പിന്നീട് എപ്പോഴൊക്കെയോ അയാള്‍ എന്തൊക്കെയോ ചോദിച്ചു. ആ പെണ്‍കുട്ടിയും. എനിക്ക് അവളെ എവിടെയോ കണ്ടു മറന്ന പരിചയം. പക്ഷെ ..
ആരാണിവരൊക്കെ? ആരാണ് ഞാന്‍?
ഇടയ്ക്കിടെ അവള്‍ എന്‍റെ അടുത്ത് വന്നിരിക്കും. എന്നെ ചുംബിക്കും. ചിലപ്പോള്‍ കെട്ടിപ്പിടിച്ചു പൊട്ടിക്കരയും. എനിക്ക് ഭക്ഷണം കോരി തരുന്നതും അവള്‍ തന്നെ.
ആരാണിവള്‍? എന്‍റെ ആരാണ്? ഭാര്യ ആണോ? പക്ഷെ ഓര്‍മയില്‍ എവിടെയും അവളെ തെരയാന്‍ എനിക്ക് പറ്റിയില്ല. നീളന്‍ കയ്യുള്ള ചുരിദാര്‍ ധരിച്ച തലയില്‍ ഷാള്‍ അണിഞ്ഞ കുട്ടി. ഇനി ആ താടിക്കാരന്‍റെ മകള്‍ ആയിരിക്കുമോ?
സംശയങ്ങള്‍ അവസാനിച്ചതേയില്ല.
ഞാന്‍ അന്തരീക്ഷത്തില്‍ ഒരു അപ്പൂപ്പന്‍താടിയായി പറക്കുകയാണ്. കാറ്റിന്‍റെ ഗതിക്കനുസരിച്ച് ആടിയും പാടിയും ഞാന്‍ രസിക്കുകയാണ്. പെട്ടെന്ന് എന്‍റെ മുന്നില്‍ ഒരു മതില്‍. കാക്കി നിറത്തില്‍. ഞാന്‍ അതില്‍ തട്ടി തടഞ്ഞു. മുന്നോട്ടു പോകാന്‍ പറ്റുന്നില്ല. കാറ്റിന്‍റെ ചലനങ്ങള്‍ എന്നെ ഒരു വശത്തേക്ക് തള്ളി. ആ കാക്കി മതിലില്‍ നിന്നും അകന്നു പോകുമ്പോള്‍ ഞാന്‍ കണ്ടു സ്വര്‍ണ പലകയില്‍ കൊത്തി വച്ചിരിക്കുന്ന ആ പേര്.
ആ പേര് ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ? എനിക്ക് തിരിച്ചു ആ കാക്കി മതിലിനരികിലേക്ക് പറക്കണം എന്ന് തോന്നി. പക്ഷെ കാറ്റിനെതിരെ പറക്കാന്‍ എനിക്ക് ആകുന്നില്ല. ഞാന്‍ അകന്നകന്നു പോകുകയാണ്. ഇല്ല. ആ പേരിനു എന്നോട് എന്തോ ബന്ധമുണ്ട്. എങ്ങനെയും അതിനരുകിലെത്തിയെ പറ്റൂ….
ഞാന്‍ സര്‍വ്വ ശക്തിയും എടുത്തു മുന്നോട്ടു ചലിക്കാന്‍ നോക്കി. കഴിയുന്നില്ല. കാറ്റിന്‍റെ ശക്തി അത്രയ്ക്കാണ്. ഞാന്‍ ശ്വാസം അടക്കി മുന്നോട്ടു തള്ളി. ഇല്ല. കാറ്റിനെ തോല്‍പ്പിക്കാന്‍ എനിക്കാകുന്നില്ല.
ഞാന്‍ എന്‍റെ കരങ്ങളിലേക്ക് നോക്കി. ഒരായിരം കരങ്ങള്‍ ഉണ്ടെനിക്ക്. പക്ഷെ അപ്പൂപ്പന്‍താടി പോലെ വാടി തളര്‍ന്ന നേര്‍ത്ത കരങ്ങള്‍. ഇവ കൊണ്ട് ഞാനെങ്ങനെ മുന്നോട്ടു പോകാനാണ്?
