സത്യമെന്താണെന്നറിയാതെ ഞാൻ പപ്പയെ എത്ര വെറുത്തിരുന്നു എത്ര ശപിച്ചിരുന്നു പാവം പപ്പ
എങ്ങനെ എവിടെ നിന്നു ആരോട് ചോദിച്ചാൽ അറിയാൻ പറ്റും പപ്പ എവിടെയാന്ന്
വസ്തുവിന്റെയൊക്കെ ആധാരം എവിടെയാണ് എന്ന് പപ്പക്ക് അറിയാമായിരിക്കും
മമ്മിയുടെ വീട്ടിലാണേലും ഇപ്പൊ ആരുമില്ല അങ്കിൾ മരിച്ചിട്ട് രണ്ടു വർഷമായി ആന്റി മകളുടെ കൂടെ ജർമനിയിലും വേറെ ആരോട് ചോദിക്കും
പുകയുന്ന ചിന്തകളുമായി ഞാൻ ഇറങ്ങി നടന്നു വാർക്ക നനക്കാൻ പണിക്കാരുണ്ടോ എന്ന് നോക്കിയിട്ട് വരാം
ഡാ കൊച്ചനെ ഒന്ന് നിന്നെടാ
ഒരു പിൻവിളി
ഞാൻ തിരിഞ്ഞു നോക്കി
ഏതോ ഒരു വല്യമ്മച്ചി പ്രാഞ്ചി പ്രാഞ്ചി വരുന്നു
എന്താ അമ്മച്ചി
നീയെങ്ങോട്ടാ പോണേ
ഞാൻ കവല വരെ പോകുവാ അമ്മച്ചിക്കു എന്താ വേണ്ടേ?
എനിക്ക് പത്ത് രൂഭക്കു പൊകല മേടിച്ചു തരാവോ മക്കളെ ഈ വെയിലത്ത് നടക്കാൻ വയ്യ
അതിനെന്താ അമ്മച്ചി ഈ വെയ്റ്റിംഗ് ഷെഡിലോട്ട് ഇരുന്നോ ഞാൻ വരുമ്പോ മേടിച്ചോണ്ട് വരാം
ശരി മക്കളെ മറക്കല്ലേ
ഇല്ല അമ്മച്ചി
ഞാൻ തിരിഞ്ഞു നടന്നു എതാണാവോ ഈ തള്ളയൊക്കെ എന്തായാലും ഇത്രേം പ്രായമുള്ള ആളല്ലേ മേടിച്ചു കൊടുത്തേക്കാം
ഞാൻ ചെല്ലുമ്പോൾ പണിക്കാരു വന്നു നനയും കഴിഞ്ഞു പോയിരുന്നു മഴ തോർന്ന പോലെ വാർക്ക മുകളിൽ നിന്നും വെള്ളം ഇറ്റ് വീഴുന്നുണ്ട് ചുറ്റിനും ഒന്ന് നടന്നു നോക്കി
അടുത്തുള്ള പെട്ടിക്കടയിൽ പോയി പുകയില വാങ്ങി നൂറു രൂപ കൊടുത്തപ്പോ ബാക്കി തരാൻ ചില്ലറയില്ല അൻപത് രൂപയെ ഉള്ളു എന്നാ ബാക്കി പൈസക്ക് വെറ്റിലയും ചുണ്ണാമ്പും അടക്കയും തന്നേരെ അല്ലെ അടക്ക വേണ്ട ചേട്ടാ ആ അമ്മച്ചിക്ക് പല്ലില്ല ഒരു ചെറിയ പൊതിക്കെട്ട് അയാൾ എനിക്ക് തന്നു ഞാനത്തും വാങ്ങി ബസ് സ്റ്റോപ്പിന്റെ വെയ്റ്റിംഗ് ഷെഡിലെത്തി
ആ അമ്മച്ചി അവിടെ ചാരിയിരുന്നു മയങ്ങുന്നുണ്ട്
അമ്മച്ചി ഉറങ്ങുവാണോ ഇതാ പുകയില ഞാനാ പൊതി അവരെ ഏൽപ്പിച്ചു
അത്രയും സാധനങ്ങൾ കണ്ടപ്പോൾ അവരുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു
ന്നാ ഞാൻ പൊക്കോട്ടെ അമ്മച്ചി
നീ ഏതാടാ കൊച്ചനെ
ഞാൻ ഇവിടുള്ളതൊക്കെ തന്നാ
എന്നതാ നിന്റെ വീട്ടു പേര്
ഞാൻ വീട്ടു പേര് പറഞ്ഞു
ചത്ത് പോയ ഔസെപ്പ് വൈദ്യരുടെ…..???
