോ വ്യവസായത്തെ റൈഹാൻ മുഖം മിനുക്കി മുന്നോട്ട് കൊണ്ട് പോകുകയാണ്. അതിൻ്റെ ഭാഗമായി റൈഹാൻ ഒരു കുഞ്ഞു ഇൻഫ്ലുവൻസറാണെന്ന് പറയാം. ടിക്ടോക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്പ്ചാറ്റ് പോലുള്ള സോഷ്യൽമീഡിയയെ അയാൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തി അതൊരു വരുമാനമാർഗ്ഗമാക്കി മാറ്റുന്നതിൽ അയാൾ വിജയിച്ചു. ഇന്ന് നാട്ടിലെ ഒട്ടുമിക്ക യൂറ്റൂബർമാരുടേയും വ്ലോഗേഴ്സിന്റേയും വഴികാട്ടി അയാൾ തന്നെ.
റൈഹാൻ്റെ സ്റ്റുഡിയോയും നിഷാദിൻ്റെ ഷോറൂമും അതിർത്തി പങ്കിടുന്നതാണെന്ന് പറയാം. ഏക്കറു കണക്കിന് ഭൂമിയിലാണ് രണ്ടു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. സ്വന്തം ഭൂമിയായത് കൊണ്ട് തന്നെ ആവശ്യാനുസരണം പരിഷ്കാരങ്ങൾ അതിൽ നടന്നുകൊണ്ടിരിക്കുന്നു.
നിഷാദിൻ്റെ കാറുകൾ ഗ്രൗണ്ടിൽ നിർത്തിയിടുന്നു. എന്നാൽ റൈഹാൻ്റെ സ്റ്റുഡിയോക്ക് വേണ്ട ബിൽഡിംഗ് ദിനം പ്രതിയെന്നോളം വലുതായിക്കൊണ്ടിരിക്കുന്നു.
നിഷാദിന് rent-a-car ബിസിനസ് ആണ്, ധാരാളം വണ്ടികൾ സ്വന്തമായുണ്ട്. അതിനുപുറമേ അന്യ സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷ്വറി കാറുകൾ ഇറക്കുമതി ചെയ്തു മറിച്ചു വിൽക്കുകയും ചെയ്യുന്നു.
രണ്ടാളും കൂടി കാലങ്ങളായി പദ്ധതിയിടുന്നതായിരുന്നു വിദേശത്തേക്ക് ഒരു ഫാമിലി ട്രിപ്പ്. ഒരാള് ഫ്രീ ആകുമ്പോൾ മറ്റയാൾക്ക് ഒഴിച്ചു കൂടാനാകാത്ത തിരക്കായിരിക്കും. കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മക്കൾക്ക് ക്രിസ്മസ് വെക്കേഷൻ വന്നപ്പോൾ പതിവുപോലെ ഒഴിഞ്ഞു മാറാനായില്ല. ഈ വെക്കേഷനിലും ഒഴിഞ്ഞുമാറിയാൽ റാഷയും ഫറയും ഒന്നിച്ചു ടൂർ പോകുമെന്ന ഭീഷണി. അത് കൊണ്ട് ഗത്യന്തരമില്ലാതെ താൽക്കാലികമായി തട്ടിക്കൂട്ടിയ യാത്രയായിരുന്നു ഊട്ടി ട്രിപ്പ്.
രാത്രി വൈകിയും അന്നത്തെ ഫോട്ടോകൾ ലാപ്പിലേക്ക് സേവ് ചെയ്യുകയായിരുന്ന നിഷാദ് ,കൂട്ടുകാരനിൽ നിന്ന് ഫോട്ടോസ് വരാൻ വൈകുന്നത് കാരണം അക്ഷമനായിരുന്നു.
“കഴിഞ്ഞോ അളിയാ?” റൈഹാൻ്റെ മൊബൈലിൽ നിഷാദിൻ്റെ വാട്ട്സാപ്പ് അലേർട്ട് വന്നു.
അങ്ങനെയാണ് ചോദിച്ചതെങ്കിലും നിഷാദ് കാണാൻ കൊതിച്ചത് അന്ന് മോള് ഫറക്കൊപ്പം ചെയ്ത റീലായിരുന്നു. ആദ്യമായാണ് നിഷാദ് ഡാൻസ് ചെയ്ത് റീൽസിൽ പങ്കെടുക്കുന്നത്. സ്വന്തം ഡാൻസ് കാണാനുള്ള ഒരു കൊതി.
