എന്നാൽ അങ്ങനെയല്ല, ദൈവം നിരുപമ സ്നേഹത്തിന്റെയും പ്രതീക്ഷയുടേയും ഉടയ തമ്പുരാനാണെന്ന് , തനിക്ക് കരുതി വച്ചിട്ടുള്ളത് സുഗന്ധമാർന്നൊരു പുതുജീവനാണെന്ന് മനീഷ ജി തിരിച്ചറിയുകയായിരുന്നു . ഡോ. ചാങ്ങ് ഒബ്സെർവേഷനിലേക്ക് ഓടി വന്നപ്പോഴായിരുന്നു അത്.
“നോക്കൂ മിസ് മനീഷ ..മൗനിയാണെന്ന് പറഞ്ഞ ദൈവം താങ്കൾക്കെന്താണ് സമ്മാനിച്ചതെന്ന്. യു ആർ ഗോയിംഗ് ടു ബി ഫ്രീ ഫ്രം കാൻസർ!! ഐ ആം ഷുവർ. ശസ്ത്രക്രിയ വിജയിച്ചു. റിപ്പോർട്ട് പോസിറ്റീവാണ്. ചികിത്സ തുടരാം. താങ്ക്സ് ഗോഡ് ആൾമൈറ്റി” അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു.
വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു യാത്രയുടെ തയ്യാറെടുപ്പുകളിൽ നിന്ന് ദൈവം സമ്മാനിച്ച ജീവനാളം ഏറ്റുവാങ്ങാൻ മനസ്സിനേറെ സമയമെടുക്കേണ്ടി വന്നു.
ആരോടൊക്കെയാണ് നന്ദി പറയേണ്ടത്. ദൈവമേ മാപ്പ്! അങ്ങെന്നെ കരകയറ്റിയിരിക്കുന്നു! എന്തെന്നില്ലാത്ത ആഹ്ലാദത്തിന്റെ കണ്ണുനീർത്തുള്ളികൾ!
പുറത്ത് കാത്തുനിൽക്കുന്ന കുടുംബത്തോട് ഉച്ചത്തിൽ വിളിച്ചു പറയണമെന്ന് തോന്നി, താൻ ഈശ്വര ചൈതന്യം ദർശിച്ചുവെന്ന്, രോഗവിമുക്തയായെന്ന്, കാൻസർ തനിക്കൊരുപാട് പാഠങ്ങൾ നൽകിയെന്ന്, ലോകത്തോട് പറയാൻ തനിക്കേറെയുണ്ടെന്ന്. കാബിനിലെ കണ്ണാടി വാതിലിലൂടെ നോക്കുമ്പോൾ ശരിക്കും അത്ഭുതപ്പെട്ടു. കൂടെ ആഹ്ലാദവും. കാബിനു പുറത്ത് അനിൽ ജിയും സുനിതാ ദീതിയുംകാത്തുനിൽക്കുന്നുണ്ടായിരുന്നു. കൈ നിറയെ പിച്ചകപൂക്കളുമായി, മുഖത്ത് ആകാംക്ഷ നിറഞ്ഞ്..
കണ്ണാടി ജാലകത്തിലൂടെ , താൻ ഏറെ കാണാനാഗ്രഹിച്ചിരുന്ന, ഇന്ദ്രജാലം തീർക്കുന്ന ആ പുഞ്ചിരി അനിൽ ജി നോക്കി കാണുകയായിരുന്നു. ആ പുഞ്ചിരിയും ഹൃദയവും വിളിച്ചുപറയുന്നുണ്ടായിരുന്നു, എനിക്കായി കരുതിവച്ചിട്ടുള്ള പിച്ചകപൂക്കളേറ്റുവാങ്ങാനും മൗനങ്ങൾക്കിടയിലെ ഹൃദ്യമായ ആ വാക്കുകൾ കേൾക്കാനും ഞാൻ വരുമെന്ന്.
നരേന്റെയും രജ്ജോയുടേയും കണ്ണുകൾ നിറഞ്ഞ് തുളുമ്പി. സന്തോഷത്തിന്റെ അശ്രുക്കൾ. രണ്ടുപേരുടേയും ഹൃദയങ്ങളിൽ നിന്ന് സംഗീതസാന്ദ്രമായ ആ വരികൾ ഉയർന്നു കേട്ടു,
” ബസ് ഏക് മേം ഹൂം, ബസ് ഏക് തും ഹോ”