ആതിര……..അന്നാട്ടിൽ ഞാൻ കണ്ട പെൺകുട്ടികളേക്കാൾ ഏറെ സുന്ദരി. അഴകേറിയ ചുരുണ്ട തലമുടി പിന്നിലേക്ക് ചീകിവെച്ച് സ്ലൈഡ് തിരുകി വെച്ചിരുന്നു… തിളങ്ങുന്ന ചന്ദ്രനെപോലെ കൺമണിയിൽ വെള്ളപൂശിയ കണ്ണുകളും. അരയന്നം പോലെ നീണ്ടകഴുത്തഴകുമുള്ള ആ സുന്ദരി , പട്ടയമില്ലാത്ത ഏന്റെ ഹ്യദയത്തിൽ കുടിയേറ്റക്കാരിയായി കുടിലുകെട്ടി താമസമുറപ്പിച്ചു…
അല്ലെങ്കിൽ ഞാനങ്ങനെ ആഗ്രഹിച്ചു……
ടാ…. മനു…… പോയി….ഓള് പോയെടാ…….
എന്താടാ…….
“”ഓൾക്ക് ഓനെയാണിഷ്ട്ടം””….
ആർക്ക്, ആരെ.?
“”ആതിരക്ക്, മിഥുനെ””
ആരാ പറഞ്ഞേ.?
ഞാൻ കണ്ടേന്ന്, ക്ലാസ്സിലെ പിൻബെഞ്ചിൽ ഒറ്റക്കിരുന്ന് രണ്ടാളും ഭയങ്കര ചിരീം വർത്താനോം.
അവര് കൂട്ടുകാരല്ലേടാ അപ്പൊ അങ്ങാനൊക്കെയാ…..
“ഇതിങ്ങനെ വിട്ടാ പറ്റൂലാ നിനക്കിഷ്ടാങ്കിൽ ഇന്ന് ഓളോട് പറയണം”
“ഇന്ന് വേണ്ട, നാളെ പറയാം”
“ഇന്ന് പറയാണം. ഇപ്പോ, അവളുടെ മോത്തുനോക്കി”
ഞാനവന്റെ മുഖത്തേക്ക് നോക്കി. എനിക്ക് പ്രീയപ്പെട്ടതെന്തോ മറ്റാരോ തട്ടിയെടുത്തതിന്റെ നിരാശയും ദേഷ്യവുമാണ് ആ മുഖത്ത്….
ഉച്ചപൊതി മടിയില്ലാതെ പങ്കിട്ടു വാരിയുണ്ണാനും തോളിലൂടെ കൈയിട്ട് കൈചേർത്ത് കൂട്ട് കൂടാനും കൂടെകൂടുന്നവൻ…..
സ്കൂൾ മുറ്റത്തെ മാവിലെറിഞ്ഞ് ക്ലാസ് മുറിയിലെ ഓട് പൊട്ടിച്ച പത്താം ക്ലാസിലെ പിള്ളേർർക്കെതിരെ ഹെഡ് മാസ്റ്റർക്ക് പരാതി നല്കിയതിന് പത്താം ക്ലാസിലെ ആൺപട
ഒന്നാകെ എന്നെ കൈകാര്യം ചെയ്യാനെത്തിയപ്പോഴും എന്റെ മുമ്പിൽ കയറി അവരെ തടഞ്ഞ് കൈകാര്യത്തിൽ പകുതി
ഏറ്റുവാങ്ങിയതും ഈ പ്രീയപ്പെട്ടവനാണ്. ആ കൂട്ടുകാരനാണ് പറയുന്നത് അവനിഷ്ടമില്ലാതിരുന്ന എന്റെ ഇഷ്ടം ഞാൻ
അവനിഷ്ടമില്ലാത്ത എനിക്കിഷ്ടമായവളോട് തുറന്ന് പറയാൻ….
ടാ..ബെല്ലടിച്ച് ഈ പിരീഡ് ഒന്ന് കഴിയട്ടെ എന്നിട്ട് പറയാം…
അതുമതി.. അതിനപ്പുറം പോണ്ട….
അങ്ങനെ ആ പിരീഡ് കഴിഞ്ഞു. ഉച്ച ഭക്ഷണത്തിനുള്ള സമയമായി….
