“എനിക്ക് നിന്റെ പാസ്റ്റ് പ്രശ്നമല്ല, ഞാനും നല്ലവനൊന്നുമല്ല എന്നത് തന്നെ കാരണം.
നീയും ഇപ്പോൾ ചെയ്തു കൂട്ടിയതിലൊക്കെ ഖേദിക്കുന്നു എന്ന് എനിക്ക് മനസ്സിലാവും.
മുന്നോട്ട് നമുക്ക് ഒരുമിച്ചു പോവാം എന്ന് നിനക്ക് തോന്നിത്തുടങ്ങിയാൽ, നല്ലൊരു ഫാമിലി ലൈഫ് ആഗ്രഹിച്ചു തുടങ്ങിയാൽ അന്ന് തൊട്ട് നമുക്ക് ഒരു റൂം ഷെയർ ചെയ്യാം.
ഗ്രീഷ്മ ആലോചിക്ക്.” അവൻ കപ്പ് എടുത്ത് അടുക്കളയിലോട്ട് നടക്കുമ്പോൾ ഇപ്പോൾ കഴിഞ്ഞത് ഒരു പ്രൊപോസൽ സീനാണെന്ന് പോലും മനസ്സിലാകാതെ ഗ്രീഷ്മ അതേയിരിപ്പ് ഇരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാവിലത്തെ ഭക്ഷണം പുറത്തു നിന്ന് കഴിച്ച ശേഷം പൂജയും വിഷ്ണുവും കുറച്ചു ദൂരെയുള്ള ഒരു ക്ഷേത്രത്തിലെത്തി. കോവിൽ അടച്ചു കഴിഞ്ഞെങ്കിലും അകത്തേക്ക് കയറാൻ പറ്റും. ഇരുവരും തൊഴുത് നിന്ന് പ്രാർത്ഥിച്ച ശേഷം വിഷ്ണു പോക്കറ്റിൽ നിന്ന് താലിയെടുത്ത് പൂജയുടെ കഴുത്തിൽ കെട്ടിക്കൊടുത്തു. ആ മനോഹരമായ നിമിഷത്തിൽ മനസ്സ് നിറഞ്ഞുകൊണ്ട് അവൾ അവനെത്തന്നെ കണ്ണെടുക്കാതെ നോക്കി.
കടന്നു പോയവരൊക്കെ അവരെ നോക്കി നിന്നു. പൂജാരി പോലുമില്ലാതെ വിവാഹം കഴിക്കുന്ന ഇവരൊക്കെ ആരെടെ എന്ന മട്ടിൽ. കയ്യിലെ സിന്ദൂരച്ചെപ്പ് നീട്ടിയപ്പോൾ വിഷ്ണു ഒരു നുള്ള് മാത്രമെടുത്ത് ആരുടെയും ശ്രദ്ധയിൽ പെടാത്ത പോലെ ഇട്ടു കൊടുത്തു. ഒരിക്കൽ കൂടി കോവിലിൽ നോക്കി തൊഴുത ശേഷം ഇരുവരും തിരിഞ്ഞു നടന്നു.
ഉച്ചയ്ക്ക് അടുത്തുള്ള ഹോട്ടലിൽ കയറി സദ്യ കഴിക്കാനിരിക്കുമ്പോൾ ഇരുവരും ചേർന്നുള്ള ഒരു സെൽഫി എടുത്ത് പൂജ ഗ്രീഷ്മയുടെ വാട്സ്ആപ്പിൽ അയച്ച കൊടുത്തു.
സിംഗിൾ ടിക് വീണപ്പോൾ അവൾ ഗ്രീഷ്മയെ വിളിച്ചു നോക്കി.
