തർക്കങ്ങളും ബഹളങ്ങളിലും മധ്യസ്ഥ ചർച്ചകൾ നടക്കുമ്പോൾ കൂടുതൽ പ്രശ്നമുണ്ടാക്കുന്നവരുമായി ഏകനായി സംസാരിച്ചു കാര്യങ്ങൾ രണ്ടുകൂട്ടർക്കും ഉതകുന്ന രീതിയിലേക്ക് മാറ്റുക എന്നതായിരുന്നു അങ്ങേരുടെ രീതി… അതിനായി ആ പ്രശ്നം പഠിച്ചു അതിന്റെ ശെരിയാവാൻ പോംവഴി കണ്ടെത്തിയ ശേഷമായിരുന്നു പുള്ളിയുടെ ഈ ‘പ്രയോഗം’..
ചില വാശികളാലും ദുരഭിമാനപ്രശ്‍നം കൊണ്ടോ തർക്കക്കാരുടെ ഉള്ളിലുള്ള പ്രശ്നത്തെ അവരുടെ മനസിനെ നിയന്ത്രിച്ചുകൊണ്ട് ഏതാണോ നല്ല പോംവഴിയായി കണ്ടെത്തുന്നത് അത് രജിസ്റ്റർ ചെയ്യുക എന്നതായിരുന്നു അങ്ങേരുടെ ‘ചികിത്സ രീതി’…
ഇരുകൂട്ടർക്കും അത് തുല്യനീതി ഉറപ്പാക്കുന്നുണ്ട് എന്ന കാരണത്താൽ നാൾക്ക് നാൾ അങ്ങേരുടെ ഖ്യാതി വർധിച്ചു വന്നു.. നാട്ടിൽ നിന്നും മാത്രമല്ല അയൽനാട്ടിൽ നിന്നും വരെ ഇതിനു വേണ്ടി ആളുകൾ വന്നിരുന്നു.. അതിന് പ്രതിഫലമായി അങ്ങേരോന്നും വാങ്ങിയിരുന്നില്ലെങ്കിലും ആളുകൾ സന്തോഷത്തോടെ പല കാര്യങ്ങളും ചെയ്തുകൊടുത്തു…
ജനനതകരാറിലല്ലാതെ ചില പ്രത്യേക സാഹചര്യം കൊണ്ട് മനോനില തെറ്റുന്നവരുടെ ചികിത്സയും കൈമൾക്ക് കഴിയുമായിരുന്നു… ഹിപ്നോട്ടീസം പോലെ അവരുടെ മനസിനെ മഥിച്ച സംഭവങ്ങളെ ചികഞ്ഞെടുത്തു അതിനെ സാധാരണകാര്യമായി മാറ്റിയ ശേഷം അവരുടെ ജീവിതത്തിലെ സന്തോഷകരമായ കാര്യങ്ങൾ മാത്രം ഓർമിക്കുവാൻ ശീലിപ്പിച്ചു അവരുടെ മനോനില മെച്ചപ്പെടുത്താൻ അങ്ങേർക്ക് ഈ സിദ്ധി കൊണ്ട് സാധിച്ചു…
ഇങ്ങനെ പറഞ്ഞും അറിഞ്ഞും ഉള്ള ഒരുപാട് കഥകൾ (സിദ്ധിയുടെ കാര്യം ഒഴികെ )ശങ്കരൻ സിദ്ധുവിന് പറഞ്ഞു കൊടുത്തു…
സിദ്ധു കഥകൾ കേട്ടിരിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ ആവേശത്തോടെ തന്റെ മുത്തച്ഛന്റെ ചരിത്രം കേട്ടിരുന്നു…
മുത്തച്ഛൻ പഠനത്തിലൂടെ കരസ്തമാക്കിയ കഴിവുകൾ എത്രത്തോളം ഓരോരുത്തർക്കും ഉപകാരപ്രദമായെന്നു അഭിമാനത്തോടെ ചിന്തിച്ചു… ഒരു വേള അങ്ങനെയൊരു ഗുരുകുലം ഇന്നും ഉണ്ടായിരുന്നെങ്കിൽ അവിടെയായിരുന്നു തനിക്കും പഠിക്കേണ്ടിയിരുന്നതെന്ന ചിന്ത പോലും വന്നു…
അതോടൊപ്പം ആ പെട്ടിയിൽ എന്തായിരിക്കുമെന്ന ആകാംഷയും അവനിൽ മുളപൊട്ടി…
ഇതുവരെയുള്ള കഥകളിലൊന്നും തന്നെ ആ പെട്ടിയിൽ ഉള്ളതും മുത്തച്ഛനുമായുള്ള ബന്ധം ശങ്കരൻ പറഞ്ഞിട്ടില്ല, ഒരു ഒഴുക്കിൽ പറഞ്ഞു പോവുന്നത് കൊണ്ടുതന്നെ ഇടക്ക് കേറി ഇതിനെക്കുറിച്ചു അന്വേഷിക്കാനും സിദ്ധുവിന് തോന്നിയില്ല..