പറ്റും. നിനക്ക് പറ്റും. ആ കരങ്ങളെ ചേര്‍ത്ത് ഒരൊറ്റ കരമായി നീ ശ്രമിക്കുക. ആരോ കാതില്‍ പറഞ്ഞു.
ആ….ഞാന്‍ സര്‍വ്വ ശക്തിയും എടുത്തു മുന്നോട്ടു പാഞ്ഞു. കാറ്റിന്‍റെ പിടിയില്‍ നിന്നും കുതറി മാറിയ ഞാന്‍ ആ കാക്കിക്ക് നേരെ പാഞ്ഞു ചെന്നു.
ആ സ്വര്‍ണ പലകയിലെ പേരില്‍ മുഖമമര്‍ത്തി ഞാന്‍ നിന്നു. വല്ലാത്ത ചൂട്…
അത് മതിലൊന്നുമല്ല. ഉയര്‍ന്നു താഴുന്ന ജീവനുള്ള ശരീരം. നല്ല പത് പതുത്ത മാറിടങ്ങള്‍. അതില്‍ നിന്നും ഉയരുന്ന മാദക ഗന്ധം എന്‍റെ മൂക്കില്‍ തുളഞ്ഞു കയറുന്നതെന്തേ?
പതിയെ ആ സ്വര്‍ണ പലകയും അതിലെ അക്ഷരങ്ങളും മാഞ്ഞു പോയി. കാക്കി നിറം മാത്രം….പക്ഷെ ആ തുടിക്കുന്ന ഹൃദയത്തിന്‍റെ ചൂട് എന്‍റെ മൂക്കില്‍ തട്ടുന്നുണ്ട്. ആ ഗന്ധവും.
“ശില്പാ…….ശില്പാ…..എന്‍റെ ശില്പാ…..”
“ബാബാ……ബാബാ…… “ ആരോ വിളിക്കുകയാണ്.
എനിക്ക് മുഖം ഉയര്‍ത്തി നോക്കണം എന്നുണ്ട്. കഴിയുന്നില്ല. ഞാന്‍ ഒരു അപ്പൂപ്പന്‍ താടി അല്ലേ. എന്‍റെ കരങ്ങള്‍ തളര്‍ന്നു പോയിരിക്കുന്നു. അതെ ഒരായിരം കരങ്ങളും ഇനി ഒന്ന് ചലിക്കാന്‍ പോലും ആകാത്ത വിധം തളര്‍ന്നു കഴിഞ്ഞിരുന്നു.
ആരോ എന്നെ ആ ചുടു മാറില്‍നിന്നും പിടിച്ചു താഴേക്കെറിഞ്ഞത് പോലെ തോന്നി. ആ മാറു വിട്ടു ഞാന്‍ തറയിലേക്കു വീണു.
കണ്ണുകള്‍ തുറക്കുമ്പോള്‍ ആ വെള്ള താടിക്കാരന്‍, അപ്പൂപ്പന്‍താടി പോലെയുള്ള താടി അനക്കി കൊണ്ട് ചോദിച്ചു
“അനിക്കുട്ടാ….അനിക്കുട്ടാ…..അനികുട്ടന് ഞാന്‍ ചോദിക്കുന്നത് കേള്‍ക്കാന്‍ പറ്റുന്നുണ്ടോ? “
“ഹ്മം…… “
“അല്ഹം ദു ലില്ലാ…….. നീ കാത്തു. അനികുട്ടന് എവിടെയാണെന്നറിയാമോ? “
“ആരാണ് അനിക്കുട്ടന്‍? “ ഞാന്‍ പകച്ചു അയാളെ നോക്കി.
“നിന്‍റെ പേരാണ് അനികുട്ടന്‍. “
“അനികുട്ടന്‍….ഇല്ല. എന്‍റെ പേര് അതല്ല…… “
“പിന്നെ എന്താണ് മോന്‍റെ പേര്? “
“എന്‍റെ പേര്…..എന്‍റെ പേര്……. “ ഞാന്‍ ഓര്‍ത്തെടുക്കാന്‍ നോക്കി. ഇല്ല. എനിക്കറിയില്ല. എന്‍റെ ഓര്‍മ്മകള്‍ എന്നില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു.
