പിച്ചകപ്പൂക്കള്‍

“എനിക്കറിയാം സുനിതാ ദീദി. അദ്ദേഹത്തിന്റെ നിഷ്കളങ്കതയും ഹൃദയവിശുദ്ധിയും സിനിമാ ലോകത്തെ ഏവർക്കുമറിയാം. അന്നും ഇന്നും. എത്രയും കരുതലുള്ള ഒരു ഭർത്താവിനെ ദീദിക്കും ലഭിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷഭരിതമായ നിമിഷങ്ങളിലൂടെ കടന്നുപോകുകയാണ്. കഴിഞ്ഞകാലത്തെ മുറിപ്പെടുത്തുന്ന അനുഭവങ്ങളിൽ നിന്നുള്ള വിമോചനമാണിത്. ബി.പി.ദാദ പറയുമായിരുന്നു തിരഞ്ഞെടുപ്പുകളെല്ലാം ഒരു കലയാണെന്ന്.രാഷ്ട്രീയത്തിലായാലും ജീവിതത്തിലായാലും. എന്തുകൊണ്ടോ എന്റെ തിരഞ്ഞെടുപ്പുകൾ… വികലമാക്കപ്പെട്ട സ്വപ്നങ്ങൾ..ചിലപ്പോൾ തോന്നും ഞാൻ തോൽക്കാൻ ജനിച്ചവളാണെന്ന്”

“ഡിയർ മനിയാ ഈ വാക്കുകൾ വല്ലാതെ നിരാശപ്പെടുത്തുന്നു. ആരു പറഞ്ഞു മനിയ തോൽക്കാൻ ജനിച്ചവളാണെന്ന്? ഇനിയുമെത്രയോ ജീവിതം ബാക്കി നിൽക്കുന്നു. തോൽക്കുവാനല്ല തോറ്റുകൊടുക്കില്ല എന്ന ധൈര്യമാണ് ആദ്യമാർജ്ജിക്കേണ്ടത്. ഞങ്ങളൊക്കെയുണ്ടല്ലോ അടുത്ത്. എല്ലാത്തിനുമുപരിയായി പ്രാർത്ഥന എന്നൊന്നില്ലേ. ഈ കണ്ണുകൾ നിറയുന്നത് ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് കേട്ടോ”

ഇല്ല ദീദി. ഇത് സന്തോഷത്തിന്റെ കണ്ണുനീരാണ്. ഏറ്റവും സ്നേഹം നിറഞ്ഞ രണ്ടുപേരുമായി ഒരു സായാഹ്നം ചെലവിട്ടതിന്റെ നല്ല ഓർമ്മകളുമായാണ് ഞാൻ യു. എസിലേക്ക് പോകുന്നത്. എനിക്കുവേണ്ടി മാറ്റിവച്ച സമയത്തിനായി നന്ദി പറയുന്നു. ആ വലിയ മനസ്സുകൾക്കും. ദൈവം അനുഗ്രഹിക്കട്ടെ” ബ്ലാങ്കറ്റ് പുതച്ചുകൊണ്ട് സുനിതാ ദീദിയുടെ കൈയും പിടിച്ച് വില്ലയിലേക്ക് നടക്കുമ്പോൾ മനീഷാ ജി പറഞ്ഞു.

* * * * * * * *

“ഹ്യുമിഡിറ്റി കാരണം ഒരു പക്ഷെ നീലാകാശം കാണാൻ പറ്റിയെന്ന് വരില്ല”

പൂക്കൾ നിറച്ച ഫ്ലവർ ബാസ്ക്കറ്റുമായി വാർഡിലേക്ക് വരുമ്പോൾ ആശുപത്രിയിലെ മലയാളിയായ നഴ്സ് പറഞ്ഞു.

“ട്രീറ്റ്മെന്റിനു ശേഷം ആരോഗ്യം വീണ്ടെടുത്തു കഴിയുമ്പോൾ ഞങ്ങളുടെ കേരളത്തിലോട്ടൊക്കെയൊന്ന് വരില്ലേ മനീഷാ മാഡം?”

