അവളുടെ തലയിലെ വെളുത്ത നെറ്റ് മൂടുപടം (Veil) മുഖത്തെ പകുതിയോളം മറച്ചിരുന്നുവെങ്കിലും, ആ കണ്ണുകളിലെ തിളക്കം മറയ്ക്കാൻ അതിനായില്ല. അവൾ ഓരോ ചുവടു വെക്കുമ്പോഴും കൈയ്യിലിരുന്ന വെളുത്ത റോസാപ്പൂക്കളുടെ ഗന്ധം ആ ഇടനാഴിയിൽ പടർന്നു.
അൾത്താരയ്ക്ക് മുന്നിൽ നിൽക്കുന്ന ജോണിന്റെ ഹൃദയമിടിപ്പ് ആ നിമിഷം വർദ്ധിച്ചു. അവൻ ശ്വാസമടക്കിപ്പിടിച്ച് തന്റെ പ്രിയതമയെ നോക്കി നിന്നു.
നിമ്മി ജോണിന് അരികിലെത്തിയപ്പോൾ, അവൻ പതുക്കെ അവളുടെ കൈകളിൽ പിടിച്ചു. ആ സ്പർശനത്തിൽ ജോണിന്റെ വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. നിമ്മി പതുക്കെ തലയുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.
ആ നോട്ടത്തിൽ ജോൺ കണ്ടത് താൻ സ്വപ്നം കണ്ടിരുന്ന പ്രണയമായിരുന്നു.
നിമ്മിയുടെ ചുണ്ടുകളിൽ വിരിഞ്ഞ ആ നേർത്ത പുഞ്ചിരി അവന്റെ സകല ഭയങ്ങളെയും അലിയിച്ചു കളഞ്ഞു.
താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പുണ്യം ഈ പെണ്ണാണെന്ന് അവൻ ഉള്ളാലെ ഉറപ്പിച്ചു.
എന്നാൽ നിമ്മിയുടെ ആ ആഴമേറിയ കണ്ണുകൾക്ക് പിന്നിൽ ജോൺ കാണാത്ത മറ്റൊരു ലോകമുണ്ടായിരുന്നു—വിജയിയുടെ ആത്മവിശ്വാസവും വരാനിരിക്കുന്ന അധികാരത്തിന്റെ ലഹരിയും ആ കണ്ണുകളിൽ ഒളിഞ്ഞു കിടന്നിരുന്നു.
പുരോഹിതൻ വചനങ്ങൾ ഉരുവിട്ട് താലിയും മന്ത്രകോടിയും വെഞ്ചരിച്ചു.
”ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ…”
പുരോഹിതന്റെ ശബ്ദം പള്ളിയിൽ മുഴങ്ങിയപ്പോൾ ജോൺ വെഞ്ചരിച്ച താലി കയ്യിലെടുത്തു. അവന്റെ കണ്ണുകൾ അല്പം ഈറനണിഞ്ഞു. അവൻ പതുക്കെ നിമ്മിയുടെ കഴുത്തിന് പിന്നിലൂടെ കൈകൾ നീട്ടി. നിമ്മി തന്റെ തല അല്പം കുനിച്ചു കൊടുത്തു.
സ്വർണ്ണനിറത്തിലുള്ള ആ കുരിശുതാലി നിമ്മിയുടെ കഴുത്തിൽ ചാർത്തുമ്പോൾ ജോണിന്റെ വിരലുകൾ ആ മൃദുവായ ചർമ്മത്തിൽ സ്പർശിച്ചു. മൂന്ന് കെട്ടുകൾ ഇട്ട് അവൻ ആ ബന്ധം ഉറപ്പിച്ചു.
ആ നിമിഷം പള്ളിയിലെ ഗായകസംഘം പ്രണയത്തിന്റെ മനോഹരമായ ഈണം പാടി.
താലി കെട്ടി കഴിഞ്ഞ് ജോൺ നിമ്മിയുടെ മുഖത്തെ മൂടുപടം മെല്ലെ മാറ്റി. അവളുടെ നെറ്റിയിൽ അവൻ പതുക്കെ ചുംബിച്ചു.
