മരുഭൂ വസന്തം – 1 14

രാവിൽ അനേകായിരം വർണ്ണവിളക്കുകളുടെ അതിപ്രസരസത്തിൽ കുളിച്ചു നിൽക്കുന്ന സുന്ദരിയായ നഗരം. ആഡംബരത്തിന്റെയും ആഡ്യത്വത്തിന്റെയും മായിക ഭാവമുള്ള നഗരം. ഒഴുകി നീങ്ങുന്ന അനേകം വാഹനങ്ങൾക്കിടയിലൂടെ നൂറ തന്റെ ബെൻസ് ഡ്രൈവ് ചെയ്തു.

“സാർ, ഇനി കുറച്ചുനാൾ ഇവിടെ ഉണ്ടാവില്ലേ.”? അവൾ ചോദിച്ചു. അവൻ ഒന്നും പറഞ്ഞില്ല. എത്ര ദിവസം ഉണ്ടാകുമെന്ന് നിശ്ചയിക്കാൻ നിർവ്വാഹമില്ലാത്ത ഒരുദ്യമത്തിന് ഇറങ്ങി തിരിച്ചതാണ് താൻ. എന്ന് മടങ്ങാൻ സാധിക്കും എന്ന് ഒരുറപ്പും ഇല്ല. ചിലപ്പോൾ ഇന്ന്.. ചിലപ്പോൾ നാളെ.. ചിലപ്പോൾ നീണ്ട് പോയേക്കാം. അവൻ ഒന്നും പറയാതെ സീറ്റിൽ ചാരി മുന്നിൽ പോകുന്ന വാഹനങ്ങൾ നോക്കി ഇരുന്നു.

“സാറിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും. എങ്ങിനെ സമാധാനിപ്പിക്കണം എന്നോ എന്ത് പറയണം എന്നോ എനിക്ക് അറിയില്ല. എന്ത് പറഞ്ഞാലും സാറിന് സമാധാനം ലഭിക്കുമോ എന്നും എനിക്കറിയില്ല. എന്നാലും സാർ ഇങ്ങനെ ഡൌൺ ആയാൽ എല്ലാം ഡൌൺ ആകും സാർ.”
അവൾ പതിഞ്ഞ സ്വരത്തിൽ അവനോട് പറഞ്ഞു. അവൻ അതിനും മറുപടി ഒന്നും പറഞ്ഞില്ല. അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു. അവൾ എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന് വാഹിദിന് മനസ്സിലായില്ല. ആകെ മൂന്ന് ദിവസമേ ആയിട്ടുള്ളൂ വന്നിട്ട്, അത് കൊണ്ട് സ്ഥലങ്ങളൊന്നും നിശ്ചയമില്ല. കഴിഞ്ഞ രണ്ട് രാത്രികളും ഹോട്ടലിൽ മുറി അറേഞ്ച് ചെയ്തിരുന്നതിനാൽ അവിടെയാണ് കിടന്നത്.
പക്ഷെ ഇത്രയൊന്നും ദൂരം ഉണ്ടായിരുന്നില്ല അവിടേക്ക്, ഇവൾ എങ്ങോട്ടാണ് തന്നെ കൊണ്ട് പോകുന്നത്.
“എങ്ങോട്ടാ നൂർജഹാൻ നമ്മൾ പോകുന്നത്.”? അവൻ സംശയം പ്രകടിപ്പിച്ചു.
“സാർ ഭയങ്കര മൂഡ് ഓഫ് ആയി ജീവിതം മടുത്തു വന്നിരിക്കയല്ലേ. കൊല്ലാൻ കൊണ്ട് പോവാ.” അവൾ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു. അവൾ തന്നെ ഭൂതകാലത്തിൽ നിന്ന് കൈപിടിച്ച് നടത്തി വർത്തമാന കാലത്തിലേക്ക് ആനയിക്കാൻ ശ്രമിക്കുകയാണെന്ന് വാഹിദിന് മനസ്സിലായി.
“പക്ഷേ ഇവിടെ അത്ര എളുപ്പമല്ലല്ലോ കൊന്നിട്ട് രക്ഷപ്പെടൽ. പിന്നെന്ത് ചെയ്യും.? അവൻ അവളുടെ തമാശയിൽ പങ്ക്ചേരാൻ ശ്രമിച്ചു.
“അതൊക്കെ സൂത്രം ണ്ട്. സാർ എപ്പോ മരിക്കണം ന്ന് തീരുമാനിച്ചാൽ മാത്രം മതി.” അവൾ സംസാരം തുടരാൻ വേണ്ടി അതിൽ കടിച്ചു തൂങ്ങി.
“ന്നാ ഇപ്പൊ തന്നെ ഒന്ന് കൊന്ന് തന്നാൽ അത്രേം സന്തോഷം.” അവൻ അൽപ്പം പതർച്ചയോടെ പറഞ്ഞു. നൂറയ്ക്ക് കാര്യം മനസ്സിലായി. പിന്നയൊന്നും അവൾ സംസാരിച്ചില്ല. കാർ മെയിൻ ഹൈവെയിൽ നിന്ന് ഒരു ഫ്രീ റൈറ്റ് എടുത്ത് ഫ്ലൈഓവർ കേറി അസംഖ്യം കെട്ടിടങ്ങൾ നിരന്നു നിൽക്കുന്ന ഒരു അക്കമഡേഷൻ സോണിലേക്ക് പ്രവേശിച്ചു. ഒരു ബിൽഡിംഗ്‌ന്റെ താഴെ പാർക്കിംഗ് ഏരിയയിൽ വണ്ടി കൊണ്ടുപോയി നിർത്തി നൂറ പുറത്തേക്ക് ഇറങ്ങി. കൂടെ അവനും.
അധ്യായം 2