“തീർച്ചയായും സഞ്ജനാ . ഗുരുവായൂരും മൂന്നാറുമൊന്നും എനിക്കന്യമല്ലല്ലോ”

പിച്ചകപ്പൂക്കളുടെ സൗരഭ്യം ഡോക്ടറിനും ഇഷ്ടപ്പെട്ടു.

“ഇറ്റ്സ് റിയലി അമേസിംഗ്. ഞങ്ങളുടെ മനസ്സിലും ഇവ സുഗന്ധം പകരുകയാണ്”

“ഡോ. ചാങ്ങ് , അങ്ങ് സാന്ത്വനവാക്കുകൾ പറയുകയാണെന്ന് എനിക്കറിയാം. സത്യത്തിൽ ഉള്ളിൽ മൗനമല്ലേ? ഏതാനും മണിക്കൂറുകൾ അല്ലെങ്കിൽ ഏതാനും ദിവസങ്ങൾ. ആയുസ്സിന്റെ ദൈർഘ്യം ഇതിനോടകം തീരുമാനിക്കപ്പെട്ട ഒരു രോഗിയോട് പറയുന്ന ആശ്വാസ വാക്കുകൾ. പരിമിതികൾക്ക് വിധേയം, മുറിപ്പെടുത്തലുകൾക്ക് വിധേയം എന്ന് മനസ്സിൽ രേഖപ്പെടുത്തിയ പിൻകുറിപ്പുകളുമായി”

“നോക്കൂ മിസ് മനീഷാ. മെഡിക്കൽ സയൻസിനും ഞങ്ങൾക്കും പരിമിതികളുണ്ടെന്നറിയാഞ്ഞിട്ടല്ല. എങ്കിലും ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. ഓരോ പ്രാവശ്യവും ഞാൻ ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകുന്നതും പ്രാർത്ഥനയിൽ മുഴുകിയിട്ടാണ്. അത് ആത്മശക്തി നൽകുന്നു. ഭാര്യയുടെ പ്രാർത്ഥനയും ഉണ്ടെന്ന് കൂട്ടിക്കോളൂ. അവർ താങ്കളുടെ സിനിമകൾ കാണാറുണ്ട്”

“അതെയൊ. എന്റെ അന്വേഷണങ്ങൾ അറിയിക്കു. വളരെ നന്ദി”

“ഒഫ്കോഴ്സ് ഐ വിൽ ഡു”

സമാശ്വാസം പകരുന്ന മുഖങ്ങൾക്കുമപ്പുറം മൗനമാണ് അനുഭവിക്കുന്നത്. തന്റെ മനസ്സിൽ, പ്രകൃതിയിൽ, ദൈവം പോലും അകലം നിർണ്ണയിച്ച് മൗനം പൂകുന്നു. സർജറിക്ക് തലേന്ന് രാത്രി അനിൽ ജി വിളിച്ചപ്പോഴും കഠിനമായ ഒരു മൗനത്തിന്റെ ഭീതി മനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.

“ഡോക്ടേഴ്സും സംശയം പറയുന്നു അനിൽ ജി. ദൈവം പൊറുക്കാത്ത എന്തെങ്കിലും ഞാൻ ജീവിതത്തിൽ ചെയ്തിട്ടുണ്ടോന്നറിയില്ല. പ്രാർത്ഥനകളെല്ലാം പാഴാകുന്നുവെന്ന തോന്നാൽ വല്ലാതെ നോവിക്കുന്നു. ഒരിക്കൽ തെളിയിച്ച മൺചിരാതുകൾ അണയുന്നതായി സ്വപ്നം കാണുന്നു”

