ആന്റിയും ഇരിക്ക്… സോഫിയ മടിച്ചു നിൽക്കുന്നത് കണ്ട് റോയി പറഞ്ഞു
ഇരിക്ക് ഞാൻ പഴയ റോയി തന്നെയാ നിങ്ങളുടെ കൂടെ ഈ പറമ്പിൽ കളിച്ചു നടന്ന റോയി..എന്റെ മുൻപിൽ എന്തിനാണ് നാണിക്കുന്നത്…
ഈ ജീവനും ശരീരവും മൈക്കിളച്ചായൻ തന്ന ദാനമാണ്.. നിങ്ങൾ അല്ലാതെ എനിക്ക് ആരുമില്ല നിങ്ങളെ അല്ലാതെ ആരെയും എനിക്കറിയില്ല….
അവൻ പറയുന്നത് കേട്ടപ്പോൾ ഒരു ഏങ്ങൽ വന്ന് ശോഭനയുടെ തൊണ്ടയിൽ തടഞ്ഞു…
ഞാൻ ഇപ്പോൾ ഒരു പട്ടാളക്കാരനാണ്… ഇപ്പോൾ എയർ പോർട്ടിൽ സേഫ്റ്റി വിങ്ങിലേക്ക് മാറ്റം കിട്ടി.. കുറച്ചു ദിവസം ലീവ് കിട്ടിയാൽ പോകാൻ മറ്റൊരു വീട് എനിക്ക് ഇല്ലല്ലോ.. ആന്റി ഇറക്കിവിട്ടാൽ വിടട്ടെ എന്നോർത്ത് ഇങ്ങോട്ടു തന്നെ പൊന്നു….
അപ്പോൾ അല്പം ദേഷ്യത്തോടെ സോഫിയ അമ്മയെ നോക്കി…
അന്ന് ചാച്ചൻ മരിച്ചതിനു ശേഷമുള്ള ദിവസങ്ങൾ സോഫിയയുടെ ഓർമയിൽ എത്തി…
ആദ്യ രണ്ടു ദിവസം റോയി ഇവിടെയൊക്കെ ഉണ്ടായിരുന്നു.. പെട്ടന്ന് അവനെ കണ്ടതായി…
ചാച്ചൻ മരിച്ച ശേഷം ആദ്യമായി അമ്മയും ഞങ്ങൾ രണ്ടു കുട്ടികളും മാത്രം കിടന്ന രാത്രി.. കഴിഞ്ഞ രണ്ടു ദിവസവും റോയി പുറത്തുണ്ട് എന്ന ധൈര്യം മനസ്സിൽ ഉണ്ടായിരുന്നു…
അമ്മേ.. റോയിച്ചൻ എവിടെ പോയി..
ആഹ്.. അവൻ പോയി..
എങ്ങോട്ട്..
എനിക്കറിയില്ല.. എവിടെ എങ്കിലും പോകട്ടെ..
അപ്പോഴാണ് ലില്ലി പറഞ്ഞത്.. ചേച്ചി ഈ അമ്മയാണ് റോയിച്ചനെ പറഞ്ഞു വിട്ടത്.. ഞാൻ കേട്ടതാണ് എങ്ങോട്ട് എങ്കിലും പൊക്കോളാൻ പറഞ്ഞത്…
മിണ്ടാതെ കിടക്കടീ.. അവളുടെ ഒരു റോയിച്ചൻ.. എന്ന് പറഞ്ഞു കൊണ്ട് ലില്ലിയുടെ ചന്തിയിൽ ഒരു പിച്ചു കൊടുത്തു ശോഭന….
പിറ്റേ ദിവസം സോഫിയ ചോദിച്ചു അമ്മേ അപ്പോൾ റോയിച്ചന് കോളേജിൽ പോകണ്ടേ…
നീ നിന്റെ കാര്യം നോക്ക് പെണ്ണേ.. എന്ന് പറഞ്ഞു കൊണ്ട് കണ്ണുരുട്ടിയതോടെ സോഫിയ പിന്നെ ശോഭനയോട് അവന്റെ കാര്യം മിണ്ടിയിട്ടില്ല…
എങ്കിലും ചിലപ്പോഴൊക്കെ അവൾ റോയിയെ ഓർക്കും.. അവന്റെ പഠിത്തം മുടങ്ങിയോ.. അവൻ എവിടെ താമസിക്കും.. അങ്ങിനെയൊക്കെ…
അരിച്ചാക്കും മറ്റ് സാധനങ്ങളും എല്ലാം എടുത്തു വെച്ചശേഷം എന്തോ കാര്യം ഉണ്ടന്ന് പറഞ്ഞു അവൻ വീണ്ടും വെളിയിൽ പോകാൻ തയ്യാറായി…
റോയി നീ വരില്ലേ.. വരും ആന്റി.. താമസിച്ചാൽ നിങ്ങൾ ഭക്ഷണം കഴിച്ചു കിടന്നോളു.. ഞാൻ വന്നിട്ട് വിളിച്ചോളാം…
രാത്രി ഒൻപത് മണിയായിട്ടും അവനെ കാണാത്തതുകൊണ്ട് ശോഭന മക്കളെയും കൂട്ടി ഭക്ഷണം കഴിക്കാൻ ഇരുന്നു..
