അജ്ഞാതന്‍റെ കത്ത് – 2

” ഹാ ഹാ വെൽകം മൈ ഏയ്ഞ്ചൽ വേദപരമേശ്വർ…….”
സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം എന്നെയും ശേഷം അരവിന്ദിനേയും ആലിംഗനം ചെയ്തു.

” ഇത്രയും ലേറ്റായപ്പോൾ ഞാനോർത്തു ഇനി താൻ ഉരുചുറ്റല് കഴിഞ്ഞെത്തിക്കാണില്ലാ എന്ന്. “

എതിരെ കൊണ്ടുവന്ന ഒരു ഓറഞ്ച് ജ്യൂസ് എടുത്ത് കൊണ്ട് ഞാൻ പറഞ്ഞു.

“ഞാൻ ഉച്ചകഴിഞ്ഞപ്പോഴെക്കും എത്തി സർ, അതിനിടയിൽ ഒരു വർക്കും കിട്ടി, പിന്നതിന്റെ പിന്നാലെയായി പോയി. “

“സീ മിസ്റ്റർ അരവിന്ദ് “

സാമുവേൽ സർ അരവിന്ദിനു നേരെ തിരിഞ്ഞു.

“ഇതാണ് മറ്റുള്ളവരിൽ നിന്നും വേദ പരമേശ്വറിനെ വ്യത്യസ്ഥയാക്കുന്നത്. പരമേശ്വറിന്റെ അതേ വീര്യം സ്വഭാവം.”

എതിരെ നടന്നു വരുന്ന ചെറുപ്പക്കാരനെ നല്ല പരിചയം തോന്നി.
അയാൾ സാമുവേൽ സാറിനു ഷേക്ക്ഹാന്റ് കൊടുക്കുമ്പോൾ ചെരിഞ്ഞ് എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.
മുഖം മുന്നേ എവിടെയോ കണ്ടതായി ഓർത്തെങ്കിലും എവിടെയെന്ന് മാത്രം വ്യക്തതയില്ല.
ചാനലിലെ ന്യൂസ് റീഡർ ചെൽസിസിറിയക്ക് വന്നു അയാളോട് കുശലം പറഞ്ഞപ്പോഴും അയാൾ എന്നെ തന്നെ ശ്രദ്ധിക്കുകയായിരുന്നു..

അരവിയുടെ ഫോൺ ശബ്ദിച്ചു അവൻ ഫോണുമായി പുറത്തോട്ട് പോയി.

“സാറിനോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.”
ഞാൻ സാമുവേൽ സാറിനോട് പറഞ്ഞു.

“കുഴപ്പാണോടോ “

” ഉം….. കുറച്ച് “

ഞാനും പറഞ്ഞു.
അപ്പോഴേക്കും തിടുക്കപ്പെട്ട് അരവിന്ദ് വന്നു.

“വേദ അർജ്ജന്റ് ഒരിടം വരെ പോകണം. സർ ഞങ്ങൾ പാർട്ടി തീരും മുന്നേ എത്താം Sure.വേദ കം പാസ്റ്റ് “

സാമുവേൽ സാറിന്റെ മറുപടിക്കു കാക്കാതെ ഞാനവന്റെ പിന്നാലെ നടന്നു.ചെറിയ കാര്യങ്ങൾക്കൊന്നും ടെൺഷനടിക്കാത്ത അവന്റെ പ്രകൃതം എനിക്ക് നന്നായറിയാവുന്നതാണ്. കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്.

“എന്താ അരവി പ്രശ്നം?”

“ജോണ്ടിയായിരുന്നു വിളിച്ചത് ”
ബൈക്ക് സ്റ്റാർട്ട് ചെയ്ത് കൊണ്ടവൻ പറഞ്ഞു.
ജോണ്ടിക്കെന്തോ അപകടം പിണഞ്ഞിരിക്കുന്നു അതുറപ്പായി.
അകാരണമായ ഭയത്താൽ ഞാനിടയ്ക്കിടെ പിൻതിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.
ലുലു പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്ത് അവനൊപ്പം ഞാനെത്താൻ ഓടുകയായിരുന്നു.
സ്പാർക്കിയിലെ തിരക്കിൽ അരവിന്ദ് ആരെയോ തിരക്കി നടന്നു. ഒടുവിൽ ജോണ്ടിയെ ഞങ്ങൾ കണ്ടു.
അവനാകെ ഭയന്നു വിറച്ചിരിക്കയായിരുന്നു. ഞങ്ങളെ കണ്ടപാടെ അവൻ ഓടി വന്നു. എന്തേലും ചോദിക്കുന്നതിനു മുൻപേ അരവിന്ദ് അവനേയും കൂട്ടി നടന്നിരുന്നു. അവന്റെ കണ്ണുകൾ ചുറ്റിനും പരതുന്നുണ്ടായിരുന്നു.

