കത്തിലെ ഉള്ളടക്കം ഇത്രമാത്രം.
ഡയറിയിലെ ആദ്യ പേജിലെ
പേര് ഞാൻ വായിച്ചു.
Name:തീർത്ഥ സജീവ്
Residential Address: തീർത്ഥം, പാലക്കാട്
Blood group:BPositive
ഇത്രമാത്രം.
2017- ജനുവരി 1 സൺഡെ .
അക്ഷരം പഠിച്ചു വരുന്നൊരാൾ
കൂട്ടിപ്പെറുക്കി എഴുതിയ ചില നൊമ്പരങ്ങൾ.
ഇന്ന് ന്യൂയർ
അപ്പയും അമ്മയുമൊന്നിച്ച് കവയിൽ പോയി. ഡാമിന്റെ ഭംഗി ആസ്വദിച്ചു. വാട്ടർ തീം പാർക്കിൽ കുറേ നേരം കളിക്കാൻ ആഗ്രഹമുണ്ടായിട്ടും അപ്പ സമ്മതിച്ചില്ല. അപ്പ കുറച്ചു നാളായിട്ട് അങ്ങനെയാണ്.
രാത്രി ഞങ്ങൾ വലിയ സിനിമാ നടന്മാർ താമസിക്കുന്ന ട്രിപ്പന്റാ എന്നോ മറ്റോ പേരുള്ള വലിയ ഹോട്ടലിൽ താമസിച്ചു.
ഞാൻ അരവിയേയും ജോണ്ടിയേയും നോക്കി.
അടുത്ത മൂന്നു നാലു പേജുകളിൽ ഒന്നുമുണ്ടായില്ല.
പിന്നെ എഴുതിയത് ജനവരി 29 സൺഡെ.
ഇന്ന് സന്ധ്യയ്ക്ക് അപ്പയുടെ രണ്ട് സുഹൃത്തുക്കൾ വന്നിരുന്നു. അപ്പയുമായി അവർ വഴക്കിട്ടു.
അപ്പയെ അവർ തല്ലാൻ നോക്കി. ഞാനും അമ്മയും കരഞ്ഞു.മാർച്ച് 6ന് അവർ വരുമെന്ന് പറഞ്ഞിട്ടാ പോയത്.
ഫിബ്രവരി 10 വെള്ളി
അപ്പ നന്നായി മദ്യപിച്ചിരുന്നു.എല്ലാ പ്രശ്നങ്ങൾക്ക് കാരണം അമ്മയാണെന്നും പറഞ്ഞ് അമ്മയെ കുറേതല്ലി. ഞാൻ കരഞ്ഞു.
പിന്നീടുള്ള പേജുകളെല്ലാം ശൂന്യമായിരുന്നു.
മാർച്ച് 5 ഞായർ
അതിനകത്ത് വരച്ച മൂന്ന് ചിത്രങ്ങൾക്ക് മീതെ അപ്പ, തീർത്ഥ, അമ്മ എന്നീ അക്ഷരങ്ങൾക്കു മീതെ ചീറ്റിത്തെറിച്ച രക്തത്തിന്റെ പാട്.
ആരാണീ തീർത്ഥ?
കുഞ്ഞിമാളുവും തീർത്ഥയും ഒരാളാണോ?
അവളുടെ ഡയറിയിലെ രക്തത്തിന്റെ പാട് ആരുടേതാണ്.
ഈ കത്ത് ഇവർ എന്റെ പേരിൽ തന്നെ അയക്കാനുള്ള കാരണം എന്താവും?
ഇതേ സമയം വിഷൻ മീഡിയയുടെ തൊട്ടടുത്ത പാർക്കിംഗിൽ വൈറ്റ്സ്ക്കോഡ ആരെയോ കാത്തെന്ന പോലെ നിൽപുണ്ടായിരുന്നു.സ്ക്കോഡയുടെ സ്റ്റിയറിംഗിൽ താളം മുട്ടുന്ന ഒരു സ്ത്രീയുടെ ഇടത്തെ കൈയും. ആ കൈകളിലെ വിരലുകളിലൊന്നിൽ സജീവ് എന്ന പേരു പച്ചകുത്തിയിരുന്നു….
നെഞ്ചിലൊരു നെരിപ്പോടായി ആ ഡയറി.
പാർട്ടി തീരാൻ ഇനിയും സമയമുണ്ട് പക്ഷേ ഇനി വയ്യ.
“നമ്മളെന്താടാ ചെയ്യാ?”
ഞാൻ അരവിയെ നോക്കി.
“ഒന്നുകിൽ ഇതിന്റെ പിന്നാലെ പോവുക. അല്ലെങ്കിൽ ഇങ്ങനെയൊരു കാര്യം കണ്ടില്ലെന്നു നടക്കുക.”
” എങ്ങനെയാ അരവി കണ്ടില്ലെന്നു നടിക്കുക?”
