“ അതറിയില്ല സാറേ… ഫേസ്ബുക്കിൽ പല ഫോട്ടോയും ഞാൻ പോസ്റ്റ് ചെയ്യാറുണ്ട്… “..
കാര്യം മനസിലാവാതെയാണ് ബാബു സംസാരിക്കുന്നത്..
“ഈ ഫോട്ടോ ഞങ്ങൾക്ക് കിട്ടിയത് ഫേസ് ബുക്കിൽ നിന്നല്ല…ടൗണിലെ എ ടി എം മെഷീനിൽ പതിഞ്ഞതാണ് നിന്റെയീ ഫോട്ടോ… കഴിഞ്ഞ പതിനാലാം തിയ്യതി രാവിലെ പതിനൊന്ന് മണിക്ക് നീയാ എ ടി എമ്മിൽ പോയിട്ടുണ്ട്… അതെന്തിനാ നീ അവിടെ പോയത്… ?”..
ബാബുരാജ് കുറച്ച് നേരം ആലോചിച്ചിരുന്നു..
“ആ… അത് സാറേ… ഇപ്പോ കൂടുതലാൾക്കാരും വർക്ക് ചെയ്യുന്ന പൈസ അക്കൗണ്ടിലേക്കാ തരുന്നത്… എന്റെ പയ്യന്മാർക്ക് പൈസയെടുത്ത് കൊടുക്കാനാ ഞാനവിടെ പോയത്…”’
“എന്നിട്ട് അന്ന് നീയെത്ര രൂപയെടുത്തു….?”…
“ അയ്യായിരം രൂപയാണെന്നാണ് എന്റെ ഓർമ്മ…”..
ജോർജും, ദേവദാസും പരസ്പരം നോക്കി..
“ ഇതൊക്കെയെന്തിനാ നിന്നോട് പറഞ്ഞതും ചോദിച്ചതുമെന്ന് നിനക്ക് മനസിലായോ… ?”..
മൊബൈൽ പോക്കറ്റിലേക്കിട്ട് കൊണ്ട് ജോർജ് ചോദിച്ചു..
“ അതാ ഞാനും ആലോചിക്കുന്നത്… സാറിന്റെ വീട്ടിലെന്തോ വർക്കുണ്ടെന്ന് പറഞ്ഞല്ലേ എന്നെ വണ്ടിയിൽ കയറ്റിയത്… എനിക്കൊന്നും മനസിലായില്ല സാറേ…”..
ബാബുരാജിന്റെ നിഷ്കളങ്കത കണ്ട് ജോർജും, ദേവദാസും ഒരു നിമിഷം പതറി.. ഇനി ഇവനല്ലേ പ്രതി..?.
“ബാബൂ… നിന്നോട് തുറന്ന് പറയാം…
നീ ആ എ ടി എമ്മിൽ കയറിയ അതേ സമയത്ത് അതേ എ ടി എമ്മിൽ നിന്ന് ഈ സാറിന്റെ ഇരുപതിനായിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്… നീയാണ് അതെടുത്തത് എന്നതിനുള്ള എല്ലാ തെളിവും ഞങ്ങൾക്ക് കിട്ടി.. ഞാനൊരു ബാങ്കുദ്യോഗസ്ഥനാ… എന്റെ അന്വോഷണത്തിൽ ഈ സാറിന്റെ ഒറിജിനൽ എ ടി എം കാർഡുപയോഗിച്ചാണ് നീ പണം പിൻവലിച്ചത്… ഇനി പറ… ആ കാർഡ് നിനക്കെവിടുന്ന് കിട്ടി… ?..
ആരാണ് നിനക്കാ പിൻ നമ്പർ പറഞ്ഞ് തന്നത്… ?”..
ജോർജ് കാര്യം വ്യക്തമായിത്തന്നെ ചോദിച്ചു..
“സാറെന്തൊക്കെയാണീ പറയുന്നത്… ?.
എനിക്കൊന്നുമറിയില്ല…”..
ബാബു ഒറ്റവാക്കിൽ പറഞ്ഞു..
അവന് പതർച്ചയില്ലെന്ന് ജോർജ് കണ്ടു..
“ശരി… അത് വിട്… നീയീ സാറിന്റെ വീട്ടിൽ വർക്കിന് പോയിരുന്നല്ലോ… അപ്പോ അവിടുത്തെ ചേച്ചി നിന്റെ പൈസ അക്കൗണ്ടിലേക്കാണോ തന്നത്… ?. അതോ പൈസയായിട്ട് കയ്യിൽ തന്നോ… ?”..
“ അത്… പൈസയായിട്ടാ തന്നത്…”..
“എത്ര രൂപ…?”..
“രണ്ട് പ്രാവശ്യമായിട്ട് പതിനെട്ടായിരം രൂപ.. ഒരു പത്തും ഒരു എട്ടും…”..
“ആ വർക്ക് കഴിഞ്ഞതിന് ശേഷം നീ ആ വീട്ടിൽ പോയിരുന്നോ… ?”..
“ഇല്ല…”..
“അന്നത് ഫിറ്റ് ചെയ്യാൻ നീ തനിച്ചായിരുന്നോ പോയത്…?”.
“ ഒരു ദിവസം ഒരു പയ്യനുണ്ടായിരുന്നു… പിറ്റേന്ന് ഞാനൊറ്റക്കാ പോയത്… അന്ന് കുറച്ച് പണിയേ ഉണ്ടായിരുന്നുള്ളൂ…”..
ബാബുരാജിന്റെ ഉത്തരം കൃത്യമായിരുന്നു.. ഒരു കള്ളത്തരവും അവനില്ലെന്ന് ജോർജിന് തോന്നി..
ദേവദാസ് ഒന്നും മിണ്ടാതെ അവർ പറയുന്നത് കേൾക്കുകയാണ്..
“ബാബൂ… നീ സത്യം പറയണം…എല്ലാ തെളിവുകളും ഞങ്ങളുടെ കയ്യിലുണ്ട്… രണ്ട് തവണയായി നാൽപതിനായിരം രൂപയാണ് ഈ സാറിന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത്… അതെടുത്തത് നീയാണെന്ന് ഞങ്ങൾക്കുറപ്പാണ്…ആ പണം നീയെടുത്തോ… പക്ഷേ ആ എ ടി എം കാർഡ് നിനക്കെവിടുന്ന് കിട്ടി… ?..
അതാരാണ് നിനക്ക് തന്നത്… ?”..
ജോർജ് വളരെ മാന്യമായി ചോദിച്ചു..
“എന്റെ സാറേ… സാറെന്താണീ പറയുന്നത്… ?.. നാൽപതിനായിരം രൂപ ഞാനെടുത്തെന്നോ… ?.. ഇല്ലാവചനം പറയരുത് സാറേ… ആ സമയത്ത് ഞാൻ എ ടി എമ്മിൽ പോയിട്ടുണ്ടാവാം…
അതെന്റെ പൈസയെടുക്കാനാണ്…”..
ഇനിയെന്താണ് ചോദിക്കേണ്ടതെന്ന് ജോർജിനറിയില്ല.. ഇത് തന്നെ അവൻ സമ്മതിക്കാത്ത സ്ഥിതിക്ക് സുഷമയുടെ പേര് വെറുതെ ഇതിലേക്ക് വലിച്ചിഴക്കണ്ട എന്നാണ് ജോർജിന് തോന്നിയത്…
