അന്ന് കൈയൊക്കെ കൊണ്ടുപോയി കാണിച്ചെല്ലാം സെറ്റാക്കിയേപ്പിന്നെ കൂടുതലായി അടുത്തുകാണാനോ മിണ്ടാനോ ഒന്നുംസാധിച്ചിരുന്നില്ല…
എപ്പോഴെങ്കിലുമൊക്കെയൊന്നു കാണുമ്പോൾ ചിരിയ്ക്കുവോ എന്തെങ്കിലുമൊക്കെ ചോദിയ്ക്കുകയോ അല്ലാതെ കൂടുതൽ വർത്താനവുമില്ല…
എങ്കിലും സ്ഥിരമവൾടെ വീട്ടിനു മുന്നിലൂടെയുള്ളനടപ്പും ഏന്തിവലിഞ്ഞുള്ള നോട്ടവുമെല്ലാം പുരോഗമിച്ചുകൊണ്ടിരുന്നു…
അങ്ങനെയിരിയ്ക്കേ ഫൈനലെക്സാം നടക്കുന്ന സമയത്തൊരുദിവസം മീനാക്ഷി വീട്ടിലേയ്ക്കുവന്നു…
അവള് ഗേറ്റും തള്ളിത്തുറന്നുള്ളിലേയ്ക്കു കയറുമ്പോൾ ഞാൻ സിറ്റ്ഔട്ടിലെ അത്യാവശ്യം നല്ലവീതിയുള്ള സോപാനത്തിലിരുന്ന് പഠിയ്ക്കുവായിരുന്നു…
സംഗതിയവിടെ വന്നിരിയ്ക്കുന്നതിന്റെ പ്രധാനകാരണം റോഡിലൂടെപോകുന്ന വണ്ടിയൊക്കെ കാണാനും കാക്കയോടും പൂച്ചയോടുമൊക്കെ വർത്താനം പറയാനുമൊക്കെയാണ്…
അന്ന് ആകാശനീലനിറത്തിലുള്ള ചുരിദാർടോപ്പും അതേ നിറത്തിൽതന്നെയുള്ള പാന്റും ഷോളുമൊക്കെയായി പൊന്മാന്റെമാതിരി വന്നുകയറിയ മീനാക്ഷിയെനോക്കി ഞാനുൾപ്പുളകത്തോടെ തന്നൊന്നു ചിരിച്ചുകാട്ടി…
“”…ഓ.! സാറ് പഠിയ്ക്കുവായ്രുന്നോ..??”””_ അവള് കുടമടക്കി മൂലയിലേയ്ക്കു ചാരിവെച്ചശേഷം സ്റ്റെപ്പിനോടുചേർത്ത് ചെരുപ്പൂരിക്കൊണ്ടെന്നോട് ചോദിച്ചു…
ഞാനതിനും പുഞ്ചിരി മറുപടിയായിനല്കിയപ്പോൾ അവളകത്തേയ്ക്കുകയറി എന്റെ അടുത്തായിവന്നിരുന്ന് എന്തൊക്കെയോ കുശലമായിചോദിച്ചു…
അതോടെ വീണ്ടുമെന്റെ മനസ്സിൽ ലഡ്ഡുപൊട്ടി…
എന്നോടിഷ്ടമില്ലെങ്കിൽ ചേച്ചീനെ കാണാൻവന്നവള് അവളെ കാണുംമുന്നേ എന്റടുത്ത് വന്നിരിയ്ക്കില്ലല്ലോന്ന ചിന്തയായ്രുന്നൂ എനിയ്ക്ക്…
അവളുടെ ചോദ്യത്തിനൊക്കെ മൂളുകമാത്രം ചെയ്യുമ്പോൾ അകത്തുനിന്നുമവളുടെ ശബ്ദം കേട്ടിട്ടെന്നോണം കീത്തുവേച്ചിയിറങ്ങി വരുകയും അവളെയും കൂട്ടിയുള്ളിലേയ്ക്കു പോകുകയുംചെയ്തു…
അതോടെ വീണ്ടുമൊറ്റയ്ക്കായ ഞാൻ കയ്യിലിരുന്ന നോട്ട്ബുക്കിന്റെ പേജുകൾമറിച്ച് ഏറ്റവും പിന്നിലെപേജെടുത്തു…
എന്തായാലും മീനാക്ഷിയുമായുള്ള ബന്ധമിത്രത്തോളം വളർന്നസ്ഥിതിയ്ക്ക് അതു കല്യാണത്തിലെത്തുമോ എന്നറിയാണമല്ലോ…
അതായിരുന്നു അടുത്ത ഉദ്ദേശം…
വരച്ചുകുറിച്ച് നാശമാക്കിയ അവസാനപേജിന്റെ മൂലയിലെ ഒഴിഞ്ഞവശത്തായി എന്റെപേരും അവൾടെപേരും ചേർത്തെഴുതി ഫ്ലെയിംസ് നോക്കുകയായിരുന്നു മനസ്സിലിരിപ്പ്…
മീനാക്ഷിയുടെ സ്പെല്ലിങ് കൃത്യമായി അറിയാത്തതുകൊണ്ടോ അതോ എണ്ണമെടുത്തതിലുള്ള പിഴവുകൊണ്ടോ എന്നറിയില്ല സംഗതി മേരേജൊന്നും വന്നില്ല…
അതോടെനിയ്ക്കു ദേഷ്യവുംവന്നു….
