ദേവസുന്ദരി – 9

സത്യമ്പറഞ്ഞാൽ പിന്നിലിരുന്നാൽ അവളെന്റെ കഴുത്തിനു പിടിക്കുവോന്ന് ചെറിയൊരു പേടിയുണ്ടായിരുന്നു എന്ന് കൂട്ടിക്കോ.

ഞാൻ വണ്ടി എന്റെ വല്യച്ഛന്റെ വീട് ലക്ഷ്യമാക്കി പായിച്ചു.
കുറച്ച് ദൂരമുണ്ട് അവിടേക്ക്. യാത്രയിലുടനീളം ഞങ്ങളൊന്നും സംസാരിച്ചില്ലെങ്കിലും ഞങ്ങൾ രണ്ടുപേരും എന്തൊക്കെയോ ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്നു.

ഇവളവിടെയെത്തി കാലുമാറുമോ എന്നൊരു പേടി ഉണ്ടായിരുന്നെങ്കിലും ജിൻസിയോട് സത്യമ്പറഞ്ഞ സ്ഥിതിക്ക് അതിന് സാധ്യത ഇല്ലായെന്ന് ഉറപ്പിച്ചു.

അങ്ങനെ വല്യച്ഛന്റെ വീട്ടിന് മുന്നിലെത്തി കാറ് നിർത്തുമ്പോൾ വീണ്ടും ആകാരണമായ ഒരു ഭയം എന്നിലേക്ക് വന്ന് കൊണ്ടിരുന്നു.

ഞാൻ കാറിനിന്ന് ഇറങ്ങി. എനിക്ക് പിന്നാലെ താടകയും.

കാർ വന്ന ശബ്ദം കെട്ടിട്ടാണെന്ന് തോന്നുന്നു. വല്യമ്മ വരാന്തയിലേക്ക് വന്ന് നോക്കി. ഞാനാണെന്ന് കണ്ടതും ഒരു ചിരിയോടെ എന്റടുത്തേക്ക് വന്നു.

” എത്രകാലായെടാ കണ്ണാനിന്നെക്കണ്ടിട്ട്… നീയിവിടുണ്ടായിട്ട് ഞങ്ങളെയൊക്കെയോന്ന് വന്ന് കാണാന്തോന്നിയോ…! ”

വാത്സല്യത്തോടെയുള്ള വല്യമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഇവരോട് അമ്മയും അച്ഛനും ഒന്നും പറഞ്ഞിട്ടില്ലേ…?

” വല്യമ്മേയത്…!! ”

” നീയൊന്നും പറയണ്ട… അകത്തേക്ക് വാ… മോളേ വാ…!! ”

ഞാനൊന്ന് പകച്ചു. ഇതൊന്നുമായിരുന്നില്ല ഞാൻ പ്രതീക്ഷിച്ചത്. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്.

വല്യമ്മ തടകയുടെ കയ്യുമ്പിടിച്ച് അകത്തേക്ക് കയറി. പുറകെ നടന്നയെന്നെ തടകയൊന്ന് തിരിഞ്ഞ് നോക്കി. അവളുടെ മുഖത്തും ഒരു പകപ്പ് ആയിരുന്നു.

കൊല്ലാൻ കൊണ്ടോവുന്ന ആടിന് തീറ്റ കൊടുക്കണപോലെയാണോ വല്യമ്മയിപ്പോ കാണിക്കുന്ന സ്നേഹം എന്ന് ഞാൻ ചിന്തിച്ച് പോയി.

അകത്ത് കയറിയപ്പോൾ എല്ലാവരും ഹാളിൽ ഇരിപ്പുണ്ട്. എന്നെക്കണ്ടതും അമ്മ ചാടിയെണീറ്റു…

” നിന്നോട് ഞാമ്പറഞ്ഞേയല്ലേ… എനിക്ക് നിന്നെക്കാണണ്ടായെന്ന്… പിന്നെന്തിനാ ഇങ്ങോട്ട് വന്നേ…!”

എന്നൊരൊറ്റ ചീറലായിരുന്നു.

” അമ്മയൊന്നുമറിയാതെയാ ഇതൊക്കെപ്പറയണേ… ”

ഞാൻ എന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു.

