അവർ ഒരുമിച്ച് യാത്ര തുടർന്നു. വഴിയിലുടനീളം പഴയ ഓർമ്മകൾ പറഞ്ഞ് ചിരിച്ചു. ഇടയ്ക്ക് പാർവതി എന്തോ പറഞ്ഞപ്പോൾ ഗായത്രി പൊട്ടിച്ചിരിച്ചു.
“ഇതൊന്നും സ്വപ്നമാകരുതേ…”
എന്നൊരു ചിന്ത പെട്ടെന്ന് അവളുടെ മനസ്സിൽ തെളിഞ്ഞു.
ആ ചിന്ത വന്നതോടെ സന്തോഷത്തിനിടയിലും ഒരു വിചിത്രമായ പേടി അവളെ പിടികൂടി.
“ഞാൻ ഉണർന്നാൽ… പാർവതി വീണ്ടും എന്നിൽ നിന്ന് അകലുമോ?”
അവൾ പാർവതിയെ നോക്കി. ആ മുഖം പതുക്കെ മങ്ങുന്നതുപോലെ തോന്നി.
“പാർവതി…”
ഗായത്രി വിളിച്ചു.
പാർവതി തിരിഞ്ഞുനോക്കിയെങ്കിലും, അവളുടെ രൂപം മഞ്ഞിൽ അലിഞ്ഞുപോകുന്നതുപോലെ സ്വപ്നം പതുക്കെ മാറിത്തുടങ്ങി.
“പോകരുത്…”
ഗായത്രിയുടെ ശബ്ദം വിറച്ചു.
അവൾ കണ്ണുകൾ തുറന്നപ്പോൾ മുറിയിൽ ഇരുട്ടായിരുന്നു. അരികിൽ പാർവതി ഇല്ലായിരുന്നു. സ്വപ്നത്തിലെ ചിരിയും യാത്രയും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായിപ്പോയി.
കണ്ണുകളിൽ നിറഞ്ഞ കണ്ണുനീർ തുടച്ചുകൊണ്ട് ഗായത്രി കുറച്ചുനേരം മേൽക്കൂരയിലേക്ക് നോക്കി കിടന്നു.
“ഒരു സ്വപ്നത്തിൽ എങ്കിലും അവൾ എന്നോടൊപ്പം ഉണ്ടായിരുന്നല്ലോ…”
എന്ന ചിന്ത അവളുടെ മനസ്സിൽ നിറഞ്ഞു.
സ്വപ്നം അവസാനിച്ചിട്ടും, പാർവതി വീണ്ടും തന്റെ അരികിൽ തന്നെയുണ്ടായിരുന്ന ആ ചെറിയ ലോകം വിട്ടുപോകാൻ ഗായത്രിയുടെ മനസ്സ് തയ്യാറായില്ല.
രാവിലെ അലാറം അടിച്ചപ്പോൾ ഗായത്രി കൈ നീട്ടി അത് ഓഫ് ചെയ്തു. കണ്ണുതുറന്നിട്ടും കുറച്ചുനേരം അവൾ കിടക്കയിൽ തന്നെ കിടന്നു. ഇന്നലെ രാത്രിയിലെ സ്വപ്നത്തിന്റെ ബാക്കി ചിത്രങ്ങൾ മനസ്സിൽ മങ്ങിമറഞ്ഞുകൊണ്ടിരുന്നു.
അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ എഴുന്നേറ്റത്. വേഗം ഫ്രഷ് ആയി അവൾ
അടുക്കളയിലേക്ക് പോയി.
മുടി ഒന്ന് കെട്ടിവച്ച് ഗായത്രി അടുക്കളയിലേക്ക് കേറി വരുന്നത് കണ്ട ഗ്രൈസ് ചോദിച്ചു.
“ആ…എഴുന്നേറ്റോ?” ഗ്രൈസ് തിരിഞ്ഞുനോക്കി.
പാർവതി : മ്മ്…… ഇപ്പൊ എഴുന്നേറ്റതാ
“കുറേ നേരമായി. തന്നെ വിളിക്കണ്ടെന്ന് വിചാരിച്ചു. താൻ നല്ല ഉറക്കമായിരുന്നു.”
