“” ഇപ്പോ തൃപ്തിയായല്ലോ… എല്ലാം വാരിക്കെട്ടെടീ പിഴച്ചവളേ… “
ഐശ്വര്യക്ക് നേരെ കയ്യോങ്ങിയ ശിവരാജൻ, പിന്നത് വേണ്ടെന്ന് വെച്ച് ഷഫീഖിന് നേരെ തിരിഞ്ഞു..
അവനിപ്പഴും നിലത്ത് ചുവരും ചാരി ഇരിക്കുകയാണ്.. അയാളടിച്ച അടി അവന് താങ്ങാൻ പറ്റിയിട്ടുണ്ടായിരുന്നില്ല..
തലയിപ്പഴും മരവിച്ചിരിക്കുകയാണ്..
ശിവരാജൻ അവനെ നിലത്ത് നിന്ന് പൊക്കിയെടുത്തു..
“നീ ഒരു വട്ടം എന്റെ കയ്യിൽ പെട്ടതല്ലേടാ നായേ… ?.
അന്ന് നിനക്ക് വയറ് നിറച്ച് തന്നതല്ലേ…
പിന്നെയും എന്റെ കുട്ടിയുടെ ജീവിതം നശിപ്പിക്കാനായി വന്നല്ലോടാ പട്ടിക്കഴുവേറി മോനേ…?””.
ദേഷ്യവും സങ്കടവും സഹിക്കാനാവാതെ ശിവരാജൻ ആഞ്ഞടിച്ചു..
ഇരു കവിളിലും അയാൾ നിർത്താതെയടിച്ചു…
അവന്റെ വായിൽ നിന്ന് ചോര തെറിക്കുന്നത് വരെ അയാളടിച്ചു..
“” ഇപ്പോ നീ പൊയ്ക്കോ… പക്ഷേ, ഒന്നുകൂടി നമ്മളൊന്ന് കാണും…
അന്ന്… അന്ന് നിന്റെ അവസാനാ… എന്റെയോ ഇവളുടെയോ മുന്നിൽ പെടാതെ എങ്ങോട്ടെങ്കിലും പോയാൽ നിന്റെ ആയുസ് ബാക്കിയുണ്ടാവും…””
ശിവരാജൻ അവനെ പിടിച്ച് വാതിലിന് പുറത്തേക്ക് തള്ളി..
അവൻ ചെന്ന് നിന്നത് ഹാളിൽ സെറ്റിയിലിരിക്കുന്ന പ്രശാന്തിന് മുന്നിലാണ്..
പ്രശാന്ത് കുറച്ച് നേരം അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു..
പിന്നെ എഴുന്നേറ്റ് ചെന്ന് മുൻ വാതിൽ തുറന്നിട്ടു..
ജീവൻ തിരിച്ച് കിട്ടിയ ഷഫീഖ് പുറത്തേക്ക് കുതിച്ചു..
വേദനയോടെ അത് നോക്കി നിന്ന പ്രശാന്ത് വീണ്ടും സെറ്റിയിൽ വന്നിരുന്നു..
എല്ലാം കെട്ടിപ്പെറുക്കി ശിവരാജൻ മുന്നിൽ ഇറങ്ങി.. കയ്യിൽ കുഞ്ഞുമായി സുശീലയും,പിന്നാലെ രണ്ട് മൂന്ന് കവറുകളുമായി ഐശ്വര്യയും..
പ്രശാന്തിനോടെന്തോ പറയാൻ ഒരുങ്ങിയ ശിവരാജൻ, അവൻ തലയുയർത്താതെ സെറ്റിയിലിരിക്കുന്നത് കണ്ട് പുറത്തേക്ക് നടന്നു..
എല്ലാം വണ്ടിയിൽ കയറ്റി വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ സമയം മൂന്നരയായിരുന്നു..
വണ്ടി ഗേറ്റ് കടന്ന് പോയിട്ടും പ്രശാന്ത് അതേ ഇരിപ്പിരുന്നു..
