” ഡീ… നീയിങ്ങനെ കരഞ്ഞിട്ടെന്തിനാ…എന്താവിടെണ്ടായേ… ”
അവളൊന്ന് സമാധാനപ്പെട്ടു എന്ന് കണ്ടപ്പോൾ ജിൻസിയവളോട് ചോദിച്ചു.
അതോടെ വീണ്ടുമവളുടെ കണ്ണ് നിറഞ്ഞുതുടങ്ങി.
” എനിക്ക്…എനിക്കൊന്നുമറിയില്ലടീ… ഞങ്ങളവിടെ… സംസാരിച്ചിരിക്കുമ്പോഴാ ഏതോ രണ്ട് പേര് വന്ന് ഇവനെയടിച്ചേ… എന്നെപ്പിടിച്ച് എന്തോ ഒരു സ്പ്രേ മുഖത്തടിച്ചു… പിന്നേ.. പിന്നെയെണീക്കുമ്പോ… ”
അതുമ്പറഞ്ഞ് അവൾ വീണ്ടും വിങ്ങിപ്പൊട്ടി.
അവരെയവിടെവിട്ട് ഞാൻ ഹാളിലേക്ക് ചെന്നു. മനസ് കലുഷിതമായിരിക്കുന്നു. ഇവിടെയാർക്കാണ് എന്നോട് ദേഷ്യം…!
താടക പറയുന്നത് മുഴുവൻ വെള്ളന്തൊടാതെ വിഴുങ്ങാൻ തോന്നിയില്ല. അവളെന്തൊക്കെയോ മറച്ചുവെക്കുന്നപോലെ…
സോഫയിൽ മുന്നോട്ടാഞ്ഞ് നെറ്റിയിൽ ഉള്ളങ്കയ് അമർത്തി ഞാൻ ഇരുന്നു. അവിടെ സംഭവിച്ച കാര്യങ്ങൾ ഒന്നൂടെ ഓർത്തെടുക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ.
സ്‌ട്രെയിൻ ചെയ്യാൻ തുടങ്ങിയപ്പോ ചെറുതായി തലവേദന വന്ന് തുടങ്ങി.
പക്ഷേ അന്ന് നടന്ന കാര്യങ്ങൾ ഒരോ ചിത്രങ്ങളായി എന്റെയുള്ളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു.
പാർക്കിൽവച്ച് സംസാരിക്കുന്നതിനിടെ അഭിരാമിയുടെ മുഖത്ത് പൊടുന്നനെ വന്ന പരിഭ്രമവും ഭയവും… അവൾ അവരെ കണ്ടതാണ്…
ഞാൻ പെട്ടന്ന് എണീറ്റ് വീണ്ടും ആ റൂമിലേക്ക് കയറിച്ചെന്നു. എന്റെ വരവ് കണ്ട് ജിൻസിയെന്നെ ഒരു പകപ്പോടെ നോക്കി… തടകയാവട്ടെ പേടിയോടെ ജിൻസിയുടെ പുറകിൽ ഒളിക്കാൻ ശ്രമിച്ചു.
ഇതെന്നെവിറപ്പിച്ചിരുന്ന താടക തന്നെയാണോ എന്നെനിക്ക് സംശയം തോന്നി.
” നീ… നീയവരെ കണ്ടില്ലേ…!!.. ആ പാർക്കിൽ വന്നവരെ…!”
അവളുടെ മുഖത്തൊരു ഭയം കടന്നുവന്നു. എന്നാലതൊളിപ്പിക്കാൻ അവൾ ശ്രമിച്ചു.
അവൾ കണ്ടു എന്ന അർത്ഥത്തിൽ തലയാട്ടി…
” അവരെ നിനക്കറിയാമോ…!!”
” ഇല്ല… ഞാനാധ്യമായ അവരെക്കാണുന്നെ…! ”
എനിക്കാകെ വട്ടായിതുടങ്ങി…
” ഡാ നീയിങ്ങ് വന്നേ… ”
ജിൻസിയെന്റെ കൈപിടിച്ച് ഹാളിലേക്ക് വന്നു.
” ഡാ… നീയൊന്ന് കൂളാവ്… നമുക്ക് നോക്കാ… ആദ്യം അച്ഛനേം അമ്മേനേം പറഞ്ഞ് മനസിലാക്കാൻ നോക്ക്… അത് കഴിഞ്ഞ് മതി ബാക്കിയൊക്കെ… “
” ഹ്മ്മ്…!! നീ വരില്ലേയെന്റെകൂടെ…? ”
” ഞാനെന്തിനാ വരണേ… നീയവളേം കൂട്ടിച്ചെന്നാമതി… അവളോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെകൂടെചെല്ലാൻ…അവര് നിന്റെ വല്യച്ഛന്റെ വീട്ടിലുണ്ട്. ”
” ജിൻസീ… നീയൂടെ വരണം… അല്ലാതെയവരെന്നെ കേൾക്കൂന്ന് എനിക്ക് തോന്നണില്ല…!”
