ക്രിസ്തുമസ് സമ്മാനം 12

ഇത് അപ്പനുള്ള ക്രിസ്തുമസ് സമ്മാനം.

സമയം പിന്നിട്ടു.

വലിയ രണ്ട് പാത്രങ്ങളിലും പാൽ നിറഞ്ഞു.

പശുക്കൾ ഇന്ന് കൂടുതൽ ചുരത്തിയോ?

അവൻ പുഞ്ചിരിയോടെ സംശയിച്ചു.

പാൽപ്പാത്രങ്ങൾ അവൻ അടച്ചു വെച്ച് വെള്ളമൊഴിച്ച് തൊഴുത്ത് കഴുകി.

 

തിരികെ, ശബ്ദമുണ്ടാക്കാതെ, മുറിയിൽ വന്ന് അവൻ കട്ടിലിലേക്ക് നൂണ്ട് കയറി. ദേഹത്തേക്ക് പുതപ്പിട്ടു. നിമിഷങ്ങൾക്കുളിൽ അപ്പൻ തൻ്റെ മുറിയെ സമീപിക്കുന്നത് തൊമ്മച്ചൻ അറിഞ്ഞു. ആകാംക്ഷയും ഉദ്വിഗ്നതയും മൂലം ഉയർന്ന് പൊങ്ങുന്ന ശ്വാസം നിയന്ത്രിക്കാൻ അവൻ പാടുപെട്ടു. കതക് തുറക്കപ്പെടുന്നു ശബ്ദം കേട്ടു.

“തൊമ്മച്ചാ…”

അപ്പൻ വിളിച്ചു.

“ക്രിസ്തമസ്സ്‌ ആണേലും എടാ എഴുതുന്നേറ്റെ ഒക്കത്തുള്ളൂ..എന്നാ ചെയ്യാനാ!”

“ആ…”

ഉറക്കച്ചടവ് അഭിനയിച്ച്, കോട്ടുവായിട്ട് അവൻ പറഞ്ഞു.

“നീ പതുക്കെ വാ..ഞാമ്പോയി തൊടങ്ങാം…”

എന്നത്തേയും പോലെ അപ്പൻ പറഞ്ഞിട്ട് പോയി.

 

കതക് അടഞ്ഞു. ചിരിയടക്കാൻ പാടുപെട്ട് തൊമ്മച്ചൻ നിശ്ചലം കിടന്നു. വികാരാധിക്യം മൂലം ഹൃദയം അതിൻ്റെ കൂടു പൊട്ടിച്ച് പുറത്തേക്കു ചാടുമോ എന്നവൻ ഭയപ്പെട്ടു.

സമയം അങ്ങനെ കടന്നുപോയി.

എത്ര സെക്കൻഡുകൾ! മിനിറ്റുകൾ!

അപ്പന്റെ കാൽപ്പെരുമാറ്റം വീണ്ടും കേൾക്കായി.

തൊമ്മച്ചന്റെ ഹൃദയമിടിപ്പ് കൂടി.

അവൻ നിശ്ചലം കിടന്നു.

“തൊമ്മച്ചാ…”

“അപ്പാ…”

അപ്പൻ ചിരിക്കുന്ന ശബ്ദം അവൻ കേട്ടു. കണ്ണുനീരിൽ കുതിർന്ന ചിരി.

“എന്നെ പൊട്ടൻ കളിപ്പിക്കാന്ന് വെച്ചല്ലേ, നീ?”

അപ്പനപ്പോൾ കട്ടിലിനോട് ചേർന്നാണ് നിൽക്കുന്നതെന്ന് കണ്ണുകൾ തുറക്കാതെ തൊമ്മച്ചന് മനസ്സിലായി. തൊടുന്ന അനുഭവം. അപ്പൻ പെട്ടെന്ന് ദേഹത്ത് നിന്നും മുഖത്ത് നിന്നും പുതപ്പ് മാറ്റി.

“ക്രിസ്തുമസ് അല്ലെ, അപ്പാ…”

പെട്ടെന്ന് അവന് മനസ്സിലായി, താൻ അപ്പന്റെ കരുത്തുറ്റ കൈകൾക്കുള്ളിലാണെന്ന്. ഇരുട്ടാണ്. അന്യോന്യം ആർക്കും ഒന്നും കാണത്തില്ല.

ഏറ്റവും കരുത്തുള്ള സ്നേഹം ചിലപ്പോൾ ഇരുട്ടിലാണ് ഏറ്റവും നന്നായി പ്രകാശിക്കുന്നത്.

 

“ഇതുവരെ ആരും ….”

അപ്പന്റെ ശബ്ദം മുറിഞ്ഞത് അവൻ കേട്ടു.

“ആരും ..അപ്പനെ ഇങ്ങനെ…ഇത്രേം നല്ല ഒരു കാര്യം …”

“അപ്പാ, അത്…”

അവൻ്റെ വാക്കുകളും മുറിഞ്ഞു.

“എനിക്ക് …….അപ്പന് …………….ശരിക്കും നല്ല ഒരു ഗിഫ്റ്റ്..ക്രിസ്തുമസിന്…”

അവനു പറയാൻ കഴിഞ്ഞില്ല.

പതഞ്ഞൊഴുകുന്ന സ്നേഹം വാക്കുകളെ തല്ലിയൊടിച്ചു.

അൽപ്പം കഴിഞ്ഞ് അപ്പൻ പോയിക്കഴിഞ്ഞ് അവനെഴുന്നേറ്റു. ക്രിസ്തുമസ് ട്രീയുടെ അടുത്തേക്ക് പോയി. അവിടെയെത്തിയപ്പോൾ അമ്മയും സെലിനും സിസിലിയും അവനെ നോക്കി നിറകണ്ണുകളോടെ നിൽക്കുന്നു.

അവരുടെയടുത്ത് അപ്പനും.

അവനടുത്തെത്തുന്നതിന് മുമ്പ് തന്നെ അവർ അവനെ കെട്ടിവരിഞ്ഞു.

“ഞാൻ ഇത് ഒരിക്കലും മറക്കത്തില്ല തൊമ്മച്ചാ…”

അവരോടൊപ്പം നിന്ന് അവനെ കെട്ടിപ്പിടിച്ച് അപ്പൻ പറഞ്ഞു.

ഓരോ ക്രിസ്തുമസ്സിനും അവരത് ഓർത്തു . അതെക്കുറിച്ച് പറഞ്ഞു. ഇപ്പോൾ പക്ഷെ മുപ്പത് വർഷങ്ങളായി അപ്പന്‍ മരിച്ചിട്ട്.

ആ കഥയോര്‍ക്കാന്‍ അപ്പനില്ല ഇപ്പോള്‍…

[അവസാനിച്ചു]

Leave a Reply

Your email address will not be published. Required fields are marked *