പ്രളയകാലത്ത്

വീണ്ടും കുറ്റബോധത്തോടെ ഞാൻ ആ കെട്ട് ബാഗിലൊളിപ്പിച്ചു.

“ജോർജ്ജേട്ടാ..” അമ്മയുടെ ഉച്ചത്തിലുള്ള വിളി. പരിഭ്രാന്തമായ ശബ്ദം. ഞാൻ അടുക്കളയിലേക്ക് ഓടിച്ചെല്ലാനായി ഹാളിലേയ്ക്ക് ചുവടുവച്ചു. വെള്ളത്തിലായിരുന്നു കാൽ പതിച്ചത്.

“മൈര്!” അടുത്ത മുറിയിൽ നിന്നും വെള്ളത്തിലേക്ക് കാൽ കുത്തിയ പപ്പ പറയുന്നത് ഞാൻ കേട്ടു. പപ്പ തെറി പറഞ്ഞ് കേൾക്കുന്നത് ആദ്യമായാണ്. ഹാളാകെ നിറഞ്ഞിരുന്നു. പാദം മൂടുന്ന വെള്ളം. അമ്മ അടുക്കളയിൽ നിന്നും ഓടി വന്നു.

“ഇരച്ചു കയറുകയാണ്. ഒറ്റ മിനിട്ടിലാണിത്രയും വെള്ളമായത്.” അമ്മ അങ്കലാപ്പോടെ പറഞ്ഞു. അത് ശരിയാണെന്ന് പിന്നീടുള്ള ഏതാനും മിനിട്ടുകൊണ്ട് ഞങ്ങൾക്ക് മനസ്സിലായി. നിൽക്കുന്ന നിൽപ്പിൽ മുട്ടൊപ്പവും കവിഞ്ഞ് വെള്ളമുയർന്നു.

“സമയമില്ല. ഉള്ളതൊക്കെ മതി. രക്ഷപെടാം നമുക്കാദ്യം.” അതും പറഞ്ഞ് പപ്പ മുറിയിലേക്കോടി പാക്ക് ചെയ്തതത്രയും കൊണ്ട് തിരിച്ചുവന്നു.

അരയ്ക്കൊപ്പം വെള്ളത്തിൽ ഞങ്ങൾ ഞങ്ങളെ കരയുമായി ബന്ധിപ്പിക്കുന്ന ബണ്ട് ലക്ഷ്യമാക്കി ഇരുട്ടിൽ, മഴയിൽ, ടോർച്ചും കുടയുമായി നീന്തി. എങ്ങും മഴയുടെയും വെള്ളത്തിന്റെയും ശബ്ദം മാത്രം.

പപ്പ മുൻപേ നീന്തി. ഞാൻ പുറകിൽ, അമ്മ ഏറ്റവും പുറകിൽ. ബണ്ട് കാലുകൊണ്ട് തപ്പിപ്പിടിക്കണമായിരുന്നു.
“സൂക്ഷിച്ച്” പപ്പ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. എന്റെ ഉള്ള് ഭീതികൊണ്ടും തണുപ്പുകൊണ്ടും ആലിലപോലെ വിറയ്ക്കുന്നുമുണ്ടായിരുന്നു. സൂക്ഷിക്കാൻ പറഞ്ഞ പപ്പയാണ് പക്ഷേ വീണത്.

“പപ്പാ!” ഞാനലറി.

“അയ്യോ! ജോർജേട്ടാ!” അമ്മയുടെ ശബ്ദം മഴയിൽ പാതി മുങ്ങിപ്പോയി.

പപ്പയെ കാണുന്നുണ്ടായിരുന്നില്ല. എനിക്ക് ശബ്ദം വരുന്നുണ്ടായിരുന്നില്ല. അമ്മ ചിലമ്പിച്ച ശബ്ദത്തിൽ പപ്പയെ ഉറക്കെ വിളിച്ച് കരയുന്നുണ്ടായിരുന്നു. മുന്നിലേയ്ക്ക് നീങ്ങാനോ വെള്ളത്തിൽ മുങ്ങി പപ്പയെ അന്വേഷിക്കാനോ ഞങ്ങൾക്ക് കരുത്തില്ലെന്ന് എനിക്ക് തോന്നി. ടോർച്ച് പപ്പയുടെ കൈയ്യിലായിരുന്നു. അതും പപ്പയ്ക്കൊപ്പം മുങ്ങിപ്പോയിരുന്നു. പൂർണമായ ഇരുട്ടിലും മഴയിലും ഞങ്ങൾ പകച്ചുനിന്നു.

