ജാനകി 11

‘കുട്ടിക്ക് പേടിയാച്ചാ എന്റെ മുറില് വന്നു കിടന്നോട്ടെ’….

മുത്തശ്ശി എന്നോട് പറഞ്ഞു…. അപ്പൊ ഇത്തിരി ധൈര്യമുള്ള ഭാവത്തിൽ മുത്തശ്ശിയോട് ഞാൻ പറഞ്ഞു…

‘വേണ്ട മുത്തശ്ശിയെ ഞാൻ ഇവിടെ തന്നെ കിടന്നോളാം’….

മുത്തശ്ശിയോട് അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ നല്ല പേടിയുണ്ട്…

ചെറുപ്പം മുതലേ കേട്ടുവളർന്നതാണ് വാരിക്കോട്‌ തറവാടിനെയും സർപ്പകാവിനെയും ചുറ്റി പറ്റിയുള്ള കഥകൾ…..

മുത്തശ്ശിക്ക് ഇതിൽ ഒക്കെ വലിയ വിശ്വാസമാണ്….

സന്ധ്യ കഴിഞ്ഞാൽ സ്ത്രീകൾ ആരും പുറത്തിറങ്ങാൻ പാടില്ല..

സർപ്പക്കാവിൽ തിരി വെക്കാൻ കന്യകമാരായിട്ടുള്ള സ്ത്രീകളെ സമ്മതിക്കില്ല… എല്ലാം മുത്തശ്ശി ഒറ്റക്കാണ് ചെയ്യുന്നത്….

അച്ഛനോട് വഴക്കിട്ടാണ് ഇത്തവണ അവധിക്ക് മുത്തശിയുടെ കൂടെ തങ്ങാൻ അനുവാദം മേടിച്ചത്. അച്ഛന് പിന്നെ ഇതിൽ ഒന്നും തീരെ വിശ്വാസമില്ല….. മുത്തശ്ശിയും സഹായത്തിന് ഒരാളും കൂടിയുണ്ട് ഇവിടെ .ഇന്ന് ഞാൻ വന്നതുകൊണ്ട് അവർ വൈകിട്ട് പോയി..

പാലക്കാടിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞ തിരുന്നെല്ലി ഗ്രാമത്തിന്റെ കോണിലാണ് തറവാട്…. മുന്നിൽ കണ്ണെത്താത്ത ദൂരത്ത് പരന്നു കിടക്കുന്ന പാടം…

പിന്നെ എപ്പോഴും മഞ്ചാടി പൂക്കുന്ന കാടും… നല്ല തെളിഞ്ഞ വെള്ളമുള്ള അരുവികളും.. പിന്നെ അടിത്തട്ട് വരെ കാണാൻ പറ്റുന്ന 2 ആൾ പൊക്കമുള്ള ആമ്പൽ കുളവും…..

ആ കുളത്തിനോട് ചേർന്നാണ് സർപ്പകാവുള്ളത്… ഇവുടുത്തുകാർക്ക് വലിയ വിശ്വാസമാണ് നാഗ ദൈവങ്ങളെ…

മുടങ്ങാതെ 10 തവണ നാഗദൈവങ്ങൾക്ക് നൂറും പാലും നടത്തിയാൽ നമ്മൾ മനസ്സിൽ വിചാരിക്കുന്ന എല്ലാ ആഗ്രഹങ്ങളും അവർ നടത്തിത്തരും എന്ന ഇവരുടെ വിശ്വാസം…

എല്ലാം മുത്തശ്ശി പറഞ്ഞുള്ള കേട്ടറിവാണ്….
ഞാൻ മുറിയെല്ലാം ഒന്ന് നോക്കി…ജനാല ഒന്നും അടച്ചിട്ടില്ല…

ഞാൻ പതിയെ ഉള്ളിൽ അല്പം ഭയത്തോടെ ആ ജനാലയുടെ അരികിലേക്ക് നടന്നു..

അവിടെ നിന്നും ഞാൻ പുറത്തേക്ക് നോക്കി …

ഇരുട്ടിൽ നാഗ തറയിൽ കത്തിച്ചു വെച്ച തിരി ഇപ്പോഴും കാണാം….