നൂറ ജാലകത്തിന്റെ വിരിപ്പ് രണ്ട് ഭാഗത്തേക്ക്‌ നീക്കി ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. രാത്രി വിശാലമായി കിടക്കുന്നു. നവംബർ മാസത്തിന്റെ അവസാന നാളുകളാണ്, ചൂട് കുറഞ്ഞു തണുപ്പ് കാലം തുടങ്ങാൻ പോകുന്നതേയുള്ളൂ. അല്ലെങ്കിൽ മാംസം ഉരുകുന്ന ഹ്യൂമിഡിറ്റിയാകും.വിയർത്തു മേലാസകാലം താഴേക്ക് ഒഴുകും. അവൾ ഗ്ലാസ് സ്ലൈഡ് ഒരു ഭാഗത്തേക്ക് നീക്കിയിട്ടപ്പോൾ കാറ്റ് അകത്തേക്ക് വലിഞ്ഞു കയറി.

“സാർ, ഫ്ലാറ്റ് ഇഷ്ടപ്പെട്ടോ.”? അവൾ സെറ്റിയിൽ ഇരിക്കുന്ന വാഹിദിനോട് ചോദിച്ചു.
“ഇതിന്റെ ഒന്നും ആവശ്യം ഇല്ല ല്ലോ. ഇതിപ്പോ ന്തിനാ എനിക്കായൊരു ഫ്ലാറ്റ്.”
“പിന്നല്ലാതെ. ഇതിപ്പോ ഹോട്ടലിൽ എന്തിനാ വെറുതെ ക്യാഷ് കൊണ്ടുപോയി കളയുന്നെ. ഇതിപ്പോ സാറിന് സ്വന്തമായൊരു വീട് ആയില്ലേ.” അവൾ ജാലകത്തിന്റെ ഗ്ലാസ് നേരെയിട്ടു കൊണ്ട് പറഞ്ഞു. വാഹിദ് മറുപടി നൽകിയില്ല.
“നൂർജഹാൻ എവിടാ താമസം.? ഞാൻ കരുതി എന്റെ സമ്മതം ഇല്ലാതെ തന്നെ നിങ്ങളെ വീട്ടിലേക്ക് കൊണ്ട് പോകുവാന്ന്.” വാഹിദ് സംശയം പ്രകടിപ്പിച്ചു.
“അതിന് തന്നാ കൊണ്ട് വന്നേ. അതിന് മുമ്പ് ഫ്ലാറ്റ് കാണിക്കാം ന്ന് വച്ചു. നല്ല അസ്സൽ 2 ബെഡ്‌റൂം ഹാൾ ഫ്ലാറ്റ് ആണ്. സാറിന് ഓടിച്ചാടി ഉറങ്ങാം.” അവൾ ചിരിച്ചു. അവൻ പുഞ്ചിരിച്ചതേയുള്ളൂ. നൂറ അയാളുടെ അടുത്ത് വന്നിരുന്നു, അൽപ്പം മാറി അയാളെ സ്പർശിക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *