“” അപ്പൊ സാറിന് ഇനി മൊഴിയാവോ..? “”
ഞാനവന്റെ ജാക്കറ്റിന്റെ കോളറേൽ പിടിമുറുക്കിയശേഷം ചോദിച്ചു.
സംഭവം അവളുടെ ഔദാര്യം കൊണ്ട് കിട്ടിയ സീൻ ആണേലും ഷോ കാണിക്കാൻ എനിക്കൊരു തെണ്ടീടേം ആവിശ്യമില്ലാന്നെ..!
എന്നാലതിന് ഉത്തരം തരാതെ അവൻ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പക്ഷേ അവന്റെ നോട്ടം ഞങ്ങളിൽ ആയിരുന്നില്ല. അവന്റെ നോട്ടം ചെന്ന ദിശയിലേക്ക് നോക്കിയതും എന്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് കടന്നുപോയി.
ഞങ്ങളിൽനിന്നും അല്പം അകലെയായുള്ള ആ ഫാക്ടറി ഗോഡൗണിൽ നിന്നും അഞ്ചാറുപേര് ഇറങ്ങിവരുന്നു. അവരുടെ കയ്യിൽ വടിവാള് പോലുള്ള ആയുധങ്ങളും ഉണ്ട്.
അപ്പോൾ മാത്രമാണ് അവനെ ഞങ്ങൾ അല്ല അവൻ ഞങ്ങളെയാണ് കുടുക്കിയത് എന്ന് എനിക്ക് മനസിലാവുന്നത്.
അവന്റെമേലുള്ള എന്റെ പിടി അയഞ്ഞു.
ഒരുനിമിഷം എന്ത് ചെയ്യണമെന്ന് ഒരൂഹവുമില്ലാതെ ഞാൻ നിന്നു. എന്നാൽ അടുത്തനിമിഷം ഞങ്ങളുടെ വഴിമുടക്കി മറ്റൊരു കാർ ഞങ്ങളുടെ എന്റവറിന് പിന്നിൽ വന്ന് നിന്നു.
അവിടേക്ക് എന്റെ ശ്രെദ്ധ തിരിഞ്ഞതും അവനൊന്ന് കുതറി. അതോടെ എന്റെ കയ്യിൽനിന്നുമവന്റെ പിടിവിട്ടു. പക്ഷേ തൊട്ടടുത്ത നിമിഷം അവൻ തടകയേ ലോക്ക് ചെയ്തു. അവൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുന്നെയായിരുന്നു അവന്റെയാ നീക്കം.
അവൻ ലോക്ക് ചെയ്ത് പിടിച്ചത് അഭിരാമിക്ക് നല്ലപോലെ വേദനിക്കുന്നുണ്ടെന്ന് അവളുടെ മുഖത്ത് നിന്ന് മനസിലാവുന്നുണ്ടായിരുന്നു. അവളുടെ ആ ദയനീയത കണ്ടതും എന്നിൽ ഒരു വിസ്‌ഫോടനം തന്നെ നടന്നു. എന്റെ കണ്ണിലേക്കു കോപമിരച്ചെത്തി. ശിരസിലേക്കുള്ള രക്തയോട്ടം വർധിച്ചു.
‘എന്റെ പെണ്ണിനെയാണവൻ വേദനിപ്പിക്കുന്നത്!!’
ആ ചിന്തയിൽ അവിടെക്കിടന്ന ഉരുളൻ കല്ല് നിമിഷനേരം കൊണ്ട് കുനിഞ്ഞെടുത്തവന്റെ നെറ്റിയിലേക്ക് തൊടുത്തുകഴിഞ്ഞിരുന്നു ഞാൻ.
ലക്ഷ്യം മാർഗത്തെ സധൂകരിക്കും.!
അവന്റെ നെറ്റിത്തടമായിരുന്നു എന്റെ ലക്ഷ്യം. ഫലം അഭിരാമിയുടെ മോചനം.
