അഭ്രപാളിയിലെ നിറച്ചാർത്തുകളില്ലാതെ, അരികിൽ മന്ദഹാസം നിറഞ്ഞ മുഖങ്ങളൊന്നും കാണാനിടയില്ലാതെ, പരിഭവങ്ങൾ പറയാനില്ലാതെ, ഉപചാരങ്ങളെല്ലാം മാറ്റി നിർത്തിക്കൊണ്ട് ഏകാന്തതയിൽ തെളിമാനം നോക്കിയിരിക്കുന്ന താൻ. മുൻപിൽ അവ്യക്തത. കുറച്ചു പിച്ചകപ്പൂക്കൾ. അത്രമാത്രം.
ഏകാന്തതയുടെ പാരമ്യത്തിൽ മനസ്സൊന്ന് കുളിർക്കുകയാണെങ്കിൽ, അരികിലെ പുസ്തകത്താളിൽ വെറുതെ കുറിക്കാം,
” മേരോ ഹൃദയ് ധൂലോ ബിഹാനികോ ഫൂൽകോ രൂപ്മ താജാ ഛ്”
അമ്മ ഡൈനിംഗ് ഹാളിൽ നിന്നു ചോദിച്ചു,
” മനിയാ, തിമി ത്യോഹാം ഛോ? അനിൽജിലെ തപായിലായി ഫോൺ ഗരിരഹകോ ഛ്”
“ഹാജുർ മാ. താങ്ക് യു”
ഡൈനിംഗ് റൂമിലേക്ക് വന്ന് ഫോൺ അറ്റന്റ് ചെയ്തു. അനിൽ ജി എപ്പോഴും മൗനത്തിന് വില നൽകിക്കൊണ്ടാണ് സംസാരിക്കാറുള്ളത്. പക്ഷെ എപ്പോഴുമുള്ള സ്നേഹാർദ്രമായ “മനീഷാ..” എന്ന നീട്ടി വിളി. എന്തുകൊണ്ടൊ അതുണ്ടായില്ല. വാക്കുകളിൽ നിശബ്ദത നിഴലിച്ചിരുന്നു.
” ഹൗ ആർ യൂ മനീഷാ? ഫീലിംഗ് ബെറ്റർ?”
” യെസ് അനിൽ ജി. ബെറ്റർ. മെനി താങ്ക്സ്”
“കാഠ്മണ്ഡുവിൽ വന്നു കാണാൻ മനസ്സില്ലാഞ്ഞിട്ടല്ല. എനിക്കറിയാമല്ലൊ. ഈ ഘട്ടത്തിൽ ഏതൊരാൾക്കും ഏകാന്തത ആവശ്യമാണെന്ന്. പരിതസ്ഥിതിയോട് പൊരുത്തപ്പെടാനും, പുതിയ തയ്യാറെടുപ്പുകൾ നടത്താനും”
“അറിയാം ജി. വിളിച്ചതിന് നന്ദി. വളരെ സന്തോഷം തോന്നുന്നു”
“ട്രീറ്റ്മെന്റിനായി യൂ എസിലേക്ക് പോകുന്നതിന് മുൻപ് ഞങ്ങൾ വന്നു കാണും”
“തീർച്ചയായും വരണം. ഏകാന്തത ആഗ്രഹിക്കുമ്പോഴും, ജീവിതത്തിലൂടെ കടന്നുപോയ എല്ലാവരെയും ഞാൻ ഓർക്കാറുണ്ട്. നല്ല ഓർമ്മകൾ സമ്മാനിച്ചവർ, ഇതുവരെയുള്ള നിമിഷങ്ങളെ സമ്പൂർണ്ണമാക്കാൻ സഹായിച്ചവർ. വീട്ടിലേക്ക് സ്വാഗതം. വാക്കുകളാണല്ലോ മൗനത്തിന് വില നൽകുന്നത്. അല്ലെങ്കിൽ ഈ ഏകാന്തതയെപ്പോലും ഞാൻ വെറുത്തുപോകും. മാത്രവുമല്ല ഇനി ഒരു പക്ഷെ നമ്മൾ തമ്മിൽ….”
“ഒന്നു മുണ്ടാകില്ല. ഏകാന്തത മനീഷയെ ഒരുപാട് ഭയപ്പെടുത്തുന്നുണ്ടെന്ന് തോന്നുന്നു. പറയേണ്ട കാര്യമില്ലെന്നറിയാം. എന്നാലും സൂചിപ്പിക്കുകയാണ്. ഇത്രയും തീക്ഷ്ണമായ ഒരു സ്വയം ഒറ്റപ്പെടലിന്റെ ആവശ്യമുണ്ടോ? ഫോൺ ഉപയോഗിക്കാതെ, ട്വിറ്ററിൽ ഒരു വാക്കു പോലും കുറിക്കാതെ. ഈ മൗനം ഞങ്ങളെയെല്ലാവരെയും നൊമ്പരപ്പെടുത്തുന്നുണ്ട് കേട്ടോ ”
“അനിൽ ജി നേരത്തെ പറഞ്ഞത് ശരിയാണ്. എനിക്കെല്ലാം ആദ്യം മുതൽ തുടങ്ങണമായിരുന്നു. നോക്കുമ്പോളെല്ലാം എന്തുകൊണ്ടോ കൺമുന്നിൽ ഇരുട്ടായിരുന്നു. ജീവിക്കാൻ തയ്യാറെടുപ്പുകൾ വേണ്ടിവന്നു. അങ്ങനെയാണ് എല്ലാം മാറ്റിവച്ചത്”
“ബിബിസിയിൽ നിന്നു വിളിച്ചിരുന്നു. അവർ മനീഷയെ കോൺടാക്റ്റ് ചെയ്യാൻ പലതവണ ശ്രമിച്ചുവത്രെ. ഇൻറ്റർവ്യൂവിനും പിന്നെയൊരു ചർച്ചക്ക് ക്ഷണിക്കാനും മറ്റുമായി. റോവൻ അട്കിൻസണൊക്കെ പങ്കെടുത്ത ചർച്ചയായിരുന്നുവെന്നാണ് കേട്ടത്. ദാറ്റ് വുഡ് ബി എൻറ്റെർടൈനിംഗ്”
ഇൻറ്റർവ്യൂവിന്റെ കാര്യം ഒരിക്കലവർ പറഞ്ഞിരുന്നു. അവർക്ക് ചോദിക്കാനുള്ളത് നേപ്പാൾ രാഷ്ട്രീയത്തിൽ സജീവമാകാത്തതിനെക്കുറിച്ചാവും. പിന്നെ ടാബ്ലോയിഡ്സിനെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി, ഫാഷനെപ്പറ്റി. മൂകമായ ഈ മാനസികാവസ്ഥയിൽ അതിനൊക്കെ മറുപടി പറയുന്നതിനെക്കുറിച്ചെന്ത് പറയാനാണ്. പോകണമെന്നുറച്ചതാണ്. പിന്നെയെപ്പോഴോ മനസ്സുപറഞ്ഞു വേണ്ടതില്ലാ എന്ന്”
“കാൻസർ പരിവേദനത്തിന്റെ രോഗമല്ല മനീഷ. വിട്ടുകൊടുക്കില്ലായെന്ന ചെറുത്തു നിൽപ്പിന്റെയും പരിവർത്തനങ്ങളുടെയും രോഗമാണ്. നമ്മെയൊരുപാട് പഠിപ്പിക്കാനുണ്ടാകുമതിന്. പ്രതിസന്ധികൾ തരണം ചെയ്യുമെന്ന ദൃഢനിശ്ചയമാണെപ്പോഴുമുണ്ടാകേണ്ടത്”
അറിയാം ജി. പരമാവധി ധൈര്യം നിറക്കുകയാണ് ഞാൻ. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണിപ്പോൾ”
“കേൾക്കുന്നതിൽ വളരെ സന്തോഷമുണ്ടെനിക്ക്. വ്യക്തിപരമായ കാരണവുമുണ്ടെന്ന് കൂട്ടിക്കോളു. ഞാൻ വിളിച്ചോളാം. ഗോഡ് ബ്ലസ്സ് യു. ടേക് കെയർ”
“ഒന്നു ചോദിക്കാൻ മറന്നു. അനിൽ ജിയോട് ചോദിക്കണമെന്ന് പലപ്പോഴും വിചാരിക്കും. ഡൽഹൗസിയിലേക്ക് പോകുകയുണ്ടായിട്ടുണ്ടോ അടുത്തെപ്പോഴെങ്കിലും?”