സിദ്ധുവിന്റെ ശ്രദ്ധ താൻ കൊണ്ടുവന്ന പെട്ടിലേക്ക് ഇടയ്ക്കിടെ നീളുന്നത് കണ്ട ശങ്കരൻ ആ പെട്ടി അവന് സമ്മാനിച്ചു…
അത് തരുവാനുണ്ടായ സാഹചര്യത്തെ കുറിച്ചും അതിൽ എന്താണെന്നും അവന് പറഞ്ഞുകൊടുത്തു.. പക്ഷെ അത് എന്തിന് വേണ്ടിയുള്ളതാണെന്നു അറിയില്ലെന്നും അത് കണ്ടുപിടിക്കേണ്ടത് സിദ്ധു തന്നെ ആണെന്നും പറഞ്ഞു..
സിദ്ധു ഒരു അത്ഭുധലോകത്തിൽ പെട്ടവനെ പോലെ കണ്ണുമിഴിച്ചിരുന്നു.. ഇന്നുവരെ അവിടെയെല്ലാം സാധാരണമായിരുന്നു, എന്നാൽ മുത്തച്ഛന്റെ കഥകൾ കേട്ടപ്പോൾ കുറെ കാര്യങ്ങൾ അസാധാരണമായി തോന്നാൻ തുടങ്ങി..
അതുകൊണ്ടുതന്നെ തന്റെ കയ്യിൽ വന്നു ചേർന്ന ഈ പെട്ടി ഒരു ചില്ലറ സമ്മാനമായി കരുതുന്നത് മണ്ടത്തരമാണ്… ഇതിനു പുറകിലെ രഹസ്യം എന്തായാലും കണ്ടെത്തണമെന്ന ചിന്ത അവനിൽ നിറഞ്ഞു…
മണിക്കൂറുകൾ നീണ്ട സംസാരം കഴിഞ്ഞു ശങ്കരൻ ഇറങ്ങുമ്പോളേക്കും സിദ്ധു പെട്ടി തുറന്നു നോക്കാനുള്ള ആകാംഷയിൽ ആയിരുന്നു….
ശങ്കരൻ കോണിയിറങ്ങി താഴേക്ക് പോയതോടെ വാതിൽ അടച്ചു കുറ്റിയിട്ട ശേഷം ശക്തമായി മിടിക്കുന്ന ഹൃദയത്തോടെ ആ കുഞ്ഞുപെട്ടി തുറന്നു നോക്കി…
ഒരു ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ താക്കോൽ…. ആ തുണിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു
” എന്റെ മുറിയിൽ കയറി ഞാൻ ഉപയോഗിച്ച തകരപ്പെട്ടിയിലെ കത്ത് വായിക്കുക ”
സിദ്ധു ഒരു തവണകൂടി ആ എഴുത്തിലെ വരികളിലൂടെ കണ്ണോടിച്ചു. വടിവൊത്ത അക്ഷരങ്ങൾ, എന്തുകൊണ്ടാണ് ഇങ്ങനൊരു തുണിയിൽ ഇത് എഴുതിയിരിക്കുന്നതെന്ന വ്യക്തമല്ല.. എന്തായാലും താൻ തേടാൻ പോകുന്നത് അത്യാവശ്യം ഗൗരവമുള്ള ഒന്ന് തന്നെ..