******************

ഒരുമിനിട്ടോളമെടുത്തു പപ്പ പൊങ്ങിവരാൻ.

“ബണ്ട് പൊട്ടി.” പപ്പ കിതച്ചുകൊണ്ട് പറഞ്ഞു.

ആദ്യം എനിക്കത് മനസ്സിലായില്ല. നമ്മളിനി എന്ത് ചെയ്യും എന്ന അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് സംഗതി എനിക്ക് കത്തിയത്. മലവെള്ളത്തിൽ ബണ്ട് പൊട്ടിയിരിക്കുന്നു. അക്കരയുമായി ബന്ധം മുറിഞ്ഞിരിക്കുന്നു. മുറിഞ്ഞിടത്താണ് പപ്പ മുങ്ങിപ്പോയത്. ഇപ്പോൾ ഇത് പൂർണമായുമൊരു തുരുത്താണ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത, പുറം ലോകത്തെത്താൻ യാതൊരു വഴിയുമില്ലാത്ത തുരുത്ത്.

പപ്പ ആലോചിക്കുകയായിരുന്നു. ആലോചിച്ചുനിൽക്കാൻ സമയവുമില്ലായിരുന്നു. വെള്ളം പെരുകി വയറിന്റെ പകുതിവരെ ആയിരിക്കുന്നു.

“ഒരു വഴിയുണ്ട്, വാ.” പപ്പ വീടിനു നേരെ നീന്തി. പപ്പയുടെ ബാഗുംടോർച്ചും മലവെള്ളത്തിൽ എവിടെയോ നഷ്ടപ്പെട്ടിരുന്നു. ഇരുളിൽ ഞാനും അമ്മയും തോളിലേറ്റിയ ബാഗുകളുമായി പപ്പയുടെ നിഴലിനെ പിന്തുടർന്നു.

പപ്പ പിന്നാമ്പുറത്തേക്കാണ് പോയത്. പകുതിമുങ്ങിയ വീടിന്റെ ഓരത്ത് ഷേഡിനടിയിൽ വിറയ്ക്കുന്ന എന്നെ ചേർത്തുപിടിച്ച് അമ്മയും വിറച്ചുനിന്നു. തിരിച്ചു വരുമ്പോൾ പപ്പയുടെ കൈയ്യിൽ ഏണി ഉണ്ടായിരുന്നു.

“നമുക്ക് മുകളിലേയ്ക്ക് കയറാം.” ഏണി വീടിന്റെ അരികിൽ ചാരിക്കൊണ്ട് പപ്പ പറഞ്ഞു. ഞാനണാദ്യം കയറിയത്. എന്റെ പുറകെ അമ്മയുണ്ടായിരുന്നു.
ടെറസിൽ മഴ നിർത്താതെ പെയ്യുകയായിരുന്നു. ഞങ്ങൾ മൂവരും മഴയുടെ താണ്ഡവം കണ്ട്, മഴയുടെ അലർച്ച കേട്ട് കോൺക്രീറ്റിനു മേലെ ഇരുന്നു. ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. എത്ര നേരം ഇരുന്നു എന്നോർമ്മയില്ല. അമ്മ എന്നെ ചേർത്ത് പിടിച്ചിരുന്നു. മഴയിൽ അമ്മയുടെ നനഞ്ഞ ഉടലിൽ നിന്ന് ആവി ഉയരുന്നത് ഞാനറിഞ്ഞു. അമ്മയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് ആ തോളിൽ തല ചായ്ച്ച് ഞാനിരുന്നു.

കാൽപ്പാദം പിന്നെയും വെള്ളത്തിൽ മൂടുന്നതും ചന്തി മുങ്ങിത്തുടങ്ങുന്നതുമറിഞ്ഞാണ് എല്ലാവരും മൌനത്തിൽ നിന്നുണർന്നത്. ടെറസിന്റെ അരയടി പൊക്കമുള്ള ഇഷ്ടികത്തിട്ട കവിഞ്ഞ് വെള്ളം കയറിവരുന്നു!

ഇത്രനേരവും ഞാൻ മാത്രം അനുഭവിച്ചു വന്ന ജീവഭയം പപ്പയെയും അമ്മയെയും ബാധിച്ചു തുടങ്ങിയതായി ഞാനറിഞ്ഞു.

“ജോർജ്ജേട്ടാ..” അമ്മ കരയുകയായിരുന്നു.