അങ്ങ് ദൂരെ പാടത്ത് ഏറുമാടം കെട്ടി ഇരിക്കുന്നവരെ കാണാം..

ചില ദിവസങ്ങളിൽ ഏതൊക്കെയോ ജീവികൾ വന്ന് കൃഷി എല്ലാം നശിപ്പിക്കാറുണ്ട് എന്ന് മുത്തശ്ശി പറയും…ഞാൻ ഒന്നുകൂടെ ജനാലയോട് അടുത്തു…..

നല്ല തണുത്ത കാറ്റ് എന്റെ ശരീരത്തിലേക്ക് അടിച്ചു…

ശരീരം വല്ലാതെ തണുത്തു… ഉള്ളിൽ ഒരു കുളിർമ തോന്നി….

സർപ്പക്കാവിൽ പൂത്തുനിൽക്കുന്ന പേരറിയാത്ത ഏതോ മരത്തിലെ പൂക്കളുടെ രൂക്ഷമായ ഗന്ധമുണ്ടായിരുന്നു ആ കാറ്റിന്….

അധികനേരം നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയതുകൊണ്ട് ഞാൻ ജനാല വലിച്ചടച്ചു കുറ്റിയിട്ടു….

മുത്തശ്ശി വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി.. ഞാൻ പതിയെ ചെന്ന് വാതിൽ തുറന്നു…

‘മോളെ അച്ചു ഇന്ന് അമാവാസിയാ,നാമം ജപിച്ചു കൊണ്ട് കിടക്കണോട്ടോ…മെഴുകുതിരി ആ മേശെന്മേൽ ഉണ്ടേ രാത്രി കറണ്ട് പോകാറുണ്ട് മിക്കവാറും’

എന്നും പറഞ്ഞു രാമ നാമം ജപിച്ചുങ്കൊണ്ട് മുത്തശ്ശി പോയി.. ഞാൻ വാതിലടച്ചു… കട്ടിലിന്റെ ഒരു സൈഡിൽ ഇരുന്നു…

വാട്ട്സ് ആപ്പിൽ ആരോ മെസ്സേജ് അയച്ചു നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു…. ഞാൻ കട്ടിലിൽ കിടന്ന ഫോൺ കയ്യിലെടുത്തു…
അനുഷയാണ്.. എന്റെ കൂട്ടുകാരി….രാത്രിയിൽ കത്തി വെക്കാൻ ഒരു കൂട്ടായല്ലോ എന്ന് ഓർത്തു ഞാൻ അവളോട് കാര്യം പറഞ്ഞിരുന്നു… ഫോണിന്റെ ചാർജ് കുറഞ്ഞു… ഞാൻ ചാർജർ കണക്ട് ചെയ്തപ്പോഴേക്കും കറണ്ട് പോയി….അപ്പോഴേക്കും സമയം ഏതാണ്ട് 11യോട് അടുത്തിരുന്നു…

ചുറ്റും നല്ല ഇരുട്ട്… നിശബ്ദതയിൽ ചീവീടുകളുടെ ഒച്ചപ്പാട് മാത്രം കേൾക്കാം.. മെഴുകുതിരി വെച്ചിരിക്കുന്ന ടേബിളിന്റെ അടുത്തേക്ക് ഞാൻ നടന്നു.

മെഴുകുതിരി കത്തിച്ചു വെച്ചു.. മുറിയിൽ ആകെ ഒരു അരണ്ട വെളിച്ചം പടർന്നു…

ഇന്നത്തെ യാത്ര കൊണ്ടാകാം വല്ലാത്ത ക്ഷീണം തോന്നുന്നു…ഫോൺ എടുത്ത് തലയിണയുടെ അടിയിൽ വെച്ച് മെഴുകുതിരി അണച്ച് ഞാൻ കിടന്നു…

കണ്ണിൽ ഉറക്കം വരുന്നതിനു മുന്നേ ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി… അത് വാരിക്കോട്‌ തറവാടിനെയും ആ സർപ്പകാവിനെയും ചുറ്റി പറ്റി തന്നെ…

Leave a Reply

Your email address will not be published. Required fields are marked *