“മനീഷ വാക്കുകൾ കൊണ്ട് വീണ്ടും വേദനിപ്പിക്കുകയാണ്. പ്രത്യാശയോടെ ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകാൻ തയ്യാറായ ഒരു ആത്മസുഹൃത്തിന്റെ ആഹ്ലാദം നിറഞ്ഞ വാക്കുകൾ കേൾക്കാനാണ് ഞാൻ വിളിച്ചത്. ഞങ്ങളുടെ ആശംസയും സാമീപ്യവും അറിയിക്കാനും”

“ഞാൻ നിർഭാഗ്യവതിയാണ് അനിൽ ജി”

“അങ്ങനെയല്ലെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. മനീഷയോടുള്ള സൗഹൃദം അഭിനയത്തിനുള്ള പ്രചോദനമായിരുന്നു എനിക്ക്. ഒരു പക്ഷെ സുനിതയുടെ വാക്കുകളെയെനിക്ക് നിരാകരിക്കാൻ കഴിയില്ലായിരിക്കാം. ഇഷ്ടമായിരുന്നു.. ആ മനസ്സ്, മനസ്സുനിറയുന്ന ആ പുഞ്ചിരി. ഒരുവേള അതിയായി ആഗ്രഹിച്ചു ആ സാമീപ്യം. ഒരു പക്ഷെ ഇപ്പോഴും… ആഗ്രഹമായിരുന്നു , കൈനിറയെ പിച്ചകപ്പൂക്കൾ സമ്മാനിക്കാൻ, ആ കരങ്ങൾ ഗ്രഹിക്കാൻ. പ്രണയമായിരുന്നിരിക്കാം. സ്വാർത്ഥ താൽപര്യങ്ങളില്ലാതെ പ്രകാശം പരത്തുന്ന ഒരു തിരിനാളത്തോട് അതിനെ ഉപമിക്കാമെങ്കിൽ. അതുകൊണ്ട് ആ കണ്ണുകൾ നിറയുന്നത്..”

രണ്ടുപേരും മൗനത്തിലായിരുന്നു ഏറെ നേരം.

“ഈ മൗനം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു” മനീഷ ജി പറഞ്ഞു.

“ഇനിയും എന്തൊക്കെയോ എന്നോട് പറയാൻ ബാക്കിയില്ലേ അനിൽ ഭയ്യാ.. ഇനി നമ്മൾ കാണുകയുണ്ടാവില്ലേ?”

“തീർച്ചയായും. പൂർണ്ണ ആരോഗ്യത്തോടെ ഇനിയും നമ്മൾ ഡൽഹൗസിയിലേക്ക് പോകും. മധുരമാർന്ന ആ പുഞ്ചിരി കാണാൻ കഴിയുമെന്നെനിക്കുറപ്പുണ്ട്”

ബഹുമാനമാണെനിക്ക്. ആ വാക്കുകൾ സന്തോഷത്തോടെ ഹൃദയത്തിന്റെ ഉള്ളിന്റെയുള്ളിൽ സൂക്ഷിക്കുകയാണ്. വളരെ നന്ദി. ഞാൻ പോകട്ടെ”

വാക്കുകളിലെ വിടപറയൽ സ്വരം അനിൽ ജിയെ വളരെയധികം വേധനിപ്പിച്ചിരുന്നു. ഭർത്താവിന്റെ വിഷാദം നിറഞ്ഞ മൗനത്തെപ്പറ്റി സുനിതാ ജി ചോദിച്ചു.

“എനിക്കറിയാം അനിലിപ്പോൾ ഡൽഹൗസിയിലെ നാളുകളെക്കുറിച്ചോർക്കുകയാണെന്ന്. നമ്മുടെ സാമീപ്യം മനീഷ ഇനിയും ആഗ്രഹിക്കുന്നുണ്ടാകുമോ? അതിനെക്കുറിച്ചോർത്താണോ ഈ വിഷമം?”

