ഞാൻ അവളോട് തിരക്കി.
നീ ആരാണ് നിനക്കെന്തര് വേണോന്ന് ആണ് വായില് വന്നത് എങ്കിലും അവളുടെ കുറച്ച് മുന്നേയുള്ള പെർഫോമൻസ് ഓർത്ത് പുറത്തേക്ക് തുപ്പിയതിൽ ഇത്തിരി മോഡിഫിക്കേഷൻ വരുത്തേണ്ടിവന്നു.
“” ഇവിടെ ഇനി നിക്കുന്നതൊട്ടും സേഫ് അല്ല…! വൈകുന്ന അത്രയും റിസ്ക് ആണ്. അതുകൊണ്ടെത്രേം പെട്ടന്ന് നമുക്ക് കേരളം പിടിക്കണം.!””
എല്ലാം തീരുമാനിച്ചുറപ്പിച്ചുള്ള അവളുടെയാ മറുപടിക്ക് യെസ്സുമൂളാനെ എനിക്കായുള്ളൂ.
ഇവളെയിപ്പോ വണ്ടീന്ന് ചവിട്ടിയിട്ടാൽ എനിക്ക് തലവേദനയില്ല. കാരണമവർ വന്നതിവൾക്ക് വേണ്ടിയാണല്ലോ. പക്ഷേ അവളാരായിരുന്നാലും എനിക്കിപ്പോ അവളെയിഷ്ടമാണ്. അതുകൊണ്ട് മാത്രം അവളിപ്പഴും സേഫ് ആണ്. മുന്നേയുള്ള റിയൽ താടക ആയിരുന്നേൽ ഇപ്പൊ റോഡിൽ കിടന്നുരുണ്ടേനെ….! അവളല്ല…! ഞാൻ.
അഭിരാമിയൊരു അസാധ്യ ഡ്രൈവർ ആണ്. അത് കുറച്ച് മുന്നേ അവൾതന്നെ മനസിലാക്കിത്തന്നല്ലോ. ഒറ്റക്കയ്യുപയോഗിച്ച് അവൾ അനായാസമാണ് ഡ്രൈവ് ചെയ്യുന്നത്.
“” എടൊ അവരൊക്കെ ആരാന്ന് തനിക്കറിയാവോ..! “”
സംശയങ്ങൾ മനസ്സിൽ വച്ചിരുന്നത്കൊണ്ട് എന്ത് പ്രയോചനം എന്നൊരു തോന്നൽ വന്നപ്പോൾ എനിക്കും താടകയ്ക്കും ഇടയിൽ തളങ്കെട്ടിനിന്നിരുന്ന മൗനത്തെ ഞാൻ തന്നെ ഭേധിച്ചു.
“” ഇല്ല…! “”
ഒറ്റവാക്കിലുത്തരം പറഞ്ഞിട്ടവൾ ഡ്രൈവിങ്ങിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു.
അവളുടെ മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ല. അവൾക്ക് എന്തൊക്കെയോ അറിയാം. അഭിരാമിയെ ചുറ്റിപ്പറ്റി നിഗൂഢമായ എന്തൊക്കെയോ ഉണ്ട്. എന്നാൽ അവളതൊന്നും പറയുന്നുമില്ല. ഞാൻ തന്നേ എല്ലാം കണ്ടെത്തേണ്ടിയിരിക്കുന്നു.
“” ഹാ അത് വിട്…! താൻ മാർഷ്യലാർട്സ് പഠിച്ചിട്ടുണ്ടോ..! “”
അവളുടെ അടുത്തൂന്ന് ഒന്നും കിട്ടില്ലായെന്ന് മനസിലായപ്പോൾ ഞാൻ വിഷയം മാറ്റി.
അവളുടെ മുഖത്തൊരു ചിരി വിടർന്നു.