ഞങ്ങൾ ക്ലാസ്മുറി വിട്ട് വരാന്തയിലേക്കിറങ്ങി ആതിരയെ ലക്ഷ്യമാക്കി നടന്നു….
എന്റെ നെഞ്ചിനകത്ത് പാണ്ടിയും പഞ്ചാരിയും മാറി മാറി കൊട്ടും പോലെ നെഞ്ചിടിപ്പ് തുടങ്ങി.
അവസാനം ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി…
ഞാൻ ആതിരയുടെ മുന്നിലാണിപ്പോൾ.
ആദ്യമായിട്ടാണ് അവളോട് സംസാരിക്കുന്നത് തന്നെ…ഒടുവിൽ രണ്ടും കൽപ്പിച്ച് എന്റെ ഇഷ്ട്ടം ഞാനവളോട് തുറന്ന് പറഞ്ഞു……പക്ഷേ എന്റെ എല്ലാ പ്രതീക്ഷകളേയും തകിടം മറിക്കുന്നതായിരുന്നു അവളുടെ മറുപടി……..
“”ചേട്ടാ അപേക്ഷ ഞാൻ നിരസിക്കുന്നില്ല. നിലവിൽ എനിക്ക് ഒരു ലൈൻ ഉണ്ട്. അത് പൊട്ടിയാൽ നമുക്കിത് പരിഗണിക്കാം….
അവളുടെ മറുപടി കേട്ടപ്പം ഞാനറിയാതെ ഒന്നു ഞെട്ടി. ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം……അതിന്റെ ഹാങ്ങോവർ മാറാൻ വർഷങ്ങളെടുത്തു…
പ്രായത്തിന്റെ എല്ലാ കുരുത്തകേടും കൊണ്ട്
നടന്നിരുന്ന സമയം. ഡിഗ്രിക്ക് പഠിക്കുമ്പോ
തന്നെ വായ്നോട്ടത്തിൽ ബിരുദാനന്തര ബിരുദം
കരസ്ഥമാക്കിയവൻ. നിഷ്ട്ടൂരൻ, നിഷ്ക്രിയൻ, ക്ലാസ്സിൽ കേറാത്തവൻ, പൂവാലൻ എന്ന് തുടങ്ങി. സ്ഥാനമാനങ്ങൾ ചില്ലറ ഒന്നും ആയിരുന്നില്ല…
പക്ഷേ ഇതുകൊണ്ടൊന്നും ഞാൻ തോൽവി സമ്മതിച്ചില്ല. എന്റെ പതിവ് കലാപരിപാടി ഞാൻ തുടർന്നുകൊണ്ടേ ഇരുന്നു…
ഒരുത്തി പറഞ്ഞു…..ചേട്ടൻ എന്റെ അങ്ങളയെപ്പോലെയാണെന്ന്….
മറ്റൊരാൾ എനിക്ക് നീ കൂട്ടുകാരനാന്ന്…
പിന്നെയുമൊരുത്തി അയ്യോ ലൈൻ തന്നാൽ വീട്ടിന്നെനിക്ക് തല്ല് കിട്ടും….
അവസാനം കൂട്ടുകാരന്റെ പെങ്ങളോടു തോന്നിയ ഇഷ്ടം മുളയിലെതന്നെ മറ്റൊരു കൂട്ടുകാരൻ നുള്ളിക്കളഞ്ഞു….
“മച്ചാ അവൾ നമ്മുടെ പെങ്ങളല്ലേ. സഹോദരരിയെ
ആരെങ്കിലും പ്രേമിക്കുമോ.?”….
ഞാൻ കരുതി ഇവനാണു ശരിയായ കൂട്ടുകാരൻ. കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവൻ എന്ന്…..
മൂന്നാലു മാസം കഴിഞ്ഞു പെങ്ങളെന്നു പറഞ്ഞവളും ആ തെണ്ടിയും കൂടി ഒളിച്ചോടിയപ്പോഴാണു വായാലുളള
പറച്ചിലിന്റെ പെങ്ങൾ മഹാത്മ്യം എനിക്ക് മനസ്സിലായത്…….
ഒടുവിലെല്ലാ ശ്രമങ്ങളും ഉപേക്ഷിച്ചപ്പോഴും
പ്രണയഭാഗ്യമില്ലാത്തവനെന്ന് പേരുമാത്രം മാറിയില്ല…..
