“സാർ ഓർമ്മകളിൽ നിന്ന് ഒന്ന് തിരികെ വായോ. സാറിനെ മാര്യേജ്ന് ഞാൻ കണ്ടതല്ലേ. എന്തൊരു സ്പെഷ്യൽ ആയിരുന്നു സാറിന്റെ കാരക്ടർ. ഇതിപ്പോ ആകെ ചടഞ്ഞു ചത്തു തൂങ്ങിയത് പോലെ. സാറിന് ഒട്ടും മാച്ച് ആവുന്നില്ല. എനിക്ക് മിണ്ടാനും പേടിയാവുന്നു.” അവൾ സങ്കടത്തോടെ പതുക്കെ പറഞ്ഞു.
വാഹിദിന് അവളോട് പെട്ടന്നൊരു സ്നേഹം തോന്നി. എത്ര ജനുവിൻ ആയ പെണ്ണാണ്. ഒന്നും ഉള്ളിൽ ഒതുക്കി നിർത്തി പുറമേ അഭിനയിക്കുന്നില്ല. അവന് ശാരികയെ ഓർമ്മ വന്നു. ഇതേ പോലെ തന്നെ ആയിരുന്നു അവളും. കാണാനും ഏതാണ്ട് ഒരേ പ്രതിബിംബം. ചെറിയ കുറച്ചു വ്യത്യാസമേയുള്ളൂ. ആ താടിയിലെ മദ്യഭാഗത്തുള്ള ചാലും, കവിളിലേ ഇത്രത്തോളം ചുവന്നു തിളങ്ങി തുടുത്തു നിൽക്കുന്ന മാംസവും ഇല്ലെങ്കിൽ ശാരികയുടെ അനിയത്തിയോ കസിനോ ആണെന്ന് തോന്നും.
“എനിക്ക് നിങ്ങളോടൊക്കെ സജീവമായി ഇടപഴകാനും മിണ്ടാനും ഒക്കെ തോന്നുന്നുണ്ട് ബട്ട് കഴിയുന്നില്ല. ഉള്ളിൽ ഓരോ കാഴ്ച്ചകൾ മായാതെ നിൽക്കുന്നു.” അവൻ വ്യസനത്തോടെ പറഞ്ഞു.
“എനിക്ക് മനസ്സിലാകും. പക്ഷെ ഇതിപ്പോ ഏതാണ്ട് ആറു മാസം കഴിഞ്ഞില്ലേ സാർ. നമ്മെ തകർക്കുന്ന എല്ലാ നഷ്ടങ്ങളിൽ നിന്നും നമ്മൾ വിട്ട് പോരണം.അല്ലെങ്കിൽ ബിസിനസ്സ് നഷ്ടമല്ലേ. സാറിന്റെയൊക്കെ അവസ്ഥ ഇങ്ങനെ കഷ്ടമായിപ്പോകുക എന്ന് വച്ചാൽ അതൊക്കെ എന്ത് വലിയ നഷ്ടങ്ങളാണ്. ഇക്ക പറഞ്ഞത് എപ്പോഴും സാറിന്റെ കൂടെ തന്നെ നിൽക്കാനാ. സാറിന് എന്നെ ഇഷ്ടപ്പെടുവോ ഇല്ലയോ ന്ന് കൂടി പേടിയാവുന്നു എനിക്ക്. ന്തിനാ ഇത്രേം ഗൗരവം.” അവൾ വാചാലയായി സംസാരിച്ചു.
“എന്റെ ഒപ്പമോ.. എന്തിന്.. ഹേയ് അതിന്റെ ആവശ്യം ഒന്നൂല്ല. ഞാൻ ഓകെയാണല്ലോ.” അവൻ അവളെ നിരുത്സാഹപ്പെടുത്തി.
“ഞാൻ വേണ്ടെങ്കിൽ വേണ്ട. വേറെ ആരെയെങ്കിലും സെക്രട്ടറിയായി വേണേൽ അറേഞ്ച് ചെയ്യാം. ഈ ഒറ്റപ്പെടൽ ഏതായാലും ശരിയാവില്ല.” അവൾ പോകാൻ വേണ്ടി എഴുന്നേറ്റ് അയാളെ നോക്കി നിന്നു. അവന് കാര്യം മനസ്സിലായി. കൂടെ ചെല്ലാനാണ്. അവൻ അവളെ നിരാശപ്പെടുത്തണ്ട എന്ന് കരുതി എഴുന്നേറ്റ് അവൾക്കൊപ്പം നടന്ന് പുറത്തേക്കിറങ്ങി.