“നീ സമാധാനിക്ക്. നമുക്ക് വഴിയുണ്ടാക്കാം.” പപ്പ പറഞ്ഞു. പക്ഷേ ആ ശബ്ദം ദുർബലമായിരുന്നു എന്നെനിക്ക് തോന്നി.

“വഴിയുണ്ട്. വാ.” പപ്പ എഴുന്നേറ്റു. ഞങ്ങളും.

പപ്പ വാട്ടർടാങ്കിനു നേരെയാണ് നടന്നത്. 500 ലിറ്റർ വെള്ളം കൊള്ളുന്ന, വട്ടത്തിലുള്ള ആ കറുത്ത പിവിസി വാട്ടർടാങ്ക് അഞ്ചടി പൊക്കമുള്ള നാലു കോൺക്രീറ്റ് തൂണുകൾക്ക് മേലെയുള്ള തട്ടിലാണ് നിൽക്കുന്നത്.

“കേറ്” പപ്പ എന്നോട് പറഞ്ഞു.

“പക്ഷേ ഇതിലെങ്ങനെ?” അമ്മ സംശയവും വേവലാതിയും ഒരുമിച്ച് കലർത്തി.

“അതൊക്കെയുണ്ട്.” പപ്പ എന്നെ വാട്ടർടാങ്കിലേക്ക് എടുത്ത് കയറ്റിക്കൊണ്ട് പറഞ്ഞു.

“ഇനി നീയാ വെള്ളം തുറന്നുവിട് ശ്രീ..” പപ്പ തുടർന്നു.

ഞാൻ ടാങ്കിന്റെ സൈഡിൽ കുന്തിച്ചിരുന്ന് വാൽ വ് തുറന്ന് ടാങ്കിലെ വെള്ളം തുറന്നു വിട്ടു. കുറെ സമയം വേണമായിരുന്നു ടാങ്ക് കാലിയാകുവാൻ. ഞാൻ നോക്കുമ്പോൾ പപ്പ അരണ്ട വെട്ടത്തിൽ ടെറസിന്റെ മൂലയിൽ അടുക്കിവെച്ചിരുന്ന ഇഷ്ടികകൾ പെറുക്കിയെടുത്ത് ടാങ്കിരിക്കുന്ന തട്ടിനടിയിലേയ്ക്ക് കൊണ്ടുപോകുകയാണ്. ടെറസിലിപ്പോൾ വെള്ളം പപ്പയുടെ മുട്ടിനു താഴെ ഉണ്ടെന്ന് തോന്നുന്നു.
“ജോർജ്ജേട്ടനെന്താ ഉദ്ദേശിക്കുന്നെ?” അമ്മയുടെ ചോദ്യം അടിയിൽ നിന്ന് ഞാൻ കേട്ടു.

“നീ വാ.” പപ്പയുടെ മറുപടിയും കേട്ടു.

നോക്കുമ്പോൾ പപ്പ അമ്മയെ ആയാസപ്പെട്ട് ഉയർത്തുകയാണ്. ഞാൻ കൈ നീട്ടിക്കൊടുത്തു. അമ്മയെ വലിച്ച് എന്റെ അരികിൽ നിർത്തി.

“നിങ്ങൾ ടാങ്കിനുള്ളിൽ കയറിയിരിക്ക്. രണ്ടുപേർക്കൊക്കെ അതിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. ടാങ്കിന്റെ അടപ്പ് അടച്ചാൽ മഴ നനയില്ല. ഞാൻ ഈ കട്ടയടൂക്കി പൊക്കത്തിലാക്കിയിട്ട് അതിലിരിക്കും. ഒരാൾക്ക് കഷ്ടിച്ച് പൊക്കത്തിലിരിക്കാനുള്ള കട്ടയുണ്ട് ഇത്. ടാങ്കിനടിയിലായതുകൊണ്ട് നനയുകയുമില്ല.”

അമ്മയ്ക്ക് പപ്പയുടെ പ്ലാനിൽ എതിർപ്പും ആശങ്കയുമുണ്ടായിരുന്നു. പക്ഷേ മറ്റ് വഴികളൊന്നും ഇല്ലായെന്ന് ബോധ്യമായതിനാൽ അമ്മ മൌനം പാലിച്ചു. ഞാൻ ആദ്യം ടാങ്കിലേക്ക് വലിഞ്ഞു കയറി. അമ്മയ്ക്ക് കയറാൻ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാൻ വിചാരിച്ചതിലും ഭാരം അമ്മയ്ക്കുണ്ടെന്ന് ഞാനറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *