‘ദേവനോ?! അവൻ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വന്നത്? സാധാരണ നാട്ടിലെ ബിസിനസ്സ് കാര്യങ്ങളിലോ ഓഫീസിലോ ഒന്നും ഒട്ടും താല്പര്യമില്ലാത്ത, ഇന്റർനാഷണൽ ബിസിനസ്സും ഗുണ്ടായിസവുമായി നടക്കുന്ന അവൻ എന്തിനാണ് പെട്ടെന്ന് ഈ ഓഫീസിലേക്ക് എത്തിയത്?’
എന്റെ ഉള്ളിൽ ചോദ്യങ്ങൾ ഇരച്ചുകയറി.
“ശരി… താൻ പൊക്കോളൂ, ഞാൻ ഇപ്പോൾ വരാം,”
ഞാൻ അവളെ പറഞ്ഞയച്ചു.
അവൾ പുറത്തേക്ക് പോയതും ഞാൻ ഒരു നിമിഷം കണ്ണുകളടച്ചു. 6 മാസമായി എന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന ആ പേര് പെട്ടെന്ന് കേട്ടപ്പോൾ എന്റെ നെഞ്ച് വല്ലാതെ ഇടിക്കാൻ തുടങ്ങിയിരുന്നു. അവന്റെ ആ കടുപ്പമേറിയ രൂപവും, വേധുവിനെ അയാൾ നോക്കുന്ന നോട്ടവും എന്റെ ഓർമ്മയിലേക്ക് ഇരച്ചെത്തി.
ഞാൻ പതുക്കെ എന്റെ ഷർട്ടിന്റെ ബട്ടൺസ് എല്ലാം കൃത്യമാണോ എന്ന് നോക്കി, ഡ്രസ്സ് മര്യാദയ്ക്ക് ഇൻസേർട്ട് ചെയ്ത് ബെൽറ്റ് ഒതുക്കി. കണ്ണാടിയിൽ നോക്കി മുഖത്തെ പരിഭ്രമം മാറ്റിവെച്ച് ഒരു പ്രൊഫഷണൽ ഭാവം വരുത്തി.
അതിനുശേഷം, എന്റെ ഉള്ളിലെ അസ്വസ്ഥതകൾ ഒതുക്കിപ്പിടിച്ചുകൊണ്ട്, ഞാൻ പതുക്കെ ചെയർമാന്റെ ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു…
ഓരോ ചുവടും മുന്നോട്ട് വെയ്ക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. ഞാൻ ചെയർമാന്റെ ക്യാബിന് മുന്നിലെത്തി. വാതിലിൽ പതുക്കെ ഒന്ന് മുട്ടി.
“കമ്മിൻ…”
അകത്തുനിന്ന് അല്പം പരുക്കനായ, ഗാംഭീര്യമുള്ള ആ ശബ്ദം കേട്ടു.
ഞാൻ പതുക്കെ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി.
എന്റെ അച്ഛന്റെ പ്രായമുള്ള സുധേവ് സാർ ഇരിക്കാറുള്ള ആ വലിയ ലതർ കസേരയിൽ, തികച്ചും വിട്ടുവീഴ്ചയില്ലാത്ത ഭരണാധികാരിയെപ്പോലെ ദേവൻ ഇരിപ്പുണ്ടായിരുന്നു. ഒരു കറുത്ത സിൽക്ക് ഷർട്ടും റോലക്സ് വാച്ചും ധരിച്ച്, താടി പതുക്കെ തടവിക്കൊണ്ട് അവൻ എന്നെത്തന്നെ നോക്കി. അവന്റെ വലതുകയ്യിൽ പുകഞ്ഞു കത്തുന്ന ഒരു ലക്ഷ്വറി ക്യൂബൻ ചുരുട്ട് ഉണ്ടായിരുന്നു. മുറിയിലാകെ ആ പുകയിലയുടെയും അവൻ എപ്പോഴും ഉപയോഗിക്കാറുള്ള ആ പെർഫ്യൂമിന്റെയും മണം കലർന്നുനിന്നിരുന്നു.