പിന്നെയങ്ങോട്ടുമിങ്ങോട്ടുമൊക്കെ അക്ഷരങ്ങളെ മാറ്റിയും മറിച്ചുമൊക്കെയിട്ടു നോക്കിയെങ്കിലും ഭാഗ്യദേവതയെന്നെ തുണയ്ക്കില്ലെന്ന വാശിയിലായ്രുന്നൂ…
ഫുൾകലിപ്പിലായ ഞാൻ പിന്നൊന്നുമാലോചിച്ചില്ല, ബുക്ക് വലിച്ചൊരൊറ്റയേറായിരുന്നു…
എന്തു പറയാൻ..?? കഷ്ടകാലം ചങ്ങാത്തംകൂടാനായി പിന്നാലെയുള്ളതുകൊണ്ടാവണം നോട്ട്ബുക്ക് ചെന്നുവീണത് പുറത്തേയ്ക്കിറങ്ങിവന്ന മീനാക്ഷിയുടെ കൃത്യം കാൽചുവട്ടിൽ… അതും ഭാഗ്യംപരീക്ഷിച്ച പേജുതന്നെ മുകളിൽ വരത്തക്കവിധത്തിലും…
കാര്യംമനസ്സിലാകാതെ മീനാക്ഷി എന്നെയും ബുക്കിനെയും മാറിമാറി നോക്കിക്കൊണ്ട് നോട്ട്ബുക്ക് കുനിഞ്ഞെടുത്തു…
പിന്നൊരുനിമിഷമാ പേജിലേയ്ക്കു കണ്ണുപൂഴ്ത്തുന്നതും അവൾടെമുഖം വലിഞ്ഞുമുറുകുന്നതും ഞാനായിരിപ്പിടത്തിലിരുന്നു തന്നെ വീക്ഷിയ്ക്കുവായ്രുന്നു…
അവൾ കലിതുള്ളി എന്റെനേരേ പാഞ്ഞടുത്തപ്പോൾ ഞാൻ സംഭ്രമത്തോടെ ചുറ്റുംനോക്കി…
“”…ഇങ്ങോട്ടു വാടാ..!!”””_ തോളിലൊന്നു നുള്ളിക്കൊണ്ടെന്റെ കൈയ്ക്കു പിടിച്ചവൾ പുറത്തേയ്‌ക്കിറങ്ങിയ ശേഷം,
“”…എന്താടാ..?? എന്തായീ കാണിച്ചുവെച്ചേക്കുന്നേ..??”””_ ന്ന് ചുറ്റുംനോക്കി ആരുമില്ലെന്നുറപ്പു വരുത്തിയിട്ട് അമർഷത്തോടെന്നോട് ചോദിച്ചു…
അതിനൊപ്പമെന്റെ തോളിലൊരടി കൂടി പൊട്ടിച്ചു…
“”…പറേടാ.! നിനക്കിതെന്തോത്തിന്റെ സൂക്കേടാ..?? നീ കൊറേ നാളായ്ട്ടോരോ കോപ്രായങ്ങള് കാണിയ്ക്കാൻ തുടങ്ങീതാ… കൊച്ചല്ലേ… വേണ്ടാ വേണ്ടാന്നു കരുതുമ്പോ… പറേടാ… ഇതെന്തായിത്..?? എന്തോയീ കാണിച്ചു വെച്ചേക്കുന്നേന്ന്..??”””_ ചോദിച്ചതിനൊപ്പം എന്റെ വലതുതോളിൽ രണ്ടടികൂടി തന്നിട്ടവൾ നോട്ട്ബുക്കിലെ കുത്തിവരയിലേയ്ക്കു വിരൽചൂണ്ടി…