ആ നിമിഷം താൻ ഒരു സ്വപ്നലോകത്താണെന്ന് ജോൺ കരുതി. നിമ്മി അവനെ നോക്കി ഒരിക്കൽ കൂടി മനോഹരമായി പുഞ്ചിരിച്ചു.
അകലെ, കുറച്ച് മാറി നിന്ന് തോമസ് ഈ ദൃശ്യം ആസ്വദിച്ചു നോക്കി നിൽക്കുന്നുണ്ടായിരുന്നു.
ഫോട്ടോ ഷൂട്ടും കഴിഞ്ഞ് ഒരു വലിയ വിരുന്നിന് ശേഷം എല്ലാവരും വീട്ടിലെത്തി. വിവാഹത്തിന്റെ തിരക്കുകൾക്ക് വിരാമമിട്ട് അന്ന് വൈകുന്നേരം തോമസ് തന്റെ മാനേജർമാർക്കും വേണ്ടി ഒരു ഡ്രിങ്ക്സ് പാർട്ടി വീട്ടിലെ വലിയ ഹാളിൽ അറേഞ്ച് ചെയ്തിരുന്നു.
നിമ്മി തന്റെ വെള്ള ഗൗൺ മാറി,
ശരീരത്തോട് ഒട്ടിനിൽക്കുന്ന കറുത്ത ബോർഡറുള്ള ഒരു ഡിസൈനർ സാരിയാണ് ധരിച്ചിരുന്നത്.
അവളുടെ ആ ചുവന്ന ലിപ്സ്റ്റിക്കും വശ്യമായ കണ്ണുകളും ആ പാർട്ടിയുടെ ശ്രദ്ധാകേന്ദ്രമാക്കി അവളെ മാറ്റി.
ജോണിന്റെ ഭാര്യ എന്നതിനേക്കാൾ ആ വീടിന്റെ അധികാരി എന്ന നിലയിലായിരുന്നു അവളുടെ ഓരോ ചലനവും.
പെട്ടെന്ന്, നിമ്മി വാതിൽക്കൽ നിൽക്കുന്ന രാംദീറിനെ കണ്ടു. അവൾ അവനെ അടുത്തേക്ക് വിളിച്ചു.
നിമ്മി രാംദീറിനെ കൂട്ടി തോമസിന്റെ അടുത്തേക്ക് ചെന്നു. തോമസ് അപ്പോൾ കമ്പനിയിലെ ചില ജനറൽ മാനേജർമാരോട് സംസാരിക്കുകയായിരുന്നു.
നിമ്മി: “അങ്കിൾ,… ഇതാണ് രാംദീർ. ജോണിന്റെ പേഴ്സണൽ സെക്ഷനിലെ ഏറ്റവും വിശ്വസ്തനായ ജീവനക്കാരൻ.
കമ്പനിയിലെ കാര്യങ്ങൾ ജോണിനെക്കാൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ രാംദീറിന് പ്രത്യേക കഴിവുണ്ട്.”
നിമ്മി അവനെ നോക്കി ഒന്ന് കണ്ണിറുക്കി.
തോമസ് തന്റെ ഗ്ലാസ് പതുക്കെ താഴ്ത്തി രാംദീറിനെ ഒന്ന് അടിമുടി നോക്കി. രാംദീറിന്റെ കണ്ണുകളിലെ ആ ഒളിഞ്ഞിരിക്കുന്ന കൗശലവും കരുത്തും തോമസ് ഉടനെ തിരിച്ചറിഞ്ഞു.
തോമസ്: “ഓ… അപ്പോൾ നിന്നെക്കുറിച്ചാണ് നിമ്മി എന്നോട് പറഞ്ഞത്. ജോണിനെ സഹായിക്കാൻ നിന്നെപ്പോലെ ഒരാൾ കൂടെയുള്ളത് നല്ലതാണ്.”
