അജ്ഞാതന്‍റെ കത്ത് – 2 1

“സുനിതേച്ചീ…. ജോണ്ടിയാവും ഗേറ്റ് തുറന്നുകൊടുക്ക്.”

ഇറങ്ങാൻ സമയം ലേറ്റായി.5.17 കഴിഞ്ഞിട്ടുണ്ട്.
” സുനിതേച്ചീ ഞാനിറങ്ങു വാ “

“അപ്പൂ നീ കഴിച്ചില്ലല്ലോ?”

സുനിത പരാതി.

” സമയമാവണല്ലേയുള്ളൂ, വഴീന്ന് കഴിച്ചോളാം. ചേച്ചി കാറിന്റെ കീയെടുത്ത് ജോണ്ടിയുടെ കൈയിൽ കൊടുക്ക്.”

ബേഗിലേക്ക് ലാപ്ടോപ്പ് കുത്തിക്കയറ്റുന്നതിനിടയിൽ ഞാൻ പറഞ്ഞു.

“എനിക്ക് മാത്രമായി എന്തിനാ വച്ചുണ്ടാക്കുന്നത്.? ഞാനിനി വച്ചുണ്ടാക്കുന്നത് നിർത്തി “

കീയുമെടുത്ത് സിറ്റൗട്ടിലേക്ക് പോകുമ്പോൾ സുനിത പിറുപിറുത്തു.
സുനിതയോട് പറഞ്ഞ് തിടുക്കപ്പെട്ട് ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു.

” എങ്ങോട്ടാ വരദാ മാഡം?”

ശബ്ദം കേട്ട് ഞെട്ടി.അരവിന്ദിന്റെ ശബ്ദം. ഡ്രൈവിംഗ് സീറ്റിൽ അരവി.
സന്തോഷം തോന്നി വല്ലാതെ. ഇന്നോളം എല്ലാത്തിനും കൂടെയുണ്ടാവുന്ന സൗഹൃദം ഒരിക്കൽ കൂടി തെളിയിച്ച് അരവിന്ദ്.
പിന്നിലിരിക്കുന്ന ജോണ്ടിയുടെ കൈകളിലേക്ക് ബേഗ് നൽകി ഞാൻ പറഞ്ഞു.

” പാലക്കാട് “

” എനിക്കറിയാരുന്നു. പ്രമീക്ഷയ്ക്ക് പിന്നാലെ ല്ലെ?”

“അതെ. ആ അഡ്രസ്സ് മാത്രമാണ് മുന്നിലുള്ള കച്ചിത്തുരുമ്പ് .അതിൽ നിന്നും തുടങ്ങണം. എന്തിന്? ആര്? എന്നെല്ലാം”
ഷൊർണൂർ കഴിഞ്ഞപ്പോൾ ചെറുതായി മഴ തുടങ്ങി. വരണ്ടുണങ്ങിയ നിളയുടെ മാറ് ഇനിയും പിറക്കാത്ത മക്കൾക്കായ് കാത്തു തുടങ്ങിയിരുന്നു.
നീരു വറ്റിയ മണൽത്തരികൾ ആർത്തിയോടെ മഴമേഘങ്ങളെ നോക്കി.
പാലക്കാട് എത്തിയപ്പോൾ പത്ത് കഴിഞ്ഞു.

“വേദ ഇനിയെങ്ങോട്ടാ?”

അരവിയുടെ ചോദ്യം.

“കടുക്കാംകുന്ന്. അതിനു മുന്നേ നമുക്കെന്തെങ്കിലും കഴിക്കാം.”

എതിരെയുള്ള ചെറിയ ഹോട്ടലിൽ നിന്നും ചായയും ദോശയും കഴിച്ച് വീണ്ടും യാത്ര തിരിച്ചു.
മുന്നോട്ട് പോവുംതോറും ഗ്രാമത്തിന്റെ പച്ചപ്പുണങ്ങിയ കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ കണ്ടു.

എതിരെ വന്ന ഒരാളോട് പ്രമീക്ഷയുടെ വീട് ചോദിച്ചു.
അയാൾ അറിയില്ലെന്ന് പറഞ്ഞിട്ട് പോയി.
ചെറിയ ഒരു ജംഗ്ഷനിൽ വണ്ടി നിർത്തി. നാലോ അഞ്ചോ കടകൾ, അവയിൽ ടൈലർ ഷോപ്പും റേഷൻ കടയും ഉൾപ്പെടും.
ഒരു കടയ്ക്ക് മുന്നിൽ കുറേ ചാവാലിപ്പട്ടികൾ, ചുവന്ന പട്ടുചുറ്റിയ ഒരു കോമരക്കാരൻ മുറുക്കാൻ ചുരുട്ടുന്നു, ടൈയ്ലർ ഷോപ്പിൽ ഒരു പുരുഷനും സ്ത്രീയുമിരുന്ന് തയ്ക്കുന്നു.