ഞാൻ അകത്തേക്ക് വന്നതും ദേവൻ സംസാരിച്ചില്ല.
അവൻ തന്റെ കയ്യിലിരുന്ന ചുരുട്ട് ചൂണ്ടി, കണ്ണുകൾ കൊണ്ട് എന്നോട് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.
“ഗുഡ് ഈവനിംഗ് സാർ…”
ഞാൻ എന്റെ ശബ്ദത്തിലെ വിറയൽ പരമാവധി ഒതുക്കിപ്പിടിച്ചുകൊണ്ട് പ്രൊഫഷണലായി പറഞ്ഞു.
ദേവൻ ആ അഭിവാദനത്തിന് മറുപടിയൊന്നും നൽകിയില്ല. അവൻ തന്റെ കനത്ത കൈപ്പത്തി പതുക്കെ ഉയർത്തി, മുന്നിലിരുന്ന കസേരയിലേക്ക് ചൂണ്ടി ഇരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ പതുക്കെ ആ കസേരയിലേക്ക് ഇരുന്നു.
ഞാൻ ഇരുന്നതും, അവൻ തന്റെ ചുണ്ടിൽ കിടന്ന ആ ചുരുട്ട് പതുക്കെ കൈകളിലെടുത്തു. എന്നിട്ട് മുന്നിലെ ഗ്ലാസ് ടേബിളിൽ ഇരുന്ന ആഷ് ട്രേയിലേക്ക് അത് അമർത്തിപ്പിടിച്ചു. ആ പുകയുന്ന ചുരുട്ട് ടേബിളിൽ കുത്തിക്കെടുത്തുമ്പോൾ അവന്റെ കണ്ണുകൾ എന്റെ മുഖത്ത് തന്നെ തറഞ്ഞുനിൽക്കുകയായിരുന്നു.
ആ നോട്ടത്തിൽ എന്നെ ഭയപ്പെടുത്തുന്ന എന്തോ ഒന്നുണ്ടായിരുന്നു.
അപ്പോഴാണ് ആ വലിയ ക്യാബിന്റെ ഒരു കോണിൽ സോഫയിൽ മറ്റൊരാൾ കൂടെ ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. കോട്ടും സ്യൂട്ടും ധരിച്ച്, കയ്യിൽ ഒരു മാക്ബുക്കുമായി ഗൗരവത്തിൽ ഇരിക്കുന്ന ഒരു മുപ്പത്തഞ്ചുകാരൻ.
ദേവൻ തന്റെ കസേരയിലേക്ക് അല്പം ചാരിയിരുന്ന്, ആ വ്യക്തിയെ ചൂണ്ടി എന്നോട് പറഞ്ഞു:
“ഇത് അലക്സ്… എന്റെ പേഴ്സണൽ പി.എ ആണ്. നമ്മുടെ ഗ്രൂപ്പിന്റെ പല വിദേശ ബ്രാഞ്ചുകളുടെയും ഫിനാൻഷ്യൽ ഓഡിറ്റിങ് മാനേജ് ചെയ്യുന്നത് അലക്സ് ആണ്.”
ഞാൻ എഴുന്നേറ്റ് അലക്സിന് നേരെ കൈ നീട്ടി.
“ഹലോ അലക്സ്, ഞാൻ ശ്യാം… റീജിയണൽ എച്ച്.ആർ.”
അലക്സ് എന്റെ കൈകളിൽ പിടിച്ച് വളരെ തണുത്ത രീതിയിൽ ഒന്ന് പുഞ്ചിരിച്ചു. ഞാൻ വീണ്ടും എന്റെ കസേരയിലേക്ക് ഇരുന്നു.
“സാർ… എന്നെ വിളിപ്പിച്ചത്? എന്തെങ്കിലും പുതിയ റിക്യൂട്ട്മെന്റ് ഫയൽസ് സൈൻ ചെയ്യാനുണ്ടോ?”
