“ബിബിസിയിൽ നിന്നു വിളിച്ചിരുന്നു. അവർ മനീഷയെ കോൺടാക്റ്റ് ചെയ്യാൻ പലതവണ ശ്രമിച്ചുവത്രെ. ഇൻറ്റർവ്യൂവിനും പിന്നെയൊരു ചർച്ചക്ക് ക്ഷണിക്കാനും മറ്റുമായി. റോവൻ അട്കിൻസണൊക്കെ പങ്കെടുത്ത ചർച്ചയായിരുന്നുവെന്നാണ് കേട്ടത്. ദാറ്റ് വുഡ് ബി എൻറ്റെർടൈനിംഗ്”
ഇൻറ്റർവ്യൂവിന്റെ കാര്യം ഒരിക്കലവർ പറഞ്ഞിരുന്നു. അവർക്ക് ചോദിക്കാനുള്ളത് നേപ്പാൾ രാഷ്ട്രീയത്തിൽ സജീവമാകാത്തതിനെക്കുറിച്ചാവും. പിന്നെ ടാബ്ലോയിഡ്സിനെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി, ഫാഷനെപ്പറ്റി. മൂകമായ ഈ മാനസികാവസ്ഥയിൽ അതിനൊക്കെ മറുപടി പറയുന്നതിനെക്കുറിച്ചെന്ത് പറയാനാണ്. പോകണമെന്നുറച്ചതാണ്. പിന്നെയെപ്പോഴോ മനസ്സുപറഞ്ഞു വേണ്ടതില്ലാ എന്ന്”
“കാൻസർ പരിവേദനത്തിന്റെ രോഗമല്ല മനീഷ. വിട്ടുകൊടുക്കില്ലായെന്ന ചെറുത്തു നിൽപ്പിന്റെയും പരിവർത്തനങ്ങളുടെയും രോഗമാണ്. നമ്മെയൊരുപാട് പഠിപ്പിക്കാനുണ്ടാകുമതിന്. പ്രതിസന്ധികൾ തരണം ചെയ്യുമെന്ന ദൃഢനിശ്ചയമാണെപ്പോഴുമുണ്ടാകേണ്ടത്”
അറിയാം ജി. പരമാവധി ധൈര്യം നിറക്കുകയാണ് ഞാൻ. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണിപ്പോൾ”
“കേൾക്കുന്നതിൽ വളരെ സന്തോഷമുണ്ടെനിക്ക്. വ്യക്തിപരമായ കാരണവുമുണ്ടെന്ന് കൂട്ടിക്കോളു. ഞാൻ വിളിച്ചോളാം. ഗോഡ് ബ്ലസ്സ് യു. ടേക് കെയർ”
“ഒന്നു ചോദിക്കാൻ മറന്നു. അനിൽ ജിയോട് ചോദിക്കണമെന്ന് പലപ്പോഴും വിചാരിക്കും. ഡൽഹൗസിയിലേക്ക് പോകുകയുണ്ടായിട്ടുണ്ടോ അടുത്തെപ്പോഴെങ്കിലും?”
“അടുത്തൊന്നും പോയിട്ടില്ല. പോകണമെന്നുണ്ട്. പല തിരക്കുകൾ. എന്തെങ്കിലും പ്രത്യേകിച്ച്?”
“കുറേനാളായി മനസ്സിൽ കടന്നുകൂടിയ ആഗ്രഹമാണ്. അവിടെ ഒരു രാത്രിയെങ്കിലും കഴിച്ചു കൂട്ടണമെന്ന്. ഓർമ്മകൾ പുതുക്കാനെങ്കിലും..”
ക്ലെമറ്റ് തടസ്സമാകില്ലെങ്കിൽ തീർച്ചയായും മനീഷ. ഒരു ദിവസം നിശ്ചയിച്ചോളു. സന്തോഷമേയുള്ളു ഞങ്ങൾക്ക്. കുട്ടികൾക്ക് അവരുടേതായ തിരക്കുകൾ. ഞാനും സുനിതയും തീർച്ചയായുമുണ്ടാകും”
ഫോൺ വയ്ക്കുമ്പോൾ അനിൽ ജിയോട് പറഞ്ഞ കാര്യം ഒന്നുകൂടിയോർത്തു. ജീവിതത്തിലൂടെ കടന്നു പോയവർ. ഹൃദ്യമായ നിമിഷങ്ങൾ സമ്മാനിച്ചവർ. ഓർമ്മകളാണ് ജീവിതത്തിലെ ആകെ സമ്പാദ്യമെന്ന് അനിൽ ജി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വിധി ആയുസ്സ് രചിക്കുമ്പോൾ ഒത്തുത്തീർപ്പുകൾ എന്ന നിലയിൽ സമ്മാനിക്കപ്പെടുന്ന ഓർമ്മകളെക്കുറിച്ചും.
കാഠ്മണ്ഡുവിലെ ബാല്യകാലത്ത്, കൂടെ ഓടിക്കളിച്ച് നടന്നിരുന്ന രൂപേഷ് എന്ന ബാലനെക്കുറിച്ച് ഈയിടെയായി പലപ്പോഴും ഓർക്കാറുണ്ട്. താൻ പിച്ചവച്ച് നടത്തിച്ച അയൽപക്കത്തെ കുട്ടി. ഫ്രോക്കിന്റെ അറ്റത്ത് പിടിച്ചുകൊണ്ട് മുറ്റത്തെ പൂന്തോട്ടത്തിലേക്ക് കൊണ്ട് വന്ന് ചോദിക്കും,
“വെള്ളരിപ്രാവിനെ പിടിച്ചു തരുമോ ദീദി?”
അതിരാവിലെ ഉറക്കമെണീറ്റ് വീട്ടിലേക്ക് വരും,
“സുഷമാന്റി മനിദീദിയെവിടെ?”
തനിക്ക് പഞ്ചതന്ത്രകഥകൾ പറഞ്ഞുതരാൻ മനിദീദി വേണം. ഇംഗ്ലീഷ് പാഠങ്ങൾ പഠിപ്പിക്കാനും.
“മനിദീദി ഈസോപ്പ് കഥയിലെ കുറുക്കച്ചാർ എവിടെയാ ഒളിച്ചിരിക്കണേ?
വേഗം പോയി മരുന്നു കഴിച്ചിട്ട് വന്നാൽ നൃത്തം വയ്ക്കുന്ന മയിലിനെ കാണിച്ചു തരുമോ?”
ഇന്ത്യയിലേക്ക് വരാൻ നേരത്തും ചോദിച്ചു.
” മനിദീദി ഇന്ത്യയിൽ നിന്ന് വരുമ്പോൾ എന്നെയും കൂട്ടിക്കൊണ്ട് പോകുമോ?”
പിന്നീട് കാണുകയുണ്ടായിട്ടില്ല ആ കുട്ടിയെ. ബാലാരിഷ്ടതകളിൽ നിന്നും ആസ്ത്മയിൽ നിന്നും കരകയറുകയുണ്ടായില്ല ആ പാവം. ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു.
ജീവിതത്തിൽ കുളിർമയും ആശ്വാസവും നൽകി കടന്നുപോയവർ, മുറിപ്പെടുത്തലുകൾ സമ്മാനിച്ചവർ. വ്യക്തികളിൽ നിന്നും വ്യക്തികളിലേക്കുള്ള ദൂരമെങ്ങനെയറിയാനാണ്? അതിലും പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഈയിടെയായി മനസ്സ് എപ്പോഴുമൊരു ആത്മപരിശോധനയിലേക്ക് നയിക്കപ്പെടുകയാണ്. ജീവിതത്തിൽ ആരെയെങ്കിലും താൻ വാക്കുകളാലൊ പ്രവൃത്തിയാലോ മുറിപ്പെടുത്തിയിട്ടുണ്ടോ എന്ന്. ഓടിക്കളിച്ച കാഠ്മണ്ഡുവിലെ ബാല്യത്തിൽ, വാരണാസിയിൽ, കൈക്കുമ്പിൾ നിറയെ പിച്ചകപ്പൂക്കൾ സമ്മാനിച്ച് വീർപ്പുമുട്ടിക്കുന്ന സൗഹൃദങ്ങൾ നൽകിയ ഡൽഹിയിൽ, അല്ലെങ്കിൽ ഹൃദയം മുറിപ്പെടുമ്പോൾ ആരുംകാണാതെ പൊട്ടിക്കരഞ്ഞ് സമാധാനിക്കാം എന്ന ജീവിത യാഥാർത്ഥ്യം പഠിപ്പിച്ച മുംബൈയിൽ. മനസ്സാക്ഷിയെ സുതാര്യമായി കാത്തു സൂക്ഷിക്കാൻ താൻ ശ്രമിക്കുകയായിരുന്നല്ലോ. എന്നിട്ടും ദൈവമേ! എന്തേയിത്ര മൗനം? എന്റെ പ്രാർത്ഥനകളൊന്നും കേൾക്കാതെ..
ഡൽഹൗസിയിലേക്ക് യാത്രചെയ്യുമ്പോൾ ഗൃഹാതുരത്വത്തിന്റെ അലച്ഛാർത്തുകളുയർന്നപ്പോളും സമ്മിശ്ര വികാരമായിരുന്നു മനസ്സിൽ.
“നോക്കൂ” സുനിതാ ജി പറഞ്ഞു
“ഈ സ്ഥലത്ത് നിന്നാണ് പ്രണയാതുരനായ നരേൻ സൈക്കിളോടിച്ച് പോകുന്നത്.
“ഓ ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ
ജൈസേ നാച്ത മോർ, ജൈസേ രേഷം കി ടോർ ജൈസേ, പരിയോം കാ രാഗ്, ജൈസേ സംദൽ കി ആഗ് ജൈസേ…”
“അനിലിന്റെ അഭിനയത്തിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട രംഗങ്ങളാണവ”
“ഡൽഹൗസി ഹാസ് ചെയ്ഞ്ച്ഡ് എ ലോട്ട്” കാറോടിക്കുമ്പോൾ അനിൽ ജി പറഞ്ഞു.
“അതിലധികമായി നമ്മളും മാറിയില്ലേ ?” ഒരു ചെറു പുഞ്ചിരിയോടെ മനീഷാ ജി ഓർമ്മിപ്പിച്ചു.
രാത്രി തങ്ങാനായി ബുക്ക് ചെയ്ത വില്ലയുടെ മുറ്റത്ത് തീ കാഞ്ഞുകൊണ്ടിരുന്നപ്പോൾ മനസ്സിൽ സമാനതകളില്ലാത്ത ആഹ്ലാദം നിറയുകയായിരുന്നു. ഇത്രയും കരുതലുള്ള സ്നേഹനിധികളായ ദമ്പതികളോട് കഴിയുമ്പോളുള്ള ഈ സന്തോഷം വേറെയുണ്ടായിട്ടില്ല. എന്തെല്ലാമാണ് തനിക്ക് വേണ്ടിയവർ കരുതിയിരിക്കുന്നത്! ബ്ലാങ്കറ്റ്സ്, സ്പെഷ്യൽ ചെയർ, മെഡിസിൻസ്.
“മനിയക്ക് വേണ്ടതെല്ലാം അനിൽ നേരത്തെ കരുതി വച്ചിരുന്നു. തണുപ്പിന്റെ കാര്യമറിയില്ലല്ലോ”
സുനിതാ ജി പറഞ്ഞു.
“റിം ജിം റിം ജിം” മൊബൈലിൽ ഗാനം പ്ലേചെയ്തുകൊണ്ട് ഇരുപത് വർഷം മുൻപുള്ള മനോഹരമായ ഓർമ്മകൾക്ക് ജീവൻ നൽകാൻ സുനിതാ ജി ശ്രമിച്ചുകൊണ്ടിരുന്നു. പൊയ്പ്പോയ ഓർമ്മകളിൽ മനം നിറഞ്ഞ് കത്തിയെരിയുന്ന വിറക് കൊള്ളികളിലേക്ക് നോക്കിയിരുന്നു നരേനും രജ്ജോയും.
“ഒരു കാര്യം പറയട്ടെ മനിയാ.. ഡൽഹൗസിയിലെ ആ ഷൂട്ടിംഗ് നാളുകളിൽ അനിലിന് ആരാധനയും അടുപ്പവുമായിരുന്നു എന്നെന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ സൗന്ദര്യത്തോട്, ഈ മനസ്സിനോട്, ഇന്ദ്രജാലം തീർത്തിരുന്ന ആ പുഞ്ചിരിയോട്. ഒരു ചുംബനത്തിൽ നിന്നും ഗാനാലാപനത്തിൽ നിന്നും ഉണ്ടായ അനുരാഗമാണോ എന്ന് ചോദിച്ച് ഞാനന്ന് പരിഭവം പറഞ്ഞു. എന്നാൽ അനിലിനെ എനിക്കറിയാമല്ലോ. എന്നോട് പറഞ്ഞ ഈ വാക്കുകൾ വേറെയാരോട് പോലും പറഞ്ഞിട്ടുണ്ടാവില്ല അനിൽ. മനിയയോട് പോലും”
അക്കാലത്തെ ഓരോ തമാശകൾ എന്നുപറഞ്ഞ് അനിൽ ജി ചിരിച്ചു.