” എല്ലാമറിഞ്ഞോണ്ട് തന്നെയാ… ”

” അമ്മയെന്തറിഞ്ഞൂന്ന… ഇതൊക്കെ ആരുടെയോ പ്ലാനായിരുന്നു… എന്നെയടിച്ച് ബോധംകെടുത്തിയാ ആ റൂമിൽക്കൊണ്ടിട്ടെ… സംശയമുണ്ടേലിവളോട് ചോദിക്ക്… ”

എന്റെയും അമ്മയുടെയും വാക്പോര് കണ്ട് പകച്ചുനിന്ന തടകയുടെ പെടലിക്കിട്ട് ഞാനവളെയൊന്ന് തുറിച്ചുനോക്കി.

ബാക്കിയുള്ളവരെ നോക്കുമ്പോൾ അവരുടെയൊക്കെ ചുണ്ടിൽ ഒരു ചിരിയൊളിഞ്ഞു കിടക്കുന്നപോലെ തോന്നി.
അല്ലിയാവട്ടെ പൊട്ടനാട്ടം കാണുന്നകൂട്ട് അവിടെയിരിപ്പുണ്ട്. ഏതാണ്ട് എന്റവസ്ഥയും അതുപോലൊക്കെത്തന്നെ.

“കഴിഞ്ഞോ… ”

അമ്മയുടെ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പകച്ചു.

“എന്ത്…!! ”

” നിന്റെ പ്രസംഗം… ”

ഞാനതിനു മറുപടിയൊന്നും കൊടുത്തില്ല.എന്റെ മുഖം കുനിഞ്ഞു.

” നിന്നോടാരാ പറഞ്ഞേ അതിനാ ഞാന്നിന്നെയടിച്ചേന്നും ദേഷ്യപ്പെട്ടേന്നും… ”

ഞാനൊരു ഞെട്ടലോടെ അമ്മയേനോക്കി.

” ഞാനാ നിന്നെവളർത്തിയെ… എനിക്കറിയാം ന്റെ മോനെന്താന്ന്… ആരെന്തുപറഞ്ഞാലും നിന്നെയെനിക്കറിയാം…! ”

” അപ്പോപ്പിന്നെന്തിനാ എന്നോട് ദേഷ്യപ്പെട്ടെ… എന്നെയടിച്ചേ…! ”

” ഞാന്നിന്റോഫീസിൽ വന്നിരുന്നുയിന്നലെ… അവിടന്നറിഞ്ഞു… നീയിവളെത്തല്ലിയെന്ന്…

അതെനിക്ക് സഹിച്ചില്ല…!! എന്നുതോട്ടാ നീയാൾക്കാരെ ഉപദ്രവിച്ചുതുടങ്ങിയേ…! അങ്ങനാണോ ഞാനിന്നെപ്പഠിപ്പിച്ചേ…! ഞാനന്ന് ഇവൾടെ വീട്ടീന്ന് നിന്നോട് പറഞ്ഞേയല്ലേ അവളെയൊന്നുഞ്ചെയ്യണ്ടാന്ന്… എന്റവാക്ക് കേൾക്കാത്ത മോനെയെനിക്ക് വേണ്ട..! ”

അവസാനമായപ്പോ അമ്മയുടെ ശബ്ദമൊക്കെ ഇടറി കണ്ണൊക്കെ നിറഞ്ഞിരുന്നു.

എനിക്കാകെ കിളിപോയപോലെ ആയിരുന്നു.

” അതെനിക്ക് കിട്ടേണ്ടത് തന്നെയായിരുന്നു ആന്റി… അത്രയും ഞാനിവനെ ദ്രോഹിച്ചിട്ടുണ്ട്… ”

അമ്മ പറഞ്ഞതൊക്കെ കേട്ടോണ്ടിരുന്ന താടക ഇടക്ക് കേറിപ്പറഞ്ഞു.

” പിന്നെന്തിനായിരുന്നമ്മേ ഇക്കല്ല്യാണം… ”

അത് ചോദിക്കുമ്പോ എന്റെ ശബ്ദമുയർന്നിരുന്നു.

അതിന് ഉത്തരം പറഞ്ഞത് അച്ഛനാണ്.

