“ഇങ്ങനെ ഇരുന്നാൽ ബാലൻസ് കിട്ടില്ല കേറി ഇരി”.. പുറത്തിറങ്ങിയതും തമിഴ് പേച്ച് സ്വിച്ചിട്ടതുപോലെ മലയാളമായി!!
അവളെ തൊടാത്ത തരത്തിൽ ഞാൻ ഇച്ചിരികൂടി കേറിയിരുന്നു.. വണ്ടി മുന്നോട്ട് നീങ്ങി..
“എപ്പോ തിരിച്ചുപോവും?”.. അവൾ തിരിഞ്ഞുനോക്കികൊണ്ട് ചോദിച്ചു. ഞാൻ മറുപടി കൊടുത്തില്ല..
“ഇയാൾ മിണ്ടില്ലേ?” മിറർ അഡ്ജസ്റ്റ് ചെയ്ത് എന്റെ മുഖം കാണാവുന്നപോലെ വെച്ചിട്ട് വീണ്ടും ചോദിച്ചു. “തീരുമാനിച്ചില്ല” അവളെ മൈൻഡ് ചെയ്യാതെ മറുപടി കൊടുത്തു.
“ഇവിടെയാണ് ബിവറേജ് നാളെ വന്നാമതി” കുറച്ചുനേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ മിണ്ടിത്തുടങ്ങി..
ഞാൻ മിണ്ടിയില്ല.
“കേരളത്തിലെ കള്ള് കുടിക്കില്ലേ” വീണ്ടും ചോദ്യം വന്നു.. ഇവൾ എന്നെപ്പറ്റി എന്തൊക്കെയോ അറിഞ്ഞുവെച്ചാണ് ചൊറിയുന്നതെന്ന് മനസ്സിലായി. അങ്ങനെ മിണ്ടാതിരുന്നാൽ പറ്റില്ലല്ലോ.
“ഇവിടെ ഒന്നും നന്നല്ല” ഞാൻ മറുപടി പറഞ്ഞപ്പോൾ അവൾ പുരികം ഉയർത്തി ചുണ്ടുകൂർപ്പിച്ച് ഒരു എക്സ്പ്രഷൻ ഇട്ട് സൈലന്റായി..
പത്തുമിനിറ്റ് കൂടി ഓടി ഞങ്ങൾ മാർക്കറ്റിൽ എത്തി.. ആകെ ബഹളമയമാണ്.. റോഡ് നിറയെ പച്ചക്കറി, തേങ്ങാ, വാഴക്കുല രാവിലത്തെ കച്ചവടം പൊടിപൊടിക്കുകയാണ്. ഉണ്ടക്കണ്ണി കച്ചവടക്കാരോട് വിലപേശിയും തർക്കിച്ചും ഓരോന്ന് വാങ്ങി എന്റെ കയ്യിലുള്ള വലിയ സഞ്ചിയിലേക്ക് നിറച്ചുകൊണ്ടിരുന്നു.. അരമണിക്കൂറത്തെ ഷോപ്പിംഗ് മാമാങ്കം കഴിഞ്ഞപ്പോ എന്റെ കയ്യിൽ ഒരു സഞ്ചി പച്ചക്കറിയും ഒരു ചെറിയ ചക്കയും ഉണ്ടായിരുന്നു..
“ചിക്കൻ ഇവിടെ കിട്ടില്ല” വണ്ടി എടുത്തതോടെ ചൊറി പുനരാരംഭിച്ചു.. ഞാൻ മിണ്ടിയില്ല. മദ്യം ഒഴിവാക്കിയതോടെ എന്റെ ദേഷ്യം കണ്ട്രോളിൽ ആയിട്ടുണ്ടെന്നു തോന്നുന്നു. തിരിച്ചുവരുന്ന വഴിക്ക് ഒരു കടക്ക് മുന്നിൽ അവൾ വണ്ടി ഒതുക്കി. ഞാൻ ചക്ക വീഴാതെ ഇറങ്ങാൻ പാടുപെടുന്നത് കണ്ട് അവൾക്ക് ചിരിവരുന്നുണ്ട്.. “വെള്ളം കുടിക്കണം” അവൾ കടയിലേക്ക് കേറി..
“ഒരു നാരങ്ങാസോഡാ” അവൾ വിളിച്ചുപറഞ്ഞു.. എന്നിട്ട് അവിടെ തൂങ്ങിക്കിടന്ന പഴക്കുലയിൽ നിന്ന് ഒരു പൂവമ്പഴം പിഴുതെടുത് തീറ്റ തുടങ്ങി. “സോഡാ വേണോ” പഴം വിഴുങ്ങുന്നതിനിടക്ക് എന്നെ നോക്കി ചോദിച്ചു. “മ്ച്ചും” ഞാൻ ചുമൽ കുലുക്കി.