കൊച്ചു മോനാ അമ്മച്ചി
നിന്റെ അപ്പനിപ്പോ എവിടാ കുഞ്ഞേ
ഗൾഫിലാ അമ്മച്ചി
ഇപ്പൊ ഇങ്ങോട്ട് വരാറൊന്നുമില്ലേ?
കുറച്ചായി വന്നിട്ട്
അതാണ് പണ്ട് അവൻ നാട്ടിലുള്ളപ്പോ മിക്കവാറും വീട്ടിൽ വരുവായിരുന്നു എന്റെ എളേ മോനും അവനും ഒന്നിച്ചു പഠിച്ചതാ
എന്റെ മനസിലൊരു വെളിച്ചം മിന്നി
പപ്പയുടെ ഒരു കൂട്ടുകാരനെ കിട്ടിയിരിക്കുന്നു അയാൾക്ക് ഒരു പക്ഷെ അറിയാമെങ്കിലോ പപ്പ എവിടാന്ന്
അമ്മച്ചിയുടെ മോനിപ്പോ എവിടാ
അവൻ വക്കീലാ കുഞ്ഞേ വല്ലപ്പോഴുമൊക്കെയേ വീട്ടിൽ വരൂ പെണ്ണും പിള്ളയും പിള്ളേരുമൊക്കെയായി അങ്ങ് തിരുവന്തോരത്താ
നാളെ വരുവായിരിക്കും എന്റെ മനസ്സിൽ പെരുമ്പറ മുഴങ്ങി
അമ്മച്ചീടെ വീട് എവിടാ ഞാൻ കൊണ്ട് വിടാം
വല്ല്യ ഉപകാരം കുഞ്ഞേ വാ ആ ഇടവഴി ഇറങ്ങി പോണം അമ്മച്ചിയുടെ കയ്യിൽ ഒന്ന് പിടിച്ചോണെ വീഴാതെ
റബ്ബർ തോട്ടത്തിന്റെ ഇടയിലെ തൊണ്ടു വഴിയിലൂടെ അമ്മച്ചിയേം പിടിച്ചു ഞാൻ നടന്നു
വീട്ടിൽ ആരുമില്ലേ അമ്മച്ചിക്ക് കൂട്ടിനു
ഉണ്ട് മക്കളെ ഒരു പെണ്ണുണ്ട് അവളെ ശമ്പളത്തിനു നിർത്തിയേക്കുവാ കോം നഴ്സ് ന്നോ മറ്റോ ആണവളുടെ പേര് ഞാൻ വെറ്റില ചവക്കാൻ അവള് ശമ്മതിക്കൂല അതോണ്ട് അവള് കാണാതെ ഇറങ്ങി പോന്നതാ ഞാൻ
അങ്ങനെ ഒന്നും പോവരുത് എവിടേലും വീണു പോയാൽ എന്ത് ചെയ്യും
ഓ അങ്ങനെ വീണു ചത്താൽ ചാവട്ടെ കുഞ്ഞേ ഞാൻ ആറെണ്ണത്തിനെ പെറ്റു എല്ലാം പഠിച്ചു വല്ല്യ ജോലിയൊക്കെയായി പെണ്ണും കെട്ടിയപ്പോ ആർക്കും തള്ളയെ വേണ്ടാ നോക്കാനൊട്ടു നേരവുമില്ല എല്ലാ ആഴ്ചയും ഓരോരുത്തരു വരും ചത്തോന്നറിയാൻ മുഖം കാണിച്ചങ്ങ് പോവും
ദാ കാണുന്നതാ വീട് കുഞ്ഞിനി പൊക്കോ ഇല്ലേ ആ താടക കുഞ്ഞിനേം ചീത്ത വിളിക്കും
അതൊന്നുമില്ല അമ്മച്ചി വാ ഞാൻ വീട്ടിലാക്കിയിട്ടേ പോണുള്ളൂ