ഒരു ആശ്രയം കാത്തിരുന്ന കണക്കെ പൂജയുടെ കാൾ എത്തിയപ്പോൾ ഗ്രീഷ്മ നടന്നതെല്ലാം പറഞ്ഞു. അനിയത്തിയുടെ മാറി വരുന്ന മുഖഭാവം വിഷ്ണുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“മ്മ്മ്?” കാൾ കഴിഞ്ഞ ശേഷം ശോകഭാവത്തിലിരിക്കുന്ന പൂജയെ കണ്ടപ്പോൾ അവനെന്തെന്ന് തിരക്കി.
ഒന്നുമില്ലെന്ന മട്ടിൽ അവൾ ചുമൽ കൂച്ചി.
“പ്രതികാരം തീർക്കാൻ പോയിട്ട് എന്തായി?”
അവൾ നടന്ന കാര്യങ്ങൾ ചുരുക്കി പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ ശേഷം വിഷ്ണു നോക്കിയ ഒരു നോട്ടം ജീവിതത്തിൽ മറക്കില്ലെന്ന് പൂജയ്ക്ക് തോന്നി.
“ഞാനിനി ഇങ്ങനെയൊന്നും ചെയ്യില്ല.”
“ചെയ്‌തെന്ന് അറിഞ്ഞാ മുട്ട്കാല് ഞാൻ തല്ലിയൊടിക്കും. ഓരോന്ന് പറഞ്ഞു കൊടുക്കാൻ നീയും അത് കേട്ട് തുള്ളാൻ അവളും. അല്ലേലും അവൾക്ക് കിട്ടാനുള്ളതാ..” ഏട്ടൻ എന്തൊക്കെയോ പിറുപിറുത്ത് കഴിച്ചിറങ്ങി.
പൂജയ്ക്ക് സമാധാനവും നഷ്ടപ്പെട്ടു.
താൻ കാരണമാണ് അവൾക്കീ അവസ്ഥ വന്നതെന്നൊരു ഉൾക്കുത്തൽ.
കയ്യിലെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ട്യൂൺ കേട്ട് എടുത്തു നോക്കുമ്പോൾ അയച്ചു കൊടുത്ത ഫോട്ടോ ഗ്രീഷ്മ കണ്ടിട്ടുണ്ട്.
“നല്ല ഫോട്ടോ.
എന്നെയോർത്ത് സങ്കടപ്പെടണ്ട. അലോഷിയുടെ ഫോട്ടോ കണ്ട് ചാടി വീണത് ഞാനല്ലേ.. നീ നിന്റെ നല്ല മൊമെന്റസ് കളയണ്ട.”
ആ മെസേജ് വായിച്ചപ്പോൾ പൂജയുടെ സങ്കടം കൂടിയതേയുള്ളൂ…
കൈ കഴുകി ഇറങ്ങാനായി വിഷ്ണുവിന്റെ അരികിലെത്തിയപ്പോൾ അവന്റെ മുഖത്തെ കടുപ്പം മാറിയിട്ടില്ല.
ഇറങ്ങുമ്പോൾ അവളവന്റെ കയ്യിൽ തോണ്ടി.
“ദേഷ്യമാണോ?”
“നിന്നോടല്ല. സാറ് വിളിച്ചിരുന്നു. അങ്ങേരുടെ ഡിഎസ്സി എന്റെ കയ്യിലായിപ്പോയി. അത് അത്യാവശ്യമായിട്ട് കൊണ്ട് കൊടുക്കണമെന്ന്.. ആർക്ക് വായ്ക്കരിയിടാനാണോ എന്തോ!” അവൻ ദേഷ്യത്തിൽ തന്നെ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ പൂജയ്ക്ക് ചെറിയൊരു ആശ്വാസം തോന്നി.
താൻ കാരണമല്ലല്ലോ ഇപ്പോഴത്തെ ദേഷ്യം.
തിരിച്ചുള്ള യാത്രയിൽ രണ്ടുപേരുടെയും മൂഡ് മാറിത്തുടങ്ങി. ദേഷ്യവും സങ്കടവും അസ്വസ്ഥതയുമൊക്കെ മാറി അവിടെ വീണ്ടും പ്രേമവും കാമവുമൊക്കെയായി.