രണ്ടു മൂന്നു കൂട്ടം കറിയും നല്ല അരിയുടെ ചോറും.. വളരെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത്.. റേഷൻ കടയിൽ നിന്നും കിട്ടുന്ന അരിയുടെ ഒരു രുചിയും ഇല്ലാത്ത ചോറ് കഴിച്ചു കഴിച്ചു നാവിലെ രുചി കെട്ടു പോയിരുന്നു…
മത്തിക്കറിയുടെ ചാറിൽ കുഴച്ച ചോറ് വായിലേക്ക് വെയ്ക്കുമ്പോൾ ശോഭന ഓർത്തു മൈക്കിളച്ചായന്റെ കൂടെ ഈ വീട്ടിലേക്ക് ആദ്യമായി കയറി വന്ന റോയിയുടെ ഭയവും പരിഭ്രമവും നിറഞ്ഞ മുഖം..
താൻ അവനെ എപ്പോഴും വെറുത്തിട്ടെ ഒള്ളു.. അച്ചായനെ ഓർത്തു ക്ഷമിച്ചു എന്ന് മാത്രം.. അച്ചായൻ അന്ന് ചെയ്ത നന്മയുടെ ഫലമാണ് താനും മക്കളും കഴിക്കുന്ന ഈ ചോറ്…
ഓർത്തപ്പോൾ അവളുടെ കണ്ണു നിറഞ്ഞു കവിളിൽ കൂടി കണ്ണുനീർ തുള്ളി പ്ലെയ്റ്റിലേക്ക് വീണു….
അമ്മേ… എന്തിനാണ് കരയുന്നത്… കണ്ണ് തുടക്ക് റോയിച്ചൻ ഇപ്പോൾ വരും അമ്മ കരയുന്നത് കാണേണ്ട…
ഭക്ഷണ ശേഷം റോയിയെ കാത്തു അവർ കുറച്ചു നേരം കൂടി ഉമ്മറത്തിരുന്ന ശേഷമാണ് അവൻ വന്നത്…
വഴിയിൽ നിന്നും ഗെയ്റ്റിൽ എത്തിയപ്പോഴേ അവൻ കണ്ടു ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽ മൂന്നു പേർ തനിക്കായി കാത്തു നിൽക്കുന്നു..
ലോകത്ത് തനിക്കും ആരൊക്കെയോ ഉണ്ട്.. മൈക്കിളച്ചായൻ തനിക്കായി തന്നിട്ട് പോയവർ… അവരാണ് ആ കാത്തു നിൽക്കുന്നത്.. തന്നെ മാത്രം പ്രതീക്ഷിച്ചുകൊണ്ട്…
മഞ്ഞിന്റെ പുതപ്പണിഞ്ഞ മണിമലയാറിന്റെ മാറിൽ നിന്നും പ്രത്യേക മണമുള്ള ഒരിളംകാറ്റ് അവനെ തഴുകി കടന്നുപോയി…
അവനെ കണ്ട് സോഫിയയും ലില്ലിയും മുറ്റത്തേക്ക് ഇറങ്ങി.. വെള്ള നിറമുള്ള ഒരു പാവാടയും ലോങ്ങ് ബ്ലൗസും മാണ് സോഫിയയുടെ വേഷം…
അടിമുടി പൂത്തു നിൽക്കുന്ന ഒരു ചെമ്പകം തന്നെ നോക്കി നടന്നു വരുന്നപോലെ അവന് തോന്നി…
കൈയിൽ ഉണ്ടായിരുന്ന കവറുകൾ ലില്ലിയുടെ കൈയിൽ കൊടുത്തിട്ട് അവൻ പറഞ്ഞു കുറച്ചു ഡ്രസ്സ്‌കളാണ് ആന്റിക്കുമുണ്ട്…
തനിക്ക് ചോറ് വിളമ്പിതരുന്ന ശോഭനയുടെ മുഖത്തേക്ക് അവൻ നോക്കി..താൻ വരുമ്പോൾ വല്ലാത്ത നിരാശയായിരുന്നു ആ മുഖത്ത്.. ഇപ്പോൾ ഒരു പ്രത്യാശയുടെ കിരണങ്ങൾ കാണാനുണ്ട്…
ഹാളിൽ കിടന്നുകൊള്ളാം എന്ന് പറഞ്ഞിട്ടും അതിന് സമ്മതിക്കാതെ ഒരു മുറി അവനായി ഒരുക്കി കൊടുത്തു ശോഭന…
പിറ്റേദിവസം മൈക്കിൾ മരിച്ച കാര്യമൊക്കെ പറയുന്ന കൂട്ടത്തിൽ ബാങ്കിൽ നിന്നും ചാച്ചൻ മുപ്പതു ലക്ഷം രൂപ പിൻവലിച്ച കാര്യം സോഫിയ പറഞ്ഞത് റോയി പ്രത്യേകം ശ്രദ്ധിച്ചു…
വെറുതെ പണം കളയുന്ന ആളല്ല മൈക്കിളച്ചായൻ.. അത് ആർക്കെങ്കിലും കൊടുത്തിട്ടുണ്ടാവും അതിന്റെ എന്തെങ്കിലും രസിപ്റ്റോ രേഖയോ ഉണ്ടാവും…
റോയി സോഫിയയോട് പറഞ്ഞു നമുക്ക് ചാച്ചന്റെ മേശയും പെട്ടികളും ഒന്നുകൂടി നോക്കിയാലോ…
ഞങ്ങൾ എല്ലാം പലതവണ നോക്കിയതാ റോയിച്ചാ.. അതിലൊന്നും ഒന്നുമില്ല….
വെറുതെ ഒന്നു കൂടി നോക്കാം.. ചിലപ്പോൾ എന്തെങ്കിലും തുമ്പു കിട്ടിയാലോ…
അലമാര മൈക്കിളിന്റെ മേശയുടെ ഡ്രോകൾ.. മരം കൊണ്ടുള്ള ഒരു പെട്ടി..ഒക്കെ നോക്കി പ്രതീക്ഷിച്ചത് ഒന്നും കിട്ടിയില്ല…
അലമാരയിൽ ഒരു സൈഡിൽ മൈക്കിളിന്റെ രണ്ടു മൂന്ന് ഷർട്ടുകളും മുണ്ടുകളും ഓർമ്മക്കായി സൂക്ഷിച്ചു വെച്ചിരുന്നു ശോഭന.. അതിനിടയിൽ തുണിയിൽ പൊതിഞ്ഞ രണ്ടു ഡയറി ഇരിക്കുന്നത് ലില്ലിയാണ് കണ്ടത്…
അത് അച്ചായന്റെ ഡയറിയാണ് ഞാനാണ് പൊതിഞ്ഞു വെച്ചത്.. ശോഭന പറഞ്ഞു…
ഒരു കൗതുകം തോന്നി ആ ഡയറികൾ എടുത്തു മറിച്ചു നോക്കി…
ചില പേജുകൾ റോയിയുടെ കണ്ണുകൾ നനച്ചു..
ഇന്ന് 7/ 4/ 78 റോയിയുടെ കോളേജിൽ പോയി.. അവന്റെ ഫീസ് അടച്ചു.. നന്നായി പഠിക്കുന്നുണ്ടന്നു അവന്റെ അധ്യാപകർ പറഞ്ഞു…സന്തോഷം തോന്നി…
വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയത് മറയ്ക്കാൻ അവൻ പാടുപെട്ടു…
ഇന്ന് 22/ 4/ 78
ഞാൻ കമ്പത്ത് പോയി..ബാങ്കിൽ നിന്നും എടുത്ത പണം നായ്ക്കരെ ഏൽപ്പിച്ചു.. കുറച്ചു കൂടി ബാക്കിയുണ്ട്.. രണ്ടാഴ്ചക്കുള്ളിൽ സംഘടിപ്പിക്കാം എന്ന് പറഞ്ഞിട്ട് പൊന്നു.. വേലു നായ്ക്കർ നല്ല മനുഷ്യനാണ്…
ഒരിക്കൽ തമിഴ് നാട്ടിലെ കമ്പത്ത് പോയപ്പോൾ തന്നെയും ജീപ്പിൽ കയറ്റി കൊണ്ടുപോയത് റോയി ഓർത്തു..
അവിടെ എന്തോ സ്ഥലത്തിന്റെ ഇടപാടുകൾ പറഞ്ഞത് ഓർക്കുന്നു..
താൻ ചെറിയ കുട്ടിയായിരുന്നു.. ഒന്നും ശരിക്ക് ഓർമയില്ല… നീളമുള്ള ഷെഡ്‌ഡുകളിൽ ഒരുപാട് കോഴികളെ കണ്ടത് ഓർമയുണ്ട്…