*=*=*
“ഡാ കോപ്പേ, നീ എന്തുവാടാ കാണിച്ചത്” “ന്താടാ” നവിയുടെ ചോദ്യം കേട്ട് സച്ചി മനസ്സിലാകാതെ ചോദിച്ചു.
“മനുഷ്യനൊരു ഹെൽപ്പിന് നോക്കുമ്പോ അവനിരുന്ന് ഉണ്ണിയപ്പം കേറ്റുന്നു.”
“അളിയാ, നിനക്കറിയാലോ ഈ ഉണ്ണിയപ്പത്തോട് പണ്ടേ തോന്നിയതാ ഈ മൊഹബത്ത്. അതിങ്ങനെ മുന്നിലിരിക്കുമ്പോ ഞാൻ പിന്നെങ്ങനെ നിന്നെ ്് മൈന്റ ചെയ്യും”. പഹയന്റെ ബല്ലാത്ത മറുപടി കേട്ടപ്പോൾ ബാക്കി പറയാനുള്ളത് പുറത്തേക്ക് വന്നില്ല.
അനിതയും സച്ചിയും ഇറങ്ങാൻ തുടങ്ങുന്ന സമയത്താണ് വിക്കി വരുന്നത്. അവന് ബൈക്കിൽ നിന്ന് ഇറങ്ങാനുള്ള സാവകാശം പോലും നവി കൊടുത്തില്ല. അപ്പോഴേക്കും അവൻ വണ്ടിയുടെ അടുത്തേക്ക് എത്തിയിരുന്നു.
“പോവുന്നതൊക്കെ ഓക്കെ, കുറച്ച് നേരം ഇരിക്കുകാ വരിക,”
“അത്രയേ ഉള്ളൂ അമ്മേ, ഇതൊക്കെ പിന്നേം പറയണോ” ബൈക്കിൽ കേറിക്കൊണ്ട് നവി പറഞ്ഞു.
“നിന്നോടല്ല, വിക്കീ ഞാൻ നിന്നോട് പറഞ്ഞതാ” “ശരിയാന്റി, പെട്ടന്ന് തിരിച്ച് കൊണ്ടാക്കാം” വിക്കി പറഞ്ഞതും നവി അവന്റെ മുതുകിനിട്ട് ഒരു ഇടി കൊടുത്തു. “എന്നാ നിങ്ങള് വിട്ടോ” പറഞ്ഞ് കൊണ്ട് വിക്കി വണ്ടി മുന്നോട്ട് എടുത്തു.
“ഡേയ് പയ്യൻ, മമ്മി പറഞ്ഞത് കേട്ടല്ലോ. കുറച്ച് നേരം ഇരുന്നിട്ട് നിന്നെ കൊണ്ടുപോയി നിന്റെ വീട്ടിൽ തട്ടണം” വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ വിക്കി പറഞ്ഞു. അത് കേട്ട് കണ്ണുരുട്ടുന്ന നവിയുടെ മുഖം മിററിൽ കണ്ട വിക്കിക്ക് ചിരി വന്നു.
= = =
ഗ്രൗണ്ടിന്റെ അടുത്ത് ബൈക്ക് നിർത്തി നവിയുടെ ചുമലിൽ കൈയ്യുമിട്ട് വിക്കി കലുങ്കിന്റെ അടുത്തേക്ക് നടന്നു. “ആ വതൂരി ഏതാടാ” “ഏത്” “നമ്മടെ ശ്രീടെ ഇപ്പുറത്ത് ഇരിക്കുന്നവൻ”
“ഓഹ്, അത് മനസ്സിലായില്ലേ” “മനസ്സിലായാ ചോദിക്കുവോ” “ഡാ അത് അതുലാ. ഓർമയില്ലേ” അപ്പോഴേക്കും അവർ നടന്ന് കലുങ്കിനടുത്ത് എത്തി.
“അതുലേ, എന്തൊക്കെയുണ്ട്?” കുറച്ച് മുമ്പ് അതാരാ എന്ന് ചോദിച്ചവൻ ഇപ്പോൾ കേറി ഒരു ചിര പരിചിതനേപ്പോലെ സംസാരിക്കുന്നത് കണ്ട് നവി അമ്പരന്നു. “എന്താടാ ഇങ്ങനെ നിക്കണേ, ഇത്ര ബഹുമാനമൊന്നും കാണിക്കണ്ട. ബൈട്ടോ” ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു.
= = =
കലുങ്കിലിരുന്ന് ചുമ്മ പറു പറൂന്ന് സംസാരിച്ചു.