“എനിക്കു ഓര്‍ക്കാന്‍ പറ്റുന്നില്ല “
“ഹം.. അപ്പോള്‍ ഇനി മുതല്‍ നിന്‍റെ പേര് അനിക്കുട്ടന്‍ എന്നാണു. അല്ല നേരത്തെയും നിന്‍റെ പേര് അനിക്കുട്ടന്‍ എന്ന് തന്നെ ആയിരുന്നു. ഒരു അപകടത്തില്‍ നിന്‍റെ ഓര്‍മ്മകള്‍ നശിച്ചതാണ്. സാരമില്ല. നമുക്ക് ശരിയാക്കാം. “
“മോളെ…..ഒന്നിങ്ങു വന്നെ…. “
കാക്കി കളര്‍ ഫുള്‍ കൈ ചുരിദാറണിഞ്ഞ ആ സുന്ദരി എന്‍റെ മുന്‍പിലേക്ക് വന്നു. അവളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. ആ മുഖം കാണാന്‍ എന്ത് ചേലാണ്. പെട്ടെന്ന് അവളുടെ തലയില്‍ നിന്നും ഷാള്‍ ഊര്‍ന്നു വീണു.
ഈ മുഖം ?..എവിടെയോ ?… അല്ല. കുറച്ചു നാളായി ഞാന്‍ കാണുന്ന മുഖം ആണിതു.
“ഇവളെ അറിയുമോ? “
“……………….ഞാന്‍…എനിക്ക്…….എവിടെയോ കണ്ടിട്ടുണ്ട്….അല്ല…ഞാന്‍ കുറെ നേരമായി കണ്ടു കൊണ്ടിരിക്കുകയല്ലേ….എന്നെ ഓമനിക്കുകയും ഭക്ഷണം തരികയും ചെയ്യുന്ന ഇവള്‍.. പക്ഷെ… ആരാണ്? “
“…………….ങ്ങീ…….. “ അവള്‍ പൊട്ടിക്കരഞ്ഞു.
ബാബ പെട്ടെന്ന് അവളെ വിളിച്ചു മാറ്റി നിര്‍ത്തി എന്തൊക്കെയോ പറഞ്ഞു. അവള്‍ കണ്ണുകള്‍ തുടച്ച ശേഷം പുറത്തേക്കു പോയി.
ബാബ എനിക്കരികില്‍ ഇരുന്നു.
“മോനെ….നിന്‍റെ ജീവിതത്തില്‍ വലിയ ദുരന്തം ആണ് സംഭവിച്ചത്. എനിക്കറിയാവുന്നത് ഞാന്‍ പറയാം. നിനക്ക് എന്തെങ്കിലും ഓര്‍ത്തെടുക്കാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്.
രണ്ടു മാസങ്ങള്‍ക്ക് മുന്നേ ഒരു ദിവസം പുലര്‍ച്ചെ ഞാന്‍ പള്ളിയില്‍ സുബഹി നമസ്കരിക്കരിക്കാനിറങ്ങിയതാ. പോകുന്ന വഴിയില്‍ ശരീരമാസകലം ചതഞ്ഞു നൂല്‍ ബന്ധമില്ലാതെ കിടന്ന നിന്നെ ഞാനാ ഇവിടെ എത്തിച്ചത്. ഏതാണ്ട് രണ്ടു ആഴ്ച കഴിഞ്ഞിട്ടാണ് നീ കണ്ണുകള്‍ തുറന്നത് തന്നെ. തലക്കും നട്ടെല്ലിനും പിന്നെ നിന്‍റെ ലൈംഗിക അവയവത്തിനും പറ്റിയ ക്ഷതങ്ങള്‍ മാരകമായിരുന്നു. നീ രക്ഷപ്പെടാന്‍ ഒരു ശതമാനം പോലും ചാന്‍സ് ഇല്ലായിരുന്നു.
ശരീരമാസകലം തളര്‍ന്നു കിടന്ന നീ ജീവിതത്തിലേക്ക് തിരിച്ചു വന്നത് അദ്ഭുതം തന്നെ ആണ്. പരമ കാരുണ്യവാനായ റബ്ബിന്റെ കരുണയോ അതോ ആ പെണ്‍കുട്ടിയുടെ സ്നേഹമോ നിന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നു.