അവൾ കഷ്ടപ്പെട്ട് ഗോഷ്ടികാണിച്ചുകൊണ്ട് സോഡാ കുടിക്കുന്നതിനിടക്ക് “ഒരു സിഗരറ്റ്” എന്നുകൂടി വിളിച്ചു പറഞ്ഞു. ഞാൻ അവളെയും അവൾ എന്നെയും ഒരേസമയം നോക്കി. “ഏതാ” കടക്കാരൻ പുറത്തേക്ക് എത്തിനോക്കികൊണ്ട് ചോദിച്ചു. “ഏതാ” അവൾ എന്നെ നോക്കി ചോദ്യം ആവർത്തിച്ചു.. “മിനി വിൽസ്” ഞാൻ നിസംഗതയോടെ സിഗരറ്റ് വാങ്ങി പോക്കറ്റിലിട്ടു.
അവൾ ചക്ക വാങ്ങി സീറ്റിനടിയിൽ വെച്ച് വണ്ടിയെടുത്തു. പത്തിരുപത് മിനിറ്റിൽ ടൗൺ വിട്ട് ഞങ്ങൾ വയലുകൾ മാത്രമുള്ള സ്ഥലത്തെത്തിയപ്പോൾ ഒരു മരത്തിനുകീഴിൽ വണ്ടി നിന്നു. “വലിക്കണ്ടേ?” രണ്ടുവിരല്കൊണ്ട് ആംഗ്യം കാണിച്ച് അവൾ വണ്ടിയുടെ സ്റ്റാൻഡ് ഇട്ടു. “അപ്പാ ഇടക്ക് സിഗരറ്റ് വലിക്കും” അവൾ ഫ്രണ്ട് ലോക്കർ തുറന്ന് ലൈറ്റർ എടുത്തുനീട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ പച്ചക്കറി അവളുടെ കയ്യിൽ കൊടുത്തശേഷം സിഗരറ്റ് എടുത്തു കൊളുത്തി.. രണ്ട് പഫ് ആക്രാന്തത്തോടെ ശ്വാസകോശത്തിന്റെ ബി നിലവറവരെ നിറയുന്ന തരത്തിൽ വലിച്ചുകേറ്റിവിട്ടു.
“ഇങ്ങനല്ല വലിക്യ, തല അജിത് വലിക്കണപോലെ നൈസായി വലിക്കണം” അവൾ താടി ഉയർത്തി
പുച്ഛഭാവത്തിൽ പറഞ്ഞു.. ഞാൻ ആക്രാന്തം വെടിഞ് പതിയെ വലിച്ചുതുടങ്ങി.. അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്. ഞാൻ ചാടിപ്പോയോ എന്നറിയാൻ അമ്മയുടെ വിളി. ഞാൻ സിഗരറ്റ് കളഞ്ഞ് വണ്ടിയെടുക്കാൻ ആംഗ്യം കാണിച്ച് ഫോണെടുത്തു. വീട്ടിലുള്ള ആരോടും ചൂടാവരുത് എന്ന ഉപദേശത്തോടെയാണ് ‘അമ്മ ഫോൺ വെച്ചത്.. ആന്റി വിളിച്ചുകാണും. എന്തായാലും എനിക്കവരോട് ദേഷ്യം തോന്നുന്നില്ല.
“ചക്ക ഇഷ്ടമാണെന്ന് ആന്റി പറഞ്ഞു”.. അവൾ വീണ്ടും സംസാരിച്ചുതുടങ്ങി.. എന്റെ ഫുൾ സ്റ്റോറി ഇവൾക്ക് വിളമ്പിക്കൊടുത്തത് അമ്മയാണെന്ന് ഉറപ്പായി.
” നോൺവെജ് വേണേൽ ഹോട്ടലിന്ന് കഴിച്ചോ, മഠത്തിൽ കേറ്റില്ല” അടുത്തകമെന്റ് വന്നു.. ഞാൻ ഒന്ന് മൂളി. അവൾക്ക് ചിരിവരുന്നുണ്ട്. ഇടത്തെ കവിളിൽ ചെറിയ നുണക്കുഴി വിരിയുന്നു. മുഖത്തേക്ക് വീണ ചെമ്പൻ രാശിയുള്ള മുടിയിഴകൾ ഒരുകൈകൊണ്ട് മാടിയൊതുക്കുന്നു. ആളൊരു ചൊറികേസാണെങ്കിലും സൗന്ദര്യമൊക്കെയുണ്ട്..