“കാലിനിപ്പൊ എങ്ങനെയുണ്ട് നവി?” അതുലിന്റെ ചോദ്യമാണ്. അഞ്ചാം ക്ളാസ് വരെ ഞങ്ങൾ
ഒരുമിച്ചായിരുന്നു പഠിച്ചത്. ആ സമയത്താണ് അവന്റെ അച്ഛന് എരണാകുളത്തേക്ക് സ്ഥലംമാറ്റം കിട്ടുന്നത്. ഒരുപാട് കാലം കഴിഞ്ഞാണ് അവർ ഇവിടേക്ക് തിരിച്ചുവരുന്നത്.
“വല്യ കുഴപ്പമില്ലെടാ, മാറി വരുന്നു”. ഞാൻ ചിരിച്ചു. കൂടെ പഠിച്ചിട്ടുണ്ട് എന്നതിനപ്പുറം സച്ചിയോടും, വിക്കിയോടും, ്് ശ്രീയോടുമുള്ളത്ര അടുപ്പം അതുലിനോട് എനിക്ക് ഉണ്ടായിരുന്നില്ല.
“അതാരാടാ?” കുറച്ചപ്പുറം മാറിയുള്ള ഗ്രൗണ്ടിൽ ഗോൾ പോസ്റ്റും ചാരി ഇരുന്നിരുന്ന ആളെ അപ്പോഴാണ് ഞാനും കണ്ടത്. ചുവന്ന ഒരു പാന്റും ബ്ളാസ്റ്റേഴ്സിന്റെ ജേഴ്സിയുമാണ് ആളിന്റെ വേഷം. ഞങ്ങൾക്ക് പുറംതിരിഞ്ഞ് ഇരിക്കുന്നത് കൊണ്ട് മുഖം കാണാനും പറ്റുന്നില്ല.
“ഡാ, അതാരാ” ഫോണും നോക്കിയിരുന്ന വിക്കിയുടെ അടുത്തുനിന്ന് മറുപടി കിട്ടാതായപ്പോൾ ശ്രീ എന്റെ പുറത്ത് തട്ടി. “അറിയില്ലെടാ”
“നിങ്ങളിത് ആരേപ്പറ്റിയാ പറയുന്നേ” അതുൽ ഞങ്ങളെ നോക്കി. “ദേ അവനാരാ” ശ്രീ കൈ ചൂണ്ടിയിടത്തേക്ക് അതുൽ തല തിരിച്ചു. “അത് സുബിനാടാ”
“ഏത് സുബിൻ” എനിക്ക് അപ്പോഴും ആളിനെ പിടികിട്ടിയില്ല. “ഏത്, നമ്മടെ മഹേഷേട്ടന്റെ” അതെ അത് തന്നെ.”
“ഓഹ്, അത് അവനായിരുന്നോ!”.
*=*=*
പുള്ളി ഞങ്ങളുടെ ജൂനിയറായിരുന്നു സ്കൂളിൽ. ശ്രീ പറഞ്ഞ മഹേഷ് അതായിരുന്നു അവന്റെ അച്ഛൻ. ഞങ്ങൾക്ക് പുള്ളി മഹേഷേട്ടനായിരുന്നു. നാട്ടിലെ എല്ലാത്തിനും മഹേഷേട്ടൻ മുന്നിൽ തന്നെ കാണും. ആൾ വല്യ രസിഗനാണ്. നാഷണൽ പെർമിറ്റ് ലോറിയിലാണ് മഹേഷേട്ടൻ ജോലി ചെയ്തിരുന്നത്. ഞങ്ങളുടെ പത്താം ക്ളാസ് സമയത്താണ് ഒരു ആക്സിഡന്റിൽ മഹേഷേട്ടൻ മരിക്കുന്നത്. മംഗലാപുരത്ത് നിന്ന് ലോഡും കൊണ്ട് വരുന്ന വഴി വണ്ടിയുടെ നിയന്ത്രണം തെറ്റി റോഡ് സൈഡിലെ മരത്തിൽ ഇടിക്കുകയായിരുന്നത്രേ. മഹേഷേട്ടൻ പോയപ്പോൾ നിഷച്ചേച്ചി സുബിനേയും കൂട്ടി ആലപ്പുഴയിലുള്ള ചേച്ചിയുടെ വീട്ടിലേക്ക് മാറി. അതിൽ പിന്നെ വല്ലപ്പോഴുമൊക്കെയാണ് അവരിവിടേക്ക് വരാറ്.