എല്ലാം തകർന്നവനെപ്പോലെ..
✍️✍️✍️
രാവിലെ ഏഴ് മണി..
ഹാളിലെ സോഫയിലിരിക്കുകയാണ് ശിവരാജനും, സുശീലയും, ശോഭനയും..
അവർ രാവിലെത്തന്നെ ശോഭനയെ വിളിച്ച് വരുത്തി കാര്യം പറഞ്ഞു..
പറയാതെ പറ്റില്ലല്ലോ…
ദേഷ്യവും സങ്കടവും കാരണം കുഴഞ്ഞ് വീണ ശോഭന ഇപ്പോ ഒന്ന് എണീറ്റിരുന്നതേയുള്ളൂ..
അവളിത് വരെ ഐശ്വര്യയെ കണ്ടിട്ടില്ല..
അവളെ കണ്ടാൽ താനെന്തെങ്കിലും ചെയ്പോവുമെന്നോർത്ത് ശോഭന അടങ്ങിയിരിക്കുകയാണ്..
അവരിരിക്കുന്നതിന് തൊട്ട് മുൻപിലുള്ള മുറിയിലാണ് ഐശ്വര്യ..
ആ മുറിയുടെ വാതിലടക്കാൻ ശിവരാജൻ സമ്മതിച്ചിട്ടില്ല..
കട്ടിലിൽ കിടക്കുന്ന ഐശ്വര്യയെ നോക്കി കൊണ്ടാണ് അവർ ഇരിക്കുന്നത്..
വാതിലടച്ച് കുറ്റിയിട്ട് അവൾ വല്ല അവിവേകവും കാണിക്കും എന്നൊരു പേടി അവർക്കുണ്ട്…
“” രാജേട്ടാ… ഏതായാലും പ്രശാന്തിനെ നമുക്കിങ്ങോട്ട് വിളിക്കാം…
സമാധാനത്തോടെ ഇരുന്ന് സംസാരിച്ച് ഇതിനൊരു തീരുമാനമുണ്ടാക്കണ്ടേ…?”
പറഞ്ഞ് വന്നതിന് തുടർച്ചയെന്നോണം സുശീല ചോദിച്ചു..
“” ഇനിയെന്ത് സംസാരിക്കാനാടീ…
അതുമല്ല, വിളിച്ചാ അവനിങ്ങോട്ട് വരുമെന്നും എനിക്ക് തോന്നുന്നില്ല… നീ കണ്ടതല്ലേ… തകർന്നിരിക്കുകയാ അവൻ…
അവിടെ വെച്ച് അവൻ ആളെക്കൂട്ടാത്തത് തന്നെ നമ്മുടെ ഭാഗ്യം…തൽക്കാലം ഇത് നമ്മൾ മാത്രേ അറിഞ്ഞിട്ടുള്ളൂ….”
ശിവരാജൻ സമാധാനത്തോടെ പറഞ്ഞു..
“” പിന്നെന്താ ചേട്ടാ നമ്മളിനി ചെയ്യാ… ?.
എത്ര ദിവസം അവളെയിവിടെ നിർത്തും…?
ആൾക്കാര് ചോദിക്കില്ലേ… ?””
തേങ്ങിക്കൊണ്ട് ശോഭന ചോദിച്ചു..
“ഉം… ഒരു പരിധിയിൽ കൂടുതൽ ഇവിടെ നിർത്താനൊക്കില്ല….
ഏതായാലും കുറച്ച് ദിവസം ഇവിടെ നിൽക്കട്ടെ… അധികം പുറത്തോട്ടൊന്നും ഇറക്കണ്ട…
ഞാനവനെ ചെന്ന് കണ്ടോളാം… കാല് പിടിച്ച് മാപ്പ് പറഞ്ഞിട്ടാണെങ്കിലും നമുക്ക് ഐശു മോളെ അവന്റൊപ്പം വിടണം…””