” ഓഹോ… എന്നിട്ടിങ്ങനെ ഒന്നുമല്ലായിരുന്നല്ലോ എന്റെ ഫ്ലാറ്റിലേക് കേറിവന്നപ്പോ… അതുപോലെയവരോടും പറഞ്ഞേച്ചാ മതി… നീ തെറ്റ് ചെയ്തിട്ടില്ലാന്ന് നിനക്ക് ബോധ്യമുള്ളപ്പോ നീയെന്തിനാ പേടിക്കണേ… ”
” എടിയെന്നാലും…ഞാൻ…അവരോടെല്ലാം പറയാൻ ഞാൻ ശ്രമിച്ചതാ… പക്ഷെയെനിക്ക് പറ്റിയില്ല…!! ”
” എടാ… എനിക്ക് നിന്നെമനസിലാവും… നിന്റെ സ്വഭാവവും… അമ്മു പറഞ്ഞിട്ടുണ്ട്… അവൾ നിന്നോട് ആദ്യം സംസാരിക്കുമ്പോൾ നീയൊഴിഞ്ഞുമാറുകയായിരുന്നൂന്ന്… അത് നിന്റെ ഇൻട്രോവെർട്ട് കാരക്ടർ കാരണമാണ്… പക്ഷേ നീയതീന്നൊക്കെയൊരുപാട് മാറി… ഇന്നലെ പെട്ടന്നിങ്ങനൊക്കെയുണ്ടായപ്പോൾ ഉണ്ടായ പേടികൊണ്ടാ നിനക്കൊന്നും സംസാരിക്കാമ്പറ്റാഞ്ഞേ… ഞാൻ പറഞ്ഞല്ലോ… തെറ്റുചെയ്യാത്തപ്പോ നീയെന്തിനാ പേടിക്കുന്നെ… ധൈര്യമായിട്ട് പോയിട്ട് വാ… ”
ശരിയാണ്… എന്റെ നിരപരാധിത്വം ഞാൻ തന്നെയാണ് തെളിയിക്കേണ്ടത്… ഞാൻ ജിൻസിയെ നോക്കിയൊന്ന് ചിരിച്ചു.
” നാളെയെല്ലാം ശരിയാവൂടാ…അയ്യോ മറന്നു… നിങ്ങളുവല്ലോം കഴിച്ചായിരുന്നോ..”
” ഇല്ല… എനിക്കിന്ന് ഒന്നുമിറങ്ങൂന്ന് തോന്നണില്ല… ”
” അതൊക്കെ ഇറങ്ങും…നീയവളേം വിളിച്ച് അവിടേക്ക് വാ…. അല്ലേവേണ്ട… ഞാനിങ്ങട് കൊണ്ടുവരാ… ”
എന്നും പറഞ്ഞ് ജിൻസി അവളുടെ ഫ്ലാറ്റിലേക്ക് പോയി. രാവിലേ കഴിച്ചതാണ്. പിന്നേ ജലപാനം നടന്നിട്ടില്ല. നല്ലപോലെ വിശപ്പുണ്ട്. ജിൻസികൊണ്ടുവച്ച ചപ്പാത്തിയിൽനിന്ന് ഒരെണ്ണമെടുത്ത് കഴിച്ചു. വിശപ്പടക്കാൻ നിന്നില്ല. കഴിക്കാൻ തോന്നുന്നില്ലായിരുന്നു.
പക്ഷേ എന്റെ എതിരെയിരുന്ന് താടക കനത്ത പോളിങ്ങിലായിരുന്നു. അവളുടെ കഴിപ്പ് കണ്ടാൽ ചപ്പാത്തിയോടെന്തോ ശത്രുതയുള്ളതുപോലെ തോന്നും. അധികനേരം അവിടെയിരുന്നില്ല. എന്നീറ്റ് റൂമിൽ ചെന്ന് കിടന്നു.
നാളെയെന്തായിത്തീരുമെന്ന് ആയിരുന്നു എന്റെ ചിന്ത. ഉറക്കം വന്നില്ല. കണ്ണ് തുറന്ന് അങ്ങനെ കിടന്നു. തലവേദനിക്കുന്നു. അതിനിടയിൽ A/C യുടെ മൂളൽ പോലും ആരോചകമായിത്തോന്നിയെനിക്ക്. വല്ലാത്ത അവസ്ഥ. ആ കിടത്തത്തിനിടക്കെപ്പഴോ ഉറങ്ങിപ്പോയി.