പക്ഷേ അതുകൊണ്ട് തൃപ്തിപ്പെടാൻ ഞാൻ ഒരുക്കമല്ലായിരുന്നു. ശിരസിലേക്ക് ഇറച്ചുകയറിയ രക്തമാണപ്പോൾ എന്നെ നിയന്ത്രിച്ചത്.
പുറകിലേക്ക് ആഞ്ഞ അവനേ ഞാൻ പിടിച്ചു. മൂക്കിന്നും ചുണ്ടിന്നും ഇടയിൽ തുടരേയുള്ള നാലുപഞ്ചുകൾ. ഉറപ്പായും അതിൽ അവന്റെ മൂന്നോ നാലോ പല്ലുകൾ ഇളകിക്കാണും. തീർച്ച. രക്തമയമായ അവന്റെ മുഖം കണ്ടിട്ടും യാതൊരു മനസലിവും എനിക്ക് തോന്നിയില്ല.
പിടി അയച്ചതും പിന്നിലേക്ക് മലച്ചുവീണ അവന്റെ ഞെഞ്ചിൽ കാളീയ മർദ്ദനമാടിയ എന്നെ താടക പിടിച്ചുവലിച്ചു.
ഫാക്ടറിയിൽ നിന്നുള്ളവർ ഓടി ഒരുവിധം അടുത്തെത്തിയിരുന്നു. ഒന്നോ രണ്ടോ പേരൊക്കെ ആണേൽ പോട്ടേന്ന് വെക്കാം. ഈ അഞ്ചാറു പേരെ ഇടിച്ചിടാൻ ഞാനും അവളും തെലുങ്ക് സിനിമേലെ കഥാപാത്രമല്ലാത്തൊണ്ട് അവളെന്നെ വലിച്ച് കാറിൽ കയറ്റി ശേഷം ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു.
പിന്നിൽ ഒരു കാറ് വഴിമുടക്കി കിടപ്പുണ്ട്. കറുമായി രക്ഷപ്പെടുക എന്നത് അസാധ്യം. ഇവളിത് പറപ്പിക്കാൻ പോകുവാണോ എന്ന ചിന്തയിൽ ആശ്ചര്യചകിതനായി ഞാനവളെയും മിഴിച്ചുനോക്കിയിരുന്നു.!
അഭിരാമിയെയും മിഴിച്ചുനോക്കിയിരുന്ന എന്നോട് അവൾ കണ്ണ് കൊണ്ട് സീറ്റ് ബെൽറ്റിടാൻ സൂചിപ്പിച്ചു. സീറ്റ് ബെൽറ്റിട്ടാൽ എങ്ങനെ ഇറങ്ങി ഓടുമെന്ന ചിന്തയിൽ ആയിരുന്നു ഞാൻ. കാരണം അത് മാത്രമാണൊരു മാർഗം.
എന്നാൽ അതിന്റെ യാതൊരു സങ്കോചവും അഭിരാമിയുടെ മുഖത്ത് ഇല്ലായിരുന്നു. അവൾ കാർ സ്റ്റാർട്ട് ചെയ്ത് ആക്‌സിലേറ്റർ ഞെരിച്ചുകൊണ്ടിരിക്കുവാണ്.
യെവൾടെ ഷോ കഴിഞ്ഞാലിറങ്ങി ഓടായിരുന്നു എന്നഭാവത്തോടെ ഞാൻ അവളെ നോക്കി.
വലിച്ചിട്ടിരുന്ന ഹാൻഡ് ബ്രേക്ക് റിലീസ് ആക്കി താടക വണ്ടിയൊന്ന് റെയ്സ് ചെയ്ത് വിട്ടു. വണ്ടി നിന്നിടത് നിന്ന് രണ്ട് വട്ടം കറങ്ങി.!
എന്റെ ഉള്ളൊന്ന് കാളി. ഞാൻ പൊന്ന് പോലെ നോക്കുന്ന വണ്ടിയെടുത്താണവളുടെ പട്ടി ഷോ. നേരത്തേ പറഞ്ഞത് തിരുത്തേണ്ടിയിരിക്കുന്നു…! ഇവളേതോ തെലുങ്ക് പടത്തീന്ന് ഇറങ്ങിവന്നതാണ്..!.
