“എന്നാലും നല്ല പ്ളാനായിരുന്നു. ഹോ ഇവളുടെ ആ ഞെട്ടൽ,” ഹരിപ്രസാദ് ലച്ചുവിനെ കളിയാക്കി. അത് കേട്ട് അവൾ അച്ഛനെ നോക്കി പേടിപ്പിച്ചു. ലച്ചു കാണിക്കുന്നത് കണ്ട് എല്ലാവർക്കും ചിരിപൊട്ടി. “എന്നാലും നിങ്ങളിത് എങ്ങനെ സെറ്റ് ചെയ്തു. സത്യം പറഞ്ഞാ ഞാൻ പോലും മറന്നുപോയി” ഹരിപ്രസാദ് ചോദിച്ചു.
“ഞങ്ങൾക്കും ഓർമ്മയില്ലായിരുന്നു അങ്കിളേ, പിന്നെ കിച്ചു പറയുമ്പഴാ ഞങ്ങളും ഓർത്തത്” വിക്കി പറഞ്ഞതും ലച്ചുവിന്റെ കണ്ണുകൾ വിടർന്നു. അവൾ നവിയെ നോക്കിയതും അവളേ തന്നെ നോക്കുകയായിരുന്ന അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി ഒരു നിമിഷം ്് കൂട്ടിമുട്ടി. അപ്പോൾ അവളുടെ മുഖത്ത് കണ്ട തിളക്കം മാത്രം മതിയായിരുന്നു അവന് മനസ്സ് നിറഞ്ഞ് ചിരിക്കാൻ. “പിള്ളേരേ വാ വാ, കട്ട് ചെയ്യാം” രമ പറയുന്നത് കേട്ട് എല്ലാവരും ടേബിളിന്റെ ചുറ്റും കൂടി.
ലച്ചു കേക്ക് മുറിച്ചപ്പോൾ എല്ലാവരും പാടി. “ഹാപ്പി ബർത്ത്ഡേ ടൂ യൂ… ഹാപ്പി ബർത്ത്ഡേ ടൂ യൂ… ഹാപ്പി ബർത്ത്ഡേ ടൂ ഡിയർ ലച്ചൂ… ഹാപ്പി ബർത്ത്ഡേ ടൂ യൂ…” മനസ്സ് നിറഞ്ഞൊരു പുഞ്ചിരി അപ്പോൾ ലച്ചുവിലും വന്നു. കട്ട് ചെയ്ത ആദ്യ കഷണവും പിടിച്ച് അവൾ എല്ലാവരേയും നോക്കി.
നവിയിലേക്ക് നോട്ടം എത്തിയതും അവൻ കണ്ണുകൊണ്ട് കാണിച്ചിടത്തേക്ക് അവളും നോക്ക്ഇ. അച്ഛനേയും, അമ്മയേയും കണ്ട ലച്ചു അവരുടെ അടുത്തേക്ക് ചെന്നു. ആദ്യം മായയ്ക്കും അത് കഴിഞ്ഞ് ഹരിപ്രസാദിനും കേക്ക് കൊടുത്തു. ഒരുപാട് നാളുകൾക്ക് ശേഷം തങ്ങളുടെ മകളെ അത്ര സന്തോഷത്തോടെ കണ്ട് അവർക്കും വളരെയധികം സന്തോഷമായി. മായയും പ്രസാദും ലച്ചുവിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. പിന്നെ കേക്ക് തിന്നും, ക്രീം പരസ്പരം ്് വാരി തേച്ചും അവർ സന്തോഷം പങ്കുവച്ചു.