ഗായത്രി ഒരു കസേരയിൽ ഇരുന്ന് അവളെ നോക്കി.
“ഇന്നലെ ഉറങ്ങിയില്ലേ?”
ഗ്രൈസ് കൈയിലെ പാത്രം താഴെ വച്ച് ഗായത്രിയുടെ മുഖത്തേക്ക് നോക്കി.
“പാർവതിയുടെ കാര്യമാണോ? അതോ? എന്തായാലും നമുക്ക് പരിഹരിക്കാം ”
ഗായത്രി ഒന്നും പറഞ്ഞില്ല.
ആ മൗനം തന്നെ ഗ്രൈസിന് മറുപടിയായിരുന്നു..
ഫ്രിഡ്ജിൽ
ഗായത്രി ചിരിക്കാൻ ശ്രമിച്ചെങ്കിലും ചിരി പൂർണ്ണമായില്ല.
ഗ്രൈസ് അവളുടെ അരികിലെത്തി.
“നീ ഇന്നലെ രാത്രി ശരിക്കും വിഷമിച്ചിരുന്നല്ലേ?”
“കുറച്ച്.”
“കുറച്ച് എന്ന് നി പറയുമ്പോൾ എത്രയെന്ന് എനിക്കറിയാം.”
ഗായത്രി അവളെ നോക്കി ചിരിച്ചു.
“നിനക്ക് എല്ലാം മനസ്സിലാകുമല്ലോ.”
“എല്ലാം അല്ല. പക്ഷേ നിന്നെ കുറച്ചെങ്കിലും മനസ്സിലാകും.”
അത്രയും പറഞ്ഞ് ഗ്രൈസ് വീണ്ടും അടുക്കളയിലെ ജോലിയിലേക്ക് തിരിഞ്ഞു.
ഇരുവർക്കും ഇടയിൽ അത്തരത്തിലുള്ള മൗനങ്ങൾ അപരിചിതമായിരുന്നില്ല. ഒരാൾക്ക് സംസാരിക്കണമെന്നുണ്ടെങ്കിൽ മറ്റൊരാൾ കേൾക്കും. സംസാരിക്കേണ്ടെന്നുണ്ടെങ്കിൽ ഒന്നും ചോദിക്കാതെ കൂടെയിരിക്കും. വർഷങ്ങളായി രൂപപ്പെട്ട ഒരു സൗഹൃദത്തിന്റെ സ്വാഭാവികതയായിരുന്നു അത്.
ചായ വേണോ?” ഗ്രൈസ് ചോദിച്ചു.
“വേണം. കുറച്ച് കടുപ്പത്തിൽ.എടുത്തോ ”
ഗ്രൈസ് ചായ തയ്യാറാക്കുമ്പോൾ ഗായത്രി പച്ചക്കറികൾ അരിയാൻ തുടങ്ങി.
“അത് താൻ ചെയ്യണ്ട. ഞാൻ ചെയ്തോളാം.”
“എനിക്ക് വെറുതെ ഇരുന്നാൽ കൂടുതൽ ചിന്ത വരും. എന്തെങ്കിലും പണി ചെയ്തുകൊണ്ടിരിക്കട്ടെ.”
ഗ്രൈസ് അവളെ നോക്കി ഒന്നും പറഞ്ഞില്ല.
“ശരി. നീ അരിഞ്ഞോ.”
അങ്ങനെ ഇരുവരും വീണ്ടും ജോലിയിൽ മുഴുകി.
ഗായത്രി പച്ചക്കറി അരിയുമ്പോൾ ഗ്രൈസ് ഗ്യാസിലെ കാര്യങ്ങൾ നോക്കി. ഇടയ്ക്കിടെ അവൾ ഗായത്രിയുടെ കപ്പിലേക്ക് ചായ ഒഴിച്ചു കൊടുത്തു.
“കുടിക്ക്.”
“നീ കുടിച്ചോ?”
“ഞാൻ പിന്നെ കുടിച്ചോളാം.”
“അത് പറ്റില്ല. നീയും എടുത്തോ.”
“ശരി, അമ്മച്ചി .”
“എന്നെ ഊതല്ലേ .”
ഇരുവരും ചിരിച്ചു.