“ചേട്ടാ ഓങ്ങിലപ്പാറയ്ക്ക് ഏത് വഴി പോവണം.?”

“ദോ ആ കാണുന്ന പഞ്ചായത്ത് കിണറിന്റെ ഭാഗത്തേക്ക് പോയാൽ വലത്തോട്ട്….. നിങ്ങളെവിടുന്നാ?”

സത്യം പറയണോ എന്നറിയില്ല

” ഷൊർണൂരിൽ നിന്നും വരികയാ പ്രമീക്ഷയുടെ സുഹൃത്തുക്കളാ ഞങ്ങൾ “

” പ്രമീക്ഷയോ?!……….. അതാരാ?”

“ഞങ്ങൾ ഷൊർണൂരിൽ ഒരു കല്യാണത്തിന് പരിചയപ്പെട്ടതാ. എന്റെ കല്യാണം ക്ഷണിക്കണം.”

ടൈയ്ലർ ചേട്ടൻ ചിന്തയിലായി. ഞാനിറങ്ങി നടന്നു.

” ശിവേട്ടാ അവിടെ പുതിയതായി രണ്ട് വാടകക്കാർ താമസിക്കുന്നുണ്ട് അവരിലാരെങ്കിലും ആവും.”

പിന്നിൽ ടൈലറുടെ കൂടെയുള്ള സ്ത്രീയുടെ സ്വരം.
ഒടുവിൽ സ്ഥലത്തെത്തി. ഞാൻ പുറത്തിറങ്ങി.ജോണ്ടിയും അരവിയും വണ്ടിയിൽ ഇരുന്നതേ ഉള്ളൂ. എതിരെ സൈക്കിളിൽ വന്ന പയ്യനോട് ഞാൻ ചോദിച്ചു.

” പ്രമീക്ഷയുടെ വീടേതാ ?”

“ഏത് പ്രമിക്ഷ?”

“ഓങ്ങിലപാറ പ്രമീക്ഷ.”

“ഇവിടങ്ങനൊരാളില്ലല്ലോ… അഡ്രസ് മാറിയതാണോ?”

ആ പയ്യന്റെ സ്വരം

” അല്ല. അഡ്രസ് കറക്റ്റ് ആണ്. “

“ഓങ്ങിലപാറയിൽ ആകെ ഏഴ് വീടുകളേ ഉള്ളൂ. രണ്ട് വീടുകൾ തമിഴന്മാരാ അവിടെ സ്ത്രീകളില്ല. പിന്നെയുള്ള വീടുകളിലുള്ളവരെയെല്ലാം എനിക്കറിയാവുന്നതാ. ഇത് തന്നെയാണോ പേര്?”

” ഉം “

“എങ്കിൽ നിങ്ങൾ ഇത് വഴി പോകണം. അവിടെ നാലു വീടുകളുണ്ട്. അവിടെയുള്ള ആർക്കേലും അറിയാമായിരിക്കും. ഇത് വഴി കാറ് പോവില്ല. വാ ഞാൻ കാണിക്കാം”

ഞാൻ അരവിയെ ഇറങ്ങിവരാൻ കണ്ണു കാണിച്ചു.
സൈക്കിൾ സൈഡാക്കി വെച്ച് പയ്യൻ നടന്നു.അവനു പിന്നാലെ ഞങ്ങളും. നടന്നു പോവുന്നതിന്റെ ഇടത് വശത്ത് കുറച്ചുള്ളിലേക്കായൊരു ഓട് വീട്. മുറ്റം നിറയെ പൂക്കൾ നിറഞ്ഞ എനിക്ക് പരിചിതമായ വീട്.വീടിനു ചുറ്റും കവുങ്ങിൻ കഷ്ണങ്ങൾ ചേർത്ത് വേലി കെട്ടിയിരുന്നു.എന്റെ കണ്ണുകൾ മുറ്റത്ത് ചുമര് ചാരിചേർത്തുവെച്ച സൈക്കിളിലെ ടെഡിബിയറിൽ തറച്ചു.
ആരോ എന്നെ സഹായിക്കുന്നുണ്ട്.
മെസഞ്ചറിൽ എനിക്ക് വന്ന അതേ ഫോട്ടോ. Sai Siva എന്ന ഐഡിയിൽനിന്നും ഫോട്ടോ .
ശ്വാസം വിലങ്ങി.
ആ ടെഡിബിയറിന് ഒര് കണ്ണേ ഉണ്ടാവൂ എന്ന തിരിച്ചറിവ് എന്റെ കാലിലേക്ക് ശക്തി പകർന്നു.
ആ വീടിനെ ചൂണ്ടി ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *