വിഷ്ണു വന്നപ്പോൾ അനഘയ്ക്ക് എന്നെ വേണമെന്നും അയാളെ വേണ്ടെന്നും പറഞ്ഞു. അന്നയാള് കരഞ്ഞ കരച്ചില്… ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല അയാളുടെ മുഖം. അന്നാണ് ശരിക്കും അയാളുടെ ഭാഗത്ത് നിന്ന് ഞാൻ ചിന്തിച്ചത്.”
അലോഷി നീട്ടിയൊരു ശ്വാസം എടുത്തു.
“താൻ കുടിക്കുന്നില്ലേ?”
“മ്മ്.” ഗ്രീഷ്മ വീണ്ടും അവൾക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഓട്സിലേക്ക് ശ്രദ്ധ തിരിച്ചു.
“താനിപ്പോൾ അടിയും കൊണ്ടിട്ട് ഇരിക്കുന്നില്ലേ.. അതുപോലെ മമ്മിയും എന്നെ അടിച്ചു.
അവളെയും കൊണ്ട് ആ വീടിന്റെ പടി കേറിപ്പോവരുതെന്ന് പറഞ്ഞു.
എല്ലാവരും പിരിഞ്ഞു പോയപ്പോൾ ഞാനും അനഘയും മാത്രമായി.
അത് കഴിഞ്ഞപ്പോൾ അവൾ കരച്ചിൽ തുടങ്ങി. എന്നെ ഇഷ്ടമാണെന്നും അത് കൊണ്ടാണ് എന്റെ കൂടെ ജീവിക്കണമെന്ന് പറഞ്ഞതെന്നും വിഷ്ണു ഭയങ്കര ഉപദ്രവമാണെന്നും അയാളുടെ കൂടെ പോയാൽ കൊന്നു കളയുമെന്നും ഒക്കെ പറഞ്ഞു. ഇനി ആത്മഹത്യ മാത്രമേ വഴിയുള്ളൂ എന്ന് പറഞ്ഞപ്പോൾ ഞാൻ വീണു പോയി. അവളെ കെട്ടിയ ശേഷം ഈ അടുത്തിടയ്ക്കാണ് അന്നത്തേത് ഒരു ട്രാപ് ആണെന്ന് മനസ്സിലായത്.”
ഗ്രീഷ്മ ഉദ്വേഗത്തോടെ അവനെ ഉറ്റു നോക്കി.
“അവൾക്ക് താഴെയുള്ള ഫ്ലാറ്റിലെ ഒരുത്തനുമായി ബന്ധമുണ്ടായിരുന്നു. അവനാണ് എന്റെ കുടുംബക്കാരോടും അടുത്തുള്ളവരോടും വിഷ്ണുവിനോടും ഒക്കെ വിളിച്ചറിയിച്ചത്. അതിന്റെ പേരിൽ ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ടും അവനവൾ പൈസ കൊടുക്കുന്നുണ്ടായിരുന്നു. അവസാനമായി അഞ്ച് ലക്ഷം രൂപ ചോദിച്ചപ്പോൾ അനഘ പെട്ടു പോയി.
ഭീഷണിയും ബഹളവും ഒക്കെയായി. അവസാനം പൈസ കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ അവനെന്നോട് ഈ കാര്യം വന്നു പറഞ്ഞു.
അന്ന് മുതൽ ഓങ്ങിയോങ്ങി ഇരിക്കുകയായിരുന്നു ഞാൻ. ആ സമയത്താ നീയെന്റെ മുന്നിൽ വന്നു പെട്ടത്.”
ഇത്തവണ ഗ്രീഷ്മ ശരിക്കും ഞെട്ടി.
“ഞാൻ പുണ്യാളനൊന്നുമല്ല, എങ്കിലും അനഘയെ കെട്ടിയ ശേഷം ഞാനൊരു അവിഹിതവും ഉണ്ടാക്കാൻ പോയിട്ടില്ല. വിഷ്ണുവിനെ ഞാനും കൂടി ചേർന്ന് ചതിച്ചു എന്നൊരു കുറ്റബോധം ഉണ്ടായിരുന്നു. അയാളാണെങ്കിൽ പിന്നീട് വേറെ വിവാഹവും കഴിച്ചില്ല. അനിയത്തിയും ഭാര്യയുമായിരുന്നു അയാളുടെ ലോകം. ഞാനെപ്പോഴും അവരെ ശ്രദ്ധിക്കുമായിരുന്നു.. ഈ കുറ്റബോധം എന്നൊരു സാധനം വന്നു കഴിഞ്ഞാൽ പിന്നങ്ങെനെയാ..
ഞാനൊരാണല്ലേ… ഞാൻ അയാളെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെയാര് മനസ്സിലാക്കാനാ… പറ്റിയത് പറ്റി. ഇനി ഒന്നിലും ചെന്ന് ചാടരുത് എന്നെനിക്കുണ്ടായിരുന്നു.
ഗ്രീഷ്മയെ ഞാൻ വിഷ്ണുവിന്റെ അനിയത്തിയുടെ കൂടെ ഒരുപാട് വട്ടം കണ്ടിട്ടുണ്ട്. അയാളായിരിക്കും തന്നോട് എന്നെ വന്നു മുട്ടാൻ ഉപദേശിച്ചത് അല്ലേ?”
ഗ്രീഷ്മയ്ക്ക് ഉമനീരിറക്കാൻ പോലും ഭയം തോന്നി.
അവൾ മുഖം കുനിച്ചു.
“ആ റൂട്ട് അനഘയ്ക്കുള്ള കൊട്ടാണെന്ന് എനിക്ക് മനസ്സിലായി. എനിക്ക് വേണ്ടതും അതാണല്ലോ. അതാണ് ഞാൻ തന്നോട് തിരിച്ചു താല്പര്യം കാണിച്ചത്. അല്ലെങ്കിൽ നീയൊന്ന് ആലോചിച്ചു നോക്കിയേ ഇത്രയും വേഗത്തിൽ കാര്യങ്ങളൊക്കെ നടക്കുമോ?”
ഗ്രീഷ്മ അവൻ പറഞ്ഞത് ചിന്തിച്ചു.
ശരിയാണ്. താനൊന്ന് മുട്ടാൻ കാത്തിരുന്നത് പോലെയാണ് അലോഷി പ്രതികരിച്ചത്.
നോർമലി പെട്ടെന്നൊരാൾ അടുക്കാൻ സാധ്യത കുറവാണ്. പ്രത്യേകിച്ചും സമൂഹത്തിൽ നിലയും വിലയും ഉള്ളൊരാൾ.
അവളുടെ കയ്യിലെ കപ്പിന്റെ വിറ കണ്ടപ്പോൾ അലോഷിക്ക് ചിരി വന്നു.
“ഇയാളെന്തിനാ പേടിക്കുന്നെ? എനിക്കിയാളോട് ദേഷ്യം ഒന്നുമില്ല. ഒരു കാര്യം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. കൂട്ടുകാരിയോടുള്ള സ്നേഹത്തിന് പുറത്ത് ഇറങ്ങി പുറപ്പെട്ടതാണോ അതോ എന്നെ കണ്ട് ഇഷ്ടപ്പെട്ടിട്ട് വന്നതാണോ?”
സാഹചര്യത്തിന് ചേരാത്ത വിധത്തിൽ ഒരു കുസൃതിച്ചിരി അവന്റെ മുഖത്തുണ്ടായിരുന്നു. എന്നിട്ടും അവൾക്ക് തിരിച്ചു ചിരിക്കാനോ ആശ്വസിക്കാനോ കഴിഞ്ഞില്ല.
“എന്തേയ്.. ഞാൻ അത്രയും സുന്ദരൻ ആണോ എന്നറിയാൻ ചോദിച്ചതാ..”