= = =
എല്ലാം കഴിഞ്ഞ് അവർ ഹാളിൽ ഒത്തുകൂടി. “മോളെ, എന്റെ മോൾക്ക് എന്താ ബർത്ത് ഡേ ഗിഫ്റ്റായി വേണ്ടത്” ലച്ചുവിനെ ചേർത്ത് പിടിച്ച് ഹരിപ്രസാദ് ചോദിച്ചു. “ഒന്നും വേണ്ട അച്ഛാ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഏയ് ഇല്ല, അങ്ങനെ പറഞ്ഞാ പറ്റില്ല. എന്തെങ്കിലും പറഞ്ഞേ പറ്റൂ.” “എന്തെങ്കിലും പറ ലച്ചൂ, നമ്മളോട് ആരും ഇങ്ങനെ പറയുന്നില്ലല്ലോ ദൈവമേ” ചിന്നു പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു. “അച്ഛന് ഇഷ്ടമുള്ളത് മതി” ലച്ചു പ്രസാദിനോട് പറഞ്ഞു. “ഉം, സോപ്പ്” മായ അവരെ നോക്കി ചിരിച്ചു.
“അച്ഛാ, എനിക്ക് ഒരു ആഗ്രഹമുണ്ട്. വഴക്ക് പറയോ” മകളുടെ ചോദ്യം കേട്ട് ഹരിപ്രസാദ് അവളെ നോക്കി. “എന്താ. നീ പറ” “ഞാൻ
കിച്ചേട്ടന്റെ കൂടെ ഒരു ചെറിയ റൈഡ് പോട്ടേ, വേഗം വരാം” ലച്ചുവിന്റെ ചോദ്യം സത്യത്തിൽ ഞെട്ടിച്ചത് കിച്ചുവിനെയാണ്. അവൻ ലച്ചുവിന്റെ മുഖത്തേക്ക് നോക്കി. അവൾ കൂൾ ആയി തന്നെ നിൽക്കുകയാണ്. അച്ഛൻ എന്ത് പറയും എന്ന ചിന്തയിലായിരുന്നു അവൾ.
“ഉം. പോയിട്ട് വാ” കുറച്ച് നേരം എന്തോ ആലോചിച്ചിട്ട് അയാൾ അനുവാദം കൊടുത്തു. “അല്ല, സമയം പത്താകാറായില്ലേ” “അത് സാരമില്ല. നിങ്ങള് പൊക്കോ” മായ പറഞ്ഞപ്പോൾ ഹരിപ്രസാദ് അങ്ങനെയാണ് പറഞ്ഞത്. എല്ലാം കേട്ട് അമ്പരന്ന നവി അമ്മയെ നോക്കി. അനിതയും ചിരിച്ചുകൊണ്ട് അവന് പെർമിഷൻ കൊടുത്തു. അത് കൂടി കണ്ടതോടെ അവൻ പുറത്തേക്ക് ഇറങ്ങി, പിന്നാലെ ലച്ചുവും.
നവി ബൈക്ക് സ്റ്റാർട്ട് ചെയ്ത് ശ്രീലക്ഷ്മിയെ നോക്കി “കിച്ചൂ, ശ്രദ്ധിക്കണേ” “ഓഹ്, എന്താ അമ്മാ. ഞങ്ങള് വേഗം വരാം” മായയോട് ചിരിച്ചുകൊണ്ട് അതും പറഞ്ഞ് ലച്ചു ബൈക്കിന് പിറകിൽ കയറി. അവൾ കേറിയതും നവി എല്ലാരേയും ഒന്ന് നോക്കിയിട്ട് ബൈക്ക് റോഡിലേക്ക് ഇറക്കി.
= = =
രാത്രി വൈകിയത് കൊണ്ട് ചെറുതല്ലാത്ത തണുപ്പ് ഉണ്ടായിരുന്നു. നവി പതുക്കെ വണ്ടി ഓടിച്ചു. “എങ്ങോട്ട് പോവാനാ പ്ളാൻ” “എങ്ങോട്ടുമില്ല. വെറുതെ ഇങ്ങനെ പോവാം” ലച്ചു പറഞ്ഞത് മുഴുവൻ നവി കേട്ടില്ല , ചിലത് കാറ്റ് കൊണ്ടുപോയിരുന്നു. കുറച്ച് ദൂരം പോയപ്പോൾ റോഡ് സൈഡിൽ ഒരു തട്ടുകട കണ്ടു. ലച്ചുവിന് ദോശ ഇഷ്ടമുള്ള കാര്യം അവൻ ഓർത്തു.