” കാരണന്നിങ്ങടെ ഭാവി തന്നെ… സത്യാവസ്ഥ നമ്മൾക്ക് മാത്രമേയറിയൂ… സമൂഹത്തിനുമുന്നിൽ നിങ്ങള് തെറ്റുകാരാണ്. നല്ലൊരു ജീവിതം രണ്ടുപേർക്കുമുണ്ടാവാനവര് സമ്മതിക്കില്ല… പിന്നെയിവളുടച്ഛൻ അവളെയുപേക്ഷിച്ചമട്ടുമായിരുന്നു… എന്തൊക്കെപ്പറഞ്ഞിട്ടും അയാളോട്ട് കേൾക്കാൻ കൂട്ടാക്കിയില്ല… അപ്പൊ എനിക്കിതാണ് ശരിയെന്നുതോന്നി. ”

അച്ഛൻ പറഞ്ഞതൊക്കെ കേട്ട് ഞാൻ തലയിൽ കൈവച്ച് സോഫയിൽ ഇരുന്നുപോയി. എന്തോ വല്ലാത്ത ഒരു അവസ്ഥ. വല്യമ്മവന്ന് എന്റെയടുത്ത് ഇരുന്ന് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

അച്ഛൻ പറഞ്ഞുതീരാറായപ്പോൾ തന്നെ കരച്ചില് തുടങ്ങിയ താടകയെ അമ്മ ഒരു റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി.

അന്ന് അത്രയൊക്കെ പറഞ്ഞിട്ടും അമ്മയവൾക്ക് പ്രത്യേക പരിഗണന കൊടുക്കുന്നകാണുമ്പോൾ ഒരേസമയമെനിക്ക് ദേഷ്യവും സങ്കടവും വന്നുകൊണ്ടിരുന്നു.

” കണ്ണാ… നീയിങ്ങനെ സങ്കടപ്പെടല്ലേടാ… നിനക്ക് ദോഷമ്മരുന്നയെന്തെങ്കിലും നിന്റച്ഛനുമമ്മേം ചെയ്യൂന്ന് തോന്നണുണ്ടോ നിനക്ക്… “
വല്യമ്മ എന്നെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

” എന്നാലുമെന്നോടൊരു വാക്ക് ചോദിക്കായിരുന്നുന്നില്ലേ വല്യമ്മേ… നിങ്ങക്കറിയോ… ഓഫീസിൽ കേറീട്ട് മൂന്നാഴ്ച തികയണേയുള്ളു… ജോയിൻ ചെയ്തേന്റെ പിറ്റേന്ന് തുടങ്ങിയതാ ഞങ്ങൾ തമ്മിലുള്ള വഴക്ക്… അങ്ങനൊരാൾടൂടെ ഒരു ജീവിതമ്മൊത്തങ്കഴിയാന്ന് പറയുമ്പോ…

ഹോ… ഓർക്കാങ്കൂടെ വയ്യ… ”

” അതൊക്കെ മാറൂടാ…!! ”

ഞാൻ പിന്നൊന്നും പറയാൻ പോയില്ല. വല്യമ്മയുടെ മടിയിലേക്ക് തലചായ്ച്ചു.

അല്ലിയവിടെ ഇരുന്ന് ഞങ്ങളുടെ സംസാരമൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വന്നിട്ടിത്രനേരമായിട്ടും അവളെന്നോട് ഒന്നും മിണ്ടിയിട്ടില്ല.

ഞാൻ അവളെത്തന്നെ നോക്കിയിരുന്നതും ഒരു ചിണുങ്ങളോടെ കണ്ണ് നിറച്ച് അവളോടി എന്റടുത്ത് വന്ന് എന്റെ മേലെ കേറിക്കിടന്നു.

” ഡീ ഡീ…. എന്റെ കാല്… എണീറ്റ് പൊയ്‌ക്കെ രണ്ടും… ”

അല്ലിയുടെ ഭാരം കൂടെവന്നതും ചെറുതായി കാലുവേദനിച്ച വല്യമ്മ ഇത്തിരി കലിപ്പിട്ടു.

” ആ സഹിച്ചോ… ഞങ്ങളെണീക്കൂല…അല്ലെയേട്ടാ ”

അല്ലിയുടെ മറുപടി ഉടനെതന്നെ വല്യമ്മയെ തിരഞ്ഞെത്തി.

” രണ്ടും കണക്കാ… ഞാന്തന്നെയെണീറ്റ് പൊക്കോളാം… ”

വല്യമ്മ അതുമ്പറഞ്ഞ് അടുക്കളയിലേക്ക് വെച്ചടിച്ചു.

എനിക്കെന്തോ വല്ലാത്ത സന്തോഷം തോന്നി. അമ്മപോലും എന്നെ മനസിലാക്കിയില്ലല്ലോ എന്ന സങ്കടമായിരുന്നു എനിക്കിത്ര നേരം. പക്ഷേ അമ്മ എന്നെ എത്രമാത്രം മനസിലാക്കിയിട്ടുണ്ടെന്ന സത്യം എന്റെ മനസ് നിറച്ചു.

Leave a Reply

Your email address will not be published. Required fields are marked *