” എങ്കിൽ നീ പോയി തല വെച്ച് കൊടുക്ക് എത്ര കിട്ടിയാലും പഠിക്കാത്ത നിന്റെ സ്വഭാവമാണ് മാറ്റേണ്ടത്. “
അരവി ചൂടായി. അവൻ പറയുന്നത് ശരിയാണെന്ന് എനിക്കും അറിയാമായിരുന്നു. പക്ഷേ എനിക്കതിനു കഴിയില്ല.
“ജോണ്ടി നാളെ നമുക്കൊരിടം വരെ പോവണം.”
എവിടെയാണെന്നവൻ ചോദിച്ചില്ല.
” അരവീ എനിക്കെന്തായാലും ഇന്ന് ഫംഗ്ഷന് ഇനി പറ്റില്ല. എന്നെയൊന്ന് വീട്ടിൽ വിടാമോ?”
ഒരു ടാക്സിയിൽ ഞങ്ങൾ യാത്ര തിരിച്ചു.
പരസ്പരം ആരും സംസാരിച്ചില്ല. വീടിനു മുമ്പിൽ ഇറങ്ങുമ്പോൾ ഞാൻ ജോണ്ടിയോട് പറഞ്ഞു.
“ജോണ്ടി കാലത്ത് അഞ്ച് മണിയാകുമ്പോൾ ഇവിടെത്തണം. “
അത്താഴത്തിന് മുമ്പിലിരിക്കുമ്പോൾ വിശപ്പ് കെട്ടിരുന്നു. എങ്കിലും ഒരു ചപ്പാത്തി കഴിച്ചു.
മുറിയിലെത്തി . ഒത്തിരി പ്ലാനിംഗ് ഉണ്ട്.
ഡയറി അയച്ച ഫ്രം അഡ്രസ്സ് തിരക്കിയിറങ്ങണം, പിന്നെ തീർത്ഥ.
എന്തോ എവിടെയോ ഞാൻ കണക്റ്റായി കിടക്കുന്നുണ്ട്.
മെസഞ്ചറിൽ ഒരു മെസ്സേജ് വന്നു.
ഞാൻ ഓപൺ ചെയ്തു.
ഒരു Sai Siva
ഒരു ഇമേജാണ്, ഒരു ചെറിയ ഓടിട്ട വീടിന്റെ.
മനോഹരമായ ആ വീടിന്റെ മുന്നിൽ നിറയെ പലതരത്തിലും വർണത്തിലുമുള്ള പൂക്കളുണ്ടായിരുന്നു.
വീടിനോട് ചേർത്തുവെച്ച ഒരു ചെറിയ സൈക്കിൾ. സൈക്കിളിന്റെ മീതെ ഒരു ടെഡിബിയർ. സൂം ചെയ്ത് നോക്കിയപ്പോൾ ആ ടെഡിബിയറിനു ഒരു കണ്ണു മാത്രമേ ഉള്ളൂ എന്ന് മനസിലായി.
അപരിചിതരയക്കുന്ന മെസ്സേജിന് മറുപടി കൊടുക്കാറില്ല.
നെറ്റ് ഓഫ് ചെയ്തിട്ട് തലയിണ ക്രാസിയിൽ ചാരി ഇരുന്നു. എതിരെയുള്ള ചുമരിൽ അമ്മയ്ക്കും അച്ഛനുമൊപ്പം ഞാൻ സെറ്റിയിലിരിക്കുന്ന ഒരു ഫോട്ടോ .
അച്ഛനായിരുന്നു എല്ലാത്തിന്റേയും ഗുരു.ആദർശങ്ങളിൽ മുറുക്കിപ്പിടിച്ച അഡ്വക്കേറ്റ് പരമേശ്വരൻ
ജേർണലിസം ചെയ്യണമെന്നു പറഞ്ഞപ്പോൾ അമ്മയേക്കാൾ സപ്പോർട്ട് ചെയ്തത് അച്ഛനായിരുന്നു.അഡ്വക്കേറ്റ് ദമ്പതികളുടെ മകൾ ജേർണലിസ്റ്റാവുന്നതിൽ അമ്മയുടെ കുടുംബക്കാരിൽ പലർക്കും ഇഷ്ടമായില്ല.
എന്തിനും ശക്തി തന്നത് അച്ഛനുമമ്മയും തന്നെയായിരുന്നു. അച്ഛനുണ്ടായിരുന്നെങ്കിൽ എന്റെ പ്രശ്നങ്ങൾ ഇത്രയധികം സങ്കീർണമാവില്ലായിരിക്കും.
ഇടതും വലതും ഓരോ തലയിണവെച്ച് അച്ഛനുമമ്മയും ആണെന്ന് സങ്കൽപിച്ച് ഞാനുറങ്ങി.
പുലർച്ചെ ഉണർന്ന് റെഡിയാകുമ്പോൾ ഗേറ്റിൽ ബൈക്കിന്റെ ഹോണടി ശബ്ദം തകർക്കുന്നു.