അവൾ വാതിൽ അടച്ചിട്ട് ഒരു കീ തന്റെ കൈയിൽ വച്ച് ബാക്കി താക്കോൽ കൂട്ടം അവന്റെ കൈയിൽ കൊടുത്തു.
“ഒരെണ്ണം എന്റെ കൈയിൽ നിന്നോട്ടെ. വല്ല കടുംകൈയും കാണിച്ചാൽ വാതിൽ കുത്തിപ്പൊളിക്കണ്ടല്ലോ.” അവൾ അൽപ്പം ഉറക്കെ ചിരിച്ചു. ഇടനാഴിയിലൂടെ ആ മണി കിലുങ്ങുന്നത് പോലെയുള്ള ചിരി അലയടിച്ച് ഒഴുകിപ്പോയി.
“നൂർജഹാൻ ന്താ ഇതുവരെ കല്യാണം കഴിക്കാഞ്ഞത്.” വാഹിദ് പെട്ടന്ന് അത് ചോദിച്ചപ്പോൾ അവൾ അവനെ ഒന്ന് നോക്കി.
“ആന്താ സാർ വേഗം കല്യാണക്കാര്യം ചോദിച്ചേ. ഞാൻ സാറിനെ വായിനോക്കുന്നതായി തോന്നിയത് കൊണ്ടാ ല്ലേ.” അവൾ നിരാശയോടെ ചോദിച്ചു. അവനോട് സംസാരിക്കാൻ അൽപ്പം ലാഘവത്വം അവൾക്ക് തോന്നിത്തുടങ്ങിയിരുന്നു.
“ഹേയ്.. ഒരിക്കലും ഇല്ല. ആണുങ്ങൾ ടച്ച് ചെയ്യാതിരിക്കാൻ പോലും ശ്രദ്ധിക്കുന്ന ഒരാളെ കുറിച്ച് ഞാൻ അങ്ങനെ ചിന്തിക്കുമോ.” അവൻ അവളോട് പുഞ്ചിരിയോടെ ചോദിച്ചു.
“എന്ന് കരുതി ഇത്രേം ഭംഗീള്ള ഒരാളെ വായിനോക്കാൻ പാടില്ല എന്നുണ്ടോ.”? അവൾക്ക് വാഹിദിനെ ഒന്ന് ശല്യം ചെയ്യാം എന്നൊരു തോന്നലുണ്ടായി അൽപ്പം കുസൃതിയോടെ ചോദിച്ചു.
“ഓഹ്.. വല്യ കോംപ്ലിമെന്റ് ആണല്ലോ.. താങ്ക്യൂ..”
അവന്റെ ചുണ്ടിൽ ഒളിഞ്ഞു നിൽക്കുന്ന ഒരു പുഞ്ചിരി അവൾ കണ്ടു. പടച്ചവനെ, എന്ത് ഭംഗിയാണ് ഈ കാട്ടാളന്റെ ഭാവവും കൊണ്ട് നടക്കുന്ന മനുഷ്യന്. അതോ ജിന്നോ…! താൻ പടച്ചവനെ മറന്ന് ഇന്നോളം ഒന്നും ചിന്തിച്ചിട്ടില്ല, ഒരുത്തനോടും അടുത്തിട്ടും ഇല്ല. പക്ഷെ തന്റെ വികാരങ്ങളിൽ എവിടെയോ ഒരു ഉണർവ്വ് സംഭവിക്കുന്നുണ്ടല്ലോ..
ആർക്കും ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല, ഓരോ മനുഷ്യരും അവരവരുടെ പ്രിയങ്ങളിലേക്ക് എത്തിച്ചേരുന്നതോടെ ശരികൾ മാത്രം ജനനം കൊള്ളുകയും തെറ്റ് വെറും പ്രഹേളിക മാത്രമായി മാറുകയും ചെയ്യന്നു. അവൾക്ക് ചെറുതായി കിതപ്പു തോന്നി. അവൻ തന്റെ മുഖം കാണാതിരിക്കാൻ നൂറ ലിഫ്റ്റിൽ മുഖം താഴ്ത്തി നിന്നു. ലിഫ്റ്റ് ഇറങ്ങി വേഗം കാറിൽ ചെന്ന് കയറി അവനെയും കൊണ്ട് തിരക്കുപിടിച്ച നിരത്തിലൂടെ അവളുടെ വീട്ടിലേക്ക് പോയി.