” മനീഷയാകെ തളർന്നിരിക്കുന്നു. പ്രതീക്ഷയറ്റ വാക്കുകൾ”

“സർജറി കഴിഞ്ഞാൽ ഒരു ദിവസത്തിനകം റിപ്പോർട്ട് വരില്ലേ? ബന്ധുക്കളെല്ലാവരുമില്ലെയടുത്ത്. കൂടെ ഞങ്ങളുടെയെല്ലാം പ്രാർത്ഥനയും”

“അവസാനമായി പറഞ്ഞ ഞാൻ പോകട്ടേയെന്ന വാക്കുകൾ വല്ലാതെ വേദനിപ്പിക്കുന്നു. മനീഷയോടുള്ള അഭിനയം ഒരു പ്രചോദനമായിരുന്നു എന്നും. എന്നിലെ കല ചോർന്നുപോകുന്നുവെന്ന് തോന്നുന്നു സുനി. ഒരു പക്ഷെ ഇനിയവർ…”

” ഒന്ന് ധൈര്യമായിരിക്കൂ. മനീഷ നമ്മുടെ സാമീപ്യമാഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ യാത്രക്കൊരുങ്ങാം. അനിലിന്റെ സന്തോഷം തന്നെയാണെന്റെയും. വിസാ കാലാവധി ഇനിയും ബാക്കിയുണ്ടല്ലോ. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പറയട്ടേ? നാളെത്തന്നെയെത്താൻ കഴിയില്ലേ?”

* * * *

പതിവിലുമധികം തെളിമയാർന്നൊരു നീലാകാശ പ്രഭാതമായിരുന്നു അത്. സർജറി കഴിഞ്ഞ് ഏകാന്തത നിറഞ്ഞ ഒബ്സെർവേഷൻ കാബിനിൽ കിടക്കുമ്പോൾ, തനിക്ക് കരുതി വച്ചിട്ടുള്ളതിൽ തൃപ്തിപ്പെടുകയും അതുമായി സമരസപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചായിരുന്നു മനസ്സിൽ. നിത്യമായി ചെയ്യാറുള്ള പ്രാണയാമ അന്നും ചെയ്യാൻ ശ്രമിച്ചു. തന്നെ കാത്തിരിക്കുന്ന കുടുംബാങ്ങളുടെ ആശങ്കകൾക്കുമപ്പുറത്ത് ഒരു നിശ്ചയദാർഢ്യം മനീഷ ജി കൈവരിച്ചിരുന്നു. വാരണാസിയിൽ, മൺചിരാതുകളിൽ ദീപം തെളിയിക്കുന്ന സന്തോഷവതിയായ പെൺകുട്ടിയെക്കുറിച്ചല്ല, ഗംഗാനദിയിൽ, എവിടേക്കോ ഒഴുകിയകലുന്ന ഒരു കൈകുടന്ന പിച്ചകപൂക്കളെ കുറിച്ചായിരുന്നു അവർ ചിന്തിച്ചത്. പരിഭവങ്ങളൊന്നുമില്ലാതെ ഒരു ചെറിയ പുഞ്ചിരിയുമായി തെളിഞ്ഞ നിലാകാശത്ത് നോക്കിയിരുന്നപ്പോൾ മനസ്സ് പറഞ്ഞു, “അതെ. ഞാനൊരു യാത്ര പോവുകയാണ്. ജീവിതത്തിൽ കാണേണ്ടത് കാണുകയും നേടേണ്ടത് നേടുകയും ചെയ്തുവെന്ന വിശ്വാസത്തോടെ. നേടാത്തതൊന്നും എന്റേതല്ല എന്ന തിരിച്ചറിവോടെ.സർവ്വേശ്വരന്റെ മൗനത്തെ ഞാൻ മനസ്സാവരിച്ചുകഴിഞ്ഞു. കൈനിറയെ പിച്ചകപൂക്കളും നിറഞ്ഞ മനസ്സോടെയും യാത്രചെയ്യണം”

Leave a Reply

Your email address will not be published. Required fields are marked *