“” കരാട്ടെ ബ്ലാക്ക് ബെൽറ്റാണ്…! പത്ത് കൊല്ലത്തിനുമേലെയായി പ്രാക്ടീസ് ചെയ്യുണ്ട്. കല്യാണത്തിന്റെ ഇഷ്യൂ ഒക്കെ വന്നപ്പോൾ ബ്രേക് വന്നതാ..! “”
‘ചുമ്മാതല്ല… അന്ന് ഹോസ്പിറ്റലിൽ വച്ച് കഴുത്തേൽ കേറിപ്പിടിച്ചപ്പോ നല്ല സുഖമുണ്ടായിരുന്നത് ‘ എന്ന് ഞാനാവേളയിൽ ഓർത്തുപോയി.
കാർ ബംഗളുരു മൈസൂര് ഹൈവേയിലേക്ക് കേറി കുതിച്ചുകൊണ്ടിരുന്നു. സൂര്യൻ പടിഞ്ഞാറാൻ ചക്രവാളത്തിലേക്കുള്ള തന്റെയാത്രയുടെ പരിസമാപ്‌തിയിലേക്ക് അടുത്തുകൊണ്ടിരുന്നു.
ദീർഘമായ യാത്ര. ഒരുപക്ഷെ മറ്റൊരവസരത്തിൽ ആയിരുന്നെങ്കിൽ ഞാനേറ്റവും ആസ്വദിച്ച് ചെയ്യുന്ന യാത്രയായി ഇത് മാറിയേനെ. എന്നാൽ തലയിൽ കുമിഞ്ഞുകൂടുന്ന ചിന്തകളുടെ ഭാരം അക്ഷരാർത്ഥത്തിൽ എന്നെ മടുപ്പിച്ചുകളഞ്ഞു.
ഇടക്ക് വച്ച് ഭക്ഷണം കഴിച്ചശേഷം ഡ്രൈവിംഗ് ഞാൻ ഏറ്റെടുത്തു. ഏതാണ്ട് 7 മണിക്കൂറെടുത്ത് പന്ത്രണ്ടരയോടെയാണ് ഞങ്ങൾ തലശ്ശേരിയിലെ എന്റെ വീട്ടിലേക്ക് എത്തിച്ചേർന്നത്.
ഞങ്ങളെ പ്രതീക്ഷിച്ച് എല്ലാവരും ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു. ഇടക്കുവച്ച് അഭിരാമി ഞങ്ങൾ വരുന്ന വിവരം വിളിച്ചറിയിച്ചിരുന്നു.
കേറിച്ചെന്നതും അല്ലി എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. തിരക്കുകൾക്കിടയിൽ അവളെ വിളിച്ച് അധികനേരം സംസാരിക്കാനൊന്നും പറ്റിയിരുന്നില്ല.
“” അയ്യേ… അല്ലി..! നീയെന്താ കൊച്ചുപിള്ളേരെപ്പോലെ. ശ്യേ നാണക്കേടാട്ടോ…! “”
“” നീ പോടാ…! അല്ലേലും ചേച്ചിയെ കിട്ടിയപ്പോ നിനക്ക് ഞങ്ങളെ ആരേം വേണ്ടല്ലോ…! “”
എന്നും പറഞ്ഞവളെന്നെ തള്ളിമാറ്റി.
പിന്നേ അഭിരാമിയോട് ഒട്ടിനിന്നു.
“” ഹാ…! പെണ്ണേ ഒന്നടങ്ങ്.! ഞാനിങ്ങുവന്നില്ലേ. തിരക്കായോണ്ടല്ലേ. അതിന് പ്രായശ്ചിത്തമായി നാളെ മുഴുവൻ നീ പറയുന്നപോലെ ഞാൻ അനുസരിച്ചോളാം.!””
എന്റെ വാഗ്ദാനം കേട്ടതും അവൾ ഹാപ്പി.
“”അമ്മേ..!””
ഞാൻ അമ്മേനെ ചേർത്ത് പിടിച്ചു.