****************************
6 മണിക്ക് മുന്നേതന്നെ ഉണർന്നു. കഷ്ടി ഒരു 2 മണിക്കൂറാണ് ആകെ ഉറങ്ങിയത്.
അതിന്റെയൊരു ക്ഷീണം തോന്നുന്നുണ്ട്. പക്ഷേ അത് കാര്യമാക്കാതെ ചെന്ന് ഒന്ന് കുളിച്ചു. തണുത്ത വെള്ളത്തിലെ കുളി ആ ക്ഷീണമൊക്കെ കഴുകിക്കളഞ്ഞു.
വേഷമൊക്കെ മാറി ഹാളിലേക്ക് ചെല്ലുമ്പോ 7 മണിയാവാറായിട്ടുണ്ട്. തടകയുടെ റൂം അപ്പോഴും അടഞ്ഞുകിടക്കുകയാണ്.
അത് കണ്ടെനിക്ക് ദേഷ്യം വന്നു. ഇന്നലെ ജിൻസിയവളോട് പറഞ്ഞതാണ് രാവിലെ എന്റെകൂടെ വരണമെന്ന്. എന്നിട്ടവളിതുവരെ എണീറ്റില്ലേ…!
ഞാൻ ചെന്ന് കതകിനുതട്ടി.
” ദാ വരണു… ”
അകത്തൂന്ന് അവളുടെ ശബ്ദം. ഒരു മിനുട്ട് കഴിഞ്ഞ് അവൾ കതക് തുറന്ന് പുറത്തിറങ്ങി.അവളുടെ കണ്ണ് കണ്ടാലറിയാം ഇന്നലെയുറങ്ങിയിട്ടില്ലാന്ന്.. അവളുടെ ഒരുക്കമൊക്കെ കഴിഞ്ഞിട്ടുണ്ട്. പറയത്തക്ക കാര്യങ്ങളൊന്നുമില്ല. ഇന്നലെയിട്ട ചുരിദാർ തന്നെയാണവളുടെ വേഷം. മാറ്റിയിടാൻ വേറെയൊന്നുമില്ലല്ലോ..!. ഞാൻ കെട്ടിയ മഞ്ഞച്ചരടും അതോടൊപ്പമൊരു നേർത്ത സ്വർണമാലയും നെറുകയിലെ സിന്ദൂരവും ഒരു കുഞ്ഞ് പൊട്ടും. അത്രയേ ഉണ്ടായിരുന്നുള്ളു അവളുടെ ഒരുക്കം. പക്ഷേ അത് തന്നെ അവളെ സുന്ദരി ആക്കിയിരുന്നു.
ഒരു നിമിഷം മനസിലെ ദേഷ്യം ഞാൻ മറന്നുപോയി. എന്നാൽ പെട്ടന്ന് തന്നെ അവളിൽനിന്ന് നോട്ടം മാറ്റി പുറത്തേക്ക് നടന്ന് ജിൻസിയുടെ ഫ്ലാറ്റിലേക്ക് ചെന്നു. അവളുടെ കാറിന്റെ ചാവി എനിക്ക് തന്നു.
” ജിൻസീ.. നീയെങ്ങനെ പോവും… നിന്നെ കൊണ്ടുവിട്ടിട്ട് പോവാമെന്നാ…!”
” ഏയ്… നിങ്ങള് പൊയ്ക്കോഡാ… ഞാനെന്റെയൊരു ഫ്രണ്ടിനോട് വരാമ്പറഞ്ഞിട്ടുണ്ട്.”
ജിൻസിയൊരു ചിരിയോടെ പറഞ്ഞു.
അവളുടെ കയ്യീന്നൊരു ഓൾ ദി ബെസ്റ്റ് കൂടെ വാങ്ങി ഞാനിറങ്ങി നടന്നു.
ഞാൻ നേരെച്ചെന്ന് ജിൻസിയുടെ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക് കയറി.
എനിക്ക് പിന്നാലെ വന്ന അഭിരാമി പുറകിലെ സീറ്റിലേക്ക് കയറി.
” ഞാനാരാടി… നിന്റെ ഡ്രൈവറോ… വന്ന് മുന്നീക്കേറെഡി… ”
ഞാൻ ഒച്ചയിട്ടതും ആളൊന്ന് ഞെട്ടി.
അവളൊന്നും പറഞ്ഞില്ലെങ്കിലും പല്ല് ഞെരിച്ച ശബ്ദം ഞാൻ വ്യക്തമായി കേട്ടു. അവളിറങ്ങി മുന്നിൽ കേറിയിരുന്നു.