താഴെ എത്തിയപ്പോൾ അരവിന്ദ് പറഞ്ഞു.
” ബൈക്ക് യാത്ര എന്തായാലും സേഫല്ല. നമുക്ക് പിന്നിൽ ആരോ ഉണ്ട്.ഞാൻ യൂബർ വിളിക്കാം.”

മൂന്ന് മിനിട്ടിനുള്ളിൽ യൂബർ വന്നു. എനിക്ക് ചോദിക്കാനും പറയാനും കുറേ ഉണ്ടായിരുന്നെങ്കിലും അപരിചിതനായ ഡ്രൈവറെ ഭയന്ന് മൂന്നു പേരും സംസാരിച്ചില്ല.
വിഷൻ മീഡിയായിലെ എന്റെ ക്യാബിനിൽ എത്തുംവരെ ആരും സംസാരിച്ചിരുന്നില്ല.
എന്റെ ക്ഷമ നശിച്ചിരുന്നു.

“എന്താ ജോണ്ടി ണ്ടായത്?”

“ചേച്ചിയാദ്യം ഇതെല്ലാം കോപ്പി ചെയ് .എന്റെ കൈയിലിത് സേഫല്ല.”

ക്യാമറയെടുത്തവൻ സിസ്റ്റത്തിനടുത്തു വെച്ചു.

“നിങ്ങളവിടുന്നു പോന്നതിന് ശേഷം ഞാൻ നേരെ പാർട്ടിക്ക് പോവാമെന്നോർത്തതായിരുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എനിക്ക് പിന്നിൽ ഒരു വൈറ്റ് സ്ക്കോഡ വന്നു. എത്ര സൈഡ് കൊടുത്തിട്ടും അത് കയറി പോയില്ല. എനിക്ക് എന്തോ പന്തികേട് തോന്നി. തൊട്ടടുത്ത ജംഗ്ഷനിൽ ഞാൻ വണ്ടിയൊതുക്കി അവിടെയൊരു കടയിൽ കയറി. സ്ക്കോഡ ജംഗ്ഷൻ കടന്നു പോയി.പിന്നീടെന്തോ ഒറ്റയ്ക്ക് വരാൻ ധൈര്യമില്ലായിരുന്നു. നിങ്ങളെ രണ്ടു പേരേയും വിളിച്ചുകൊണ്ടിരിക്കവെ ഫോണിലെ ചാർജ്ജും തീർന്നു.എന്നിൽ നിന്നും ആ റെക്കോർഡ്സ് നഷ്ടാവാതിരിക്കാൻ ഞാനൊരുപായം കണ്ടു. പിന്നീട് വന്ന കാറിനു കൈ കാണിച്ചു. അതൊരു തമിഴന്റെ വണ്ടിയായിരുന്നു. അവരുടെ കൂടെ ലുലുവിൽ എത്തി. കാറിൽ ഫോൺ ചാർജ്ജലിട്ടതിനാൽ വിളിക്കാൻ പറ്റി. “

” അതേ വൈറ്റ് സ്ക്കോഡ തന്നെയാവാം ഒരുപക്ഷേ നമ്മളേയും ഫോളോ ചെയ്തത്.”

അരവി പറഞ്ഞു.
ഞാനപ്പോഴേക്കും ഓഫീസ് സിസ്റ്റത്തിലും എന്റെ ഹാർഡ്ഡിസ്ക്കിലും കൂടാതെ അച്ഛന്റെ മെയിലിലേക്കും അവ സെന്റ് ചെയ്തു. പ്രധാനപ്പെട്ട എല്ലാ മെയിലുകളും ഞാൻ ഇതേ പോലേ അയക്കാറുണ്ട്.
“ആരായിരിക്കും ഇതിന് പിന്നിൽ? നമുക്കിത് പോലീസിനെ അറിയിച്ചാലോ?”
ജോണ്ടിയുടെ ചോദ്യം.

” അത് അബദ്ധമാണ്. “

“വണ്ടി നമ്പർ നോട്ട് ചെയ്താർന്നോ നീ? “

എന്ന എന്റെ ചോദ്യത്തിന്

” നമ്പർ ഓർത്തെടുക്കാൻ പറ്റുന്നില്ലെങ്കിലും അതൊരു കർണ്ണാടക റജിസ്ട്രേഷൻ വണ്ടിയാണ്.”

കൈയിലൊരു പൊതിയുമായി റിപ്പോർട്ടർ സാബു ചേട്ടൻ അവിടേക്ക് വന്നു.പൊതി എനിക്ക് നേരെ നീട്ടിയിട്ടവർ പറഞ്ഞു.

” കഴിഞ്ഞാഴ്ച്ച തനിക്ക് വന്ന പാർസലാ. താൻ ലീവായതിനാൽ ഞാനെന്റെ ക്യാബിനിൽ എടുത്തു വെച്ചു”

ഞാനാ പാർസൽ വാങ്ങി. കണ്ണൊന്നു തിളങ്ങി !
ശ്വാസഗതി കൂടി.!
അതെ അക്ഷരങ്ങൾ!
അതേ കൈപ്പട!
എനിക്ക് വന്ന അജ്ഞാത കത്തിലെ അതേ കൈപ്പട !
ഒരാശ്വാസമായി ഫ്രം അഡ്രസ് ഉണ്ടായിരുന്നു.
Prameeksha Up
…….
………
……….
പാലക്കാട്

ഞാൻ ധൃതിപ്പെട്ടവയുടെ പുറത്തെ കവർ കീറി.ഉള്ളിൽ 2017 ലെ ഒരു ഡയറി. ആദ്യ പേജിൽ നാലായി മടക്കിയ ഒരു ലെറ്റർ
പ്രിയ വേദ മേഡം
ഞാൻ മുന്നേ ഒരു കത്തയച്ചിരുന്നു. മനപൂർവ്വമാണോ അതോ കൈകളിലെത്താഞ്ഞതാണോ എന്നറിയില്ല,
കുഞ്ഞിമാളുവിന്റെ ചിരിക്കുന്ന മുഖം ഇനിയെനിക്ക് കാണാൻ കഴിയുമോ?
നിങ്ങൾ വെക്കുന്ന ഓരോ ചുവടിലും മരണത്തിന്റെ ഗന്ധമുണ്ട്.
നിങ്ങളുടെ പ്രോഗ്രാം എല്ലാ വ്യാഴാഴ്ചയും ആവേശപൂർവ്വം കാണുന്നൊരാളായിരുന്നു ഞാൻ.
അവന്റെ പേര് സാത്താനെന്നാണ്. അവന്റെ തേറ്റപ്പല്ലുകൾ പിഴുതെടുക്കണം.നിങ്ങൾക്കതിനു കഴിയും, ചാനലിന്റെ ശക്തിയേക്കാൾ ഉറച്ച സത്യത്തിന്റെ മനസാക്ഷിയുണ്ട്.
സ്നേഹപൂർവ്വം Pr

കത്തിലെ ഉള്ളടക്കം ഇത്രമാത്രം.
ഡയറിയിലെ ആദ്യ പേജിലെ
പേര് ഞാൻ വായിച്ചു.
Name:തീർത്ഥ സജീവ്
Residential Address: തീർത്ഥം, പാലക്കാട്
Blood group:BPositive
ഇത്രമാത്രം.
2017- ജനുവരി 1 സൺഡെ .
അക്ഷരം പഠിച്ചു വരുന്നൊരാൾ
കൂട്ടിപ്പെറുക്കി എഴുതിയ ചില നൊമ്പരങ്ങൾ.
ഇന്ന് ന്യൂയർ
അപ്പയും അമ്മയുമൊന്നിച്ച് കവയിൽ പോയി. ഡാമിന്റെ ഭംഗി ആസ്വദിച്ചു. വാട്ടർ തീം പാർക്കിൽ കുറേ നേരം കളിക്കാൻ ആഗ്രഹമുണ്ടായിട്ടും അപ്പ സമ്മതിച്ചില്ല. അപ്പ കുറച്ചു നാളായിട്ട് അങ്ങനെയാണ്.
രാത്രി ഞങ്ങൾ വലിയ സിനിമാ നടന്മാർ താമസിക്കുന്ന ട്രിപ്പന്റാ എന്നോ മറ്റോ പേരുള്ള വലിയ ഹോട്ടലിൽ താമസിച്ചു.

ഞാൻ അരവിയേയും ജോണ്ടിയേയും നോക്കി.
അടുത്ത മൂന്നു നാലു പേജുകളിൽ ഒന്നുമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *