പിച്ചകപ്പൂക്കള്‍ Like

“മനിയക്ക് വേണ്ടതെല്ലാം അനിൽ നേരത്തെ കരുതി വച്ചിരുന്നു. തണുപ്പിന്റെ കാര്യമറിയില്ലല്ലോ”

സുനിതാ ജി പറഞ്ഞു.

“റിം ജിം റിം ജിം” മൊബൈലിൽ ഗാനം പ്ലേചെയ്തുകൊണ്ട് ഇരുപത് വർഷം മുൻപുള്ള മനോഹരമായ ഓർമ്മകൾക്ക് ജീവൻ നൽകാൻ സുനിതാ ജി ശ്രമിച്ചുകൊണ്ടിരുന്നു. പൊയ്പ്പോയ ഓർമ്മകളിൽ മനം നിറഞ്ഞ് കത്തിയെരിയുന്ന വിറക് കൊള്ളികളിലേക്ക് നോക്കിയിരുന്നു നരേനും രജ്ജോയും.

“ഒരു കാര്യം പറയട്ടെ മനിയാ.. ഡൽഹൗസിയിലെ ആ ഷൂട്ടിംഗ് നാളുകളിൽ അനിലിന് ആരാധനയും അടുപ്പവുമായിരുന്നു എന്നെന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ സൗന്ദര്യത്തോട്, ഈ മനസ്സിനോട്, ഇന്ദ്രജാലം തീർത്തിരുന്ന ആ പുഞ്ചിരിയോട്. ഒരു ചുംബനത്തിൽ നിന്നും ഗാനാലാപനത്തിൽ നിന്നും ഉണ്ടായ അനുരാഗമാണോ എന്ന് ചോദിച്ച് ഞാനന്ന് പരിഭവം പറഞ്ഞു. എന്നാൽ അനിലിനെ എനിക്കറിയാമല്ലോ. എന്നോട് പറഞ്ഞ ഈ വാക്കുകൾ വേറെയാരോട് പോലും പറഞ്ഞിട്ടുണ്ടാവില്ല അനിൽ. മനിയയോട് പോലും”

അക്കാലത്തെ ഓരോ തമാശകൾ എന്നുപറഞ്ഞ് അനിൽ ജി ചിരിച്ചു.

“എനിക്കറിയാം സുനിതാ ദീദി. അദ്ദേഹത്തിന്റെ നിഷ്കളങ്കതയും ഹൃദയവിശുദ്ധിയും സിനിമാ ലോകത്തെ ഏവർക്കുമറിയാം. അന്നും ഇന്നും. എത്രയും കരുതലുള്ള ഒരു ഭർത്താവിനെ ദീദിക്കും ലഭിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷഭരിതമായ നിമിഷങ്ങളിലൂടെ കടന്നുപോകുകയാണ്. കഴിഞ്ഞകാലത്തെ മുറിപ്പെടുത്തുന്ന അനുഭവങ്ങളിൽ നിന്നുള്ള വിമോചനമാണിത്. ബി.പി.ദാദ പറയുമായിരുന്നു തിരഞ്ഞെടുപ്പുകളെല്ലാം ഒരു കലയാണെന്ന്.രാഷ്ട്രീയത്തിലായാലും ജീവിതത്തിലായാലും. എന്തുകൊണ്ടോ എന്റെ തിരഞ്ഞെടുപ്പുകൾ… വികലമാക്കപ്പെട്ട സ്വപ്നങ്ങൾ..ചിലപ്പോൾ തോന്നും ഞാൻ തോൽക്കാൻ ജനിച്ചവളാണെന്ന്”

“ഡിയർ മനിയാ ഈ വാക്കുകൾ വല്ലാതെ നിരാശപ്പെടുത്തുന്നു. ആരു പറഞ്ഞു മനിയ തോൽക്കാൻ ജനിച്ചവളാണെന്ന്? ഇനിയുമെത്രയോ ജീവിതം ബാക്കി നിൽക്കുന്നു. തോൽക്കുവാനല്ല തോറ്റുകൊടുക്കില്ല എന്ന ധൈര്യമാണ് ആദ്യമാർജ്ജിക്കേണ്ടത്. ഞങ്ങളൊക്കെയുണ്ടല്ലോ അടുത്ത്. എല്ലാത്തിനുമുപരിയായി പ്രാർത്ഥന എന്നൊന്നില്ലേ. ഈ കണ്ണുകൾ നിറയുന്നത് ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് കേട്ടോ”

ഇല്ല ദീദി. ഇത് സന്തോഷത്തിന്റെ കണ്ണുനീരാണ്. ഏറ്റവും സ്നേഹം നിറഞ്ഞ രണ്ടുപേരുമായി ഒരു സായാഹ്നം ചെലവിട്ടതിന്റെ നല്ല ഓർമ്മകളുമായാണ് ഞാൻ യു. എസിലേക്ക് പോകുന്നത്. എനിക്കുവേണ്ടി മാറ്റിവച്ച സമയത്തിനായി നന്ദി പറയുന്നു. ആ വലിയ മനസ്സുകൾക്കും. ദൈവം അനുഗ്രഹിക്കട്ടെ” ബ്ലാങ്കറ്റ് പുതച്ചുകൊണ്ട് സുനിതാ ദീദിയുടെ കൈയും പിടിച്ച് വില്ലയിലേക്ക് നടക്കുമ്പോൾ മനീഷാ ജി പറഞ്ഞു.

* * * * * * * *

“ഹ്യുമിഡിറ്റി കാരണം ഒരു പക്ഷെ നീലാകാശം കാണാൻ പറ്റിയെന്ന് വരില്ല”

പൂക്കൾ നിറച്ച ഫ്ലവർ ബാസ്ക്കറ്റുമായി വാർഡിലേക്ക് വരുമ്പോൾ ആശുപത്രിയിലെ മലയാളിയായ നഴ്സ് പറഞ്ഞു.

“ട്രീറ്റ്മെന്റിനു ശേഷം ആരോഗ്യം വീണ്ടെടുത്തു കഴിയുമ്പോൾ ഞങ്ങളുടെ കേരളത്തിലോട്ടൊക്കെയൊന്ന് വരില്ലേ മനീഷാ മാഡം?”

“തീർച്ചയായും സഞ്ജനാ . ഗുരുവായൂരും മൂന്നാറുമൊന്നും എനിക്കന്യമല്ലല്ലോ”

പിച്ചകപ്പൂക്കളുടെ സൗരഭ്യം ഡോക്ടറിനും ഇഷ്ടപ്പെട്ടു.

“ഇറ്റ്സ് റിയലി അമേസിംഗ്. ഞങ്ങളുടെ മനസ്സിലും ഇവ സുഗന്ധം പകരുകയാണ്”

“ഡോ. ചാങ്ങ് , അങ്ങ് സാന്ത്വനവാക്കുകൾ പറയുകയാണെന്ന് എനിക്കറിയാം. സത്യത്തിൽ ഉള്ളിൽ മൗനമല്ലേ? ഏതാനും മണിക്കൂറുകൾ അല്ലെങ്കിൽ ഏതാനും ദിവസങ്ങൾ. ആയുസ്സിന്റെ ദൈർഘ്യം ഇതിനോടകം തീരുമാനിക്കപ്പെട്ട ഒരു രോഗിയോട് പറയുന്ന ആശ്വാസ വാക്കുകൾ. പരിമിതികൾക്ക് വിധേയം, മുറിപ്പെടുത്തലുകൾക്ക് വിധേയം എന്ന് മനസ്സിൽ രേഖപ്പെടുത്തിയ പിൻകുറിപ്പുകളുമായി”

“നോക്കൂ മിസ് മനീഷാ. മെഡിക്കൽ സയൻസിനും ഞങ്ങൾക്കും പരിമിതികളുണ്ടെന്നറിയാഞ്ഞിട്ടല്ല. എങ്കിലും ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. ഓരോ പ്രാവശ്യവും ഞാൻ ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകുന്നതും പ്രാർത്ഥനയിൽ മുഴുകിയിട്ടാണ്. അത് ആത്മശക്തി നൽകുന്നു. ഭാര്യയുടെ പ്രാർത്ഥനയും ഉണ്ടെന്ന് കൂട്ടിക്കോളൂ. അവർ താങ്കളുടെ സിനിമകൾ കാണാറുണ്ട്”

Leave a Reply

Your email address will not be published. Required fields are marked *